Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന പൊലീസ് ആവശ്യപ്പെട്ടില്ല; പൊലീസ് വീഴ്‌ച്ച ഡോക്ടറുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു; രേഖാമൂലം എഴുതി ആവശ്യപ്പെട്ടാലേ രക്തപരിശോധന നടത്താനാകൂ; ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസ് ഇക്കാര്യം ഡോക്ടറോട് ആവശ്യപ്പെട്ടിട്ടില്ല; ഡോക്ടറെ കുറ്റപ്പെടുത്തിയ റിപ്പോർട്ടിനെതിരെ കെജിഎംഒഎ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി ഡോ. വിജയകൃഷ്ണൻ

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന പൊലീസ് ആവശ്യപ്പെട്ടില്ല; പൊലീസ് വീഴ്‌ച്ച ഡോക്ടറുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു; രേഖാമൂലം എഴുതി ആവശ്യപ്പെട്ടാലേ രക്തപരിശോധന നടത്താനാകൂ; ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസ് ഇക്കാര്യം ഡോക്ടറോട് ആവശ്യപ്പെട്ടിട്ടില്ല; ഡോക്ടറെ കുറ്റപ്പെടുത്തിയ റിപ്പോർട്ടിനെതിരെ കെജിഎംഒഎ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി ഡോ. വിജയകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യലഹരിയിൽ കാറോടിച്ച് ശ്രീരാം വെങ്കട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീർ മരിക്കാൻ ഇടയായ സംഭവത്തിൽ പൊലീസ് റിപ്പോർട്ടിനെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ രക്തപരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ലെന്ന പൊലീസ് റിപ്പോർട്ടിനെതിരെയാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തിയത്. പൊലീസ് വീഴ്ച ഡോക്ടറുടെ തലയിൽ കെട്ടിവെയ്ക്കാനാണ് ശ്രമമെന്ന് കെജിഎംഒഎ വ്യക്തമാക്കി. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി ഡോ. വിജയകൃഷ്ണൻ വ്യക്തമാക്കി.

പൊലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാലേ രക്തപരിശോധന നടത്താനാകൂ. എന്നാൽ ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസ് ഇക്കാര്യം ഡോക്ടറോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ പ്രസ്തുത ഡോക്ടർ മദ്യത്തിന്റെ മണമുണ്ടെന്ന് ഒ പി ടിക്കറ്റിൽ എഴുതിയിട്ടുമുണ്ട്. വാക്കാൽ ആവശ്യപ്പെട്ടെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാക്കാൽ പോലും ആവശ്യപ്പെട്ടിട്ടില്ല. ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് പൂർണ പിൻതുണയുമായി നിലകൊള്ളുമെന്നും ഡോ. വിജയകൃഷ്ണൻ വ്യക്തമാക്കി. പൊലീസ് രക്തപരിശോധന ആവശ്യപ്പെട്ടില്ലെന്നും ക്രൈംനമ്പർ രേഖപ്പെടുത്തിയിരുന്നില്ലെന്നും പ്രസ്തുത ഡോക്ടർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതിയെങ്കിലും ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ശ്രീറാമിന്റെ രക്തപരിശോധന പൊലീസ് വൈകിപ്പിച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ഒടുവിൽ 9 മണിക്കൂറിന് ശേഷമാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാൽ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ഇതുമൂലം ശ്രീറാമിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അപകടമുണ്ടായ ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്.

അതേസമയം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്റെ ഫോൺ കണ്ടെത്താനാവാത്തതിൽ ദുരൂഹത പകരുകയാണ്. അപകടസമയം കെ.എം. ബഷീറിന് രണ്ടു ഫോൺ ഉണ്ടായിരുന്നു. ഒരു സാധാരണ ഫോണും, ഒരു സ്മാർട്ട് ഫോണും. സാധാരണഫോൺ തകർന്ന നിലയിൽ അപകടസ്ഥലത്തുനിന്ന് കിട്ടി. സ്മാർട്‌ഫോൺ കാണാനില്ലാത്ത നിലയിലായിരുന്നു. ആ ഫോൺ ഒരു മണിക്കൂറിനുള്ളിൽ ആരോ ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് സംശയങ്ങൾക്ക് കാരണം. ഈ സാഹചര്യത്തിൽ ആരുടെ കൈയിലാണ് ഫോണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഷീർ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് രംഗത്ത് എത്തി. ഫോൺ കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് നിലപാട്.

സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ആശുപത്രിക്കാർക്കിടയിൽ ഉയർന്ന സ്വാധീനമുള്ള റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനാണ് എല്ലാ ചരട് വലികളും നടത്തിയത്. ബഷീറിന്റെ സ്മാർട്ട് ഫോൺ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് 1.56ന് മ്യൂസിയം എസ് ഐ ജയപ്രകാശ് ഫോൺ ചെയ്തപ്പോൾ റിങ് ചെയ്ത ബഷീറിന്റെ ഫോൺ ലൊക്കേഷൻ എവിടെയെന്ന് പൊലീസ് കണ്ടെത്തണം. അത് കിംസ് ആശുപത്രിയുടെ പരിസരത്താണോ അതല്ല മറ്റെവിടെയെങ്കിലുമാണോയെന്ന് സംശയമുണ്ട്. നേരെയുള്ള റോഡാണിത്. കൃത്യമായി ബഷീർ ഫോൺ ചെയ്യുന്ന ഭാഗത്തേക്കാണ് പ്രതി വാഹനം തിരിച്ചുവിട്ടത്. അതുകൊണ്ട് തന്നെ ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. 302 ാം വകുപ്പ് പ്രകാരം പുതിയ എഫ് ഐ ആർ തയ്യാറാക്കണമെന്ന ആവശ്യവും പല കോണിൽ നിന്നും ഉയരുന്നുണ്ട്.

ബഷീർ കൊല്ലപ്പെടുന്നതിന് മുൻപ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനുറ്റോളം സംസാരിച്ചിരുന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ബഷീർ അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം ബഷീറിന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ 1.53 ന് ഒരു പുരുഷൻ ഫോൺ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. നേരത്തെ ഫോൺ വിളിച്ചപ്പോൾ എടുത്തത് ആരാണെന്ന് കണ്ടെത്തണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സിറാജ് മാനേജ്മെന്റ് നൽകിയ പരാതിയിൽ പറയുന്നു. പരാതിക്കാരുടെ മൊഴി വൈകിയതുകൊണ്ടാണ് ശ്രീറാമിന്റെ രക്തപരിശോധന വൈകിയതെന്ന വിചിത്രവാദവുമായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ഫോണിന്റെ് കാര്യത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യമുയർന്നത്. മൊഴി നൽകാൻ വൈകിയിട്ടില്ലെന്ന് സിറാജ് പത്രത്തിന്റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി പറയുന്നു. പുലർച്ചെ ഒരുമണിക്കാണ് ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പുലർച്ചെ നാലുമണിക്കു തന്നെ മൊഴികൊടുത്തുവെന്ന് സെയ്ഫുദ്ദീൻ ഹാജി പറയുന്നു.

പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി നൽകിയ ഹർജി തള്ളണമെന്നു പറഞ്ഞാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

കേസിന്റെ പ്രാഥമികഅന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് എസ്ഐ ജയപ്രകാശിനെ സസ്‌പെൻഡ് ചെയ്തിരുന്നു. രക്തപരിശോധന നടത്തുന്നതിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്നുമായിരുന്നു വിമർശനം. ശ്രീറാമിന്റെ ജാമ്യം തള്ളണമെന്ന സർക്കാർ ആവശ്യം നിരാകരിച്ച കോടതിയും അന്വേഷണവീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP