Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ വഞ്ചനയിൽ മനം നൊന്ത് കാൻസർ ഇല്ലാതെ കീമോ തെറാപ്പിക്ക് വിധേയയായ യുവതി നിരാഹാരമിരിക്കുന്നു; കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ ചതിച്ചതിനെതിരെ മരടിലെ ഫ്‌ളാറ്റുടമകൾ പട്ടിണി സമരം നടത്തി; പിഎസ് സി പരീക്ഷ മലയാളത്തിലാക്കാൻ അടൂർ അടക്കമുള്ളവർ ഉപവസിച്ചു; ജീവിക്കാനുള്ള കാശ് ചോദിച്ചതിന് മുത്തൂറ്റ് മുതലാളിയുടെ പ്രതികാരത്തിന് ഇരയായി അടുപ്പ് പോലും പുകയ്ക്കാനാവാതെ ജീവനക്കാരും; തിരുവോണ നാളിൽ നീതി തേടി നിരാഹാരം അനുഷ്ഠിച്ച് അനേകം പേർ

സർക്കാർ വഞ്ചനയിൽ മനം നൊന്ത് കാൻസർ ഇല്ലാതെ കീമോ തെറാപ്പിക്ക് വിധേയയായ യുവതി നിരാഹാരമിരിക്കുന്നു; കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ ചതിച്ചതിനെതിരെ മരടിലെ ഫ്‌ളാറ്റുടമകൾ പട്ടിണി സമരം നടത്തി; പിഎസ് സി പരീക്ഷ മലയാളത്തിലാക്കാൻ അടൂർ അടക്കമുള്ളവർ ഉപവസിച്ചു; ജീവിക്കാനുള്ള കാശ് ചോദിച്ചതിന് മുത്തൂറ്റ് മുതലാളിയുടെ പ്രതികാരത്തിന് ഇരയായി അടുപ്പ് പോലും പുകയ്ക്കാനാവാതെ ജീവനക്കാരും; തിരുവോണ നാളിൽ നീതി തേടി നിരാഹാരം അനുഷ്ഠിച്ച് അനേകം പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവോണനാളിൽ ഐതിഹ്യത്തിന്റെ അദൃശ്യസ്പർശം നമുക്ക് മേലേയുണ്ട്. കാട്ടൂർഗ്രാമത്തിലെ മാങ്ങാട്ടു മഠത്തിലെ ഭട്ടതിരി സ്ഥിരമായി എല്ലാ തിരുവോണ നാളിലും നടത്തിയിരുന്ന ഒന്നായിരുന്നു ബ്രാഹ്മണന് കാൽകഴുകിച്ചൂട്ട്. എന്നാൽ ഒരു വർഷം തിരുവോണത്തിന് ആരും വന്നില്ല. എന്നാൽ ഇതിൽ മനം നൊന്ത തിരുമോനി ആറന്മുള ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഉപവാസം സ്വീകരിക്കാൻ തീരുമാനിച്ചു. എന്നാൽ ഒരു ബ്രാഹ്മണ ബാലൻ ഈസമയം അവിടെ വരുകയും ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. അന്നു രാത്രി സ്വപ്നത്തിൽ വന്നത് സാക്ഷാൽ ആറന്മുളഭഗവാനാണെന്ന് ഭട്ടതിരിക്ക് മനസ്സിലായി. ഇത് മനസ്സിലാക്കിയ ഭട്ടതിരി പിന്നീട് എല്ലാവർഷവും ഉത്രാടനാളിൽ ഓണസദ്യക്കുള്ള വിഭവങ്ങളുമായി തോണിയിൽ ഉത്രാടനാളിൽ പുറപ്പെട്ട് തിരുവോണത്തിന് പുലർച്ചെയാണ് ആറന്മുളയിൽ എത്തുക. ഈ അനുഷ്ഠാനം ഇപ്പോഴും തുടരുന്നു. എന്നാൽ, പുതിയ കാലത്ത് ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട്, അധികാരകേന്ദ്രങ്ങളുടെ വകതിരിവില്ലായ്മ കൊണ്ടാണ് പലപ്പോഴും തിരുവോണ നാളിൽ പോലും ഉപവാസസമരം ഇരിക്കേണ്ടി വരുന്നത്. ബുധനാഴ്ച തിരുവോണ നാളിൽ നിരാഹാര സമരങ്ങളുടെ വേലിയേറ്റമായിരുന്നു. കാൻസർ ഇല്ലാതെ കീമോതെറാപ്പിക്ക് വിധേയയായ രജനിയുടെ നിരാഹാരവും, മരടിലെ ഫ്‌ളാറ്റ് ഉടമകളുടെ കണ്ണീരും, ഐക്യമലയാള പ്രസ്ഥാനത്തിന്റെ പിഎസ്‌സി ഓഫീസിന് മുന്നിലെ ഉപവാസവും, മുത്തൂറ്റ് ജീവനക്കാരുടെ സമരവുമെല്ലാം ഇതിന്റെ നേർസാക്ഷ്യങ്ങളായി.

രജനിയുടെ കണ്ണീരിന് ആരുസമാധാനം പറയും?

കാൻസർ ഇല്ലാതിരുന്നിട്ടും ബന്ധപ്പെട്ടവരുടെ പിടിപ്പുകേട് കൊണ്ട് കീമോ തെറാപ്പിക്ക് വിധേയേയ ആകേണ്ടി വന്ന മാവേലിക്കര സ്വദേശി രജനിയുടെ കാര്യം നോക്കാം. രജനി, സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ചാണ് തിരുവോണ നാളിൽ സമരം നടത്തിയത്. മാവേലിക്കര താലൂക്ക് ഓഫിസിന് മുന്നിലാണ് സത്യാഗ്രഹം നടത്തിയത്.കുറ്റക്കാരായ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ നടപടി, നഷ്ടപരിഹാരം തുടങ്ങിയവ ആവശ്യങ്ങളിൽ 25നകം തീരുമാനമെടുക്കാമെന്ന് കലക്ടർ ഉറപ്പുനൽകിയതിനെത്തുടന്ന് സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉറപ്പുനൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവോണനാളിൽ രജനി സത്യാഗ്രഹസമരത്തിന് ഇറങ്ങിയത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വകാര്യ ലാബിൽ നടത്തിയ ബയോപ്‌സി പരിശോധനയിലാണു ആദ്യം മുഴ കാൻസറാണെന്നു തെറ്റായി കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിൽ രജനിക്കു കീമോ തെറപ്പി ചികിൽസ നൽകി. ഇതിനിടെ സ്വകാര്യ ലാബിനൊപ്പം കോട്ടയം മെഡിക്കൽ കോളജ് ലാബിൽ നൽകിയ പരിശോധനാ ഫലത്തിൽ കാൻസറില്ലെന്നു കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും ബയോപ്‌സി നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി. ജോലിയും എല്ലാ സഹായങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ആരോഗ്യ മന്ത്രിയെ കണ്ടും വിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഇല്ലാത്ത രോഗത്തിന്റെ പേരിൽ ചികിത്സ നടത്തി ടെക്‌സറ്റൈൽ ഷോപ്പിൽ ഉണ്ടായിരുന്ന ജോലിയും പോയി.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ യുവതിക്കു കീമോ തെറപ്പി നൽകിയ സംഭവം വൻവിവാദമായിരുന്നു. രജനി ചികിത്സാദുരിതത്തിന് ഇരയായത്.ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കൽ കോളജിലെത്തിയത്. സർജറി വിഭാഗം ബയോപ്‌സിക്കു നിര്‌ദേശിച്ചു. മെഡിക്കൽ കോളജിലെ ഫലം വൈകുമെന്നതിനാൽ സ്വകാര്യ ലാബിൽ കൂടി പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിനു സമീപമുള്ള ഡയനോവ ലാബിൽനിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടങ്ങിയത്.

ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നുള്ള ഫലം ലഭിച്ചത്. മുഴ കാൻസർ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഏപ്രിലിൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർസിസി) പോയി. കാൻസർ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോർട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകൾ ആർസിസിയിൽ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നൽകുകയായിരുന്നു.

വിട്ടുകൊടുക്കില്ല; തിരുവോണത്തിനും സമരവുമായി മരടിലെ ഫ്‌ളാറ്റ് ഉടമകൾ

അഞ്ചുദിവസമാണ് ചൊവ്വാഴ്ച നഗരസഭാധികൃതർ മരടിലെ ഫ്‌ളാറ്റുടമകൾക്ക് ഒഴിയാൻ വേണ്ടി സമയം കൊടുത്തത്. ഇതോടെ ഫ്‌ളാറ്റ് ഉടമകൾ നിരാഹാരമാരംഭിച്ചു. നഗരസഭാ കാര്യാലയത്തിന് മുന്നിലാണ് തിരുവോണ ദിനം ഫ്‌ളാറ്റ് ഉടമകളുടെ നിരാഹാരസമരം. എറണാകുളം എംപി ഹൈബി ഈഡൻ സമരം ഉദ്ഘാടനം ചെയ്തു. ഫ്‌ളാറ്റുകൾ പൊളിക്കുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെതിരെ ഉടമകൾ തിരുത്തൽ ഹർജി നൽകി. ഗോൾഡൺ കായലോരം റസിഡൻസ് അസോസിയേഷനാണ് ഹർജി നൽകിയത്. നിയമലംഘനം പഠിച്ച സമിതി സുപ്രീംകോടതി നിർേ തീരദേശനിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെയാണ് നഗരസഭ കഴിഞ്ഞ രണ്ട് ദിവസമായി നടപടികൾ വേഗത്തിലാക്കിയത്. ചൊവ്വാഴ്ച ഫ്‌ളാറ്റുകളിൽ എത്തിയ നഗരസഭാ ഉദ്യോഗസ്ഥർ അഞ്ച് ദിവസത്തിനകം എല്ലാവരും ഒഴിയണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കാണിച്ച് നോട്ടിസ് പതിപ്പിച്ചിരുന്നു.

1994ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ടും നിലവിൽ ബാധകമായ മറ്റു നിയമങ്ങളും പ്രകാരം ഇനി ഒരു അറിയിപ്പു കൂടാതെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അതിനു ചെലവാകുന്ന തുക പ്രോസിക്യൂഷൻ നേരിടേണ്ടു വരുന്ന വ്യക്തിയിൽനിന്ന് ഈടാക്കുമെന്നും നഗരസഭയുടെ നോട്ടിസിൽ പറയുന്നു. ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോഴും എലൂരിലുള്ള ഫാക്ടിന്റെ അതിഥിമന്ദിരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ നഗരസഭ ശ്രമിക്കുന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാല് ഫ്‌ളാറ്റുകൾ പൊളിക്കാൻ താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ് നഗരസഭ. ഈ മാസം പതിനെട്ടിനാണ് നഗരസഭ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകേണ്ടത്. ഇരുപതിനാണ് ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. 23ന് ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകേണ്ട സാഹചര്യംകൂടി ഉള്ളതിനാൽ അതീവ ഗൗരവത്തോടെയാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.

ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടം സർക്കാർ നികത്തണം

മരടിലെ ഫ്‌ളാറ്റുടമകളുടെ നഷ്ടം സർക്കാർ നികത്തണമെന്ന് ജസ്റ്റിസ് ബി.കെമാൽപാഷ ആവശ്യപ്പെട്ടു. വിഷയത്തിൽ നഗരസഭയ്ക്ക് കൈകഴുകാനാകില്ല. അനുമതി നൽകിയവർക്ക് ഉത്തരവാദിത്തമുണ്ടെന്നും കെമാൽപാഷ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതം തടയാൻ സർക്കാരിനു പലതും ചെയ്യാനാകും. ഫ്‌ളാറ്റുടമകളെ സുപ്രീം കോടതി കേൾക്കാതെ പോയതു ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിൽ നൽകിയ തിരുത്തൽ ഹർജിയിലാണ് ഫ്‌ളാറ്റുടമകളുടെ പ്രതീക്ഷ.

പെറ്റമ്മയെ അറിയാത്ത പിഎസ് സിയെ വേണ്ട

തിരുവോണ നാളിൽ അപൂർവമായ സമരത്തിന് പിഎസ് സി ഓഫീസിന് മുമ്പിലെ കവാടം സാക്ഷിയായി. മലയാളത്തിൽ പരീക്ഷ നടത്താത്തിനുള്ള പ്രതിഷേധം കനത്തതോടെ തിരുവോണത്തിനും ഉപവാസ സമരം നടന്നു. അടൂർ ഗോപാലകൃഷ്ണനും, സുഗത കുമാരിയും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. പിഎസ്‌സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണനും പെറ്റമ്മയെ അറിയാത്ത പിഎസ്‌സിയെ വേണ്ടെന്ന് സുഗതകുമാരിയും ഉപവാസസമരത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് തിരുവോണനാളിൽ മലയാളഭാഷക്കായി സാഹിത്യ നായകർ ഒത്തുചേർന്നത്. ആരോഗ്യപ്രശ്‌നങ്ങൾ മറന്ന് കവയിത്രി സുഗതകുമാരി എത്തിയതോടെ സമരാവേശം ഇരട്ടിയായി. സംസാരിക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ച് ഉമ്മൻ ചാണ്ടിയും മലയാളത്തിനായി ശബ്ദമുയർത്തി. തിരുവോണനാളിൽ കേരളത്തിന്റെ സാംസ്‌കാരിക നായകർ ഉപവാസം അനുഷ്ഠിക്കുന്നത് നിസ്സാരമായി കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെഎഎസ് ഉൾപ്പടെ പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലും നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ പിഎസ്‌സി ആസ്ഥാനത്തിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു ഐക്യദാർഡ്യവുമായിട്ടാണ് ഉപവാസം. കവി വി.മധുസൂദനൻനായർ, ജോർജ് ഓണക്കൂർ, മധുപാൽ തുടങ്ങി നിരവധി പ്രമുഖർ തലസ്ഥാനത്ത് നടന്ന സമരത്തിൽ അണിനിരന്നു.

എം ടി.വാസുദേവൻ നായർ കോഴിക്കോട് ബസ് സ്റ്റാൻഡു പരിസരത്തും കുരീപ്പുഴ ശ്രീകുമാർ കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫിസിനു മുന്നിലും ബാലചന്ദ്രൻ ചുള്ളിക്കാട് എറണാകുളം അങ്കമാലി പഴയ മുനിസിപ്പൽ ഓഫിസ് പരിസരത്തും സി.കെ. ശശീന്ദ്രൻ എംഎൽഎ വയനാട് കൽപറ്റ ബസ്റ്റാൻഡിലും ഉപവാസമിരുന്നു. സംസ്ഥാനത്തു 17 കേന്ദ്രങ്ങൾക്കു പുറമേ മുംബൈയിലും തിരുവോണ ദിവസം സമരം നടന്നു. ഈ മാസം 16 ന് പിഎസ് സിയുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചയാണ് ഇനി പ്രതീക്ഷ.

കനിവില്ലാതെ മുതലാളി: സമരത്തിന്റെ തീച്ചൂളയിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ

ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐ.ടി.യുവിന്റെ പിന്തുണയുള്ള സമരത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ ജോലിയെടുക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എം.ഡിയടക്കം മറുവശത്ത് കുത്തിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയിരുന്നത്.

മുത്തൂറ്റ് സമരത്തിൽ മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിലും തീരുമാനമായില്ല. നിലവിലെ സാഹചര്യം തുടരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ചില പ്രശ്‌നങ്ങളിൽ കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന സമരം തുടരുകയാണ്.മുത്തൂറ്റ് ഫിനാൻസിലെ സമരം തുടർന്നാൽ 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി ജോർജ് അലക്‌സാണ്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ജോർജ് അലക്‌സാണ്ടർ മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം മന്ത്രിയുമായി ചർച്ച നടത്തി. ഓണത്തിന് ശേഷമാണ് ഇനി ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ആ ചർച്ചയിലും മാനേജ്‌മെന്റ് വഴങ്ങാതിരുന്നാൽ ജീവനക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. തിരുവോണ നാളിലെ പട്ടിണിയിലും ആ പ്രതീക്ഷയാണ് അവരെ മുന്നോട്ട് നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP