Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി സി ജോർജ്ജിന്റെ ശബ്ദസംഭാഷണം ഗൗരവമായി എടുത്ത് സർക്കാർ; കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിച്ച് തുടങ്ങി; ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിൽ വൻതേതിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന ആശങ്ക ശക്തം; അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; മലയോര ഗ്രാമങ്ങൾക്ക് ഉറക്കമില്ലാത്ത ദിവസങ്ങൾ

പി സി ജോർജ്ജിന്റെ ശബ്ദസംഭാഷണം ഗൗരവമായി എടുത്ത് സർക്കാർ; കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിച്ച് തുടങ്ങി; ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിൽ വൻതേതിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന ആശങ്ക ശക്തം; അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; മലയോര ഗ്രാമങ്ങൾക്ക് ഉറക്കമില്ലാത്ത ദിവസങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിലെ മലയോര മേഖലയിൽ ഉരുൾ പൊട്ടലിനു സാധ്യതയുണ്ടെന്ന പി സി ജോർജ്ജിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നു നിർദ്ദേശം നൽകിയ പി.സി. ജോർജ് എംഎൽഎ ഇതു സംബന്ധിച്ച ശബ്ദ സന്ദേശം മൊബൈൽ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് മന്ത്രി പി. തിലോത്തമൻ നിർദ്ദേശിച്ചു. നാല് പഞ്ചായത്തുകളിലെ ജനങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്.

തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യതയുള്ള ചോനമല, അടുക്കം, വെള്ളാനി, മുപ്പതേക്കർ, കാരികാട്, ഒറ്റയീട്ടി, വെള്ളികുളം, അടിവാരം, ചോലത്തടം, കൈപ്പള്ളി, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ സുക്ഷിതരാക്കുന്നതിന് 5 സ്ഥലങ്ങളിൽ ക്യാംപുകൾ തുറന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയ്യാർ ഇളംകാട് മേഖലയിൽ മുൻകരുതൽ ഭാഗമായി ദുരിതാശ്വാസ ക്യാംപ് തുറക്കാൻ തീരുമാനിച്ചു. ഏന്തയ്യാർ ജെജെ മർഫി മെമോറിയൽ സ്‌കൂളിൽ ആരംഭിക്കുന്ന ക്യാംപിൽ അപകട സാധ്യതയുള്ള മേഖലയിലെ 50 വീടുകളിലെ ജനങ്ങളെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം.

മഴ തുടർന്നാൽ ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കൽ മേഖലകളിൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു ഭീതിയുണ്ട്. ഈ മാസം 15 വരെ ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമാകുമെന്നുള്ള മുന്നറിയിപ്പ് ശബ്ദ സന്ദേശമായി നൽകി പി.സി.ജോർജ് എംഎൽഎ. ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദേശം നൽകിയിരിക്കുന്നത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ താമസിപ്പിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ക്യാംപുകൾ സജ്ജീകരിച്ചു. ജനങ്ങളെ മാറ്റുന്നതിന് ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടും. മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മുൻകരുതലായി ഈരാറ്റുപേട്ടയിൽ 5 ദുരിതാശ്വാസ ക്യാംപുകളും തയാറാക്കി. അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പി.സി.ജോർജ് എംഎൽഎയുടെ സന്ദേശം

''സഹോദരങ്ങളെ,

ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്നു ലഭിക്കുന്ന അറിയിപ്പ് എന്നെ ഭീതിപ്പെടുത്തുന്നു. കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ താമസിക്കുന്ന ഒരാൾ പോലും രാത്രി വീട്ടിൽ താമസിക്കാൻ പാടില്ല. ബന്ധുവീടുകളിലേക്കു നിങ്ങൾ പോകുന്നെങ്കിൽ വിരോധമില്ല. അല്ലെങ്കിൽ അധികൃതർ ഒരുക്കിയ ക്യാംപിൽ വന്നു താമസിക്കണം. മനസിന്റെ പ്രശ്‌നമാണ്. ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ മതിയാകു. പകൽ എവിടെ പോയാലും കുഴപ്പമില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും കേൾക്കണം. ഇത് അപേക്ഷയാണ്.''

അതേസമയം, ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
എം.എൽഎ പറഞ്ഞിട്ടുള്ള പ്രദേശങ്ങൾ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളാണ്. മുമ്പ് ഇവിടെ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. എന്നാൽ അദ്ദേഹം പറയുന്നതുപോലെ ഭീതിജനകമായ സാഹചര്യം അവിടെ ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 15 വരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാകാം എംഎ‍ൽഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ടാവുകയെന്നാണ് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP