Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തറപറ്റിയിടത്തു നിന്ന് ഐഎസ് ഭീകരത തിരിച്ചുവരുന്നോ? ആഗോള ഭീകരരെ ചെറുത്തു തോൽപ്പിക്കാൻ ആയുധമേന്തിയ കുർദ്ദിഷ് പോരാളികൾ ചെകുത്താനും കടലിനും നടുവിൽ; അമേരിക്ക പിൻവാങ്ങിയ സിറിയൻ മണ്ണിൽ ഇരച്ചുകയറിയ തുർക്കി സൈന്യം ആക്രമിക്കുന്നത് കുർദുകളെ; ജയിലുകൾ തകർത്ത തുർക്കി സൈന്യം ഐഎസ് ഭീകരരെ മോചിപ്പിക്കുന്നു; മെഷീൻ ഗണ്ണും കൈയിലേന്തി പ്രതിരോധിച്ച് കുർദ്ദ് സ്ത്രീപോരാളികൾ; സിറിയയിൽ നിന്ന് പിന്മാറാൻ ട്രംപ് എടുത്ത തീരുമാനം ഐഎസിന്റെ രണ്ടാം വരവിന് വഴിവെക്കുമ്പോൾ ആശങ്കയോടെ ലോകം

തറപറ്റിയിടത്തു നിന്ന് ഐഎസ് ഭീകരത തിരിച്ചുവരുന്നോ? ആഗോള ഭീകരരെ ചെറുത്തു തോൽപ്പിക്കാൻ ആയുധമേന്തിയ കുർദ്ദിഷ് പോരാളികൾ ചെകുത്താനും കടലിനും നടുവിൽ; അമേരിക്ക പിൻവാങ്ങിയ സിറിയൻ മണ്ണിൽ ഇരച്ചുകയറിയ തുർക്കി സൈന്യം ആക്രമിക്കുന്നത് കുർദുകളെ; ജയിലുകൾ തകർത്ത തുർക്കി സൈന്യം ഐഎസ് ഭീകരരെ മോചിപ്പിക്കുന്നു; മെഷീൻ ഗണ്ണും കൈയിലേന്തി പ്രതിരോധിച്ച് കുർദ്ദ് സ്ത്രീപോരാളികൾ; സിറിയയിൽ നിന്ന് പിന്മാറാൻ ട്രംപ് എടുത്ത തീരുമാനം ഐഎസിന്റെ രണ്ടാം വരവിന് വഴിവെക്കുമ്പോൾ ആശങ്കയോടെ ലോകം

മറുനാടൻ ഡെസ്‌ക്‌

ഡമാസ്‌ക്കസ്: ലോകം ഭയക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് ഉയർത്തെഴുനേൽക്കുന്നോ? ബിബിസിയടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റവും ഭീതിയോടെ ചർച്ചചെയ്യുന്ന വിഷയം ആതാണ്. തുർക്കിയുമായുള്ള വ്യാപാര ബന്ധങ്ങളുടെ പേരിൽ സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഫലത്തിൽ ലോക സമാധാനത്തിന് ഭീഷണിയായിരിക്കയാണ്. സിറിയയിൽ ഐസിസിനെതിരെ പൊരുതുന്ന കുർദ് പോരാളികളെ മരണത്തിനു നടുവിൽ ഒറ്റയ്ക്കാക്കി അമേരിക്കൻ സൈന്യം തിരിച്ചുപോയ്ത് ലോക സമാധാനത്തിന് തിരിച്ചടിയായെന്നാണ്  'ദ ഗാർഡിയൻ' പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഐസിസിനെ ജീവന്മരണ പോരാട്ടത്തിലൂടെ തറപറ്റിച്ച കുർദ് പോരാളികൾ ഇപ്പോൾ ഇരുതലമൂർച്ചയുള്ള ഒരു വാളിനു മുന്നിലാണ്. ഒരു ഭാഗത്ത്, കുർദുകളെ വംശഹത്യ ചെയ്യാൻ ഒരുമ്പെട്ടിറങ്ങിയ തുർക്കി ഭരണകൂടം. മറുഭാഗത്ത് പ്രതികാര ദാഹവുമായി, മുറിവേറ്റ ഐസിസ്.

അമേരിക്ക പിൻവാങ്ങിയ സിറിയൻ മണ്ണിൽ ഇരച്ചുകയറിയ തുർക്കി സൈന്യം പറയുന്നത് തങ്ങൾ സമാധാനം പുനഃസ്ഥാപിക്കാനാണ് എത്തിയത് എന്നാണ്. എന്നാൽ ഫലത്തിൽ അതല്ല നടക്കുന്നത്. ഏറെ നാളായി പത്തി മടക്കിയിരിക്കുന്ന ഐസിസിനെതിരെയല്ല ഇവരുടെ ആക്രമണം. തീവ്രവാദ സംഘങ്ങളെ ഉന്മൂലനം ചെയാൻ പ്രധാന പങ്കു വഹിച്ച കുർദ് പോരാളികളെ കൊന്നൊടുക്കുകയാണ് ടർക്കിഷ് പട്ടാളം. സമാധാന പരിപാലനം എന്ന പേരിൽ കുർദ് ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സാധാരണക്കാരായ ജനങ്ങളെ വ്യോമാക്രമണങ്ങളിലൂടെ ടർക്കി തുടച്ചു നീക്കുന്നത് ലോകം നിർവികാരതയോടെ നോക്കി നിൽക്കുകയാണ്.

പ്രാദേശിക സുരക്ഷയുടെ ചുമതല ടർക്കിയെ ഏൽപ്പിച്ചതിനു ശേഷം അമേരിക്ക പിൻവാങ്ങിയതോടെ മണിക്കൂറുകൾക്കുള്ളിൽ 'സമാധാന ഇടനാഴി' സ്ഥാപിക്കാനെന്ന പേരിലാണ് തുർക്കി ഭരണാധികാരി എർദോഗന്റെ പട്ടാളം സിറിയയുടെ അതിർത്തിയോട് ചേർന്ന് കുർദ് പോരാളികകളുടെ നിയന്ത്രണത്തിലായിരുന്ന ഭൂവിഭാഗത്തിൽ ആക്രമണം തുടങ്ങിയത്. തുർക്കിയുടെ ശത്രു കുർദ് ജനത മാത്രമാണ്. ഐസിസിന്റെ തിരിച്ചുവരവാകും ഇതിന്റെ ബാക്കിപത്രമെന്ന് വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. തുർക്കി ഭരണകൂടം കുർദുകളെ കൊന്നൊടുക്കി ഐസിസിന്റെ രണ്ടാം വരവിന് അരങ്ങൊരുക്കുകയാണിപ്പോൾ. ഐസിസ് ഭീകരവാദികളെ സൂക്ഷിച്ചിരിക്കുന്ന ജയിലുകളുടെ സംരക്ഷണ ചുമതലയുള്ള കുർദ് പോരാളികളെയാണ് തുർക്കി ആക്രമിക്കുന്നത്. ആ ജയിലുകൾ സുരക്ഷിതമല്ലാതാകുന്നതോടെ ഐസിസ് ഭീകരർ തടവിൽ നിന്നു രക്ഷപ്പെടുകയാണ്. പലയിടത്തും ജയിലുകൾ ബോംബുവെച്ചും തകർത്ത് കഴിച്ചു.

സിറിയയിലെ കുർദുകൾ മാത്രമല്ല ഈ ഭീകരതയ്ക്ക് ഇരയാവാൻ പോവുന്നത്.തുർക്കി അതിർത്തിയിലെ കുർദ് മേഖലകളിലേക്കും ഇരമ്പിക്കയറുകയാണ് ടർക്കി സൈന്യം. ഒരു വെടിക്ക് രണ്ടു പക്ഷി എന്നത് പോലെ എർദോഗൻ ഐസിസിനെ ഉയിർത്തെഴുന്നേൽപ്പിക്കുകയും കുർദുകളെ തുടച്ചു മാറ്റുകയുമാണ്. കഴിഞ്ഞ ഒരാഴ്ചയായി സിറിയയിലെ കുർദ് മേഖലകളിൽ തുർക്കി സൈനിക നടപടി തുടരുകയാണ്. അതിർത്തി മേഖലകളിൽ തമ്പടിക്കുന്ന തുർക്കി സൈന്യം കുർദുകളെ മേഖലയിൽ നിന്ന് പൂർണമായി അകറ്റാനാണ് ഇപ്പോൾ സൈനിക നടപടിയുമായി മുന്നോട്ട് പോകുന്നത്. ആക്രമണത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ആദ്യം വ്യോമാക്രമണവും പീരങ്കിയാക്രമണവും നടത്തിയശേഷം വൈകിട്ടോടെ തുർക്കി സിറിയയിലേക്ക് കരസേനയെ അയക്കുകയായിരുന്നു. താൽ അബാദിൽ നിന്നാണ് കര ആക്രമണം തുടങ്ങിയത്. ആദ്യ മണിക്കൂറുകളിൽതന്നെ 16 കേന്ദ്രത്തിൽ ആക്രമണം നടത്തി. ആയിരക്കണക്കിനാളുകൾ ജീവരക്ഷാർഥം വീടുവിട്ട് ഓടി.

്അതിർത്തിയിലെ പത്തോളം ഗ്രാമങ്ങളിൽ കൂടി തുർക്കി സേന ആക്രമണം അഴിച്ചുവിടുകയാണ്, മേഖലയിൽ നിന്ന് കൂടുതൽ ആളുകൾ പലായനം ചെയ്യുകയാണ്. തുർക്കി ആക്രമണത്തിൽ ഭയന്ന് ഗ്രാമങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് പലായനം ചെയ്തത്. മേഖലയിൽ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് പറയുമ്പോഴും കുർദ് സേനയെ തുടച്ച് നീക്കുക തന്നെയാണ് ലക്ഷ്യം എന്ന് പ്രസിഡന്റ് എർദോഗൻ വ്യക്തമാക്കിയിട്ടുമണ്ട്.തുർക്കി ആക്രമണം ശക്തമാക്കിയതോടെ ലക്ഷക്കണക്കിന് ആളുകളാണ് കൂടുതൽ മേഖലകളിൽ നിന്ന് പലായനത്തിന് തയ്യാറാക്കിയിരിക്കുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം നാല് ലക്ഷത്തിന് മുകളിലാണ് പലായനം ചെയ്യാൻ തയ്യാറെടുക്കുന്നത്.

ഐഎസ് ഭീകരർക്ക് പണികൊടുത്ത് കുർദ് സ്ത്രീ പോരാളികൾ

ഇസ്ലാമി്ക് സ്റ്റേറ്റ് ഭീകരർക്ക് ഏറ്റവും വലിയ പണി കൊടുത്തത് തോക്കെടുത്ത കുർദ് സ്ത്രീകളായിരുന്നു. സ്ത്രീകളെ പിടികൂടി അടിമകളാക്കി ലൈംഗിക ചൂഷണം ചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് സ്ത്രീകളുടെ കൈ കൊണ്ട് മരിക്കുന്നത് പേടിയായിരുന്നു. ജീവൻ പോകുമെന്ന ഭയമായിരുന്നില്ല മറിച്ച് സ്ത്രീകളുടെ കൈ കൊണ്ട് മരിച്ചാൽ സ്വർഗത്തിൽ പോകാനാവില്ലെന്നതാണ് അവരുടെ വ്യഥ. തങ്ങൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന കുർദിഷ് പോരാളികൾക്കിടയിലെ ആയുധ ധാരികളായ വനിതാ പോരാളികളുടെ കൈ കൊണ്ട് മരിക്കുന്നതിനെയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഏറ്റവുമധികം ഭയന്നിരുന്നത്. മെഷീൻ ഗണ്ണുമായി ഇരച്ചെത്തുന്ന സ്ത്രീപോരാളികൾ ഐഎസ് ഭീകരുടെ തലവേദനയായിരുന്നു.

അത്തരത്തിലുള്ള ഒരു വനിതാ ചാവേറായ നെസ്രിൻ അബ്ദിയുടെ കഥ മാധ്യമങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ചുവർഷം മുമ്പായിരുന്നു ഇവരുടെ ഫോട്ടോ പുറത്തുവന്നത്. ഒരു റൈഫിളുമായാണ് 20കാരിയായ ഈ മെഡിക്കൽ വിദ്യാർത്ഥിനി ഐഎസ് ഭീകരരെ പ്രതിരോധിക്കാനിറങ്ങിയിരിക്കുന്നത്. നെസ്രിന്റെ ഹോംടൗണായ സിറിയ തുർക്കി അതിർത്തിയിലെ കോബാനിൽ സന്തോഷവും സമാധാനവും അത്യപൂർവമായ സംഗതികളാണ്. എന്നാൽ മെഷീൻ ഗണ്ണുമായി ചിരിക്കുന്ന നെസ്രിയുടെ ഒരു ഫോട്ടോ പുറത്ത് വന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ നിന്നും തന്ത്രപ്രധാനമായ ഒരു പർവതം തിരിച്ചു പിടിച്ചതിന്റെ സന്തോഷമായിരുന്നു നെസ്രിയുടെ മുഖത്ത് അപ്പോൾ കളിയാടിയിരുന്നത്. കുർദിഷ് പോരാളികൾക്കൊപ്പം അവളും ആ യുദ്ധത്തിൽ പോരാടിയിരുന്നു. ഏത് ദിവസവും തന്റെ അന്ത്യം സംഭവിക്കാമെന്ന ബോധത്തോടെയാണ് നെസ്രി കൊബാന് വേണ്ടി കുർദിഷ് പോരാളികൾക്കൊപ്പം രംഗത്തിറങ്ങിയിരിക്കുന്നത്. ഐഎസ് ഭീകരർ തടവ് പുള്ളികളുടെ തലവെട്ടുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്ത് തലവെട്ടുന്നതുമായ വീഡിയോകൾ താനും കണ്ടതാണെന്നും പിടിക്കപ്പെട്ടാൽ തങ്ങൾക്കും ഈ ഗതിയാണുണ്ടാവുകയെന്നും നന്നായറിയാമെന്നും നെസ്രി പറയുന്നു. താൻ എപ്പോഴും കലാഷ്‌നികോവ് റൈഫിളുമായാണ് നടക്കുന്നതെന്നും ഒരു ഐഎസ് ഭീകരനുമായി മുഖാമുഖം വന്നാൽ താൻ അയാളെ വെടിവച്ച് കൊല്ലുമോ അതല്ല സ്വയം വെടിവച്ച് മരിക്കുമോയെന്ന് തനിക്കിപ്പോൾ നിശ്ചയമില്ലെന്നുമാണ് നെസ്രി പറഞ്ഞിരുന്നത്.

അമേരിക്കയും സഖ്യകക്ഷികളും ഇവിടെ ഐഎസിനെതിരെ പോരാടുന്നുണ്ടെങ്കിലും അത് ഫലപ്രദമാവുന്നില്ല എന്ന കണ്ടതിനെ തുടർന്നാണഎ വനിതകൾ തോക്കുമായി ഇറങ്ങിയത്. ഇത് ഫലം കണ്ടുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ അമേരിക്കയുടെ പിന്മാറ്റം ഇവരെയും തളർത്തുകയാണ്. പക്ഷേ എന്നിട്ടും അവസാന ശ്വാസംവരെ തോക്കെടുത്ത് പോരാടും എന്ന ദൃഢ നിശ്ചയമാണ് ഇവർ ഉയർത്തുന്നത്.

ചർച്ചിൽ വിഷവാതകം പ്രയോഗിച്ചു സദ്ദാം രാസായുധവും

മധ്യപൂർവ്വദേശത്ത് വസിക്കുന്ന ഇറാനിയൻ വംശത്തിൽപ്പെട്ട ഒരു ജനവംശമാണ് കുർദുകൾ അഥവാ കുർദിഷ് ജനത. കുർദുകൾ എന്നത് ഒരു പ്രത്യേക മത വിഭാഗമല്ല. കുർദുകളുടെ ഇടയിൽ വ്യത്യസ്ത മതവിഭാഗക്കാരുണ്ട്. അവ പ്രധാനമായും സുന്നി, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ എന്നിവയാണ്. ഭൂരിപക്ഷം കുർദുകളും സുന്നി മുസ്ലിം ആണെങ്കിലും അവരുടെ ഇടയിൽ തീവ്രമായ മതവിശ്വാസങ്ങൾ കുറവാണ്. പൊതുവെ കുർദ് എന്ന് പറഞ്ഞാൽ മലയാളി, ബീഹാറി, ബംഗാളി, തുർക്കി, അറബി എന്നിവ പോലെ ഒരു വംശീയ വിഭാഗമാണ്.ഇറാഖിനെ ലംബമായി മൂന്നായി വിഭജിച്ചാൽ, മുകളിൽ കുർദ് ഭാഷ സംസാരിക്കുന്ന കുർദ് വംശജരും (സുന്നി വിഭാഗം ആണേങ്കിലും കുർദ് എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നവർ), നടുക്ക് സുന്നികളും, താഴെ ഷിയാ ഭൂരിപക്ഷമുള്ള പ്രദേശവുമാണ്.

സ്വന്തം സംസ്‌കാരവും ഭാഷാ പാരമ്പര്യവുമുള്ള തനത് മുസ്ലിം ജനതയാണ് കുർദുകൾ. ചരിത്രത്തിൽ, അധികാരത്തിന്റെയും മണ്ണിന്റെയും ആർത്തി മൂത്ത ലോകരാഷ്ട്രീയം നടത്തിയ കൊടും ചതിയുടെ ഇരകളായാണ് അവരെ പലരും വിലയിരുത്തുന്നത്. ഒന്നാംലോകയുദ്ധത്തിന് ശേഷം പടിഞ്ഞാറൻ രാജ്യങ്ങൾ അവർക്കൊരു വാക്കു നൽകിയിരുന്നു. സ്വന്തം രാജ്യം തിരികെ നൽകുമെന്ന കരാർ. ആ ലംഘിച്ച് അതേ രാജ്യങ്ങൾ ചേർന്ന് കുർദ് മണ്ണിനെ നാലു രാജ്യങ്ങൾക്കായി വീതംവെച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ ടർക്കി, ഇറാൻ, ഇറാഖ്, സിറിയ, എന്നീ നാലുരാജ്യങ്ങളിൽ ന്യൂനപക്ഷമായി, രണ്ടാം തരം പൗരന്മാരായി കഴിയാൻ ആ ജനത വിധിക്കപ്പെട്ടു.

സ്വന്തം മണ്ണും രാജ്യവും ഇല്ലാത്തതിനാൽ, നിരന്തരം അടിച്ചമർത്തലിന് വിധേയരാവുകയാണ് കുർദുകൾ. ഇറാക്കിൽ പെട്ടുപോയ ലക്ഷക്കണക്കിന് കുർദുകളെയാണ് ഭരണകൂടം കൊന്നുകളഞ്ഞത്. സദ്ദാം ഹുസൈൻ മാത്രം കുർദു ഗ്രാമങ്ങളിൽ അഞ്ച് മണിക്കൂർ രാസായുധപ്രയോഗം നടത്തി കൊന്നത് അരലക്ഷം പേരെയാണ്.തുർക്കി ഭരണകൂടവും സ്വന്തം അതിർത്തിക്കുള്ളിലെ കുർദുകളെ പല തവണ കൂട്ടക്കുരുതി നടത്തിയിട്ടുണ്ട്. നിരന്തര അപമാനങ്ങളും അരുംകൊലകളും സഹിക്കുന്ന സ്വന്തം ജനതയെ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട കുർദ് സായുധ സംഘടനകൾ ചവിട്ടി നിൽക്കാൻ അൽപ്പം മണ്ണും അസ്തിത്വവും വീണ്ടെടുക്കാനുള്ള പോരാട്ടങ്ങൾ നടത്തുന്നതാണ് അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങളെ ചൊടിപ്പിക്കുന്നത്.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലത്ത് ഒരുമിച്ചു ഒരൊറ്റ രാഷ്ട്രത്തിന് കീഴിൽ അണിനിരന്ന കുർദിഷ് ജനതയെ ഒന്നാം ലോക മഹായുദ്ധത്തിലെ തുർക്കിയുടെ പതനത്തോടെ ഒരിക്കലും ഒരുമിക്കാനാവാത്ത വിതം മുറിച്ചു മാറ്റുകയായിരുന്നു. വ്യത്യസ്ത രാജ്യങ്ങളിലെ ചെറിയ ന്യുനപക്ഷമായി കുർദുകളെ മാറ്റിയതിനു പിന്നിൽ കുരിശു യുദ്ധവും , ഒന്നാം ലോക മഹായുദ്ധത്തിലെ കുർദുകളുടെ ചെറുത്ത് നില്പും കാരണങ്ങളാണ്. ഒന്നാംലോക മഹായുദ്ധത്തിൽ ഇറാഖിന്റെ ഭൂപ്രദേശങ്ങൾ കാര്യമായ ചെറുത്ത് നില്പൊന്നുമില്ലാതെ ബ്രിട്ടന് കീഴടങ്ങിയപ്പോൾ തുർക്കിയോട് ചേർന്ന് കിടക്കുന്ന കുർദു ഭൂരിപക്ഷ മേഖലയിൽ ബ്രിട്ടന് ശക്തമായ പ്രതിരോധമാണ് നേരിടേണ്ടി വന്നത്.

ഒടുവിൽ ബ്രിട്ടന്റെ പ്രതിരോധ തരംഗത്തെ ചുമതല യുണ്ടായിരുന്ന പാർലമെന്റഗം കൂടിയായ വിൻസ്റ്റൻ ചർച്ചിൽ കുർദുകൾക്കെതിരെ വിഷവാതകം പ്രയോഗിക്കാനാണ് ഉത്തരവിട്ടു. ശക്തമായ സൈന്യത്തെ ചെറുത്ത് നിൽക്കാനുള്ള ശേഷിയൊന്നും കുർദുകൾകില്ല. ഒപ്പം വിഷവാതക പ്രയോഗം കൂടിയായപ്പോൾ കുർദുകളുടെ പരാജയം ആസന്നമായി.1925 ൽ കുർദുകൾ താമസിച്ചിരുന്ന തുർക്കിയിലെ ചില പ്രദേശങ്ങൾ അടർത്തിമാറ്റി ഇറാഖിനോട് ചേർത്തു.അതോടെ ഇറാഖ് ജനസംഖ്യയിൽ ആറിലൊന്നു കുർദുകൾ ആവുകമാത്രമല്ല തുർക്കി, ഇറാൻ, ഇറാഖ്, എന്നീ രാജ്യങ്ങളിലായി നിർണ്ണായകഘടകമല്ലാത്ത വീതം കുർദുകളെ ചിന്നഭിന്നമാക്കുകയും ചെയ്തു .

കുരിശു യുദ്ധത്തിൽ മുസ്ലിങ്ങൾക് നിർണായകവും അന്തിമവുമായ വിജയം നേടികൊടുത്ത സലാഹുദ്ധീൻ അയൂബി കുർദു വംശജനായിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലുമാകാം കുർദു ജനതയെ പല രാജ്യങ്ങളിലായി ശിഥിലീകരിച്ച് പരിഹാരം കാണാൻ പ്രയാസമുള്ളൊരു പ്രശ്നം പാശ്ചാതർ സൃഷ്ടിച്ചത് എന്നും ചിലർ വിമർശിക്കുന്നു. കുർദുകളോടും സലാഹുദ്ധീൻ അയൂബിയോടുമുള്ള പകയാണ് ഈ അടർത്തിമാറ്റലിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് പല അറബ് ചരിത്രകാരന്മാരും വിശ്വസിക്കുന്നു. ഇറാൻ, ഇറാഖ്, സിറിയ, തുർക്കി,അർമേനിയ എന്നീ രാജ്യങ്ങളിലായി കിടക്കുന്ന കുർദിസ്താൻ എന്ന മേഖലയിലാണ് ഇന്ന് കുർദുജനതയുടെ ആവാസം .കുർദുകൾ സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഇറാഖ്, തുർക്കി, എന്നീ രാജ്യങ്ങളുമായി നിരന്തരം സംഘർഷത്തിലാണ്.

ലക്ഷകണക്കിന് ജീവൻ പൊലിഞ്ഞു പോയിട്ടും അതിന്നും തുടർന്നുകൊണ്ടേരിക്കുന്നു. അതിനിടയിലാണ് അവർ ഐഎസിനെ പ്രതിരോധിച്ചുകൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. പക്ഷേ പുതിയ സാഹചര്യത്തിൽ ഐഎസ് തിരിച്ചുവരുന്നതോടെ കുർദുകളുടെ കൂട്ടക്കൊലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. എന്നാൽ ഇതിനെതിരെ ലോകത്തിൽ ഒരിടത്തും കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. റോഹീങ്ക്യകൾക്കായി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന കേരളത്തിലെ ഒരു സംഘടനയും കുർദ് കൂട്ടക്കൊലക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP