Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം

ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്സിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിൽനിന്ന് വിവാഹമോചനം തേടി ഭർത്താവ് ഫിറോസ് വക്കീൽ നോട്ടീസയച്ചു. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂർകോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കും വക്കീൽ നോട്ടീസിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. തേജസ് ഓൺലൈനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാർത്ത സിറാജ് പത്രത്തിലുമുണ്ട്. വഫയും ശ്രീറാം വെങ്കിട്ടരാമനും ചേർന്ന് നടത്തിയ യാത്ര ജീവനെടുത്തത് സിറാജിലെ മാധ്യമ പ്രവർത്തകനായ കെ എം ബിഷീറിന്റേതാണ്.

കാർ അപടത്തിനുശേഷം വഫ ഫിറോസ് സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് പിന്തുണയുമായി ഭർത്താവും കുടുംബവുമുണ്ടെന്ന വാദഗതികൾ പൂർണമായും തള്ളിക്കളയുന്നതാണ് വക്കീൽ നോട്ടീസിലെ വിവരങ്ങൾ. ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കൽ, അനുമതിയില്ലാതെയുള്ള വിദേശയാത്രകൾ, തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തംപേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ നടത്തൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴുപേജുള്ള വക്കീൽ നോട്ടീസിലുള്ളത്.

വഫയുടെ വഴിവിട്ട ജീവിതരീതികൾ ചോദ്യംചെയ്യുന്ന ഘട്ടങ്ങളിൽ, തനിക്ക് കേരളത്തിൽ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. കഴിഞ്ഞ ഏഴിന് തിരുവനന്തപുരത്തെത്തിയ ഫിറോസ് വിവാഹമോചനത്തിനുള്ള പ്രാഥമികനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. വക്കീൽ നോട്ടീസിന്റെ പകർപ്പ് മഹല്ല് കമ്മിറ്റി ഓഫിസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഭിച്ചതെന്ന് ഭാരവാഹികൾ സ്ഥിരീകരിച്ചുവെന്നും തേജസ് പറയുന്നു. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹജീവിതം ആരംഭിച്ചത് മുതൽ അപകടം നടന്ന ദിവസം വരെയുള്ള, വഫയുമായി ബന്ധപ്പെട്ട സംഭവങ്ങൾ നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്.

വിവാഹ ജീവിതം ആരംഭിച്ചത് മുതൽ അപകടം നടന്ന ദിവസം വരെയുള്ള, വഫയുമായി ബന്ധപ്പെട്ട സംഭവങ്ങൾ നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്. അതിനിടെ വഫ ഫിറോസിന്റെ പിതാവ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്തി. ഫിറോസിന്റെ മാതാപിതാക്കളെ കണ്ട് ഒത്തു തീർപ്പ് ചർച്ചകൾക്കാണ് ഇദ്ദേഹം എത്തിയത്. എന്നാൽ തങ്ങളെ കാണാനെത്തിയ വഫയുടെ പിതാവിന് മുന്നിൽ മകളുടെ വഴിവിട്ട ജീവിതത്തിന്റെ കെട്ടഴിക്കുകയാണ് ഫിറോസിന്റെ മാതാപിതാക്കൾ ചെയ്തത്. ഇത് കേട്ട് അമ്പരന്ന അദ്ദേഹം നിറകണ്ണുകളോടെയാണ് അവിടെ നിന്നും പോയത് എന്നാണ് വിവരം. ഫിറോസിന് സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് അദ്ദേഹം പറഞ്ഞതായാണ് അറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയഅഭിമുഖത്തിൽ വഫ ഫിറോസ് പറഞ്ഞതെല്ലാം ഇതോടെ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നതെങ്കിലും ഇരുവരും തമ്മിൽ വലിയ അകൽച്ചയിലായിരുന്നു. തന്റെ ഉന്നത ബന്ധങ്ങൾ ചൂണ്ടിക്കാട്ടി വഫ ഭർത്താവ് ഫിറോസിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. അതിനാലാണ് ഭാര്യയുടെ സ്വഭാവം വ്യക്തമായി മനസിലാക്കിയിട്ടും ഫിറോസ് ഉപേക്ഷിക്കാതിരുന്നത് എന്നും വക്കീൽ നോട്ടീസിൽ പറയുന്നു. ഡിവോസ്‌നോട്ടീസ് അയക്കുന്ന നടപടികൾക്കായി കഴിഞ്ഞ ഒരാഴ്‌ച്ച തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഫിറോസ് സ്വന്തം വീട്ടിലോ വഫ ഇപ്പോൾ താമസിക്കുന്ന പട്ടത്തിന് സമീപത്തുള്ള വീട്ടിലോ പോയിരുന്നില്ല. ഫിറോസ് നാട്ടിലെത്തിയത് അറിഞ്ഞ് കാണാനെത്തിയ അദ്ദേഹത്തിന്റെ മാതാപിതാക്കളോട്, വഫയെ ജാമ്യത്തിലെടുക്കാൻ പോയതിലുള്ള അതൃപ്തി അറിയിച്ചതായും വിവരമുണ്ട്. തങ്ങൾക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു എന്നാണ് അവർ മറുപടി നൽകിയത്.

കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് മടങ്ങിയ ഫിറോസ് ഈ മാസം അവസാനത്തോടെ വീണ്ടും തിരുനന്തപുരത്ത് എത്തുമെന്നാണ് വിവരം. വഫയ്‌ക്കൊപ്പമുള്ള മകളെ അബുദാബിയിലേക്ക് കൂട്ടികൊണ്ട് പോകാനാണ് ഫിറോസിന്റെ ആലോചന.

ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിന് വിരുദ്ധമാണ് ഇപ്പോൾ സിറാജും തേജസും പുറത്തു വിട്ടിരിക്കുന്ന വാർത്ത. ഇതോടെ വഫയുടെ ഇടപാടുകളും സംശയ നിഴലിലാകുകയാണ്.

ഏഷ്യാനെറ്റ് ന്യൂസിലെ വഫയുടെ അഭിമുഖത്തിന്റെ വിശദ രൂപം

മോഡലാണെന്നും ഭർത്താവുമായി അകന്ന് കഴിയുന്നുവെന്നും ഉൾപ്പെടെ ഇപ്പോൾ തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളങ്ങളാണെന്ന് വഫ ഫിറോസ് അവകാശപ്പെട്ടു. ഇത് വ്യക്തമാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു അഭിമുഖത്തിൽ പങ്കെടുക്കുന്നതെന്നും അവർ വ്യക്തമാക്കി.

പപ്പായും മമ്മയും 30 വർഷമായി ദമാമിൽ ഷോപ്പ് നടത്തുന്നുണ്ടെന്നതല്ലാതെ മറ്റൊരു ബിസിനസും തനിക്കൊ തന്റെ കുടുംബത്തിനോ ഇല്ലെന്ന് വഫ ഫിറോസ് പറയുന്നു. ഈ കടയിൽ നിന്നുള്ള സമ്പാദ്യം മാത്രമാണ് കയ്യിലുള്ളതെന്ന് അവർ അവകാശപ്പെടുന്നു. സഹോദരൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഭർത്താവ് മറൈൻ എഞ്ചിനിയറാണ്.

മീഡിയ വലിയ താത്പര്യമുള്ള മേഖലയായിരുന്നു പക്ഷേ താൻ ഒരിക്കലും മോഡലായിരുന്നില്ല. ഒരു ചുരിദാറിന്റെ പരസ്യം മാത്രമാണ് മോഡൽ എന്ന് പറയാവുന്ന തരത്തിൽ ചെയ്തിട്ടുള്ളത്. ജീവിതത്തിൽ രണ്ടേ രണ്ട് ഷോകൾ മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് പറഞ്ഞ വഫ ഫിറോസ് അത് ഏഷ്യാനെറ്റിന് വേണ്ടി ചെയ്ത റംസാൻ നിലാവ് എന്ന പരിപാടിയും കൈരളി ടിവിക്കായി ചെയ്ത ലൈലത്തുൽ ഖദ്ർ എന്ന പരിപാടിയുമാണെന്ന് വിശദീകരിക്കുന്നു.

2014 ഫേസ്‌ബുക്ക് അടക്കം ഡിലീറ്റ് ചെയ്തുവെന്ന് വഫ ഫിറോസ് വ്യക്തമാക്കി. മകളുടെ കാര്യങ്ങൾ നോക്കാൻ വേണ്ടിയായിരുന്നു താൻ ഈ മേഖലയിൽ നിന്ന് മാറിയത്. അബുദാബിയിലേക്ക് താമസം മാറിയിരുന്നു. ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതിനാൽ തന്നെ ആഗ്രഹിച്ച രീതിയിൽ പഠിക്കുവാൻ കഴിഞ്ഞിരുന്നില്ല. മകൾ പന്ത്രണ്ടാം ക്ലാസിലാണ് ഇപ്പോൾ പഠിക്കുന്നതെന്ന് വഫ പറഞ്ഞു.

അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോൾ പ്രൈവറ്റായി ബി എ ഇംഗ്ലീഷ് പഠിക്കുകയാണ്. പരീക്ഷയെഴുതാൻ വേണ്ടിയാണ് നിലവിൽ നാട്ടിലെത്തിയതെന്നും വഫ വ്യക്തമാക്കി.

ഉന്നത ബന്ധങ്ങൾ

ഉന്നത ബന്ധങ്ങളുള്ള ആളാണെന്ന് പറയുന്നത് വ്യാജപ്രചരണമാണ്. ഉന്നത ബന്ധമെന്ന് പറയാവുന്ന തരത്തിൽ ഉള്ളത് രണ്ട് സൗഹൃദങ്ങൾ മാത്രമാണ്. മെറിൻ ജോസഫ് ഐപിഎസുമായി ഒരു സലൂണിൽ വച്ച് കണ്ട് സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ഇവർ മാത്രമാണ് ഉന്നത എന്ന് പറയാവുന്ന സൗഹൃദം. അത് അടുത്ത ബന്ധമൊന്നുമല്ല കണ്ടാൽ സുഖമാണോ എന്ന് ചോദിക്കുന്നത്ര മാത്രം വലിപ്പമുള്ള സൗഹൃദമാണത്.

ശ്രീറാം വെങ്കിട്ടറാമിനെ ഒരു ഷോ കണ്ട് അഭിനന്ദിക്കാൻ വിളിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണുകയും ചെയ്തു , അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഈ സംഭവമുണ്ടായപ്പോൾ കണ്ടത്..

കണ്ടതിൽ വച്ച് മാന്യനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടറാമനെന്ന് വഫ ഫിറോസ് പറയുന്നു. ഇത് വരെ ഒരു മോശം അനുഭവം അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം മെസേജ് അയച്ച് ചോദിച്ചു. ശ്രീറാം വെങ്കിട്ടറാമനെക്കുറിച്ച് എനിക്ക് ഒരു ബോധ്യമുള്ളതുകൊണ്ടാണ് പോയത്. ആ മനുഷ്യനെ സഹായിക്കാനാണ് പോയത്. അത് ശ്രീറാമല്ല ഏത് സുഹൃത്തായാലും പോകും. എന്റെ സ്വഭാവം അങ്ങനെയാണ്.

ഒരു ഗ്രാമത്തിൽ ജനിച്ച് വളർന്ന കുട്ടിയാണെങ്കിൽ ചിലപ്പോൾ അങ്ങനെ രാത്രി ഒരാൾ വിളിച്ചാൽ സഹായിക്കാൻ ചെയ്യില്ലായിരിക്കും പക്ഷേ ഞാൻ അങ്ങനെയല്ല. പലപ്പോഴും കുടുംബമായി യാത്ര ചെയ്യുമ്പോഴും, സിനിമ കാണാൻ പോകുമ്പോഴുമെല്ലാം രാത്രി ഏറെ വൈകാറുണ്ട്. അതിൽ തന്നെ സംബന്ധിച്ചിടത്തോളം അസ്വഭാവികതയില്ല. പലപ്പോഴും ബന്ധുക്കളെ എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാനും മറ്റും വളരെ വൈകി തിരുവനന്തപുരത്ത് രാത്രി യാത്ര ചെയ്തിട്ടുണ്ട് അപ്പോഴൊന്നും ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടില്ല.

അന്ന് വേഗത കൂടുതലായിരുന്നോ ?

രാത്രി ഡ്രൈവ് ചെയ്യുമ്പോൾ സാധാരണ ഡ്രൈവ് ചെയ്യുന്നതിനേക്കാൾ സ്പീഡിലാണല്ലോ പലപ്പോഴും പോകാറ് അന്നും അങ്ങനെ തന്നെയായിരുന്നു. ഞാൻ ഓടിക്കുന്നതിനേക്കാൾ സ്പീഡിലാണ് ശ്രീറാം വണ്ടി ഓടിച്ചത്.

ശ്രീറാം മദ്യപിച്ചിരുന്നോ ?

എന്റെ വീട്ടിൽ ആരും കുടിക്കാറില്ല. അതുകൊണ്ട് ആ മണം തിരിച്ചറിയാൻ പറ്റില്ല, ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു. അതെന്തായിരുന്നുവെന്ന് ടെസ്റ്റുകൾ വേണം തെളിയിക്കാൻ.

അപകടം നടക്കുന്ന സമയത്ത് മുന്നിലുണ്ടായിരുന്ന വണ്ടി ശ്രദ്ധയിൽപ്പെട്ടിരുന്നോ

അതെനിക്ക് കൃത്യമായി ഓർക്കാൻ പറ്റുന്നില്ല. ഓർമയിൽ ആ വണ്ടി ഓടുകയായിരുന്നു. എന്നാൽ ദൃക്സാക്ഷികളായ ചിലർ പറയുന്നത് വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ്.

അപകടത്തിന് ശേഷം ബഷീറിനെ രക്ഷിക്കാനായി ഒന്നും നിങ്ങൾ ചെയ്തില്ല എന്നും ചിലർ പറയുന്നു?

അത് തീർത്തും അസത്യമാണ്. അപകടമുണ്ടായപ്പോൾ തന്നെ ഞാനും ശ്രീറാമും കാറിൽ നിന്നും ചാടിയിറങ്ങി. ശ്രീറാമാണ് ആദ്യം വണ്ടിയിൽ നിന്നും ഇറങ്ങിയത്. എന്റെ ഭാഗത്തെ ഡോർ അപകടത്തിൽ ജാമായിരുന്നു. ശ്രീറാം ചാടിയിറങ്ങി അയാളെ തൂക്കിയെടുത്തു. അയാളെ എടുത്തു കൊണ്ടു തന്നെ അവിടേക്ക് എത്തിയ പലരോടും രക്ഷിക്കൂ.. രക്ഷിക്കൂ എന്ന് ശ്രീറാം ആവശ്യപ്പെട്ടു.

ഒത്തിരി പേർ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. കുറേ നേരം ശ്രീറാം അയാളെ എടുത്തു നിന്നു. പിന്നെ ഞങ്ങൾ രണ്ടു പേരും കൂടെ അദ്ദേഹത്തെ താഴേക്ക് എടുത്ത് കിടത്തി. പിന്നെ ഞാനും ശ്രീറാമും കൂടി അവിടെയെത്തിയ പലരോടും പോയി അയാളെ രക്ഷിക്കണം എന്ന് അഭ്യർത്ഥിച്ചു.

എന്റെ ആങ്ങളയാണ് കിടക്കുന്നതെങ്കിൽ ഞാൻ രക്ഷിക്കില്ലേ. ആ മനുഷ്യന്റെ കിടപ്പ് കണ്ടപ്പോൾ നമ്മുക്ക് കണ്ടു നിൽക്കാൻ പറ്റില്ലായിരുന്നു. പക്ഷേ ആരും മുന്നോട്ട് വന്നില്ല. ഈ അവസ്ഥയിൽ അദ്ദേഹത്തെ എടുക്കാൻ പറ്റില്ല ആംബുലൻസ് വരണം എന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ ആംബുലൻസ് വരുന്ന വരെ എല്ലാവരും കാത്തിരിക്കുകയാണ് ചെയ്തത്. എന്റെ വണ്ടിയിൽ കേറ്റി കൊണ്ടു പോകാൻ ശ്രീറാം ശ്രമിച്ചു. എന്നാൽ രണ്ട് ടയറും പൊട്ടിയ ആ വണ്ടിയിൽ ആളെ കൊണ്ടു പോകാൻ പറ്റില്ല എന്ന് ഞാൻ ശ്രീറാമിനോട് പറഞ്ഞു.

അപകടം നടന്ന് അഞ്ച് മിനിറ്റിനകം പൊലീസുകാർ സ്ഥലത്ത് എത്തിയിരുന്നു. ഡ്രൈവിങ് സീറ്റിൽ നിന്നും ശ്രീറാം ഇറങ്ങിയത് എല്ലാവരും കണ്ടിരുന്നു. വണ്ടി ഓടിച്ചത് നിങ്ങളല്ലേ അവർ അല്ലല്ലോ എന്ന് ശ്രീറാമിനോട് പൊലീസുകാർ പറഞ്ഞു. ആ യുവതി പൊയ്ക്കോട്ടെ അവർ ഒന്നും ചെയ്തില്ലല്ലോ എന്ന് ശ്രീറാമും പറഞ്ഞു. ശ്രീറാം തന്നെ പുള്ളിയുടെ ഫോണിൽ കൂടി ഒരു ഊബർ ഓട്ടോ വിളിപ്പിച്ചു. ഞാൻ അവിടെ നിന്നും പോയി.

പൊലീസിന്റെ അനുവാദത്തോടെയാണോ നിങ്ങൾ പോയത് ? പൊലീസ് നിങ്ങളെ പോകാൻ അനുവദിച്ചു എന്ന് മൊഴിയിൽ പറയുന്നുണ്ട്. പിന്നെ രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞു വീണ്ടും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയോ ?

തിരിച്ചു വന്നശേഷം രക്തസാംപിൾ എടുക്കാനാണ് നേരെ പോയത്. അതിനു ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യം കൊടുത്ത മൊഴിയിലും അവസാനം കൊടുത്ത മൊഴിയിലും ഒരേ കാര്യമാണ് ഞാൻ പറഞ്ഞിട്ടുള്ളത് ഒന്നും മാറ്റി പറഞ്ഞിട്ടില്ല.

ഈ സംഭവത്തിന് ശേഷം താങ്കളെക്കുറിച്ചും പലതരം കഥകൾ പ്രചരിക്കുന്നുണ്ട്. കുടുംബം എങ്ങനെയാണ് ഈ സാഹചര്യം നേരിട്ടത് ?

ഞാൻ വിവാഹമോചിതയാണ് എന്നൊരു വാർത്ത ഇതിനിടെ പ്രചരിച്ചു അത് തെറ്റാണ്. ഭർത്താവിന്റെ പിതാവും മാതാവും... വയസ്സായ ആ രണ്ട് പേരാണ് എന്നെ ഇറക്കാൻ വേണ്ടി പൊലീസ് സ്റ്റേഷനിൽ വന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ അവരാണ് എനിക്കൊപ്പം നിന്നത്. എന്റെ പപ്പയും മമ്മയും സ്ഥലത്ത് ഇല്ല.വിദേശത്താണ്. സഹോദരിമാരായാലും കുടുംബത്തിൽ എന്നെ അറിയുന്ന എല്ലാവരും എനിക്ക് പിന്തുണയുമായി കൂടെയുണ്ട്.

എങ്ങനെയാണ് ഈ പ്രതിസന്ധികളെ വ്യക്തിപരമായി നേരിടുന്നത്?

ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയിലല്ലോ... അതിന്റെ എല്ലാ പ്രത്യാഘാതവും ഞാനിപ്പോൾ അനുഭവിക്കുന്നുണ്ട്....... ഉണ്ടായതിനെല്ലാം ഞാൻ അനുഭവിക്കുന്നുണ്ട്.

രാത്രി ഇറങ്ങിപ്പോയി... അതെല്ലാം വലിയപ്രശ്നമായി.. ആളുകൾ പലതും പറയുന്നു... ഇതൊക്കെ നിങ്ങളെ ബാധിക്കുന്നുണ്ടോ....?

ഭർത്താവിനോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് ഇതൊക്കെ അറിയാം... ശ്രീറാം, മെറിൻ ഇവരൊക്കെയായി എനിക്ക് സൗഹൃദമുണ്ട് എന്നെല്ലാം അദ്ദേഹത്തിന് അറിയാം. ബാക്കിയാരുമായും എനിക്ക് സൗഹൃദമില്ല. എന്നാൽ അപകടമുണ്ടായ ശേഷം എനിക്ക് ഭർത്താവിനെ വിളിക്കാൻ സമയം കിട്ടിയില്ല. അതിൽ അദ്ദേഹത്തിന് വിഷമമുണ്ട്. പുള്ളിക്കാരന്റെ അടുത്ത് ഞാൻ ഇതൊന്നും വിളിച്ചു പറഞ്ഞില്ല. പറയാൻ എനിക്ക് പറ്റിയില്ല. കാരണം അപകടം കഴിഞ്ഞ ആ ഷോക്കിലായി പോയി ഞാൻ. അതല്ലാതെ ഞങ്ങൾ തമ്മിലോ കുടുംബത്തിലോ പ്രശ്നങ്ങൾ ഒന്നുമില്ല. എല്ലാവർക്കും എന്നെ അറിയാം.

ഇതിന്റെ പേരിൽ ഇനി കൂടുതൽ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടാവുമോ എന്ന് ഭയമുണ്ടോ ?

എന്നെ അറിയാത്തവർ പലതും പറയുമായിരിക്കും. എന്നെ അറിയുന്നവർ ഒന്നും പറയില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ കുടുംബം ഇത്രയും നടന്നിട്ടും എനിക്കൊപ്പമുണ്ട്. എന്റെ ഭർത്താവിന്റെ വീട്ടുകാർ, ഭർത്താവിന്റെ സഹോദരങ്ങൾ അവരുടെ ഭാര്യമാർ ഇവരൊക്കെ എന്റെ കൂടെ നിന്നു. ഭർത്താവിന്റെ നാലാമത്തെ സഹോദരന്റെ ഭാര്യയാണ് എനിക്കൊപ്പം ഒരു ദിവസം മുഴുവൻ നിന്നത്. എന്റെ അനിയത്തിമാരൊക്കെ എന്റെ കൂടെ നിൽക്കുന്നുണ്ട്. ചേട്ടത്തി ഇതു ചെയ്തു എന്നു പറഞ്ഞ് അവരൊന്നും എന്നെ മാറ്റി നിർത്തിയില്ല. അവരൊക്കെ എന്നെ പിന്തുണച്ച് കൂടെനിൽക്കുന്നുണ്ട്. അതുകൊണ്ട് പുറത്തു നിന്നുള്ളതൊന്നും എന്നെ ബാധിക്കില്ല.

ഒരുപാട് കഥകളൊക്കെ മാധ്യമങ്ങളിൽ വായിക്കുമ്പോൾ അത് ബാധിക്കുന്നുണ്ടോ..?

കഥകൾ മാത്രമല്ല ജിമ്മീ... ഒരുപാട് ഫോട്ടോസ് പ്രചരിക്കുന്നുണ്ട്. ഞാനല്ലാതെ ഫോട്ടോസ് എന്റെ പേരിൽ വരികയാണ്. എന്നെ അറിയുന്നവർക്ക് അറിയാം അത് വഫയല്ല എന്ന്

ഈ മോഡലിങ് എന്നൊക്കെ പറഞ്ഞു വരുന്ന ഫോട്ടോകളാണോ... ?

ഞാൻ മോഡലല്ല ജിമ്മി.. ഞാൻ മോഡലിങ് ചെയ്തിട്ടില്ല. കുറേ യൂട്യൂബ് ചാനൽസ് അവരുടെ റേറ്റിങ് കൂട്ടാനും പണം നേടാനും വേണ്ടിയാവും ഇതൊക്കെ ചെയ്യുന്നത്. എന്റെ പിന്നിൽ ഒരു കുടുംബവമുണ്ട് അതവർ ആലോചിക്കുന്നില്ല. ആ കുടുംബം ഇതൊക്കെ എങ്ങനെയെടുക്കും എന്നവർ ആലോചിക്കുന്നില്ല. അതാണ് വഫ ഇതാണ് വഫ എന്നെല്ലാം പറഞ്ഞ് ഒരുപാട് വീഡിയോസ് യൂട്യൂബിലുണ്ട്. അവരൊന്ന് ആലോചിച്ചാൽ നല്ലതായിരിക്കും ജിമ്മീ... എന്റെ കുടുംബത്തിന്... കാണുന്നത് ഒരാൾ മാത്രമല്ലോ..കുടുംബത്തിലെ ഒരുപാട് പേരെ കാണുന്നുണ്ടാവില്ലേ എന്റെ കുടുംബത്തിൽ.

ഇനിയെന്താണ്... ?

ഇനി... ഇതിപ്പോൾ കേസ് നടക്കുകയാണ്. എനിക്ക് തിരിച്ചു പോകണം. ഭർത്താവിന്റെ അടുത്തേക്ക്. മോളുണ്ട് എന്റെ കൂടെ... എനിക്ക് ഭർത്താവിന് അടുത്തേക്ക് തിരിച്ചു പോകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP