Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 371 കേന്ദ്രം എടുത്ത് കളയില്ലെന്ന് അമിത് ഷാ; കള്ളപ്രചരണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ കൗശലം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങളിൽ തൊടുകപോലുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 371 കേന്ദ്രം എടുത്ത് കളയില്ലെന്ന് അമിത് ഷാ; കള്ളപ്രചരണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ കൗശലം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങളിൽ തൊടുകപോലുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവികൾ അനുവദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 371 കേന്ദ്രം എടുത്ത് കളയില്ലെന്നും അതിൽ തൊടുക പോലും ഇല്ലെന്നും അമിത് ഷാ ഉറപ്പു നൽകി. നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ 68ആം പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള തീരുമാനം വന്നത് മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പദവികളും റദ്ദാക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പോലെയല്ല വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവികളെന്നും ഇവ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെനും അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ പദവി താത്ക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൽ 370 റദ്ദാക്കിയതിന് പിന്നാലെ 371 റദ്ദാക്കും എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉദ്ദേശിച്ചുകൊണ്ടുള്ള തെറ്റായ വാർത്തയാണ് എന്ന് അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാൻ വടക്ക് കിഴക്കൻ ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനും സംഘർഷം സൃഷ്ടിക്കാനും ശ്രമിക്കുന്നതായി മുൻപ് വാർത്തകൾ വന്നിരുന്നു. ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് ഞാൻ പാർലമെന്റിലും പറഞ്ഞിരുന്നു. ഞാൻ അത് വീണ്ടും ഇവിടെ ആവർത്തിക്കുന്നു. ആർട്ടിക്കിൾ 371ൽ കേന്ദ്ര സർക്കാർ തൊടുകയില്ല. പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെ കുറിച്ച് പലരും പല തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതായി കണ്ടു. ഞാൻ വളരെ വ്യക്തമായി പറയുന്നു. ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും ഈ രാജ്യത്ത് കഴിയാൻ ഇന്ത്യൻ സർക്കാർ അനുവദിക്കില്ല. അതാണ് ഞങ്ങളുടെ അർപ്പണബോധം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

കശ്മീരിനെ കൂടാതെ മറ്റ് ചില ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ഭരണഘടന പ്രത്യേക പദവികൾ അനുവദിച്ച് നൽകുന്നു. ഭരണഘടനയുടെ 371, 371 എ മുതൽ 371 എച്ച് വരെയും 371 ജെ എന്നീ അനുഛേദങ്ങൾ പ്രകാരം 11 സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. ഈ സംസ്ഥാനങ്ങളിലെ സവിശേഷ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക പദവികൾ ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നത്.

371 - മഹാരാഷ്ട്ര, ഗുജറാത്ത്
മഹാരാഷ്ട്രയിലെ വിദർഭ, മറാത്ത് വാഡ അടക്കമുള്ള മേഖലകൾക്കും ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകൾക്കും വികസനത്തിനായി പ്രത്യേക വികസന ബോർഡുകൾ സ്ഥാപിക്കണം. ഈ ബോർഡുകളെ പ്രവർത്തനം സംബന്ധിച്ചു വാർഷിക റിപ്പോർട്ട് നിയമസഭയിൽ സഭയിൽ സമർപ്പിക്കണം. മേൽ സൂചിപ്പിച്ച പ്രദേശങ്ങൾക്ക് ആവിശ്യമായ വികസന ഫണ്ട് അനുവദിക്കുക, അവിടത്തെ ജനങ്ങൾക്ക് സംസ്ഥാന സർവീസിൽ ആവശ്യമായ അവസരങ്ങൾ ഉറപ്പു വരുത്തുക, സങ്കേതിക വിദ്യാഭ്യാസത്തിലും വൊക്കേഷണൽ ട്രൈയ്‌നിങ്ങിലും ആവശ്യമായ അവസരങ്ങൾ ഒരുക്കുവാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് സംസ്ഥാന ഗവർണമാരെ ഉത്തരവാദിത്വം ഏൽപ്പിക്കാൻ 371ാം അനുഛേദം രാഷ്ട്രപതിക്കു അധികാരം നൽകുന്നു.

371 എ - നാഗാലാൻഡ്
നാഗകളുടെ മതപരവും സാമൂഹികവുമായ കാര്യങ്ങളിലും അവർ വർഷങ്ങളായി തുടർന്നു പോരുന്ന ആചാരാനുഷ്ടാന നിയമങ്ങളിലും ആചാര നിയമങ്ങൾക്ക് അനുസൃതമായ സിവിൽ ക്രിമിനൽ കോടതി നടപടികളുടെ നടത്തിപ്പിലും ഭൂമിയുടെയും വിഭവങ്ങളുടെയും ഉടമസ്ഥത, കൈമാറ്റം എന്നീ കാര്യങ്ങളിലും നാഗലാൻഡ് നിയമസഭ തീരുമാനിക്കുന്നത് വരെ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ നാഗലാൻഡിനു ബാധകമല്ല.

ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ക്രമസാമാധാന വിഷയങ്ങളിൽ ഗവർണർക്ക് സവിശേഷമായ ഉത്തരവാദിത്വവും അധികാരവും. ട്യൂൻസാങ് മേഖലക്ക് മാത്രമായി പ്രത്യേക കൗൺസിൽ രൂപീകരിക്കണം. ഈ ജില്ലയിൽ നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള അധികാരം ഈ കൗൺസിലിന് നൽകുന്നതു അടക്കമുള്ള വ്യവസ്ഥകളാണ് 371 അ അനുഛേദം പറയുന്നത്.

371 ബി - അസം
അസമിലെ ഗോത്ര മേഖലയിൽ പ്രവർത്തിക്കുന്നതിനായി അവിടെ നിന്നുള്ള നിയമസഭാ സമാജികരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും അവർക്ക് സുരക്ഷ ഉറപ്പു വരുത്താൻ ഗവർണറെ ചുമതലപെടുത്താനുമുള്ള വ്യവസ്ഥ 371 ആ വ്യവസ്ഥ ചെയ്യുന്നു.

371 സി - മണിപ്പൂർ
അസമിലേതിനു സമാനമായി മണിപ്പൂരിലെ മലയോര മേഖലകൾക്കായി പ്രത്യേക സമിതി.

371 ഡി, ഇ - ആന്ധ്രപ്രദേശ്
പൊതുമേഖലയിലെ ജോലികളിലും വിദ്യാഭ്യാസത്തിലും സംസ്ഥാനത്തിന്റെ വിവിധ മേഖകളിലെ ജനങ്ങൾക്ക് അവസരങ്ങളും തുല്യതയും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വിവിധ നടപടികൾക്ക് പ്രസിഡന്റിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ. ഇത്തരം വിഷയങ്ങളിലെ പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക ട്രിബ്യൂണൽ. ട്രിബ്യൂണലിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ സുപ്രീംകോടതിക്കു മാത്രം അധികാരം. സംസ്ഥാനത്തു യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പാർലമെന്റിനു പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥയാണ് 371 ഇ.

371 എഫ് - സിക്കിം
സിക്കിമിലെ നിയമസഭാ ലോകസഭാ പ്രാതിനിധ്യത്തിനു പ്രത്യേക വ്യവസ്ഥകൾ. വിവിധ ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു അവരുടെ പ്രതിനിധികളെ സിക്കിം അഡ്‌മിനിസ്ട്രേറ്റീവ് അസംബ്ലിയിൽ ഉൾപ്പെടുത്താൻ പാർലമെന്റിനു ആവശ്യമായ സീറ്റുകൾ സൃഷ്ടിക്കാം. സിക്കിമിലെ സാമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഗവർണക്കു പ്രത്യേക അധികാരം.

371 ജി - മിസോറാം
നിയമസഭയിൽ 40ൽ കൂടുതൽ അംഗങ്ങളുണ്ടാവണമെന്ന് പ്രത്യേക വ്യവസ്ഥ. ആചാരാനുഷ്ടാന നിയമങ്ങളുമായി ബന്ധപ്പെട്ട് നാഗലാൻഡിനുള്ള സമാനമായ അവകാശങ്ങൾ മിസോറാമിനുണ്ട്. അത്തരം കാര്യങ്ങളിൽ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ സംസ്ഥാന നിയമസഭ അംഗീകരിച്ചാൽ മാത്രമേ സംസ്ഥാനത്തിന് ബാധകമാവൂ.

371 എച്ച് - അരുണാചൽ പ്രദേശ്
നിയമസഭയിൽ ചുരുങ്ങിയത് 30 അംഗങ്ങളുണ്ടാവണമെന്ന് നിഷ്‌കർക്ഷിക്കുന്നതും ഗവർണക്ക് പ്രത്യേക അധികാരങ്ങൾ നൽകാൻ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്നതുമായ വ്യവസ്ഥകൾ.

371 ജെ - 2012ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഹൈദരാബാദ് - കർണാടക റീജിയണുകളിലായി ആറു പിന്നാക്ക ജില്ലകൾക്ക് പ്രത്യേക പദവിയും വികസന ബോർഡും ഫണ്ടും പ്രദേശിക സംവരണവും വ്യവസ്ഥ ചെയ്യുന്നു.

371 എ മുതൽ ജെ വരെയുള്ള വ്യവസ്ഥകൾ പിന്നീടു പാർലമെന്റ് ഭരണഘടനാ ഭേദഗതികളിലൂടെ കൊണ്ടു വന്നതാണ്. എന്നാൽ, 370, 371 അനുഛേദങ്ങൾ 1950 ജനുവരി 26ന് ഭരണഘടന അംഗീകരിക്കുമ്പോൾ തന്നെ അതിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP