Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചുമാസം ഗർഭിണിയായിരിക്കെ ഗുജറാത്ത് കലാപകാരികൾ കൂട്ട ബലാത്സംഗംചെയ്ത ബിൽക്കീസ് ബാനുവിന് 50 ലക്ഷം സഹായധനം ഉടൻ കൊടുക്കണം; സർക്കാർ ജോലിയും വീടും നൽകണമെന്ന വിധി ഗുജറാത്ത് സർക്കാർ പാലിക്കാതിരുന്നതോടെ അന്ത്യശാസനവുമായി സുപ്രീം കോടതി; കോടതിയലക്ഷ്യ ഹർജിയിൽ ഗുജറാത്ത് സർക്കാറിനെ നിർത്തിപ്പൊരിച്ച് കോടതി; മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും കുടുംബത്തിലെ ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും കണ്ടുനിൽക്കേണ്ടി വന്ന ഇരക്ക് ഒടുവിൽ നീതി ലഭിക്കുമ്പോൾ

അഞ്ചുമാസം ഗർഭിണിയായിരിക്കെ ഗുജറാത്ത് കലാപകാരികൾ കൂട്ട ബലാത്സംഗംചെയ്ത ബിൽക്കീസ് ബാനുവിന് 50 ലക്ഷം സഹായധനം ഉടൻ കൊടുക്കണം; സർക്കാർ ജോലിയും വീടും നൽകണമെന്ന വിധി ഗുജറാത്ത് സർക്കാർ പാലിക്കാതിരുന്നതോടെ അന്ത്യശാസനവുമായി സുപ്രീം കോടതി; കോടതിയലക്ഷ്യ ഹർജിയിൽ ഗുജറാത്ത് സർക്കാറിനെ നിർത്തിപ്പൊരിച്ച് കോടതി; മൂന്ന് വയസ്സുള്ള  കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും കുടുംബത്തിലെ ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും കണ്ടുനിൽക്കേണ്ടി വന്ന ഇരക്ക് ഒടുവിൽ നീതി ലഭിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇര ബിൽക്കീസ് യഅ്കൂബ് റസൂൽ എന്ന ബിൽക്കുസ് ബാനുവിന് കാടതി വിധിച്ച നഷ്ടപരിഹാരം നൽകാത്ത ഗുജറാത്ത് സർക്കാറിനെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി. നഷ്ടപരിഹാരമായി ൽകാൻ ഉത്തരവിട്ട 50 ലക്ഷം സഹായധനം ഉടൻ കൊടുക്കണമെന്ന് ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി അന്ത്യശാസനം നൽകി. ബിൽക്കീസ് ബാനുവിന് സർക്കാർ ജോലിയും വീടും നൽകണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത് സർക്കാർ പാലിച്ചിട്ടില്ല. ഇവയെല്ലാം നാലാഴ്ചയ്ക്കകം നൽകണമെന്ന് സുപ്രീംകോടതി കർശനനിർദ്ദേശം നൽകി. ബിൽക്കീസ് ബാനു നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ശരി വച്ച, അന്നത്തെ മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസും പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വിജയ താഹിൽരമാനിക്ക് എതിരെ സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ അതേ ദിവസമാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവും വരുന്നത് എന്നത് ശ്രദ്ധേയമാണ്.

2002 മാർച്ച് മൂന്നിന് ഗുജറാത്തിലെ രധിക് പൂർ ഗ്രാമത്തിലായിരുന്നു ബിൽക്കീസ് ബാനുവും കുടുംബവും കഴിഞ്ഞിരുന്നത്. ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു സംഘം അക്രമികൾ രധിക് പൂരിലും അക്രമം അഴിച്ചുവിട്ടു. മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും ബിൽക്കീസിന് ണ്ടുനിൽക്കേണ്ടി വന്നു. ഇതിന് പിന്നാലെ അന്ന് അഞ്ച് മാസം ഗർഭിണിയായ ബിൽക്കീസിനെ അക്രമികൾ കൂട്ടബലാത്സംഗം ചെയ്തു.

സ്വന്തം ഇച്ഛാശക്തികൊണ്ട് മാത്രമാണ് ബിൽക്കീസ്് ബാനു ജീവിതത്തിലേക്ക് തിരികെ വന്നത്. സ്വന്തം കുടുംബത്തെ കൊന്നൊടുക്കിയവരുടെ പേരുകൾ തുറന്നുപറഞ്ഞിട്ടും പരാതി നൽകിയിട്ടും ഗുജറാത്ത് പൊലീസ് കേസെടുത്തില്ല. പിന്നീട് നിയമപോരാട്ടത്തിൽ ഉറച്ചു നിന്നപ്പോൾ ഗുജറാത്ത് സിഐഡി കേസ് രജിസ്റ്റർ ചെയ്തു. പക്ഷേ അവിടെയും കുറ്റവാളികളെ രക്ഷിക്കാനാണ് ഗുജറാത്ത് സിഐഡി ശ്രമിച്ചത്. പിന്നീട് സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവയുടെ സഹായത്തോടെയാണ് പിന്നീട് ബിൽക്കീസ്് ബാനു പോരാട്ടം തുടർന്നത്.

ഒടുവിൽ സുപ്രീംകോടതിയിൽ നിന്ന് കേസ് സിബിഐയ്ക്ക് കൈമാറാൻ ഉത്തരവായി. കേസ് വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റുകയും ചെയ്തു. 2004 ഓഗസ്റ്റിൽ കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക കോടതി കേസിലെ പ്രതികളായ 11 പേരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വീണ്ടും നിയമപോരാട്ടം തുടർന്ന ബിൽക്കീസിന്റെ ഹർജിയിൽ 2017-ൽ അഞ്ച് പൊലീസുകാരെയും രണ്ട് ഡോക്ടർമാരെയും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ഹൈക്കോടതി ശിക്ഷിച്ചു.

ബലാത്സംഗം ചെയ്യപ്പെട്ടത് 22 തവണ

'എന്റെ കുടുംബത്തിൽ ആകെയുള്ള നാല് പുരുഷന്മാരെയും അവർ അതിക്രൂരമായി കൊന്നുകഴിഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് സ്ത്രീകളെ വിവസ്ത്രരാക്കി... ആ അക്രമികളിൽ നിരവധി പേർ മാറി മാറി എന്റെ കുടുബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഞാനും അവരുടെ പിടിയിലായി. എന്റെ മൂന്നുവയസ്സുള്ള മകൾ സലേഹ അപ്പോൾ എന്റെ കയ്യിലുണ്ടായിരുന്നു.. അവർ അവളെ പിടിച്ചു വാങ്ങി, മുകളിലേക്ക് എറിഞ്ഞു... താഴെ വീണ വീഴ്ചയിൽ അവളുടെ കുഞ്ഞുതല പാറക്കല്ലിൽ തട്ടി ചിന്നിച്ചിതറി... അതുകണ്ട് ഹൃദയം തകർന്ന് ഞാൻ നിലവിളിച്ചു... നാലുപേർ ചേർന്നാണ് എന്റെ കൈയും കാലും പിടിച്ചുവെച്ചത്... ബാക്കിയുള്ളവർ മാറിമാറി എന്നെ ബലാത്സംഗം ചെയ്തു... അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ ക്രൂരമായി ചവിട്ടുകയും അടിക്കുകയും ചെയ്തു.. മുട്ടൻ വടികൊണ്ടാണ് എന്റെ തലയ്ക്കടിച്ചത്... അവസാനം മരിച്ചെന്ന് കരുതി എന്നെ അവർ ഒരു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു...'

'നാലോ അഞ്ചോ മണിക്കൂറുകൾക്ക് ശേഷമാണ് എനിക്ക് ബോധം തിരിച്ചുകിട്ടിയത്... എന്റെ ശരീരം മറക്കാനായി ഒരു തുണ്ട് തുണിക്കായി ഞാൻ അവിടെയെല്ലാം തിരഞ്ഞു.. ഒന്നും കിട്ടിയില്ല... വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആ കുന്നിൻ മുകളിൽ ഞാൻ കഴിഞ്ഞത് ഒന്നര ദിവസമാണ്... മരണത്തെ അത്രയേറെ ആഗ്രഹിച്ചുകൊണ്ടാണ് അവിടെ കിടന്നത്... സമീപത്തെ ഒരു ആദിവാസി കോളനിയിലാണ് പിന്നീട് ഞാനെത്തിപ്പെട്ടത്... അവിടെയെങ്കിലും എനിക്കൊരു അഭയം കിട്ടാനായി അവരുടെ മുമ്പിൽ ഒരു ഹിന്ദുവായി ഞാനഭിനയിച്ചു...

ആ അക്രമകാരികൾ ഉപയോഗിച്ചത് അത്രയ്ക്കും വൃത്തികെട്ട ഭാഷയായിരുന്നു. അത് ഒരിക്കൽ കൂടി പറയാനുള്ള ശേഷി എനിക്കില്ല... എന്റെ മുന്നിൽ വച്ചാണ് അവരെന്റെ അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും കൊന്നത്... ബലാത്സംഗം ചെയ്യുകയും കൊല്ലുകയും മാത്രമല്ല, കേട്ടാലറയ്ക്കുന്ന തെറിവാക്കുകൾ അവർ വിളിച്ചു പറയുന്നുമുണ്ടായിരുന്നു.. അഞ്ചുമാസം പ്രായമായ ഒരു കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുവെന്ന് എനിക്കവരോട് പറയണമെന്നുണ്ടായിരുന്നു... പക്ഷേ എന്റെ വായിലും കഴുത്തിലും അമർത്തി ചവിട്ടിയിരുന്ന അവരുടെ കാലുകൾ എന്നെ അതിന് അനുവദിച്ചില്ല...'എന്നെ ബലാത്സംഗം ചെയ്തവർക്ക് ശിക്ഷ ലഭിച്ചുവെന്നതും ജയിലിൽ അടയ്ക്കപ്പെട്ടു എന്നതും ഞാനനുഭവിച്ച ദുരിതങ്ങൾക്ക് അറുതിയാക്കുന്നില്ല... പക്ഷേ, എപ്പോഴൊക്കെയോ നീതി ഇവിടെ ജയിക്കുന്നുവെന്ന സൂചനകൾ അത് തരുന്നുണ്ട്.. വർഷങ്ങളായി എനിക്ക് പരിചയുള്ളവരാണ് എന്നെ ബലാത്സംഗം ചെയ്തത്... ഞങ്ങളുടെ അടുത്ത് നിന്നാണ് അവർ പാൽ വാങ്ങിയിരുന്നത്. അവരെല്ലാവരും പാലിനായി ഞങ്ങളുടെ അടുത്ത് വരുമായിരുന്നു... അവർക്ക് അൽപ്പമെങ്കിലും നാണമുണ്ടായിരുന്നുവെങ്കിൽ അവരെന്നോട് ഇങ്ങനെ ചെയ്യുമായിരുന്നോ... എനിക്ക് എങ്ങനെ അവരോട് ക്ഷമിക്കാൻ കഴിയും... '

വർഷങ്ങൾക്കുശേഷം താൻ അനുഭവിച്ച യാതനകളും പീഡനകളും വിവരിച്ചുകൊണ്ടുള്ള ബിൽക്കീസ് ബാനുവിന്റെ ഈ സ്റ്റാറ്റസ് 'ഇന്ത്യൻ ക്വാട്സ്'' എന്ന ഫേസ്‌ബുക്ക് പേജിൽ വന്നിരുന്നു... ബിൽക്കീസ് ബാനു ഇന്ത്യയുടെ എന്ന തലക്കെട്ടിൽ തുടങ്ങുന്ന ഈ സ്റ്റാറ്റസിൽ ആ ദിവസം താനനുഭവിച്ച വേദനയുടെ ആഴം അവർ വരച്ചിട്ടിരിക്കുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയിലെ ക്രൂരതകൾക്ക് ഇരയാക്കപ്പെടുമ്പോൾ ബിൽക്കീസ് ബാനുവിന് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനാണ് അഞ്ചുമാസം ഗർഭിണിയായ ഈ 19 കാരിയെ 22 തവണ ഹിന്ദുത്വ ഭീകരർ കൂട്ട ബലാസംഗത്തിനിരയായത്.

മൊഴിമാറാതെ കേസിൽ ഉറച്ചു നിന്നു

കേസ് ഒതുക്കാൻ മോദി ഭരണകൂടം നിരന്തരം സമ്മർദം ചെലുത്തിയിട്ടും അവൾ മൊഴിമാറ്റിയില്ല. നിരന്തരമായി അപാമാനിക്കപ്പെട്ടപ്പോഴും പരാതിയുമായി മുന്നോട്ടുപോയി. 17 വർഷമായി നിയമപോരാട്ടത്തിലാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂലമായി ഒരു വിധികൂടി നേടാൻ അവർക്കായി. ബിൽക്കീസ് ബാനുവിന് ഗുജറാത്ത് സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും താമസസൗകര്യവും ഒരുക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടും ഗുജറാത്ത് സർക്കാർ അത് നടപ്പാക്കിയില്ല.

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ ജീവിക്കുന്ന പ്രതീകമാണ് ബിൽക്കീസ് യഅ്കൂബ് റസൂൽ എന്ന ബിൽക്കീസ് ബാനു.സംഘപരിവാർ എന്ന രാജ്യം മുഴവൻ വ്യാപിച്ചു കിടുക്കുന്ന വലിയൊരു മത-രാഷട്രീയ ശൃംഖലയോടും അതിന്റെ അധ്യക്ഷനായ സാക്ഷാൽ നരേന്ദ്ര മോദിയോടുമാണ് സത്യത്തിൽ ഈ യുവതി പോരാടി ജയിച്ചത്. ഉറ്റവരെ കൊല്ലുകയും തന്നെ മാനഭംഗപ്പെടുത്തുകയും ചെയ്തവരുടെ പേരുകൾ ഓരോന്നായി അവൾ പറഞ്ഞിട്ടും എഫ്.ഐആർ രജിസ്റ്റർ ചെയ്യാൻ പോലും മോദിയുടെ പൊലീസ് തുടക്കത്തിൽ തയാറായില്ല. ബലാൽസംഗം എഫ്.ഐ.ആറിൽ ചേർക്കില്ലെന്നും നിർബന്ധിച്ചാൽ വിഷം കുത്തിവെക്കുമെന്നും വരെ പൊലീസ് ഭീഷണിപ്പെടുത്തി. അന്വേഷണം അട്ടിമറിക്കാനും കേസ് അവസാനിപ്പിക്കാനും അവർ ശ്രമിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിന്ന ബിൽക്കീസ് എല്ലാ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി.അങ്ങനെയാണ് കേസ് ഗുജറാത്ത് സിഐ.ഡിക്ക് കൈമാറുന്നത്. എന്നാൽ, അവിടെയും അവൾക്ക് നീതി ലഭിച്ചില്ല. കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമാണ് സിഐ.ഡി വിഭാഗം തുടക്കം മുതൽ നടത്തിയത്. കേസിലെ സാക്ഷികൾ കൊല്ലപ്പെടാനോ ഉപദ്രവിക്കപ്പെടാനോ സാധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെും ബിൽകീസ് സംശയം പ്രകടിപ്പിച്ചു. സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്നിവയുടെ സാമ്പത്തിക, നിയമ സഹായങ്ങൾ ലഭിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ച് കേസ് സിബിഐക്ക് കൈമാറുന്നതിനും ഗുജറാത്തിന് പുറത്ത് വിചാരണ നടത്തുന്നതിനും അനുകൂലമായ വിധി അവർ സമ്പാദിക്കുകയായിരുന്നു.

ബിൽക്കീസിന്റെ ഭർത്താവ് ഹൈദറിന്റെ വാക്കുകൾ കേട്ടാൽ ആരും നടുങ്ങിപ്പോകും. തന്റെ കൺമുന്നിൽ ഭാര്യയെ മാനഭംഗപ്പെടുത്തിയവർ പരിചയക്കാരും തന്റെ ഉന്തുവണ്ടിയിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നവരാണെന്നും പറയുമ്പോൾ ഹൈദർ വിറങ്ങലിച്ചു പോകും. ദിവസവും തന്റെ മുന്നിലൂടെ ആ കാപാലികർ നടന്നുപോകുന്നതു കാണുമ്പോൾ ഭാര്യക്ക് നീതി നേടിക്കൊടുക്കുന്നതിൽ താൻ തികഞ്ഞ പരാജയമാണല്ലോ എന്ന കുറ്റബോധമാണ് അയാൾ പ്രകടിപ്പിച്ചത്.

നഷ്ടപരിഹാര വിധി പ്രഖ്യാപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ച് ഗുജറാത്ത് സർക്കാരിന്റെ അഭിഭാഷകനോട് തുറന്ന കോടതിയിൽ പറഞ്ഞത് പത്രങ്ങളിൽ വന്നിട്ടുണ്ട്. 'സർക്കാരിനെതിരെ ഉത്തരവിൽ ഞങ്ങൾ ഒന്നും പറയുന്നില്ല എന്നത് ഒരു ഭാഗ്യമായി കരുതിയാൽ മതി'' എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഈ വാചകം ജഡ്ജിമാരിൽനിന്നുണ്ടായത് വെറുതെയല്ല. നിയമസംവിധാനത്തെത്തന്നെ നോക്കുകുത്തിയാക്കി, ഈ കേസിലെ കൊടുംപാതകികളായ പ്രതികളെ രക്ഷിക്കാൻ തീവ്രശ്രമമാണ് സർക്കാർ നടത്തിയത്. കേസിൽ കൃത്യവിലോപം കാട്ടിയതിനും തെളിവ് നശിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും സംരക്ഷിക്കാൻ അവസാന നിമിഷംവരെ ഗുജറാത്ത് സർക്കാർ ശ്രമിച്ചു. ഒടുവിൽ സുപ്രീംകോടതി അന്ത്യശാസനം നൽകിയ ശേഷമാണ് അവർക്കെതിരെ നടപടി എടുക്കാൻ തയ്യാറായത്.എന്നിട്ടും ഗുജറാത്ത് സർക്കാർ വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.ഇതിനെതിരെയാണ് ബിൽക്കീസിന് ബാനുവിന് ഹരജി നൽകേണ്ടിവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP