Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉടലും കാമറയും

ഉടലും കാമറയും

ഷാജി ജേക്കബ്‌

കാഴ്ചയുടെ കലയും ശരീരത്തിന്റെ രാഷ്ട്രീയവുമാണ് ഈ ദശകത്തിലെ (2010- ) മലയാളചെറുകഥയുടെ ഏറ്റവും പ്രകടവും പ്രത്യക്ഷവുമായ ഭാവുകത്വരസതന്ത്രങ്ങൾ. ചരിത്രം മുതൽ ദേശീയത വരെയും ജാതി മുതൽ ലൈംഗികത വരെയുമുള്ള മുഴുവൻ സാമൂഹിക-വൈയക്തിക അനുഭവങ്ങളും അനുഭൂതികളും കഥയിൽ നിർണയിക്കപ്പെടുന്നത് മുഖ്യമായും മേല്പറഞ്ഞ ഭാവസമവാക്യങ്ങളുടെ സംയുക്തസാന്നിധ്യത്തിലൂടെയാണ്. എങ്ങനെയെന്നോ?

1990-2009 കാലത്തുനിന്ന് സംവേദനപരമായി മലയാളിയുടെ ജീവിത-ലോകബോധങ്ങൾക്കുണ്ടായ അടിസ്ഥാനപരമായ പരിണാമം ഡിജിറ്റൽ-നവ-സാമൂഹ്യമാധ്യമങ്ങളുടെ വിസ്മയകരമായ സ്വാധീനമാണ്. സിനിമ 1950കൾ തൊട്ടും ടെലിവിഷൻ 1990കൾ തൊട്ടും സൃഷ്ടിച്ച കാഴ്ചയുടെ ഭാവുകത്വം അതിന്റെ മൂന്നാം കണ്ണിലേക്കു കടക്കുന്നു, നവമാധ്യമങ്ങളിൽ. സെൽഫോൺ, ഈ കാലത്തിന്റെ ചിഹ്നവും പ്രതീകവുമായി മാറി. സിനിമയിലേക്കും ടിവിയിലേക്കും ചേക്കേറുന്ന കഥാകൃത്തുക്കളുടെ സാന്നിധ്യം മാത്രമല്ല (പി.എഫ്. മാത്യൂസ്, വി.ജെ. ജയിംസ്, ഹരിദാസ് കരിവെള്ളൂർ, ജി.ആർ. ഇന്ദുഗോപൻ, ഇ. സന്തോഷ്‌കുമാർ, എസ്. ഹരീഷ്, ഫ്രാൻസിസ് നെറോണ...). കഥകൾക്കു കൈവരുന്ന ദൃശ്യഭാവുകത്വത്തിന്റെ രീതിയിലും വലിയ മാറ്റമുണ്ടായി. 'രൂപ'ങ്ങൾ മറികടന്നു വിലയിരുത്തിയാൽ, ശ്യാം പുഷ്‌ക്കരനാണ് ഈ ദശകത്തിലെ ഏറ്റവും മികച്ച മലയാള കഥാകൃത്ത് എന്നു സമ്മതിക്കേണ്ടിവരും. ആനുകാലികങ്ങളിൽ കഥയ്ക്കു സംജാതമായ ദൃശ്യപ്പൊലിമ (ഇലസ്‌ട്രേഷൻ, കവർ‌സ്റ്റോറി) പോലും ഈ മാറ്റത്തിന്റെ ഭാഗമായി. കഥ ഒരു കാഴ്ചവസ്തുവായെന്നു മാത്രമല്ല, മറ്റ് ഇന്ദ്രിയങ്ങളെക്കാൾ ലോകബോധനിർമ്മിതിയിൽ ഇടപെടുന്നത് കണ്ണുകളാണെന്നും ലോകം കാഴ്ചയുടെ ഒരരങ്ങാണെന്നും മാധ്യമങ്ങളും കലകളും സൃഷ്ടിക്കുന്ന കാഴ്ചയുടെ പ്രതീതി മാത്രമാണ് മിക്കപ്പോഴും യാഥാർഥ്യവും പലപ്പോഴും ജീവിതംതന്നെയും എന്നും തിരിച്ചറിയപ്പെട്ടുതുടങ്ങി.

ഡിജിറ്റൽ സാങ്കേതികതയുടെ ഈ കാഴ്ചയെ മറ്റ് അനുഭൂതികൾ കൊണ്ടു പൊലിപ്പിച്ചെടുക്കുകയും ലോകം മുഴുവൻ കൈവരിൽത്തുമ്പിൽ തുടിക്കുന്ന കാഴ്ചവസ്തുവായി മാറുകയും ചെയ്തതോടെ മലയാളിയും മറ്റേതൊരു സമൂഹവും പോലെ കഥാഖ്യാനത്തിൽ കാഴ്ചയ്ക്കുള്ള കോയ്മയെ പുതിയ രീതിയിൽ നിർവചിച്ചുതുടങ്ങി. കാമറ, ഈ കാഴ്ചയുടെ ഏകകമായും മാറി. ഫിലിം, വീഡിയോ കാമറകളെക്കാൾ സിസിടിവി കാമറകളും സെൽഫോൺ കാമറകളും നിർമ്മിക്കുന്ന രണ്ടുതരം സ്വത്വനിർണയനങ്ങളാണ് നമ്മുടെ കാലത്തിന്റെ കണ്ണാടി. അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും മാത്രമല്ല, ആത്മത്തിന്റെയും മൂന്നാം കണ്ണായി 'കാമറ' മാറുന്നതോടെ കഥയുടെ ആഖ്യാനകല അപൂർവമാംവിധം ദൃശ്യവൽകൃതമായി. കാഴ്ച, കഥയുടെ കലയായി; കഥ കാഴ്ചയുടെ കലയുമായി. 'Visual is essentially pornographic' എന്ന് ഫ്രെഡറിക് ജയിംസൺ നടത്തിയ നിരീക്ഷണം ഇത്രമേൽ ശരിയായ കാലം മലയാളിക്കു മുൻപുണ്ടായിട്ടില്ല. ഈ ദശകത്തിലെ മിക്ക കഥാകൃത്തുക്കളുടെയും മിക്ക കഥകളുടെയും ആഖ്യാനകല സൂക്ഷ്മമായപഗ്രഥിച്ചാൽ തെളിഞ്ഞുകിട്ടുന്ന ആദ്യ സൂചന അവയിൽ കാഴ്ചക്കുള്ള കോയ്മയാണ്. ഭാഷയിൽ, ഭാഷണത്തിൽ, ബിംബങ്ങളിൽ, പ്രരൂപങ്ങളിൽ കഥയുടെ ഭാവലോകനിർമ്മിതിയിലൊട്ടാകെ അധീശത്വം നേടുന്ന രാഷ്ട്രീയവും ചിഹ്നവ്യവസ്ഥയുമായി കാഴ്ച മാറുന്നു.

വ്യവഹാരവും പാഠവും എന്ന നിലയിൽ ശരീരത്തിനു കൈവരുന്ന പ്രാധാന്യവും പ്രതിനിധാനവും പുതിയ കഥയിലും തുടരുകതന്നെയാണ്. ഒരുപക്ഷെ മുൻദശകങ്ങളിൽ കൈവന്നതിനെക്കാൾ പ്രാമാണ്യം ഇപ്പോൾ ശരീരത്തിനു കൈവന്നിട്ടുമുണ്ട് - ശരീരനിഷ്ഠമായ കാമനകൾക്കും. വംശം, വർണം, വർഗം, ജാതി, മതം, ലിംഗം തുടങ്ങിയ സംപ്രത്യയങ്ങളൊന്നടങ്കവും കഥയിൽ ആലേഖനം ചെയ്യപ്പെടുന്നത് ഉടലിലാണ്. അധികാരം, ലൈംഗികത, കാഴ്ച, ഹിംസ തുടങ്ങിയവയെല്ലാം അവയുടെ രൂപവും മാധ്യമവുമായി നിർവഹണം തേടുന്നതും നേടുന്നതും ഉടലിൽതന്നെ. നാനാവിധങ്ങളായ കർതൃ, സ്വത്വ നിർമ്മിതികളിൽ ശരീരത്തെക്കാൾ സാധ്യതയുള്ള മറ്റൊരു രൂപകം ഇന്നില്ലതന്നെ. മാധ്യമ, കമ്പോള, പരസ്യ, ഉപഭോഗ ലോകങ്ങളൊന്നടങ്കം അവയുടെ അടിസ്ഥാനമായി വിന്യസിക്കുന്നതും ശരീരത്തെത്തന്നെ. ഉടലിന്റെ സ്ഥൂലവും സൂക്ഷ്മവുമായ രാഷ്ട്രീയങ്ങൾ ഇത്രമേൽ മലയാളകഥയെ സമഗ്രമായി ബാധിച്ചിട്ടുള്ള മറ്റൊരു കാലമില്ല (നോവലിലും സിനിമയിലുമൊക്കെ ഇതിങ്ങനെ തന്നെയാണ് എന്നും ഓർക്കുക). ആനന്ദ്, മാധവൻ, പ്രഭാകരൻ, സാറാജോസഫ് തുടങ്ങിയവരുടെ കഥകളിലെക്കാൾ പ്രകടമായി ശരീരം ഭാവസന്നിവേശത്തിന്റെ രൂപകമായി പുതിയതലമുറ കഥാകൃത്തുക്കളുടെ രചനകളിൽ സന്നിഹിതമാകുന്നു. സുഭാഷ്ചന്ദ്രൻ, സന്തോഷ്‌കുമാർ തുടങ്ങിയവരുടെ രചനകൾ മുതൽ വിവേക് ചന്ദ്രന്റെ കഥകൾ വരെയുള്ളവ ഏതാണ്ടൊന്നടങ്കവും ഉടലെഴുത്തുകൾ കൂടിയായി മാറുന്നു. ഒരാളും അപവാദമല്ല, ഈ കലാപദ്ധതിയിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. സമകാലകഥയുടെ ആഖ്യാനകലയെ അടിസ്ഥാനപരമായി നിർണയിക്കുന്ന സമ്പദ്ഘടന, രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങൾ, സാങ്കേതികത, സാമൂഹികത എന്നീ നാലു സന്ദർഭങ്ങളുടെയും പ്രകടനരൂപകം ശരീരമാകുന്നു.

കെ.വി. മണികണ്ഠന്റെ കഥകൾ രൂപം കൊള്ളുന്നതും കാഴ്ചയുടെയും ഉടലിന്റെയും ഉഭയഭാവസന്ധിയിൽ നിന്നാണ്.

ഒറ്റയ്‌ക്കോ പറ്റമായോ ജീവിക്കുക എന്ന മനുഷ്യരുടെ ആത്യന്തിക നിയോഗത്തെക്കുറിച്ചാണ് മണികണ്ഠന്റെ കഥകൾ ഒന്നടങ്കം എഴുതപ്പെട്ടിരിക്കുന്നത്. വ്യക്തികൾക്കിടയിലും മറ്റുള്ളവരോടും മാത്രമല്ല, തന്നോടുതന്നെയുമുള്ള പൊരുത്തക്കേടുകൾ, ആൺ-പെൺ ബന്ധങ്ങലിലെ കാപട്യങ്ങൾ, ഭരണകൂടവും പൗരരും തമ്മിലുള്ള വൈരുധ്യങ്ങൾ, ഇരകൾക്കും വേട്ടക്കാർക്കുമിടയിലെ നിഴൽയുദ്ധങ്ങൾ, മതവെറി മുഴുത്ത കാലത്തിന്റെ അമ്ലപരിശോധനകൾ, ചരിത്രത്തിനു കുറുകെ നടക്കുന്ന അനുഭവങ്ങൾ.... ചെറുതും വലുതുമായ കുറെയേറെ സന്ദിഗ്ദ്ധതകളെ പിന്തുടരുന്നവയാണ് 'ഭഗവതിയുടെ ജട'യിലെ എട്ടു കഥകളും. സറ്റയർ മുതൽ ഐറണി വരെ; ഫാന്റസി മുതൽ അലിഗറി വരെ; പാരഡി മുതൽ പാസ്റ്റിഷ് വരെ- ട്രാജിക്-കോമഡിയാകട്ടെ, കോമിക്-ട്രാജഡിയാകട്ടെ, തന്റെ കഥകളുടെ സാക്ഷാത്കാരത്തിൽ തീയട്രിക്കൽ-സിനിമാറ്റിക്-ടെലിവിഷ്വൽ-ഡിജിറ്റൽ ആഖ്യാനകലകൾ മാറിമാറി സ്വീകരിക്കും, മണികണ്ഠൻ. അസാധാരണമായ ഒരന്യവൽക്കരണ സങ്കേതം സൃഷ്ടിച്ചുകൊണ്ട്, കഥയിൽനിന്നു പാലിക്കുന്ന വൈകാരികമായ അകലമാണ് ഈ രചനകളെ സവിശേഷമാക്കുന്ന മറ്റൊരു ഘടകം. ഒറ്റക്കഥപോലും സൂക്ഷ്മമായ പരിഹാസരാഷ്ട്രീയത്തിൽനിന്നു മുക്തമല്ല. ശീർഷകം മുതൽ നിർവഹണം വരെ - ഏതിടത്തും ആത്മ-അപരഹാസത്തിന്റെ ചേങ്ങില മുഴക്കിക്കൊണ്ടേയിരിക്കും, മണികണ്ഠന്റെ കഥാഭാവന. 'എഡിറ്റർ' എന്ന മൂന്നുവരിക്കഥ മുതൽ കഴിഞ്ഞ ജനുവരിയിൽ എഴുതി, ഏറെ ശ്രദ്ധിക്കപ്പെട്ട 'അഫ്‌റാജ്', 'ഭഗവതിയുടെ ജട' എന്നീ രചനകൾ വരെ ഏതും ഇതിനുദാഹരണമാണ്. തന്റെ കാലത്തെയും ലോകത്തെയും നിശിതവും ക്രൂരവുമായ ചിരിയോടെ നോക്കിക്കാണുന്ന ഒരു ദൃശ്യ-നവമാധ്യമപ്രവർത്തകന്റെ പരകായപ്രവേശം പോലെ തോന്നും മണികണ്ഠന്റെ കഥാകർതൃത്വം. നിർമ്മമമായ സാക്ഷ്യംപറച്ചിലുകളുടെ രൂപത്തിൽ അവ നമ്മുടെ വ്യവസ്ഥിതികളെയും മൂല്യങ്ങളെയും മുറിവേല്പിച്ചു രസിക്കുന്നു.

'ഭഗവതിയുടെ ജട' എന്ന കഥ നോക്കുക. കഥാന്ത്യത്തിലൊഴികെ ഉടനീളം ഒരു സറ്റയറാണ് ഈ രചന. ഗൾഫ് മലയാളിയായ സാഹിത്യകാരന്റെ പ്രവാസസാംസ്‌കാരികജീവിതം ഒരുവശത്ത്. നാട്ടിലെത്തിയാൽ മൂന്നു കൂട്ടുകാർക്കൊപ്പം തൃശൂരിലെ പുരാതനമായ ലോഡ്ജിലെ കള്ളുകമ്പനി മറുവശത്ത്. ഇതാണ് പ്രവാസിയുടെ ഏറ്റവും പ്രിയപ്പെട്ട സാംസ്‌കാരിക ഇടപെടൽ. യുവാവായ കഥാകൃത്തും, സോഷ്യൽ മീഡിയാതാരമായ അദ്ധ്യാപകനും ആർഷഭാരതീയനായ നിരൂപകനുമാണ് പ്രവാസിയുടെ കൂട്ടുകാർ. പരസ്പരം പുകഴ്‌ത്തലും മറ്റുള്ളവരെ ഇകഴ്‌ത്തലും തന്നെ പരിപാടി.

ഇക്കുറിയും കഥാകൃത്ത് തന്റെ പുതിയ രചന വായിച്ചു. തന്നെ മറികടന്നു വളരുകയാണ് കഥാകൃത്തെന്ന് നിരൂപകനറിയാം. അതുകൊണ്ടയാൾ കഥയെ ആക്രമിച്ചുതുടങ്ങി. 'സൈലന്റ് മോദിൽ വൈബ്രേറ്റ് ചെയ്യുന്ന മൊബൈൽ കണക്ക് സുൽത്താനയുടെ ജനനേന്ദ്രിയം വിറച്ചു' എന്നും മറ്റുമുള്ള പ്രയോഗങ്ങളെ അദ്ധ്യാപകൻ പുകഴ്‌ത്തിയെങ്കിലും നിരൂപകൻ അംഗീകരിച്ചില്ല. കൂട്ടുകാർ കള്ളിനും കഥയ്ക്കും മുകളിൽ കഥകളിയാടുമ്പോൾ പ്രവാസി നിശ്ശബ്ദനായി. പെട്ടെന്ന് അന്തരീക്ഷം മാറി. നിരൂപകനെ സംഘി എന്നു വിളിച്ച് കഥാകൃത്ത് അയാൾക്കുനേരെ പാഞ്ഞടുത്തു. അടിയായി.

ആ സമയത്താണ് ഇവരുടെ പരിചയക്കാരിയും ഫെമിനിസ്റ്റുമായ യുവകവയിത്രി മുറിയിലേക്കു കയറിവന്നത്. താൻ താമസിക്കുന്ന ഹോസ്റ്റിനു പുറത്ത് തെരുവിൽ പെറ്റുകിടന്ന പട്ടിയും കുഞ്ഞുങ്ങളുമാണ് അവളുടെ പ്രശ്‌നം. അവയെ ഓർത്ത് പൊട്ടിക്കരയുന്ന കവയിത്രിയെ കൂട്ടുകാർ ആശ്വസിപ്പിച്ചു. വെളിയിൽ സ്‌കൂട്ടറിൽ അവൾ സൂക്ഷിച്ചിരുന്ന ഒരു പട്ടിക്കുഞ്ഞിന്റെ ജഡം അവർ വിലാപയാത്രയായി തേക്കിൻകാട് മൈതാനിയിൽ കൊണ്ടുപോയി സംസ്‌കരിച്ചു. മൺകൂനക്കു മുകളിൽ, പ്രവാസി കൊണ്ടുവന്ന ഗൾഫിലെ തന്റെ ഫ്‌ളാറ്റിന്റെ ഭിത്തിയിൽ മുളച്ചുവളർന്ന ആലിൻതൈകളിലൊന്ന് നട്ടു. കഥയവസാനിക്കുന്നതിങ്ങനെയാണ്:

'യുവതി ലോഡ്ജിനു താഴെ പാർക്ക് ചെയ്ത സ്‌കൂട്ടറിനു ചുറ്റുമാണവർ അഞ്ചു പേർ ഇപ്പോൾ. കവി സീറ്റ് തുറന്നു.

ദയനീയമായി തങ്ങളെ നോക്കുമാറ് ചെരിഞ്ഞുകിടക്കുന്ന പട്ടിക്കുട്ടിയുടെ ജഡം. ചുവന്ന ടർക്കിടവ്വലിൽ. തൂവെള്ള പട്ടിക്കുഞ്ഞ്. നല്ല ഉരുണ്ട ദേഹം!

'മേട്രൻ ഇവൾടെ കഴുത്തിൽ തൂക്കി റോട്ടിൽക്ക് എറിഞ്ഞതാ. ഹോസ്റ്റൽ പറമ്പിൽ നിക്കണ പ്ലാവിൽ ചെന്നിടിച്ച് എന്റെ ചെറൂ...' കണ്ണീരോടെ യുവതിയായ കവി പറഞ്ഞൊപ്പിച്ചു.

യുവാവായ കഥാകൃത്ത് ആ സമയം അവളുടെ വലതു കൈപ്പത്തിയിൽ അമർത്തിപ്പിടിച്ചു. ദൃഢമായൊരു പിടിത്തമായിരുന്നു അത്.

'എനിക്കിവളെ അടക്കണം. എനിക്കീ നഗരത്തിൽ സ്ഥലമില്ല. ഹോസ്റ്റൽ കോമ്പൗണ്ടിൽ പറ്റില്ലാന്നു പറഞ്ഞ് മേട്രൻ ഇവളെ മുനിസിപ്പാലിറ്റി കുപ്പയിൽ ഇടാൻ വാച്ചറെ ഏൽപ്പിക്കാൻ നോക്കി. ഞാൻ അവരുടെ മുഖത്ത് ഒന്ന് പൊട്ടിച്ചു. തെറ്റാണോ?'

'അല്ല. അല്ലേ അല്ല. അവർ അത് അർഹിക്കുന്നു. സിസ്റ്റർ, ഒരു മിനിറ്റ് ഞാനിപ്പോ വരാം'. ഇത് പറഞ്ഞ് പ്രവാസിയാ സാഹിത്യകാരൻ മുറിയിലേക്കോടി. തിരിച്ച് വരുമ്പോൾ അയാൾടെ കൈവശം ഹാൻഡ് ബാഗ് ഉണ്ടായിരുന്നു.

തൃശ്ശൂർ തേക്കിൻ കാട്ടിൽ ഹൈറോഡ് മൂലയോടടുപ്പിച്ച്, ട്രാൻസ്‌ഫോർമറിനും റൗണ്ടിനുമിടയിൽ യുവാവായ കഥാകൃത്ത് ഒരു കുഴികുത്തി. ട്രാൻസ്‌ഫോർമറിനടുത്ത് ട്രഞ്ച് കുഴിക്കുന്നവർ സൂക്ഷിച്ചുവച്ചിരുന്ന തൂമ്പകൊണ്ട്.

യുവതിയായ കവി കണ്ണീരോടെ ചെറുപുഷ്പത്തെ ടവ്വലോടുകൂടി കുഴിയിലേക്ക് അരുമയോടെ കടിത്തി.

പ്രവാസിയായ സാഹിത്യകാരൻ തന്റെ ബാഗിൽനിന്ന് ആലിൻ തൈ പുറത്തെടുത്ത് പട്ടിക്കുട്ടിയുടെ കൈകളിൽ എന്നപോലെ കുത്തനെ നിർത്തി.

പത്ത് കൈകളിൽനിന്ന് ക്ഷണനേരംകൊണ്ട് കുഴിയിൽ നിറയെ മണ്ണ് വീണു.

അഞ്ചുപേരും കൈകൾ കെട്ടി തലകുനിച്ച് നിന്നു കുറച്ചുനേരം.

ഈ സമയമത്രയും തൃശ്ശൂർ നഗരം കണ്ണടച്ചു.

അന്നേരം യുവാവായ കഥാകൃത്ത് പിറകിൽ വളയുന്ന റൗണ്ടും ഹൈറോഡും കാണുമാറ് ഒരു സെൽഫി അടിച്ചു'.

ഇനിയാണ് ക്ലൈമാക്‌സ്. കഥാകൃത്ത് അനുബന്ധമായെഴുതുന്നു: 'യുവാവായ കഥാകൃത്ത് വയസ്സനായ കഥാകൃത്തായി. അന്നത്തെ പ്രമുഖ ദിനപത്രത്തിൽ എഡിറ്റോറിയൽ പേജിലെ തന്റെ ലേഖനം ഇങ്ങനെയായിരുന്നു അവസാനിപ്പിച്ചത്:

തലയില്ലെങ്കിൽ ജട എന്തിന് എന്ന് ചോദിക്കാൻ ശക്തനില്ലാത്ത കാലം. ഈ അഭിനവ കപട റെഡ്ഡിന്ത്യൻ മൂപ്പന്മാരോടൊരുവാക്ക്. ഇതെങ്കിലും നിങ്ങൾ വായിക്കുക:

ജലം തേടി ദേശാന്തരങ്ങൾ അലഞ്ഞ അസംഖ്യം വേരുകളാൽ നൂറ്റാണ്ടുകൾ നിലനിന്ന ഒരു മഹാവൃക്ഷത്തിന്റെ രുചികരമായ പഴം തിന്ന ഒരു വവ്വാൽ വിസർജ്ജിക്കാൻ ഒരു പ്രവാസി മലയാളിയുടെ വീടിന്റെ മേൽക്കൂര തിരഞ്ഞെടുത്തത് യാദൃച്ഛികം. കോൺക്രീറ്റ് വിള്ളലിനുള്ളിൽനിന്ന് ഒരു തൈ പൊടിച്ചു. ആ മലയാളി അറബിക്കടലിനു മുകളിൽക്കൂടി ആ തൈ നാട്ടിലേക്ക് കടത്തുന്നു. ഒരു വെറും പട്ടിക്കുഞ്ഞിനോടുള്ള ഒരുവളുടെ സ്‌നേഹത്തിനു മീതേ അത് വളർന്നു. ഇന്നതിന് അവകാശികളായി. ഇതിനോടുകൂടിയുള്ള ഫോട്ടോ എല്ലാം പറയും. അതിൽ കാണുന്ന അഞ്ചുപേരാണ് ഈ മഹാവൃക്ഷത്തിന്റെ ഉടയോർ. കാലം ആവശ്യപ്പെടുന്നതിനാൽ അതീവ ലജ്ജയോടെ ഞാൻ വെളിപ്പെടുത്തട്ടെ, ഈ അഞ്ചിൽ ഒരാൾ അമ്പലവാസി, ഒരാൾ നസ്രാണി, ഒരാൾ മുസ്ലിം, ഒരാൾ അവർണ്ണൻ, ഒരാൾ ശൂദ്രൻ. അന്നേരം ഞങ്ങൾ ഇതൊന്നും അല്ലാർന്നു. നട്ട ഞങ്ങൾ വെട്ടാൻ വിധിക്കുന്നു! വീഥി വീതിയാകട്ടെ!'.

ശക്തൻതമ്പുരാൻ, തന്നെ വിമർശിച്ച വെളിച്ചപ്പാടിന്റെ തലവെട്ടിയെറിഞ്ഞ തേക്കിൻകാട്ടിൽ, കാലം, ജാതിയും മതവുമായി തെഴുത്തുനിൽക്കുന്ന നാളുകളുടെ നേർക്കു ചൂണ്ടുന്ന അസാധാരണമായ വിമർശനരാഷ്ട്രീയമായി കഥ മാറുകയാണ് ഇവിടെ. മാനം മറന്ന മലയാളിയുടെ മൂട്ടിൽ മുളച്ചുവളർന്ന ആലായി അതു മാറുന്നു. കള്ളിനും കഥക്കും കവയിത്രിയുടെ കൂത്താട്ടത്തിനും പുറത്ത് തങ്ങളുടെ ജാതിയും മതവും ലിംഗവും മറന്ന് ആ കൂട്ടുകാർ നട്ട ആൽമരമാണ് പിന്നീട് നാടിനു തീപിടിപ്പിക്കുന്ന വർഗീയവിവാദങ്ങളിലേക്കു വളരുന്നത്. മലയാളിയുടെ മതജീവിതം എത്തിനിൽക്കുന്ന കപടഗോപുരവാതിലുകൾക്കു തീകൊളുത്തുകയാണ് മണികണ്ഠൻ. ജാതിവെറിയുടെ സൂക്ഷ്മരാഷ്ട്രീയം പോലെതന്നെ ചരിത്രബദ്ധമായി മതവെറിയുടെ സൂക്ഷ്മരാഷ്ട്രീയവും മലയാളിയുടെ സമീപനകാലത്തെ തലകീഴ്മറിക്കുന്നുണ്ട്. അത്തരമൊരവസ്ഥയ്ക്കുനേരെ മണികണ്ഠൻ കഥകൊണ്ടു നടത്തുന്ന കണ്ണാടിപ്രതിഷ്ഠയാണ് 'ഭഗവതിയുടെ ജട'. സാഹിത്യമുൾപ്പെടെയുള്ള സകല സാംസ്‌കാരികമണ്ഡലങ്ങൾക്കും നേരെ ജടയഴിച്ചിട്ടാടുന്ന ആക്ഷേപഹാസ്യത്തിന്റെ ശിവതാണ്ഡവം.

പരശുറാമും മേരിയും (ബലാത്സംഗം), തെരേസയും എലിസബത്തും ജാസിമും (അഫ്‌റാജ്) സന്നിഹിതരാകുന്ന കഥകളിലും മതം മലയാളിക്കു നിർമ്മിച്ചുകൊടുക്കുന്ന വ്യാജജീവിതക്കുമിളകളെയാണ് ഒരുഭാഗത്ത് മണികണ്ഠൻ കുത്തിപ്പൊട്ടിക്കുന്നത്. മറുഭാഗത്ത് മർത്യബന്ധങ്ങളിലെ മുഴുവൻ കപടസദാചാരബോധങ്ങളെയും ഉടലിന്റെ കാമനാവേഗങ്ങളെയും.

തനിക്കൊരു സ്ത്രീയെ ബലാത്സംഗം ചെയ്യണം എന്നാഗ്രഹിക്കുന്ന പരശുറാം വർമയുടെ കഥയാണ് ഒന്ന്. ഭാര്യയെ ഏറ്റവും അവിസ്മരണീയമായി അയാൾ പ്രാപിച്ചത് ഒരു ബലാൽക്കാരത്തിലൂടെയാണ്. കളികഴിഞ്ഞപ്പോൾ ഡോക്ടറായ ഭാര്യയ്ക്കും തോന്നി, അതായിരുന്നു തന്റെയും ഏറ്റവും ഹൃദ്യമായ രത്യനുഭവമെന്ന്. അതോടെ, 'ബലാൽക്കാരം സ്ത്രീ ആസ്വദിക്കും' എന്ന കുപ്രസിദ്ധമായ മിത്തിന്റെ വക്താവായി മാറുന്നു, വർമ. ഒരിക്കൽ തന്റെ ഉറ്റസുഹൃത്തുക്കളുടെ സംഘത്തിൽ വർമ്മ ഈ ആഗ്രഹം അവതരിപ്പിക്കുകയും ജോജോ എന്ന കൂട്ടുകാരൻ, മേരി എന്ന ലൈംഗികത്തൊഴിലാളിയെ വർമക്കുവേണ്ടി സംഘടിപ്പിച്ചെടുക്കുകയും ചെയ്തു. അവളുമായി ഒരു ധാരണയുണ്ടാക്കി, അയാൾ ക്രൂരമായ ഒരു ബലാൽക്കാരനാടകം അരങ്ങേറ്റി. അതിനൊടുവിൽ തളർന്നുവീണ അയാളെ പുച്ഛിച്ച്, വാങ്ങിയ പണവും തിരികെ നൽകി മേരി സ്ഥലം വിടുന്നു. അതിദീർഘമായ ബലാൽക്കാരവിവരണത്തിലൂടെ ഈ കഥ അതിരൂക്ഷമായ ആൺകോയ്മാ വിമർശനവും അതിനിശിതമായ വ്യവസ്ഥാധ്വംസനവുമാണ് നടത്തുന്നത്.

'പരശുറാം, വർമ്മയാണ്. പിതാവ് വൈരുദ്ധ്യങ്ങളെ സ്‌നേഹിച്ചിരുന്നതിനാൽ ഏക മകന്, കുലശത്രുവായ പരശുരാമന്റെ പേർ നൽകിയതാണ്. സ്റ്റാലിനെന്നും ചെഗുവേരയെന്നുമൊക്കെ പേരുള്ള കാവിധാരികൾ മുളച്ചിട്ടില്ലാത്ത കാലമായിരുന്നു അത്'.

കഥയുടെ പരിണാമം, കൊടിപ്പടം പാറ്റി നിന്ന പരശുറാമിന്റെ പൗരുഷത്തിനുണ്ടായ താണുപറ്റലാണ്. ജീവിതവും അനുഭവങ്ങളും നൽകിയ കരുത്തിൽ സീതയെന്ന മേരി, തന്നെ ആക്രമിച്ച ആണിന്റെ രത്യുന്മാദങ്ങൾ തകർത്തു. ആർത്തിയും ആണത്തവും ഒരുപോലെ തളർന്ന പരശുറാം, പെണ്ണിന്റെ കീഴടങ്ങലുകൾ തോൽവികളല്ല വിട്ടുവീഴ്ചകൾ മാത്രമാണെന്നു തിരിച്ചറിയുന്നു. മലയാളിപുരുഷന്റെ ഉദ്ധൃതമായ ലിംഗത്തിനു നടുക്കുകിട്ടുന്ന ചുട്ട ചൂരലടിയാണ് മേരിയുടെ പ്രതികരണം. ആണഹന്തയുടെ രഥോത്സവത്തിനേൽക്കുന്ന ധ്വജഭംഗത്തിന്റെ ഗുണപാഠകഥ.

'പെണ്ണാണു നീ. വെറും പെണ്ണ്. ഇത്ര ഉശിരു പാടില്ല.

അവളുടെ കഴുത്തിൽ കൈ മുറുക്കി, വലത്തെ മുലക്കണ്ണ് വായിലോട്ടെടുക്കും മുമ്പ് കിതപ്പിനിടയിൽ അയാൾ മന്ത്രിച്ചു. കവിളിനുള്ളിലെ ചോരയുടെ സ്വാദ് ആദ്യമായവൾ രുചിച്ചത് പതിമൂന്നാം വയസ്സിലായിരുന്നു. അതും ഒരു വലിയ വീടിന്റെ അടുക്കളയിലായിരുന്നുവെന്ന് ഞെട്ടലോടെ മേരി ഓർത്തു. അന്ന് തന്റെ പേർ സീത എന്നായിരുന്നുവെന്നും. വെറും പെണ്ണാണു നീ എന്ന മന്ത്രവും അന്ന് കേട്ടതായും.

മുലക്കണ്ണിലേക്ക് രണ്ടു പല്ലുകൾ ആഴ്ന്നിറങ്ങുന്ന വേദന.

ചോരയുടെ സ്വാദ്.

സീത എന്ന ആശ്രയിക്കാൻ ആരുമില്ലാതായിപ്പോയ കുട്ടിക്കും, മേരി എന്ന കുറച്ച് ആശ്രിതർ ഉള്ള സ്ത്രീക്കും ഇടയിൽ അവൾ നടന്നുതീർത്ത ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിന് വിഴുപ്പിന്റെ മണമായിരുന്നു. ഭക്ഷണാവശിഷ്ടങ്ങളുടെ മണമായിരുന്നു. ശുക്ലത്തിന്റെ മണമായിരുന്നു. പെൺകരച്ചിലിന്റെ മണമായിരുന്നു. അവയ്ക്കിടയിലൂടെ നടന്നു നടന്ന് അവളുടെ കാലുകൾ കാരിരുമ്പായി മാറിയിരുന്നു. കാലത്തിനോടുള്ള എല്ലാ അരിശവും വലതു കാൽമുട്ടിലേക്കിരപ്പിച്ചു കയറ്റിക്കൊണ്ട് അവൾ മുട്ടുകാലുയർത്തി. ഭീകരമായൊരു കരച്ചിലോടെ പരശുറാം വർമ്മ പുറകോട്ട് മലച്ചു.

നേരേ നിന്ന മേരി ബദ്ധപ്പെട്ട് ശ്വാസം വലിച്ചുവിട്ടു. നിലത്ത് അട്ടയെപ്പോലെ ചുരുണ്ട് ജനനേന്ദ്രിയം പൊത്തിപ്പിടിച്ച് പുളയുന്ന പരശുറാം. വേദന അല്പം ശമിച്ചപ്പോൾ അയാൾ എണീക്കാൻ ശ്രമിച്ചു. കുറെക്കാലമായി പ്രശ്‌നമില്ലാതിരുന്ന നട്ടെല്ലിന്റെ ഡിസ്‌ക് തെറ്റിയെന്ന് അയാൾ തിരിച്ചറിഞ്ഞു. ബദ്ധപ്പെട്ട് മലർന്നുകിടന്ന് നോക്കുമ്പോൾ മുടിയഴിച്ചിട്ട് സംഹാരരുദ്രയായി തന്റെ കാൽക്കൽ കവച്ച് നിൽക്കുന്ന മേരിയെ ആണ് കണ്ടത്. അയാൾ ചെറുതായൊന്ന് നടുങ്ങി.

'കളി നിർത്തുന്നോട?

എല്ലാ പുച്ഛവും മുഖത്തുവരുത്തി, തോറ്റമ്പി കിടക്കുന്ന എതിരാളിയോടെന്നപോലെ മേരി ചോദിച്ചു.

പരശുറാമിനു കളി വേണ്ടായിരുന്നു എന്ന് തോന്നിയ ആദ്യനിമിഷമായിരുന്നു അത്. ഞരങ്ങിക്കൊണ്ട് അയാൾ കുറെ തെറിവാക്കുകൾ ചേർത്ത് മേരിയെ ചീത്തവിളിക്കാൻ ശ്രമിച്ചെങ്കിലും വേദനകൊണ്ട് അതൊരു വിലാപംപോലെയാണ് പുറത്ത് വന്നത്.

പരശുറാം പരാജിതനായി ഒരു കൈ ഉയർത്തിക്കാണിച്ചു.

മേരി പൊട്ടിച്ചിരിച്ചു.

എന്നിട്ട് അയാളുടെ അടുത്ത് കുനിഞ്ഞിരുന്നു.

സൈക്കിൾ ടയറിനാൽ നട്ടെല്ല് തകർക്കപ്പെട്ട് റോട്ടിൽ കിടക്കുന്ന നീർക്കോലിപ്പാമ്പിനെ ഓർമ്മിപ്പിക്കുന്ന അയാളുടെ പൗരുഷത്തിനുമേൽ അവൾ കൈ വച്ചു.

'പെണ്ണ് ആണിനെ ബലാത്സംഗം ചെയ്യാത്തത് എന്താണെന്നറിയാമോ മുതലാളി?

അവളെന്ത് പ്രവൃത്തിയാണു ചെയ്യാൻ പോകുന്നതെന്നറിയാതെ അയാൾ വിറപൂണ്ടു.

രാവിലെ ഉണരുമ്പോൾ പരശുറാമിന്റെ ശരീരത്തിലും തറയിലുമായി ചുരുട്ടിയ നൂറുരൂപാനോട്ടുകൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

മേരി അവിടെയെങ്ങുംതന്നെ ഉണ്ടായിരുന്നില്ലതാനും'.

അഫ്‌റാജിൽ, എലിസബത്ത് എന്ന അവിവാഹിതയായ മാധ്യമപ്രവർത്തക, തന്റെ കാമായനങ്ങൾക്കിടെ കണ്ടുമുട്ടുന്ന ജാസിം എന്ന പുരുഷനെ വിടാതെ പിന്തുടരുന്നു. കഥയും കഥയെക്കാൾ വിചിത്രമായ ജീവിതവും കോർത്തിണക്കുന്ന അസാധാരണമായ ഒരു കടങ്കഥയാണ് ജാസിമിന്റെ ഭൂതകാലം എന്നവൾ കണ്ടെത്തുന്നു. ആൾക്കൂട്ടത്തിന്റെ സദാചാരവിചാരണക്കു വിധേയരായ 'അമ്മയും മകനു'മായിരുന്നു, തെരേസയും ജാസിമും. അറബിക്കല്യാണംവഴി ഗൾഫിലെത്തിയ മലയാളിസ്ത്രീക്കു പിറന്ന പല മക്കളിലൊരുവനായിട്ടും ചെറുപ്രായത്തിൽ ചെയ്ത കുറ്റത്തിന്റെ പേരിൽ നീണ്ടകാലത്തെ തടവും പിന്നെ നാടുകടത്തലും നേരിട്ട ജാസിമിനെ നാട്ടുവേശ്യയായിരുന്ന തെരേസ സ്വന്തം മകനായി ഏറ്റെടുക്കുകയായിരുന്നു. അതാണ് അമ്മയും മകനും തമ്മിലുള്ള വേഴ്ചയായി സമൂഹം കണ്ടത്. ജാസിം തന്റെ കഥ എലിസബത്തിനോടു പറയുന്നു. അവിശ്വസനീയവും അസാധാരണവുമായ ഒരു മനുഷ്യജീവിതമായിരുന്നു അത്. അഫ്‌റാജ് എന്നാൽ മോചനം. ജാസിമിന് തന്റെ മോചനം നാടുകടത്തലിന്റേതും തുടർന്നുള്ള ആൾക്കൂട്ടവിചാരണയുടേതുമായി. ഒപ്പം അന്യമതസ്ഥരായ രണ്ടു സ്ത്രീകളുടെ ആത്മാവിലേക്കും ശരീരത്തിലേക്കുമുള്ള പരകായപ്രവേശത്തിന്റേതും. ഭരണകൂടാധികാരത്തിന്റെ മർദ്ദനരാഷ്ട്രീയം മുതൽ രതികാമനയുടെ ഉർവ്വരസൗന്ദര്യം വരെയുള്ളവ ആടിത്തിമിർക്കുന്ന ഉടലിന്റെ ഭാവാന്തരങ്ങളാണ് അഫ്‌റാജിന്റെ ലാവണ്യതത്വങ്ങളിൽ പ്രഥമം. മുൻകഥയിൽ അത് ആണധികാരത്തിന്റെയും ഊഷരമായ രതികാമനയുടെയും പ്രയോഗപാഠങ്ങളായിരുന്നു എന്നു നാം കണ്ടു.

രതിക്കൊപ്പം ഹിംസയും ഉടലിൽ നടത്തുന്ന നഗ്നനൃത്തത്തിന്റെ കഥയാണ് ഇനിയൊന്ന്. സുരേന്ദ്രൻ, ജാനകി റെഡ്ഡി, അഭയ് എന്നീ കഥാപാത്രങ്ങൾ. ശതകോടീശ്വരനായ സുരേന്ദ്രൻ തന്റെ നീണ്ട ഉറക്കങ്ങൾക്കായുള്ള വനയാത്രയിൽ കണ്ടുമുട്ടുന്ന ജാനകി, അഭയ് എന്ന തന്റെ കാമുകനെ കൊല്ലാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. മറ്റ് അഞ്ച് കാമുകിമാർക്കൊപ്പം അയാളുടെ നാടക-രതി-പരീക്ഷണങ്ങൾക്ക് കരുവായിരുന്നു താനും എന്നറിയുന്നതോടെയാണ് ജാനകിയുടെ പ്രണയം പകയും ലൈംഗികാസൂയ ഹിംസാത്മകവുമായി മാറുന്നത്. സുരേന്ദ്രൻ അവളെ സഹായിക്കാമെന്നേറ്റു. രതിക്കും രതിഭംഗത്തിനുമിടയിൽ തന്റെ ഭാവമെന്തായിരുന്നു എന്നു പഠിക്കുകയായിരുന്നു അഭയിന്റെ ലക്ഷ്യം എന്നറിഞ്ഞ ജാനകി, തന്നെ ഗിനിപ്പന്നിയാക്കിയ കാമുകനെ അതേ രീതിയിൽ തന്നെ കൊല്ലാനാഗ്രഹിച്ചു. 'ചാകാൻ പോകുന്നു എന്നറിയുന്ന മനുഷ്യന്റെ ഭാവങ്ങൾ' പഠിക്കാൻ ജാനകിക്കുവേണ്ടി സുരേന്ദ്രൻ അയാളെ കൊന്നു.

ഇനിയുള്ള രണ്ടു കഥകൾ ഉടലിനെക്കാൾ കാഴ്ചയെയും കാമനയെക്കാൾ കമ്യൂണിക്കേഷനെയും പ്രശ്‌നവൽക്കരിക്കുന്നവയാണ്. ഗൾഫിൽ, തെരുവിൽ കപ്പലണ്ടിവിറ്റു ജീവിക്കുന്ന സെബാസ്റ്റ്യൻ അക്കാര്യം മറച്ചുവച്ച് താനവിടെ നാട്ടിലെയുംപോലെ ചിത്രകാരനാണ് എന്നാണ് വീട്ടിൽ പറഞ്ഞിരിക്കുന്നത്. നാട്ടിൽ, ഒരു ടിവി ചാനൽ, ഗൾഫ്മലയാളികളുടെ ഭാര്യമാരെ ഇന്റർവ്യൂ ചെയ്തു തയ്യാറാക്കുന്ന പരിപാടിയിൽ അയാളുടെ ഭാര്യ തന്റെ ഭർത്താവ് ഗൾഫിൽ നയിക്കുന്ന കലാജീവിതത്തെക്കുറിച്ചു പറയുന്നതു കേട്ടും കണ്ടും അനുഭവിക്കുന്ന സന്ദിഗ്ദ്ധതകളാണ് കഥയുടെ ഒന്നാം ഭാഗം. രണ്ടാം ഭാഗത്ത് ടെലിവിഷൻ കാമറ ഗൾഫിൽ സെബാസ്റ്റ്യനെത്തന്നെ പിടികൂടുന്നു. ആദ്യത്തെ ഷോയിൽ കാമറയിൽ കണ്ട ഭാര്യയും മകളും വീടുമൊക്കെ അയാൾക്ക് മറ്റൊരു യാഥാർഥ്യമായി തോന്നുന്നതുപോലെ, ഇപ്പോൾ കാമറക്കുമുന്നിലകപ്പെട്ട താൻതന്നെയും വേറൊരു യാഥാർഥ്യമായി മാറുന്നു. കാമറ സൃഷ്ടിക്കുന്ന അതിയാഥാർഥ്യങ്ങളുടെ ലോകം ജീവിതത്തെയും അനുഭവങ്ങളെയും ബന്ധങ്ങളെയും സ്വപ്നങ്ങളെയും പുനർനിർവചിക്കുന്നതിന്റെ സാധ്യതകളാണ് ഈ കഥ പറയുന്നത്. കാമറയിൽനിന്നു രക്ഷപെടാനാകാത്ത മനുഷ്യാവസ്ഥയിലൂടെയാണല്ലോ നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാമറപ്രതീതിയല്ല, വിധിതന്നെയായി മാറുന്ന കാലം.

'തത്വമസി' എന്ന കഥയാകട്ടെ, ദീർഘമായ ഒരു വാട്‌സാപ്പ് ചാറ്റാണ്. പുരുഷൻ സ്ത്രീയെയും സ്ത്രീ പുരുഷനെയും കീഴടക്കാൻ വെമ്പുന്ന കാലത്തിന്റെയും ലോകത്തിന്റെയും പ്രരൂപങ്ങളാണ് നവമാധ്യമങ്ങൾ. കുടുംബവും സദാചാരവും ദാമ്പത്യവും പുനർനിർവചിക്കപ്പെടുന്ന നവമാധ്യമബന്ധങ്ങളുടെ വിലോഭനീയ യാഥാർഥ്യങ്ങളുടെ കഥ.

മണികണ്ഠന്റെ മുഴുവൻ കഥകളിലും സ്ത്രീകളാണ് ആഖ്യാനത്തിന്റെ അച്ചുതണ്ട്. ജീവിതത്തിന്റെയെന്നപോലെ കഥയുടെയും ഭാവനാസന്ദർഭത്തിൽ കാമനകളെ കെട്ടഴിച്ചുവിടുന്ന സ്ത്രീകൾക്കു കൈവരുന്ന കർതൃപദവിയാണ് ഈ കഥാസമാഹാരത്തിലെ മിക്ക രചനകളുടെയും ഏറ്റവും മൗലികമായ കലാസ്വഭാവം. 'ഭഗവതിയുടെ ജട' മുതൽ 'അഫ്‌റാജ്' വരെയുള്ള ഓരോ കഥയിലും സ്ത്രീ ഉടലിന്റെ തുടലുകൾ പൊട്ടിച്ചെറിഞ്ഞ കാമനയുടെ കാട്ടുകുതിരയാണ്. ഒരർഥത്തിലും ആണിനു കീഴ്‌പെടാത്ത പെണ്ണ്.

തമ്മിൽ തമ്മിലുള്ള വൈരുധ്യങ്ങളെക്കാൾ തങ്ങളുടെ തന്നെ അകം-പുറങ്ങൾ തമ്മിലുള്ള സംഘർഷമാണ് ഈ കഥകളിലെ മനുഷ്യരെ നിർവചിക്കുന്നത്. ആൾക്കൂട്ടത്തിൽ ഒറ്റയാകുന്ന വ്യക്തികളെ നാം ആധുനികസാഹിത്യത്തിൽ ധാരാളം കണ്ടിട്ടുണ്ട്. ഒറ്റയായിരിക്കുമ്പോഴും ആൾക്കൂട്ടത്തിൽ കഴിയുന്നവരാണ് മണികണ്ഠന്റെ കഥാപാത്രങ്ങൾ. ഒറ്റയാൾക്കൂട്ടങ്ങൾ എന്നു വേണമെങ്കിൽ വിളിക്കാം ഈ കഥകളിലെ മനുഷ്യരെ. പ്രവാസികളായാലും അല്ലെങ്കിലും.

കാഴ്ചയുടെ കലയും ഉടലിന്റെ രാഷ്ട്രീയവുംകൊണ്ട് പുതിയ കഥ സൃഷ്ടിക്കുന്ന ലാവണ്യപദ്ധതിയിൽ മണികണ്ഠന്റെ ഓരോ കഥയും കണ്ണിചേരുന്നു. മുകളിൽ വിശദീകരിച്ചതുപോലെ കാഴ്ചയുടെ രാഷ്ട്രീയസൗന്ദര്യങ്ങളെയും ശരീരത്തിന്റെ സൗന്ദര്യരാഷ്ട്രീയങ്ങളെയും സമന്വയിപ്പിക്കുകയാണ് ഈ കഥകളുടെ കലാമർമ്മവും പ്രത്യയശാസ്ത്രധർമ്മവും. കാമനകളുടെ വിമോചനസമരങ്ങളായി മാറുന്ന മലയാളകഥയുടെ സമകാലഭാവനയോട് മണികണ്ഠൻ സംവദിക്കുന്നതും ഈയൊരു മൗലികമാർഗത്തിലൂടെയാണ്. 

കഥയിൽ നിന്ന്:-

'ഞാൻ നാലു കൊല്ലം താമസിച്ച നഗരാന്ന് പറഞ്ഞല്ലോ. ഡാഡീം മമ്മീം മുപ്പതുകൊല്ലായ് അവടെ. മഹാനഗരങ്ങളിൽ ഞാൻ ഉറണ്ടായിട്ടുണ്ട്. മുംബൈ, ചെന്നൈ, ഹൈദരാബാദ്. അവടങ്ങളിലൊക്കെ അധോലോകം അത്ര രഹസ്യമല്ല. വെളിപ്പെട്ടോണ്ടേ ഇരിക്കും. എന്നാ ദുബായിലൊക്കെ അങ്ങനെ അല്ല. നമ്മള് പറയില്ലേ, ഒരു ലൈഫ് ഇല്ലാന്ന്. അതുമാതിരി ഒരു വികാരമാണ്. കാണുമ്പോ എല്ലാം പക്കാ. അവടെ ഇങ്ങനെ ഒക്കെ ഉള്ള ഒരു ലോകം ഇണ്ടെന്ന് ശരിക്കും ഞാൻ ഇതുവരെ ഇമാജിൻ ചെയ്തിട്ടില്ല. അപ്പീട്ടാ ഇരു ചെവിയറിയാതെ എത്തണ്ടടത്ത് എത്തി അവടന്നു പോലും ശുദ്ധജലമുണ്ടാക്കുന്ന പ്ലാന്റുകളുള്ള നഗരങ്ങളിൽ തോട്ടികളോ ചേരികളോ ഇല്ലെന്ന മൂഢവിശ്വാസത്തിലായിരുന്നു ഞാൻ. അഴുക്കുചാലുകൾ വെളിപ്പെടാത്ത നഗരങ്ങൾ. മൂടിവക്കൽ മീൻസ് ഇല്ലാതാകലാവില്ലല്ലോ അല്ലേ? ഇപ്പോ ജാസിം പറഞ്ഞ് കേട്ടപ്പളല്ലാതെ ഞാൻ അതിനെപ്പറ്റി ഓർത്തിട്ടേയില്ല. മിയാ കുൾപ. എന്റെ ആവി ഒക്കെ ഇറങ്ങിയിരുന്നു. എനിക്ക് വിശക്കാൻ തുടങ്ങി. ഇരുട്ടു വീണു തുടങ്ങിയിരുന്നു ശരിക്കും.

'ഒരു പെണ്ണ്. ശരിക്ക് പറഞ്ഞാ കൊച്ച്. ലങ്കക്കാരിയാർന്ന്. ജ്ജ് കണ്ടാ ശ്രിലങ്കക്കാരികളെ. ആകെ മൊത്തം ഇച്ചിരിയെ ഇണ്ടാവൂ. പക്ഷേല് ഈ കൊച്ചിന്റെ മൊകറ് കണ്ടാ അറിയാ വയസ് തെറ്റിച്ച് പാസ്‌പോർട്ട് എടുത്ത് വന്ന് പെട്ടതാന്ന്. രണ്ട് മാസത്തക്കൊക്കെ ഒരു അഡ്ഡക്കാരൻ വേറെ ആൾക്ക് വിക്കും ഇവരെ. അനക്കറിയോ മ്മളെപ്പോലെ ഗുണ്ടാപ്പണി ചെയ്യണോര്ക്ക് ഒരിക്കലും പറ്റാത്ത ഒരു തെറ്റ് പറ്റി അന്നെനിക്ക്. അയിനെ പിടിച്ച് എന്റെ വണ്ട്യേ കേറ്റി. പടച്ചോനാണേ, വീട്ടിലുകൊണ്ടാക്കി ഉമ്മേനെ ഏല്പിച്ച് കൊടുത്താ ഇത് രക്ഷപ്പെടൂല്ലോ എന്നേ അപ്പ ഓർത്തുള്ളൂ. എവടെ. പിടി വീണു. പൊലീസ് പൊക്കി. അവടെ നേരെ ആശുപത്രീലാ കൊണ്ടോവാ. ടെസ്റ്റ് ചെയ്യും. സെക്‌സ് ചെയ്തട്ട്‌ണ്ടെങ്കി അയിനു വേറെണ്ട് ശിക്ഷ. ഈ കൊച്ച് അങ്ങനെ പെട്ട്. ഏത് ജയിലിലാ എവട്യാന്ന് എനിക്കറിയില്ല. മ്മള് പിന്നെ ടെസ്റ്റ് പാസായി. എന്നാലും ഗുണ്ടയാണ്. അകത്തിട്ട്. വല്ല്യ കാര്യൊന്നൂല്ലാത്ത കേസാർന്ന്. മൂന്ന് മാസം കഴിഞ്ഞാ എറങ്ങാ. അയിന്റെടേലു ഒരൂസം കലി കേറി. ജയിലിന്റകത്ത് ഒരു എരപ്പ പൊലീസുകാരൻ ണ്ടാർന്ന്. വേണ്ടാ വേണ്ടാന്ന് വിചാരിച്ച് വച്ചേക്കാർന്ന്. ഒരൂസം അവനിട്ട് പൂശി. കൈത്തരിപ്പ് തീരണ വരെ'.

'ഹെന്റമ്മേ! ജാസിമേ, നിന്റെ കാര്യം'.

'കലി കേറിയ പിന്നെ ഒന്നും അറിയൂല്ല. പിന്നെ അത് ഈ ജാസിമല്ല. അനക്കൊരു കാര്യമറിയോ. ഇബടെ ഒരു പൊലീസിനെ സ്റ്റേഷന്റുള്ളിലിട്ട് തല്ല്യാ എന്താണ്ടാവാ? എല്ലിവരു സൂപ്പാക്കി ബിരിയാണി വക്കില്ലേ? അവടെ എന്താ ചെയ്യാന്നറിയോ?'

'ഇല്ല, നീ പറ'.

'ആ... അനക്കൊന്നും അറിയില്ല. പറഞ്ഞരാ. അവടെ ജയിലിലെ പൊലീസുകാര് ഓടി വന്ന് വളഞ്ഞ്. തോളിൽ കയ്യിട്ട് സ്‌നേഹത്തോടെ കൊണ്ടോയി. സിൻസാനേൽക്ക്'.

'സിൻസാന? അതെവടെ സ്ഥലം'

'അത് ജയിലിന്റെ ഉള്ളിലെ ഒരു അറയാ... ഒരാൾക്ക് കെടക്കണെങ്കിൽ വളഞ്ഞ് കെടക്കണം. അത്രയേ ണ്ടാവൂ നീളോം വീതീം. അന്നെ ഞാൻ ഒരൂസം ഒരു റൂമിലു പൂട്ടി ഇടട്ടെ? അനക്ക് രണ്ട് മണീക്കൂറു ഇരുന്നാ പ്രാന്ത് പിടിക്കും. അറിയോ? അയിന്റെ ഉള്ളിലു കൊണ്ടിരുത്തി എന്നെ. ഇരുട്ടല്ലേ. കൊറേ നേരം അങ്ങനെ ഇരിക്കുമ്പോ ഇച്ചിരീശേ കാണാൻ പറ്റും. ഇരുട്ടന്നെ കാണാം. നല്ല ചൂടുകാലാർന്ന്. വെയർത്ത് ങ്ങനെ ഒഴുകാണ്. അപ്പോ മോളീന്ന് തണുത്ത കാറ്റ്. നോക്കുമ്പ ഏസി ഓൺ ചെയ്തതാ അവന്മാര്. ഏസീടെ ഒരു പച്ച ലൈറ്റ് കത്ത്യ വെളിച്ചത്തില് നോക്കുമ്പോ മൂന്ന് ഏസീ ആ കൊച്ച് അറേടെ മോളില്. സമാധാനമായി. പക്ഷേല്.... ചതിയാർന്ന്. തണുപ്പാ തൊടങ്ങി. തണുപ്പ്ന്ന് പറഞ്ഞാ എന്റള്ളോ. തണുപ്പിനു തീന്റെ മാതിരി പൊള്ളല്ണ്ട് അത് അനക്കറിയോ? ചൂടൊക്കെ മ്മക്ക് സഹിക്കാം. തണുപ്പ്ണ്ടല്ലാ..... ഹൊ.... അങ്ങനെ വെറച്ച് വെറച്ച് ഇരിക്കുമ്പോ മുന്നില് മ്മടെ കാമറേന്നോക്കെ വരില്ലേ ഫ്‌ളാഷ്. അയിൽക്ക് നോക്ക്യാ മ്മടെ കണ്ണ് അടിച്ച് പൂവില്ലേ? അപ്പോ അത് അന്റെ കണ്ണിന്റെ നേരെ കത്തിച്ചാ പിടിച്ചാ ങ്ങനെ ഇരിക്കും? അജ്ജാദി ഒരു വല്ല്യ ഫ്‌ളാഷ് ലൈറ്റ്. എന്റെ പൊന്നോ... കണ്ണടച്ചു പിടിച്ചാലും വെടിയുണ്ട കണ്ണിൽക്ക് കേറണ മാതിരി. ഹോ. നീ നോക്ക് ഓർത്തപ്പഴക്കും എന്റെ കൈ വെറക്കണ കണ്ടാ? തണുത്ത് വെറച്ച് ചാവാറായ എനക്ക് ആ വെളച്ചംകൂടി ആയപ്പ ഭ്രാന്ത് അറ്റത്തായി. അപ്പന്താണ്ടേ യേന്നറിയോ അനക്ക്?'

പണ്ടാറമടങ്ങാൻ ഈ കാലമാടന്റെ വിവരണം കേട്ട് എനിക്കാകെ തണുത്തു വെറച്ച്. വല്ല റൂമിനുള്ളിലു വച്ചാ ഇത് കേട്ടിരുന്നെങ്കിൽ ഞാൻ അവനെ കെട്ടിപ്പിടിച്ച് ചൂട് പകർന്നേനെ.

'ഹൊറിബിൾ! എനിക്കെങ്ങനെ അറിയാ ജാസിമ്മേ? പറ'.

'തണുത്ത് വെറച്ച് ഐസായ എന്റെ മേത്തക്ക് മോളീന്ന് മഴ മാതിരി വെള്ളം. ഇതെന്ത് ഹിമാറ് എന്ന് വിചാരിച്ച് നോക്കുമ്പോ ഒന്നും കാണണില്ല. ആ ഫ്‌ളാഷ് എന്റെ കണ്ണ് അടിച്ച് കളഞ്ഞ്. മോളിലെ ഷവറ് തിരിയണതാന്ന് മാത്രം മനസിലായി. അതീന്ന് വരണത്, നല്ല മൊഞ്ചുള്ള ഐസ് വാട്ടറാന്ന്... ഹെന്റുമ്മോ... എത്ര നേരാന്നറിയില്ല. അങ്ങനെ കെടന്ന് ഒറങ്ങീതണോ ബോധം പോയതണോന്നറിയില്ല. എന്തായാലും പൊലീസിനെ കൈ വെക്കലു ഇനി ജീവിതത്തിലു വേണ്ടാന്ന് തീരുമാനിച്ച് അന്ന്. പക്ഷെ, മൂന്നു മാസം കഴിഞ്ഞ് എറങ്ങണ്ട എനിക്ക് ആ കേസില് ആറു കൊല്ലം കെടക്കണ്ടി വന്ന്'.

ജാസിം ഒന്ന് ദീർഘനിശ്വാസം വിട്ടു. ഞാൻ ഒരു എക്‌സ്പർട്ടിനെപ്പോലെ ദോക്ക നിറച്ച് അയാൾടെ ചുണ്ടിനു നേരെ നീട്ടി. ലൈറ്റർ കത്തിച്ച് കൊടുത്തു. വലിച്ചെടുത്ത പുക പുറത്തുവിടാതെ ഉള്ളിൽ തന്നെ കണ്ണടച്ചിരുന്ന് എരിഞ്ഞടങ്ങാൻ വിട്ടു ജാസിം. അവനാകെ ഉലഞ്ഞിരുന്നു. ഒരു വിദഗ്ദയായ വലിക്കാരിയെപ്പോലെ ഞാനും പുകയില നിറച്ച് കത്തിച്ച് ആഞ്ഞുവലിച്ചു. ഉള്ളിലടക്കാൻ ശ്രമിച്ചപ്പോ ചുമച്ച് മൂക്കീന്നോ ചെവീന്നോ ഒക്കെ പുക പുറത്ത് പോകുന്നത് ഞാനറിഞ്ഞു. ഞാനും ആ സിൻസാനയ്ക്കുള്ളിലായെന്ന് എനിക്ക് തോന്നി.

'ആറുകൊല്ലം അകത്ത് കെടക്കല് സഹിക്കാർന്ന്. അനക്കറിയോ എന്റെ ശിക്ഷ അതല്ലാർന്ന്. അയിന്റെ കൂടെ ഒരു വാചകം കൂടി ഉണ്ടാർന്ന്. നാടുകടത്തല്. ശിക്ഷ കഴിഞ്ഞാ എന്നെ നാടുകടത്തും. ഹ! എങ്ങോട്ട്?'

ഞാൻ അതീവ ദുർബലമായി ചോദിച്ചെന്ന് തോന്നുന്നു: 'എങ്ങോട്ട്?'

'അന ഹിന്ദീ! ഞാൻ ഇന്ത്യക്കാരനാണ്. എമറാത്തി അല്ല. എന്റെ അഫ്‌റാജ് ഇന്ത്യയിലേക്കാണ്'.

ഭഗവതിയുടെ ജട (കഥകൾ)
കെ.വി. മണികണ്ഠൻ
ഡി.സി. ബുക്‌സ്
2019 വില: 120 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP