Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓരോ വീടിനും ഓരോ ചുമതലക്കാർ; ആരാധനാലയങ്ങൾക്കും പാർട്ടി ബന്ധു; എല്ലാ സർക്കാർ ആവശ്യങ്ങൾക്കും കൂട്ടായി ഒപ്പം നിൽക്കും; ഗുണ്ടായിസവും ഭീഷണിയും പണപ്പിരിവും നിയന്ത്രണ വിധേയം; എല്ലാം ഏകോപിപ്പിക്കാൻ ലോക്കൽ കമ്മിറ്റി മുതൽ മേലോട്ടുള്ള പാർട്ടി ഘടകങ്ങൾ; ജനമനസ്സിനെ കുറിച്ച് ഒരു സൂചനയുമില്ലാതെ പോയ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കാതിരിക്കാൻ സിപിഎം സംഘടനാ സംവിധാനം അടിമുടി പൊളിച്ചെഴുതുന്നു

ഓരോ വീടിനും ഓരോ ചുമതലക്കാർ; ആരാധനാലയങ്ങൾക്കും പാർട്ടി ബന്ധു; എല്ലാ സർക്കാർ ആവശ്യങ്ങൾക്കും കൂട്ടായി ഒപ്പം നിൽക്കും; ഗുണ്ടായിസവും ഭീഷണിയും പണപ്പിരിവും നിയന്ത്രണ വിധേയം; എല്ലാം ഏകോപിപ്പിക്കാൻ ലോക്കൽ കമ്മിറ്റി മുതൽ മേലോട്ടുള്ള പാർട്ടി ഘടകങ്ങൾ; ജനമനസ്സിനെ കുറിച്ച് ഒരു സൂചനയുമില്ലാതെ പോയ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കാതിരിക്കാൻ സിപിഎം സംഘടനാ സംവിധാനം അടിമുടി പൊളിച്ചെഴുതുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ നാഷ്ടമായ ജനപിന്തുണ തിരിച്ചു പിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സിപിഎ. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് വീടുകൾ സന്ദർശിച്ച് ശബരിമല വിഷയത്തിലെ അടക്കം നിലപാട് വിശദീകരിക്കുന്ന കാഴ്‌ച്ചയാണ് എങ്ങും. ഇതിന് പിന്നാലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു പോലെ അടിത്തട്ടിൽ പ്രവർത്തിക്കനാണ് സിപിഎം ഒരുങ്ങുന്നത്. ഓരോ കുടുംബങ്ങളിലേക്കും ഇറങ്ങാനാണ് സിപിഎമ്മിന്റെ ശ്രമം. ഓരോ വീട്ടിലും ഒരു പാർട്ടി അംഗമെന്ന വിധത്തിലേക്ക് അടിത്തട്ടിൽ പ്രവർത്തനം ഊർജ്ജിതമാക്കാനുള്ള ഒരുക്കമാണ് സിപിഎമ്മിൽ നിന്നും ഉണ്ടാകുന്നത്.

പാർട്ടി നേതൃനിരയാകെ വീടുകളിലെത്തി ജനങ്ങളോടു സംവദിക്കുന്ന ഗൃഹസമ്പർക്ക യജ്ഞത്തിനു പിന്നാലെയാണ് ഇത് നടപ്പിലാക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻതിരിച്ചടിക്കു ശേഷം നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയുടെ ഭാഗമായാണു ഇത്തരമൊരു പരിശ്രമത്തിലേക്ക് സിപിഎം കടന്നുവരുന്നത്. പരിധിയിലുള്ള വീടുകൾക്കു ചുമതലക്കാരനെ വയ്ക്കാൻ ബ്രാഞ്ചുകളോടാണു സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. പാർട്ടി അംഗത്തേയോ അനുഭാവി ഗ്രൂപ്പ് അംഗത്തേയോ അനുഭാവികളെ തന്നെയോ ഈ ചുമതലയിൽ നിയോഗിക്കും. ഓരോ ആഴ്ചയും ബ്രാഞ്ച് സെക്രട്ടറി വിവരങ്ങൾ ശേഖരിക്കണം. ചുമതലക്കാരെ നിയോഗിക്കാൻ ഏതെങ്കിലും ബ്രാഞ്ചിനു സാധിക്കുന്നില്ലെങ്കിൽ വിശദാംശങ്ങൾ നേതൃത്വത്തിനു കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ കുടുംബത്തിലെയും രാഷ്ട്രീയ ചർച്ചകൾ പോലും തുടരാൻ എന്തെന്ന് മനസ്സിലാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതിന് വേണ്ടി അടിത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അടക്കം വിലയിരുത്തിയത് പാർട്ടി കേഡറുകളുടെ വോട്ടുകൾ പോലും കൈമോശം വന്നെന്നാണ്. ഇതിന് പിന്നാലെ വരുന്ന വിവാദങ്ങളും സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിലേക്ക് മാറുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുമായും വീടുകളുമായുമുള്ള നല്ല ബന്ധം പാർട്ടിക്കു നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവിൽ പുതിയ പരീക്ഷണത്തിന് പാർട്ടി ഒരുങ്ങുന്നത്.

ഒരേ വീട്ടിൽ തന്നെ പല രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രവണതയും ശക്തമാണ്. ഇതെല്ലാംകൊണ്ടു തന്നെ ജനങ്ങൾ രാഷ്ട്രീയമായി എവിടെ നിൽക്കുന്നുവെന്നു പഴയതുപോലെ സിപിഎമ്മിനു മനസിലാകുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ കണക്കുകൾ പിഴയ്ക്കാൻ അതു വഴിവച്ചുവെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ചുമതല ലഭിക്കുന്ന പ്രവർത്തകൻ ബന്ധപ്പെട്ട വീടുകളിലെ സാഹചര്യങ്ങൾ മനസ്സിലാക്കണം. സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾക്കായി ഇവരാരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിനു സഹായിക്കുകയും പരാതിയുണ്ടെങ്കിൽ മേൽക്കമ്മിറ്റിയെ അറിയിക്കുകയും വേണം.

ഓരോ ബ്രാഞ്ചിലുമുള്ള ആരാധനാലയങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനും ചുമതലക്കാരെ നിയോഗിക്കണം. ബ്രാഞ്ച് തലത്തിൽ പാർട്ടിയുടെയും അനുഭാവികളുടെയും കുടുംബസംഗമങ്ങളും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ അടക്കം അധികാര സ്ഥാനത്തേക്ക് സിപിഎം നേതാക്കൾ എത്തണമന്ന നിർദ്ദേശമാണ് പാർട്ടി മുന്നോട്ടു വെച്ചിരിക്കുന്നത്. വീണ്ടുമൊരു തിരിച്ചുവരവിന് സർക്കാറിന് അവസരം ഒരുക്കണെങ്കിൽ ചിട്ടയായ പ്രവർത്തനം ആവശ്യമാണെന്ന് ബോധ്യമായി കഴിഞ്ഞു. അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന ധാരണ മാറ്റണമെന്ന ആവശ്യവും അണികളോടായി പാർട്ടി അഭ്യർത്ഥിക്കുന്നുണ്ട്.

സിപിഎം കണ്ണൂർ ഘടകത്തിലെ ക്രിമിനലിസം അതിരുവിടുന്നുവെന്ന് സംസ്ഥാന നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തെഴുതിയത് അടക്കം സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നടപടികളുടെ പേരിലാണ്. കണ്ണൂർ രാഷ്ട്രീയത്തിൽ അക്രമം എന്നും ഉണ്ടായിട്ടുണ്ട്. അത് പലപ്പോഴും രാഷ്ട്രീയ കൊലയ്ക്കും സാഹചര്യമൊരുക്കി. അപ്പോഴൊന്നും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ കടന്നു കയറ്റം ജില്ലയിൽ ഉണ്ടായിട്ടില്ല. എന്നാൽ പാർട്ടിയുടെ പേരിൽ പലരും ക്വട്ടേഷൻ ഗുണ്ടകളായി മാറിയെന്നാണ് പിണറായി കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യം അംഗീകരിക്കാനാകില്ല. എങ്ങനേയും ഈ ക്രിമിനൽവത്കരണം തടയണം. പാർട്ടി രക്തസാക്ഷികളെന്ന മുഖമുണ്ടാക്കി കുറ്റകൃത്യത്തിന് പാർട്ടി സംരക്ഷണം നേടാൻ പലരും ശ്രമിക്കുന്നു. ഈ കത്തും അണികൾക്കുള്ള അറിിപ്പായി വിലയിരുത്തുന്നു.

ഗുണ്ടാ പ്രവർത്തനവും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് പിണറായി അണികൾക്ക് നൽകുന്ന നിർദ്ദേശം. കണ്ണൂരിൽ പി ജയരാജൻ പിടിമുറുക്കിയ സാഹചര്യത്തിലാണ് ഈ കത്തുമായി പിണറായി എത്തിയതെന്നും ജില്ലയിലെ അണികൾ സംശയിക്കുന്നുണ്ട്. ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ കുതന്ത്രത്തിന്റെ തുടർച്ചയാണിതെന്നും പറയുന്നു. എന്നാൽ ഹവാല-മയക്കുമരുന്ന്-കള്ളപ്പണ റാക്കറ്റിന് പിന്തുണയുണ്ടാകില്ലെന്ന സന്ദേശമാണ് പിണറായി നൽകുന്നത്. പാർട്ടി ഭരണത്തിലുണ്ടെന്ന് കരുതി എന്തും ചെയ്യുന്നവർക്കുള്ള താക്കീതായും ഇതിനെ ഉയർത്തിക്കാട്ടുന്നു.

സിപിഎം ജില്ലാ നേതൃത്വം കൂടുതൽ കരുതലോടെ പ്രവർത്തിക്കണമെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. പാർട്ടി സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടണം. അതിന് അപ്പുറത്തേക്ക് ആരും പാർട്ടിയെ നിയന്ത്രിക്കരുതെന്നാണ് ആഗ്രഹം. ആന്തൂരിലും മറ്റും എംവി ഗോവിന്ദന്റെ ഭാര്യയായ നഗരസഭാ ചെയർപേഴ്‌സൺ ശ്യമാളയെ സാജൻ പാറയിൽ വിഷയത്തിൽ തെറ്റുകാരിയാക്കിയത് പി ജയരാജനാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു നിർദ്ദേശം പോകുന്നതും. ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ചെയ്യണ്ട കാര്യങ്ങൾ മറ്റാരും ചെയ്യുന്നത് ഇനി അനുവദിക്കില്ലെന്ന സന്ദേശവും പിണറായി നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP