Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാത്യുവും മൂത്ത മകനും അപകടത്തിൽ മരിച്ചു; പന്ത്രണ്ട് വർഷത്തിന് ശേഷം ഭാര്യയും ഇളയ മകനും; രാമപുരം കാഞ്ഞിരത്താംകുന്നേലിലെ സമ്പന്ന കുടുംബത്തെ ഇല്ലായ്മ ചെയ്തതോ? റാണിയുടേയും റിനുവിന്റേയും ആത്മഹത്യവാദം കള്ളക്കഥയോ?

മാത്യുവും മൂത്ത മകനും അപകടത്തിൽ മരിച്ചു; പന്ത്രണ്ട് വർഷത്തിന് ശേഷം ഭാര്യയും ഇളയ മകനും; രാമപുരം കാഞ്ഞിരത്താംകുന്നേലിലെ സമ്പന്ന കുടുംബത്തെ ഇല്ലായ്മ ചെയ്തതോ? റാണിയുടേയും റിനുവിന്റേയും ആത്മഹത്യവാദം കള്ളക്കഥയോ?

കോട്ടയം: എന്താണ് രാമപുരം കാഞ്ഞിരത്താംകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ റാണി മാത്യുവിനും മകൻ റിനുവിനും സംഭവിച്ചത്? ഇവരുടെ അസ്വാഭാവിക മരണം ആത്മഹത്യയായി എഴുതി തള്ളാൻ തന്നെയാകും നീക്കം. പന്ത്രണ്ട് വർഷമുമ്പത്തെ കാറപകടമുണ്ടാക്കിയ വേദനയേയും ആകുലതകളേയും മനക്കരുത്തുകൊണ്ട് പൊരുതി മുന്നേറിയ റാണിയും മകനും ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതുന്നില്ല. ഭർത്താവും മകനും അപകടത്തിൽ കൺമുന്നിൽ മരിച്ചതറിഞ്ഞിട്ടും ആത്മഹത്യയെന്ന ഉത്തരത്തിലേക്ക് എത്താത്തവരാണ് റാണി. ഇതെല്ലാം പൊലീസിനും അറിയാം. എന്നിട്ടും സത്യസന്ധമായ അന്വേഷണത്തിന് ആർക്കും താൽപ്പര്യമില്ല.

കോട്ടയം ജില്ലയിൽ രാമപുരം ഏഴാച്ചേരി എന്ന സ്ഥലത്ത് സാമാന്യം സമ്പത്തിനുടമയായ 50 കാരിയായ റാണി മാത്യു എന്ന സ്ത്രീയും മകൻ 22 കാരനായ റിനു എന്ന മകനും കുടുംബവീട്ടിൽ കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി മരിച്ചുകിടക്കുന്നതായി കണ്ടെത്തി. ആത്മഹത്യയും കുടുംബ ആത്മഹത്യയും ചിരപരിചിതങ്ങളായി മാറിയ മലയാളികൾക്ക് ഇതൊരു വ്യത്യസ്ഥമായ വാർത്തയുമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചെന്ന് കണ്ടെത്തലും ഉണ്ടെങ്കിൽ മറ്റു അന്വേഷണത്തിന്റെ ആവശ്യമില്ല.

എന്നാൽ സാഹചര്യങ്ങൾ ഉയർത്തുന്ന സംശയങ്ങൾ അത് റാണി മാത്യുവിന്റേയും മകന്റേയും മരണത്തിൽ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ വെറുമൊരു ആത്മഹത്യയാകില്ല ഇവരുടെ മരണം. ആരുടേയോ കരങ്ങൾ ഇതിന് പിന്നിലുണ്ടാകാം. വിഷം അകത്തു ചെന്നുള്ള മരണമെല്ലാം വെറും ആത്മഹത്യകളുമില്ല. പന്ത്രണ്ട് വർഷത്തിന് മുമ്പ് നടന്ന വെറുമൊരു കാറപകടവും ഇപ്പോൾ സംശയ നിഴലിലാകുന്നു. ഒരു കുംബത്തെ തൂത്തെറിയാൻ പന്ത്രണ്ട് കൊല്ലം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയുടെ തുടർച്ചയാണോ അമ്മയുടെയും മകന്റേയും മരണം.

റാണിയുടെയും മകന്റെയും മരണത്തോടെ ഒരു കുടുംബമാണ് പൂർണമായും ഈ ഭൂലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ടത്. 12 വർഷം മുമ്പാണ് മറ്റൊരു ദുരന്തത്തെതുടർന്ന് ഇവർ അഭിമുഖികരിച്ചത്. കാർ അപകടത്തിൽ റാണിയുടെ ഭർത്താവും മൂത്തമകനും മരിച്ചു. അന്നത്തെ അപകടത്തിൽ റാണിയും റിനുവും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. രണ്ടു പേർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയെങ്കിലും ജീവൻ തിരിച്ചു കിട്ടി. ഇപ്പോഴിതാ അവരും യാത്രയായി. അതും ദുരൂഹതകൾ മാത്രം ബാക്കി വച്ചു.

അന്നത്തെ കാർ അപകടത്തിനു ശേഷം റാണി മാത്യുവിനേയും മകനേയും സഹോദരിയായ മേരി തന്റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. മകന്റെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഒന്നര വർഷത്തിന് മുമ്പ് രാമപുരത്തേക്ക് തിരിച്ചു പോയത്. എന്നാൽ അവിടെ അവർക്ക് മനഃസമാധാനനത്തോടു കൂടി ജീവിക്കാൻ കഴിഞ്ഞിരുന്നില്ല. ബന്ധുക്കളോട് റാണി ഇത് പറയുകയും ചെയ്തിരുന്നു. എന്തോ ദുരൂഹതകൾ കാറപകടത്തിൽ പോലും ഇവർക്ക് തോന്നിയിരുന്നു. അവകാശപ്പെട്ട കോടിക്കണക്കിന് രൂപ ലക്ഷ്യമിട്ട് ആരോ തങ്ങളെ പിന്തുടരുന്നതായി അവർ ഭയപ്പെട്ടു. രാമപുരം കോളേജിലാണ് റീനു എംകോം പഠനത്തിന് ചേർന്നത്. അതുകൊണ്ട് മാത്രം രാമപുരത്ത് കുറച്ചു കാലം കൂടി തുടരാൻ തീരുമാനിച്ചു. അതിനിടെയാണ് മരണത്തിലേക്ക് ഇവർ വഴുതി വീണത്.

രാമപുരത്ത് ഒന്നര ഏക്കർ റബ്ബർ തോട്ടവും ഏകദേശം 72 ലക്ഷം രൂപ വില മതിക്കുന്ന വീടും വസ്തുവും ഇവർക്കുണ്ടായിരുന്നു. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് വേറെയും. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. കോടികളുടെ സ്വത്താണോ ഇവർക്ക് വിനയായത്? മരണത്തിന് ശേഷം കോട്ടയത്തെ ചില അഭിഭാഷകരെ ബന്ധുക്കളിൽ ചിലർ കണ്ടതായും സൂചനയുണ്ട്. അതാണ് മരണത്തിന് പിന്നിലെ സംശയങ്ങളുടഡം മൂലകാരണവും. മരിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴെ സ്വത്ത് കൈക്കലാക്കുന്നതിനുള്ള ഹീനമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തം. ഇത് തന്നെയായിരുന്നോ പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന കാറപകടത്തിന് പിന്നിലുമെന്ന ചോദ്യമാണ് ഉയരുന്നത്.

റാണി മാത്യുവാകട്ടെ തന്റെ സഹോദരങ്ങളോടെല്ലാം വലിയ ആത്മബന്ധം പുലർത്തിയിരന്നു. രാമപുരത്തേക്ക് താമസം മാറിയതിന് ശേഷം അവർക്ക് പല മാനസിക സമ്മർദ്ദങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നത് സഹോദരി മേരിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. എവിടേയോ ചതി മണക്കുന്നതായി റാണി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും തന്നോട് റാണി പറഞ്ഞിരുന്നതായി സഹോദരി മേരി മറുനാടൻ മലയാളിയോടു പറഞ്ഞു. കഥയിലെ വില്ലന്മാരേയും അറിയാമായിരുന്നു. അവർ ബന്ധുക്കളിൽ ചിലരും അയൽക്കാരും ആണെന്നും വിശ്വസിച്ചു. ഇവർ തങ്ങളെ അപകടത്തിൽപ്പെടുത്തുന്നതായി റാണി സംശയം പ്രകടിപ്പിച്ചിരുന്നതായി സഹോദരൻ കുര്യാക്കോസ് പറയുന്നു.

വലിയ ദുരന്തത്തെ അഭിമുഖീകരിച്ചവരാണ് അവരെന്ന് സഹോദരി ലില്ലിക്കുട്ടിയും പറഞ്ഞു. അതുകൊണ്ട് തന്നെ ആത്മഹത്യാ വാദം അംഗീകരിക്കാൻ കഴിയുന്നില്ല. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അവർ വിശദീകരിച്ചു. റാണു മാത്യുവിന്റേയും മകന്റേയും മരണം ആത്മഹത്യയല്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന മേരി ഏതാനും ദിവസം മുമ്പ് ഫോണിൽ റാണിയോട് സംസാരിച്ചിരുന്നു. റാണിയുടെ എല്ലാ ദുഃഖങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്. അപ്പോഴൊന്നും ആത്മഹത്യയുടെ ഒരു സൂചനയും റാണി നൽകിയില്ല. അതുകൊണ്ട് തന്നെ സമഗ്ര അന്വേഷണം വേണം. അതിനായുള്ള നിയമനടപടികളിലേക്ക് പോകുമെന്ന് റാണിയുടെ സഹോദരി ഷിലു മറുനാടനോട് പറഞ്ഞു.

വീട്ടിനുള്ളിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിലാണ് കഴിഞ്ഞ മാസം റാണിയേയും മകനേയും കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് മുതൽ ഇവരെ വീടിനു വെളിയിൽ കണ്ടിട്ടില്ല എന്ന് അയൽവാസികൾ പറഞ്ഞു. വീടിന്റെ പിൻവശത്തുനിന്നും ഈച്ചകൾ പറക്കുന്നതും ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ബന്ധുക്കളെയും രാമപുരം പൊലീസ് സ്‌റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് ബാത്ത്‌റൂമിനുള്ളിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ബാത്ത്‌റൂം അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അമ്മയും മകനും ബാത്ത്‌റൂമിന്റെ തറയിൽ അടുത്തടുത്തായി മരിച്ചുകിടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP