Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎൽഎയുടെ വാഹനം കസ്റ്റഡിയിൽ എടുത്തിട്ടും മണിക്കൂറുകൾക്കകം വിട്ടുനൽകി; കാർ കസ്റ്റഡിയിലെടുത്ത് ഒരു മാസമായിട്ടും വധശ്രമക്കേസിലെ ആരോപണ വിധേയനായ ഷംസീറിനെ ചോദ്യം ചെയ്തില്ല; ഇത് കേസ് അട്ടിമറിക്കുന്നതിന്റെ തെളിവ്; കേരളാ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല; വധശ്രമ കേസിൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യം ശക്തമാക്കി സിഒടി നസീർ

എംഎൽഎയുടെ വാഹനം കസ്റ്റഡിയിൽ എടുത്തിട്ടും മണിക്കൂറുകൾക്കകം വിട്ടുനൽകി; കാർ കസ്റ്റഡിയിലെടുത്ത് ഒരു മാസമായിട്ടും വധശ്രമക്കേസിലെ ആരോപണ വിധേയനായ ഷംസീറിനെ ചോദ്യം ചെയ്തില്ല; ഇത് കേസ് അട്ടിമറിക്കുന്നതിന്റെ തെളിവ്; കേരളാ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല; വധശ്രമ കേസിൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യം ശക്തമാക്കി സിഒടി നസീർ

രഞ്ജിത്ത് ബാബു

കണ്ണൂർ: തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം നടത്തിയ കേരളാ പൊലീസിൽ വിശ്വാസമില്ലെന്നും അതിനാൽ സിബിഐ. അന്വേഷണത്തിന് വേണ്ടി തുടർ നടപടികൾ ആരംഭിച്ചതായി സി.ഒ.ടി. നസീർ. മുൻ സിപിഎം. നേതാവും തലശ്ശേരി നഗരസഭാ കൗൺസിലറും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ച സി.ഒ.ടി. നസീറിനെ കഴിഞ്ഞ മെയ് 18 ന് രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് വധിക്കാൻ ശ്രമം നടന്നത്. തനിക്കെതിരെ വധശ്രമ ഗൂഢാലോചന നടന്ന എ.എൻ. ഷംസീർ എംഎൽഎ ഉപയോഗിച്ചു വരുന്ന കെ.എൽ. 07, സി.ഡി.6887 ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒരു മണിക്കൂറിനുള്ളിൽ വാഹനം വിട്ട് നൽകുകയായിരുന്നു. ഇതെല്ലാം കേസ് അട്ടമിറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നസീർ ആരോപിക്കുന്നു.

അതേ കാറിൽ എംഎൽഎ ബോർഡ് വെച്ച് എ.എൻ. ഷംസീർ ഇപ്പോൾ സഞ്ചരിച്ചു വരികയാണെന്ന് നസീർ പറഞ്ഞു. എംഎൽഎ യുടെ ജേഷ്ഠൻ എ.എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഈ കാറിൽ വച്ചാണ് തന്നെ വധിക്കാൻ ഗൂഢാലോചന നടന്നതെന്ന് കേസിലെ പ്രതികളായ കൊളശ്ശേരിയിലെ വിപിൻ എന്ന ബ്രിട്ടോ, വേറ്റുമ്മലെ സി.ശ്രീജിൻ, കാവുംഭാഗത്തെ റോഷൻ ആർ ബാബു എന്നിവർ പൊലീസിന് മൊഴി നൽകിയിരുന്നു. കാർ കസ്റ്റഡിയിലെടുത്ത് ഒരു മാസമായിട്ടും വധശ്രമക്കേസിലെ ആരോപണവിധേയനായ എ.എൻ. ഷംസീർ എംഎൽഎ യെ പൊലീസ് ചോദ്യം ചെയ്യുകപോലുമുണ്ടായില്ല. നിയമസഭ നടക്കാത്ത സമയമായിട്ടും നാട്ടിൽ കഴിയുന്ന എംഎൽഎ യെ ചോദ്യം ചെയ്യാത്ത പൊലീസ് നടപടി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നും നസീർ ആരോപിക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ് സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് തുടർ നടപടിക്ക് താൻ തയ്യാറാവുന്നതെന്നും നസീർ പറഞ്ഞു.

തലശ്ശേരി സ്റ്റേഡിയം 400 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുകയും കോടികൾ ചിലവഴിച്ച് പുല്ല് പിടിപ്പിക്കുകയും ചെയ്തതിലെ അഴിമതിക്കെതിരെ രംഗത്ത് വന്നതാണ് എംഎൽഎ ക്ക് തന്നോടുള്ള ശത്രുതക്ക് കാരണമായതെന്ന് നസീർ പറഞ്ഞു. സ്റ്റേഡിയത്തിലെ തണൽ മരങ്ങൾ മുറിക്കുന്നതിനെതിരേയും പ്രത്യക്ഷ സമരം നടത്തിയിരുന്നു. താൻ വടകരയിൽ സ്ഥാനാർത്ഥിയായതിന് തൊട്ട് പിന്നാലെ എംഎൽഎ ഓഫീസിൽ വിളിച്ചു വരുത്തി ഷംസീർ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സിപിഎം. ലെ രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ തന്നെ പിൻതുടരുന്നുണ്ടായിരുന്നു. തുടർന്നാണ് മെയ് 18 ന് രാത്രി 7.30 ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തന്നെ ആക്രമിച്ചത്. പ്രതികൾ വ്യക്തമായ ആസൂത്രണത്തോടെ ഗൂഢാലോചന നടത്തി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് പൊലീസ് സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിലും പറയുന്നുണ്ട്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതികളായ വിപിൻ, ജിത്തു, മിഥുൻ, റോഷൻ, ശ്രീജിൻ, വിജിൻ എന്നിവർ പിടിയിലായ പ്രതികളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

കുണ്ടു ചിറയിലെ പൊട്ട്യൻ സന്തോഷ് ആവശ്യപ്പെട്ട പ്രകാരം നസീറിനെ ആക്രമിച്ചതിന്റെ തലേ ദിവസം കൊളശ്ശേരിയിലെത്തിയതായും അവിടെ ഒന്നാം പ്രതിയെ കണ്ടു മുട്ടുകയും ബ്രിട്ടോയുടെ കടയിൽ സൂക്ഷിച്ച ഇരുമ്പു വടിയുമായി പ്രതികൾ ബൈക്കിൽ തലശ്ശേരി ഓവർബറീസ് ഫോളിക്ക് സമീപം എത്തിയിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ വെച്ച് കടലിൽ ചൂണ്ടയിടുന്ന നസീറിനെ ബ്രിട്ടോ കാണിച്ചു കൊടുത്തതായും അവനെ ശരിയാക്കണമെന്ന് പറഞ്ഞതായും മൊഴിയിലുണ്ട്. ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികൾ 17 ാം തീയ്യതിയും നസീറിനെ പിൻതുടർന്നു.

തൊട്ടടുത്ത ദിവസം രാത്രി മിഥുൻ, സോജിത്ത് എന്നിവർ കായ്യത്ത് റോഡിൽ നിലയുറപ്പിച്ചു. രാത്രി 7.30 ന് നോമ്പുതുറന്ന ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന നസീറിനെ കനക് റസിഡൻസിക്ക് സമീപം വെച്ച് അക്രമിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.
സ്‌ക്കൂട്ടറിനെ പിൻതുടർന്ന് ബൈക്കിലെത്തിയ സംഘം ഓട്ടത്തിനിടയിൽ തന്നെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ നസീർ ഇരുമ്പു വടി കൈകൊണ്ട് തടഞ്ഞ് പിടിച്ചപ്പോൾ സ്‌ക്കൂട്ടർ മറിഞ്ഞു. എഴുന്നേറ്റോടിയ നസീറിനെ പിൻതുടർന്ന് വീണ്ടും അടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇതെല്ലാം തടയാനുള്ള ശ്രമം നസീർ നടത്തുകയും ചെയ്തു.

അതിനിടെയാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. ഇതിനിടെ അക്രമി സംഘത്തിൽപെട്ടയാൾ നസീറിന്റെ ദേഹത്ത് അഞ്ച് തവണ ബൈക്ക് ഓടിച്ചു കയറ്റി. പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് എന്നയാളാണ് ഈ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കൊളശ്ശിരിയിലെ വിപിൻ എന്ന ബ്രിട്ടോ, കതിരൂർ വേറ്റുമ്മലിലെ സി. ശ്രീജിൻ, കാവും ഭാഗത്തെ റോഷൻ ആർ ബാബു എന്നിവരെ കൃത്യം നടത്താൻ ഏൽപ്പിച്ചതെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP