Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുന്ദരിമാർക്കൊപ്പം ഔട്ടിങ്ങും ഗെറ്റ് ടുഗതറും; മേമ്പൊടിയായി വിദേശയാത്രകളും വാഗ്ദാനം; ഇടപാടിന് വിശ്വാസ്യത കൂട്ടാൻ സിനിമാ താരങ്ങളടക്കമുള്ള സെലിബ്രിറ്റികളെ ഒപ്പം നിർത്തി വീഡിയോ പ്രദർശനം; വലയിൽ വീണ ചിലർക്ക് നഷ്ടമായത് 20 ലക്ഷം വരെ; കേരളത്തിൽ നിന്ന് മാത്രം വീശിയെടുത്തത് മൂന്നുകോടിയിലേറെ; 'ശബരീനാഥിന്റെ' ടോട്ടൽ ഫോർ യുവിന്റെ വെല്ലുന്ന ക്യൂ ലയൺസ് മണിച്ചെയിൻ തട്ടിപ്പിലെ മൂന്നുപേർ പയ്യന്നൂരിൽ പിടിയിൽ

സുന്ദരിമാർക്കൊപ്പം ഔട്ടിങ്ങും ഗെറ്റ് ടുഗതറും; മേമ്പൊടിയായി വിദേശയാത്രകളും വാഗ്ദാനം; ഇടപാടിന് വിശ്വാസ്യത കൂട്ടാൻ സിനിമാ താരങ്ങളടക്കമുള്ള സെലിബ്രിറ്റികളെ ഒപ്പം നിർത്തി വീഡിയോ പ്രദർശനം; വലയിൽ വീണ ചിലർക്ക് നഷ്ടമായത് 20 ലക്ഷം വരെ; കേരളത്തിൽ നിന്ന് മാത്രം വീശിയെടുത്തത് മൂന്നുകോടിയിലേറെ; 'ശബരീനാഥിന്റെ' ടോട്ടൽ ഫോർ യുവിന്റെ വെല്ലുന്ന ക്യൂ ലയൺസ് മണിച്ചെയിൻ തട്ടിപ്പിലെ മൂന്നുപേർ പയ്യന്നൂരിൽ പിടിയിൽ

രഞ്ജിത്ത് ബാബു

 കണ്ണൂർ: 'ടോട്ടൽ ഫോർ യൂ' തട്ടിപ്പിന് സമാനമായി വിവിധ സ്ഥലങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ മണിചെയിൻ തട്ടിപ്പ് നടത്തിയ' ക്യൂ ലയൺസ് ' സംഘത്തിലെ മൂന്ന് പേരെ പയ്യന്നൂർ സിഐ സജ്ജയ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നുമാത്രം മൂന്ന് കോടിയിൽപരം രൂപ തട്ടിച്ചെടുത്ത കാഞ്ഞങ്ങാട് സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിയ സ്വദേശികളായ പത്തായപുര ഹൗസിൽ കെ. പ്രജീഷ് (30), പൂണൂർ ഹൗസിൽ ബാലദാസ് (31), രാവണേശ്വരത്തെ നാട്ടങ്കൽ ഹൗസിൽ കെ. സുധീഷ് (27) എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് ഡി.വൈ. എസ്. പി. ടി.കെ. രത്നകുമാറിന് ലഭിച്ച പരാതിയിൽ മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് പ്രതികൾ പിടിയിലായത്.

മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് ഓയോ മോഡൽ ടൂറിസ്റ്റ് ഡിസ്‌ക്കൗണ്ട് സൗകര്യം നൽകുന്നതാണ് പ്രതികൾ പണം പറ്റുമ്പോൾ നൽകുന്ന ട്രാവൽ പോർട്ടൽ. ചലച്ചിത്രതാരങ്ങളും മറ്റ് പ്രശസ്തരേയും ഒപ്പം നിർത്തി വീഡിയോ ദൃശ്യങ്ങൾ കാണിച്ചാണ് ഇടപാടുകാരെ വലവീശിപ്പിടിക്കുന്നത്. ഇവരുടെ വാഗ്ദാനങ്ങളിൽ കുടുങ്ങി മറ്റ് പല ഇടപാടുകാർക്കുമായി വഴി വിട്ട രീതിയിൽ പണം ചെലവഴിച്ചതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. സ്ത്രീകളെ മുൻനിർത്തിയുള്ള ഇടപാടിൽ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടതായി ചിലർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സുന്ദരിമാക്കൊപ്പം കൂട്ടായ്മകൾ, വിദേശ യാത്രകൾ എന്നിവയും സംഘം വാഗ്ദാനം ചെയ്തിരുന്നു. തട്ടിപ്പിൽ പങ്കാളികളായവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസുള്ളത്. സിഐ. ധനഞ്ജയ ബാബു, എസ്‌ഐ. ശ്രീജിത്തുകൊടേരി, എഎസ്ഐ. മാരായ പി.പി. രമേശൻ, സി.വി.രമേശൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ടത്.

ചാരിറ്റബിൾ ട്രസ്റ്റായി രജിസ്ട്രർ ചെയ്ത തട്ടിപ്പ് സ്ഥാപനം രാജ്യത്ത് പലയിടങ്ങളിലും ഫ്രാഞ്ചൈസികൾ നൽകി പ്രവർത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇത്തരത്തിൽ 14 കേസുകൾ ഈ തട്ടിപ്പു സംഘത്തിനെതിരെ രജിസ്ട്രർ ചെയ്തിട്ടുണ്ട്. മുംബൈ ഓഷിവാരാ പൊലീസും ഇൻകംടാക്സ് മുംബൈ ഓഫീസിന് കീഴിലെ ഇക്കണോമിക് ഒഫൻസ് വിഭാഗവും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ കേരളത്തിൽ നിന്നും എളുപ്പം പണം വാരാൻ വെമ്പുന്ന ആയിരങ്ങളെ വഞ്ചിച്ചുകൊണ്ട് ഇവർ കഴിഞ്ഞ മൂന്നര കൊല്ലത്തിനിടയിൽ 3 കോടിയിൽപരം രൂപ തട്ടിയെടുത്തിരുന്നു. നെറ്റ് വർക്ക് മാർക്കറ്റിങ് മോഡലിലാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്.

പയ്യന്നൂർ അന്നൂർ കിഴക്കേ കൊവ്വലിലെ എം.കെ. രജിലിന്റെ പരാതിയിന്മേലാണ് കേസ് രജിസ്ട്രർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലി ചെയ്തു വരുന്ന രജിലിനെ ബിസിനസ്സ് പാർട്നറാക്കാമെന്ന് പറഞ്ഞ് ഒന്നേകാൽ ലക്ഷം രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു, രജിലിന്റെ ഒരു ബന്ധുവാണ് പ്രതികൾക്ക് പണം നൽകിയത്. മാസം പ്രതി നല്ലൊരു തുക വരുമാനമായി ലഭിക്കുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പിന്നീട് മണിചെയിൽ മോഡൽ തട്ടിപ്പ് സംഘമാണെന്ന് മനസ്സിലായി. ഓൺലൈനായി സാധനങ്ങൾ നെറ്റ്‌വർക്ക് മാർക്കറ്റിങ് മുഖേന വിറ്റഴിക്കുന്നുവെന്ന് ധരിപ്പിച്ചാണ് ഇത്രയും കാലം ആളുകളെ കബളിപ്പിച്ചത്.

വിതരണാവകാശം നൽകുമെന്ന് മോഹിപ്പിച്ചാണ് ആളുകളിൽ നിന്നും 1.25 ലക്ഷം രൂപ വീതം ഇവർ വാങ്ങുന്നത്. മാസങ്ങൾ കൊണ്ട് കോടീശ്വരനാകാമെന്നും ഇവർ ധരിപ്പിക്കും.2000 രൂപക്ക് വിപണിയിൽ ലഭിക്കുന്ന വാച്ച് 10,000 രൂപയുടേതാണെന്ന് പറഞ്ഞ് ഒപ്പം ട്രാവൽ പോർട്ടൽ എന്ന കാർഡും പണം നൽകുന്നവർക്ക് കൊടുക്കും. വിദേശങ്ങളിൽ വൻകിട സ്ഥാപനങ്ങളിൽ ഈ കാർഡ് കാട്ടിയാൽ ഡിസ്‌ക്കൗണ്ട് ലഭ്യമാകുമെന്നും ധരിപ്പിക്കും. തുടർന്ന് ഇവർക്ക് പണമുണ്ടാക്കാൻ ഇതേ വാച്ചും കാർഡും അടുത്തയാൾക്ക് 1.25 ലക്ഷത്തിന് വിൽക്കണം. അപ്പോൾ റഫറൽ കമ്മീഷൻ ലഭിക്കുമെന്നാണ് വാഗ്ദാനം. 'ക്യൂ ലയൺസ് ' സംഘത്തിന്റെ മോഹവലയത്തിൽ കുടങ്ങിയ നിരവധി പേർ പൊലീസിനെ സമീപിച്ചതോടെയാണ് മാവുങ്കാലിലെ ഇവരുടെ ഓഫീസിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തത്. തുടർന്നാണ് മൂന്ന് പ്രതികളേയും പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP