Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുങ്കണ്ടം കോളേജിൽ തേർഡ് ഗ്രൂപ്പിൽ ആദ്യം ചേർന്ന ജോളി സെക്കന്റ് ഗ്രൂപ്പിലേക്ക് മാറിയത് സയൻസിനോടുള്ള താൽപ്പര്യം മൂത്ത്; പഠനം പൂർത്തിയാക്കാതെ കോളേജ് വിടുമ്പോൾ ടിസിയും വാങ്ങിയില്ല; എന്നിട്ടും പാലായിൽ ബികോമിന് ചേർന്നതിലും ദുരൂഹത; വിവാഹം കഴിഞ്ഞയുടൻ ബിഎഡ് പഠിക്കാൻ പോയതിലും അസ്വാഭാവികത; എംകോമിനേന്റേയും നെറ്റിന്റേയും സർട്ടിഫിക്കറ്റുകൾ വ്യാജം; ജോളിയുടെ ഭൂതകാലം തേടി കട്ടപ്പനയിൽ എത്തിയവർക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കൂടത്തായി കേസിന്റെ മാനങ്ങൾ മാറുന്നു

നെടുങ്കണ്ടം കോളേജിൽ തേർഡ് ഗ്രൂപ്പിൽ ആദ്യം ചേർന്ന ജോളി സെക്കന്റ് ഗ്രൂപ്പിലേക്ക് മാറിയത് സയൻസിനോടുള്ള താൽപ്പര്യം മൂത്ത്; പഠനം പൂർത്തിയാക്കാതെ കോളേജ് വിടുമ്പോൾ ടിസിയും വാങ്ങിയില്ല; എന്നിട്ടും പാലായിൽ ബികോമിന് ചേർന്നതിലും ദുരൂഹത; വിവാഹം കഴിഞ്ഞയുടൻ ബിഎഡ് പഠിക്കാൻ പോയതിലും അസ്വാഭാവികത; എംകോമിനേന്റേയും നെറ്റിന്റേയും സർട്ടിഫിക്കറ്റുകൾ വ്യാജം; ജോളിയുടെ ഭൂതകാലം തേടി കട്ടപ്പനയിൽ എത്തിയവർക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കൂടത്തായി കേസിന്റെ മാനങ്ങൾ മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ജോളി ജോസഫ് പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്നു കൂടത്തായി കേസ് അന്വേഷിക്കുന്ന സംഘത്തിന് വിവരം ലഭിച്ചു. നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ബികോമിനു ചേർന്നത് എങ്ങനെയാണെന്നതും പൊലീസിനെ കുഴയ്ക്കുകയാണ്. ഇതിലെല്ലാം അന്വേഷണം നടന്നാൽ തട്ടിപ്പിന്റെ വൻ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

വിവാഹം കഴിഞ്ഞ് കൂടത്തായിലെത്തിയ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. പ്രീഡിഗ്രി തേർഡ് ഗ്രൂപ്പിൽ ആദ്യം ചേർന്ന ജോളി പിന്നീട് സെക്കന്റ് ഗ്രൂപ്പിലേക്ക് മാറി. ശരാശരിയിൽ താഴെ പഠനക്കാരി മാത്രമായിരുന്നു ജോളിയെന്ന് സഹപാഠികൾ ഓർമിക്കുന്നു. പഠനം പൂർത്തീകരിക്കുന്നതിനു മുൻപുതന്നെ ജോളി കോളജിൽ നിന്നു പുറത്തായതായാണ് 1988-90 അധ്യയന വർഷത്തിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. പിന്നീട് 1991-94 കാലഘട്ടത്തിൽ പാലായിലെ പാരലൽ കോളജിൽ ബി. കോമിനു ചേർന്നുവെന്നാണ് വിവരം. നെടുങ്കണ്ടം കോളേജിലായിരുന്നു പ്രിഡിഗ്രി

കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല. യൂനിവേഴ്‌സിറ്റി രജിസ്‌ട്രേഷന് ടി.സി വേണമെന്നിരിക്കേ, ഇതുവരെ നെടുങ്കണ്ടം കോളജിൽ നിന്ന് ജോളി ടി.സി പോലും വാങ്ങിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണ് പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. മണിചിത്രത്താഴിൽ സത്യം ചികഞ്ഞ് ഗംഗയുടെ ഭൂതകാലം തേടി ഡോക്ടർ സണ്ണി പോയിരുന്നു. ജോളിയുടെ മാനസിക നിലയിലെ വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ് സമാനമായ അന്വേഷണത്തിന് പൊലീസ് ജോളിയുടെ സ്വന്തം നാടായ കട്ടപ്പനയിൽ എത്തി. ഇവിടെ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടിയത്.

നാലു ദിവസത്തോളമായി കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. ബി. കോം ബിരുദം നേടി എന്നു ജോളി പറയുമ്പോഴും അതുൾപ്പെടെയുള്ള വിദ്യാഭ്യാസ രേഖകൾ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല. കോഴിക്കോട് എൻ.ഐ.ടിയിലെ അദ്ധ്യാപികയെന്നു പറഞ്ഞു നടക്കുമ്പോൾ എം.കോമിന്റെയും നെറ്റ് പാസായതിന്റെയും സർട്ടിഫിക്കറ്റുകൾ ജോളി വ്യാജമായി ഉണ്ടാക്കിയിരുന്നു.

കട്ടപ്പനയിലെ പാരലൽ കോളജിൽ എം. കോം പഠനത്തിന് ജോളിയെത്തിയെന്ന് പറയുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ മൂന്നു ആൺകുട്ടികൾക്കൊപ്പം ക്ലാസ് മുറിയിലിരിക്കുന്ന ജോളിയുണ്ട്. എൻഐടി അദ്ധ്യാപികയെന്ന വ്യാജ പ്രചരണത്തിന് മുൻപ് ഒരു വർഷം ബിഎഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്ന് വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങി കോഴ്സുകൾക്ക് ചേർന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. ജോളി ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സുകളും ബ്യൂട്ടീഷ്യൻ കോഴ്സിനും ചേർന്നിരുന്നതായാണ് പൊലീസിന്റെ സംശയം. കൂടത്തായി കൊലപാതക പരമ്പരയിൽ പരാതിക്കാരനായ റോജോയുടെയും സഹോദരി റഞ്ചിയുടേയും മൊഴി അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തിയിരുന്നു. കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാർ, ജോളിയുടെ ഭർത്താവ് ഷാജു, അച്ഛൻ സക്കറിയ എന്നിവരുടെ മൊഴിയും ഇന്നലെ എടുത്തു.

ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടത് നന്നായെന്നും അല്ലെങ്കിൽ താനടക്കമുള്ളവർ കൊല്ലപ്പെടുമായിരുന്നുവെന്നും മൊഴിയെടുപ്പിന് ശേഷം റോജോ പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടാവനാണ് സാധ്യത. ഫോൺ രേഖകൾ കാണുമ്പോൾ അതാണ് മനസിലാവുന്നതെന്നും റോജോ പറഞ്ഞു. തുടർച്ചയായി രണ്ടാം ദിവസമാണ് പരാതിക്കാരനായ റോജോയുടെ മൊഴി രേഖപ്പെടുത്തുന്നത്. റോജോയുടെ സഹോദരി റഞ്ചിയുടെ മൊഴിയും ഇന്നും രേഖപ്പെടുത്തി. പതിനൊന്ന് മണിക്കൂറോളം സമയം ഇന്നത്തെ മൊഴിയെടുപ്പ് നീണ്ടു. മരിച്ച റോയിയുടെ മക്കളുടെ മൊഴി ഇന്നും രേഖപ്പെടുത്തി. വടകര റൂറൽ എസ്‌പി ഓഫിസിലായിരുന്നു ഇവരുടെ മൊഴിയെടുപ്പ് നടന്നത്.

ജോളിയുടെ ഭർത്താവ് ഷാജുവിന്റെ മൊഴിയും ഇന്നലെ വീണ്ടും രേഖപ്പെടുത്തി വിട്ടയച്ചു. ഇത് മൂന്നാം തവണയാണ് ഷാജുവിനെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നത്. ജോത്സ്യൻ കൃഷ്ണകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഷാജുവിനോട് ചോദിച്ചറിഞ്ഞത്. ഷാജുവിന്റെ പിതാവ് സക്കറിയാസിൽ നിന്നും അന്വേഷണ സംഘം മൊഴി എടുത്തു. പുലിക്കയത്തെ വീട്ടിൽ എത്തി വടകര തീരദേശ സിഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ ഉള്ള അനേഷണ സംഘമാണ് മൊഴി എടുത്തത്. ഇത് മൂന്നാം തവണയാണ് സക്കറിയാസിൽ നിന്ന് മൊഴി രേഖപ്പെടുത്തുന്നത്. സക്കറിയാസിന്റെ ഭാര്യ ഫിലോമിനയുടെ മൊഴിയും സംഘം രേഖപ്പെടുത്തി. സിലിയുടെ മരണത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നോ എന്നതാണ് ചോദിച്ചറിഞ്ഞത്.

വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് തഹസിൽദാർ ജയശ്രീ, കൂടത്തായി മുൻ വില്ലെജ് ഓഫിസർ കിഷോർ ഖാൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. റവന്യൂ അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി കലക്റ്റർ സി. ബിജുവാണ് മൊഴിയെടുത്തത്. ഇരുവരേയും ഒന്നിച്ചിരുത്തി ജില്ലാ കലക്റ്റർ പ്രത്യേക മൊഴിയുമെടുത്തു. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ജില്ലാ കലക്റ്റർ നേരിട്ട് വിശദീകരണം തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP