Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംവിധായകൻ ശ്രീകുമാര മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു; മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം; സൈബർ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ശ്രീകുമാരമേനോന്റെ സുഹൃത്ത് മാത്യു സാമുവൽ; തനിക്കെതിരെ നടക്കുന്നത് സംഘടിതമായ നീക്കം; സംവിധായകന്റെ 'പുഷ് കമ്പനി'ക്ക് താൻ കൈമാറിയ ലെറ്റർ പാഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം; ആക്രമണങ്ങൾ 'ഒടിയന്' ശേഷം; ഗുരുതര ആരോപണങ്ങളുമായി മഞ്ജുവാര്യരുടെ പരാതി ഡിജിപിക്ക്

സംവിധായകൻ ശ്രീകുമാര മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു; മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം; സൈബർ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ശ്രീകുമാരമേനോന്റെ സുഹൃത്ത് മാത്യു സാമുവൽ; തനിക്കെതിരെ നടക്കുന്നത് സംഘടിതമായ നീക്കം; സംവിധായകന്റെ 'പുഷ് കമ്പനി'ക്ക് താൻ കൈമാറിയ ലെറ്റർ പാഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം; ആക്രമണങ്ങൾ 'ഒടിയന്' ശേഷം; ഗുരുതര ആരോപണങ്ങളുമായി മഞ്ജുവാര്യരുടെ പരാതി ഡിജിപിക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാര മേനോനെതിരെ ഡിജിപിക്ക് പരാതിയുമായി നടി മഞ്ജു വാര്യർ. മോഹൻലാലിനൊപ്പം താൻ അഭിനയിച്ച ഒടിയന് ശേഷം തനിക്ക് നേരേ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ശ്രീകുമാര മേനോനാണ്. ഈ സംവിധായകൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നു. സൈബർ ആക്രമണങ്ങൾക്ക് ശ്രീകുമാരമേനോന് ഒത്താശ ചെയ്യുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലാണ്. കുറെ മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നു. തനിക്കെതിരെ സംഘടിതമായ നീക്കമാണ് നടക്കുന്നത്. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം. പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ നേരിട്ട്കണ്ടാണ് നടി സ്വന്തം കൈപ്പടയിൽ എഴുതിയ പരാതി നൽകിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ശ്രീകുമാരമേനോന്റെ പുഷ് എന്ന കമ്പനിയായിരുന്നു. ഇതിനായി കൈമാറിയ തന്റെ ഔദ്യോഗികമായ ലെറ്റർ പാഡും രേഖകളും ദുരുപയോഗിക്കുകയാണ്. ഒടിയൻ സിനിമയ്ക്ക് ശേഷമാണ് തനിക്കെതിരെ ആക്രമണങ്ങൾ ശക്തമായത്. ഇതിനൊപ്പം തനിക്കെതിരെ സംഘടിതമായി പ്രവർത്തിക്കാൻ ചിലരെ പ്രേരിപ്പിക്കുന്ന ഓഡിയോയും ഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്. അപകീർത്തികരമായ പ്രചാരണങ്ങൾ നടക്കുന്നത് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘടിതമായ ആക്രമണം നടക്കുന്നതായി അറിഞ്ഞത്. അപകീർത്തിപ്പെടുത്തൽ മാത്രമല്ല, അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും മഞ്ജു ആരോപിക്കുന്നു. പരാതി സംബന്ധിച്ച് ശ്രീകുമാരമേനോൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഭിന്നതകൾ വലുതായത് ഇങ്ങനെ

മഞ്ജുവാര്യരുടെ രണ്ടാം വരവിൽ ശ്രീകുമാരമേനോന്റെ പരസ്യങ്ങളിലാണ് മഞ്ജു ആദ്യം അഭിനയിച്ചത്. പിന്നീട് ഒടിയൻ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ശ്രീകുമാർ മേനോന്റെ പുഷ് കമ്പനിക്കെതിരെ കിട്ടാനുള്ള പണം തിരികെ ചോദിച്ച് മഞ്ജു വാര്യർ നിയമ നടപടി തുടങ്ങിയെന്നേ നേരത്തെ വാർത്തകൾ വന്നിരുന്നു, മോഡലായും മറ്റും അഭിനയിച്ചതിന്റെ പ്രതിഫലം തിരിച്ചു കിട്ടാനായിരുന്നു ഇത്. പുഷ് കമ്പനി പാപ്പർ സ്യൂട്ട് നൽകിയതോടെയാണ് മഞ്ജു തനിക്ക് കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നായിരുന്നു സിനിമാ മേഖലയിലെ പൊതു സംസാരം. ഈ വിഷയത്തിൽ പര്യ പ്രതികരണത്തിന് മഞ്ജു തയ്യാറായിട്ടില്ല. നിയമ നടപടിയുടെ നോട്ടീസ് കിട്ടിയതിന്റെ പ്രതികാരവുമായാണ് ഒടിയനുമായി ബന്ധപ്പെട്ട് മഞ്ജുവിനെ പ്രതികൂട്ടിൽ നിർത്തുന്ന പരാമർശങ്ങൾ ശ്രീകുമാർ മേനോൻ നടത്തിയതെന്നാണ് സൂചന.

സിനിമയിലേക്കും പൊതു വേദിയിലേക്കും മഞ്ജു വാര്യരെ സജീവമാക്കിയത് പുഷ് എന്ന പരസ്യ കമ്പനിയായിരുന്നു. പുഷിന്റെ പരസ്യങ്ങളിൽ മഞ്ജു മോഡലായെത്തിയതോടെ വീണ്ടും സിനിമകളിലേക്കുള്ള ഓഫറുകളെത്തി. നൃത്ത വേദിയിലും സജീവമായി. മടങ്ങി വരവ് അതിഗംഭീരമാക്കി സൂപ്പർ ഹിറ്റുകളിലൂടെ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറുമായി മഞ്ജു വാര്യർ. പുഷിന്റെ പിന്നണിയിൽ നിന്ന ശ്രീകുമാർ മേനോന്റെ ഇടപെടലുകളായിരുന്നു മഞ്ജുവിനെ രണ്ടാം വരവിന് സഹായിച്ചത്. ദിലീപുമായുള്ള വിവാഹ വേർപിരിയലിന്റെ കഥകളും മറ്റും ഇതിനിടെ ചർച്ചയാവുകയും ചെയ്തു. എല്ലാ കഥകളിലും വില്ലനായി ദിലീപ് അവതരിപ്പിച്ചതും ശ്രീകുമാർ മേനോനെയായിരുന്നു. അതുകൊണ്ട് തന്നെ പല വിധ ഗോസിപ്പുകൾ ചർച്ചകളിലെത്തി. ഇതെല്ലാം വെറുതെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഗൾഫിൽ ഒടിയന്റെ പ്രെമോഷൻ പരിപാടിക്കിടെ ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിൽ ഉടക്കിയതായും സൂചനകളുണ്ട്. ഒടിയൻ സിനിമയെ തകർത്തത് ദിലീപിന്റെ അനുയായികളാണെന്നാണ് ശ്രികുമാർ മേനോന്റെ നിലപാട്. ഈ സമയത്തും തന്നെ പരസ്യമായി പിന്തുണച്ച് മഞ്ജുവെത്തിയില്ലെന്നതാണ് ശ്രീകുമാർ മേനോന്റെ പരാതി. ടിവി ചർച്ചയിലും മറ്റും ഇത് പരസ്യമായി പറയുകയും ചെയ്തു. ഇതിന് പിന്നിലെ യഥാർത്ഥകാരണം മഞ്ജുവിന്റെ വക്കീൽ നോട്ടീസാണെന്നാണ് സിനിമാ വൃത്തങ്ങൾ നൽകുന്ന സൂചന. പുഷ് കമ്പനി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഇടപാടുകാരെ സെറ്റിൽ ചെയ്യാനായി കോടതിയെ സമീപിച്ച് പാപ്പർ സ്യൂട്ട് നൽകി. ഇത് മനസ്സിലാക്കിയാണ് മഞ്ജുവും കിട്ടാനുള്ള പണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇത് ചെയ്താൽ മാത്രമേ മഞ്ജുവിന് നിയമപരമായി പുഷ് കമ്പനിയിൽ നിന്ന് പണം തിരികെ കിട്ടൂ. ഇതാണ് ശ്രീകുമാർ മേനോനനെ പ്രകോപിപ്പിച്ചത്.

നല്ല നിലയിൽ പ്രവർത്തിച്ച സ്ഥാപനമായിരുന്നു പുഷ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ നിർമ്മാണ കമ്പനി. ഒടിയനും രണ്ടാമൂഴവും തലയ്ക്ക് പിടിച്ചതോടെ ശ്രീകുമാർ മേനോൻ സിനിമയ്ക്ക് പിന്നാലെയായി. ഇതോടെയാണ് പുഷ് പ്രതിസന്ധിയിലായത്. മഞ്ജുവിനെ താരമാക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു ഒടിയനും രണ്ടാമൂഴവുമെല്ലാം ശ്രീകുമാർ മേനോൻ പ്ലാൻ ചെയ്തത്. എന്നിട്ടും പ്രതിസന്ധി രൂക്ഷമായപ്പോൾ തന്നെ എല്ലാവരും കൈവിട്ടുവെന്നാണ് ശ്രീകുമാർ മേനോന്റെ പക്ഷം. ഇതോടെയാണ് ഒടിയനിൽ മഞ്ജു പിന്തുണച്ചില്ലെന്ന പരാതിയുമായി ശ്രീകുമാർ മേനോൻ പരസ്യമായി രംഗത്ത് വന്നത്. ഇതിനോട് മഞ്ജുവിന്റെ ആരാധകൻ ഇട്ട പോസ്റ്റ് വൈറലാകുകയും ചെയ്തു.

എടോ ശ്രീകുമാർ മേനോൻ എന്ന് പേരുള്ള സംവിധായകോ.താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ ! ഒടിയൻ സിനിമയെ ജനം വിധി എഴുതുമ്പോൾ ബോക്സ് ഓഫീസിൽ ഹിറ്റാകാൻ താൻ കുറച്ച് വില കുറഞ്ഞ കാർഡ് ഇറക്കി അല്ലെ എന്നുൾപ്പടെയുള്ള പരാമർശങ്ങളാണ് പോസ്റ്റിൽ ഉള്ളത്. മഞ്ജു വാര്യരെ സ്റ്റാർ ആക്കിയത് ശ്രീകുമാർ മേനോൻ ആണ് പോലും, എടോ വിവരദോഷി നിങ്ങളുടെ ജൽപനങ്ങൾക്ക് മറുപടി പറയരുതാത്തതാണ് എങ്കിലും പറയുന്നു.അവർ സിനിമയിൽ ഉണ്ടായിരുന്ന കാലത്തും തിരിച്ച് വരവിലും അവർ സ്റ്റാർ തന്നെയാണ് .അതുകൊണ്ടാണ് അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്. അങ്ങനെ താങ്കളാണ് അവരെ സ്റ്റാർ ആക്കിയതെക്കിൽ കേരളത്തിൽ ഒരു പാട് നടിമാർ അഭിനയരംഗത്ത് നിന്ന് മാറി നിൽപ്പുണ്ട്. ശോഭന, നവ്യാനായർ തുടങ്ങിയവർ. ഇവരൊക്കെ മുഖ്യധാരയിൽ നിന്ന് മാറിനിൽക്കയാ. ഇവരെ ഒക്കെ കൂടെ സ്റ്റാർ ആക്ക്. എന്നിട്ട് തെളിയിക്ക്-എന്നായിരുന്നു വെല്ലുവിളി.

മഞ്ജുവാര്യരുടെ കാര്യങ്ങൾ എല്ലാം മേനോൻ ആയിരുന്നു നോക്കുന്നത് എന്നായിരുന്നു അടുത്ത തള്ള്. എന്നാൽ മഞ്ജു വാരിയരുടെ കാര്യങ്ങൾ നോക്കുന്ന മാനേജർ മാത്രമായിരുന്നു ശ്രീകുമാർ മേനോനും പുള്ളിടെ ടീമായ പുഷും. കഴിഞ്ഞ ഒന്നരവർഷമായിട്ട് അതും അല്ല താനും. താങ്കളുടെ അക്കൗണ്ടിൽ കൂടെ സ്റ്റാറാവണ്ട ഗതികേടൊന്നും ആ പാവത്തിന് വന്നിട്ടില്ല ഹേ. ഒരു കാര്യം താൻ മനസ്സിലാക്കണം ഒടിയൻ എന്ന പടത്തിൽ മേക്കിങ്ങിലേ പോരായ്മകൾ കൊണ്ടാണ് ജനങ്ങൾ തിരിഞ്ഞത് .അല്ലാതെ മഞ്ജു വാര്യർ ഉള്ളതുകൊണ്ടല്ല. സത്യത്തിൽ മിസ്റ്റർ നിങ്ങളുടെ തള്ളു കൊണ്ടും, രോമം എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ചു ബാഹുബലിയെ കടത്തിവെട്ടും എന്നൊക്കെ ഉള്ള ഡയലോഗുകൾ കൊണ്ടുമാണ് ഒടിയൻ ഡീഗ്രേഡ് ചെയ്യപ്പെട്ടതെന്നായിരുന്നു മഞ്ജുവിന്റെ ആരാധകന്റെ പോസ്റ്റ്. ഇതിലും മഞ്ജുവും ശ്രീകുമാർ മേനോനും തമ്മിലെ പ്രശ്നങ്ങൾ വ്യക്തമാണ്. ഇതിന് പിന്നാലെയാണ് പുഷിനെതിരെ മഞ്ജു വക്കീൽ നോട്ടീസ് അയച്ചുവെന്ന കാര്യം സിനിമാ ലോകത്ത് ചർച്ചയാകുന്നത്.

കല്യാണിൽ തുടങ്ങിയ സൗഹൃദം

ശ്രീകുമാർ മേനോന്റെ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പർ ഹർജിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത് മറുനാടനായിരുന്നു. കമ്പനി പൂട്ടിയത് സംബന്ധിച്ച പൊതു അറിയിപ്പും നൽകിയിട്ടുണ്ട്. നിരവധി ചെക്കുകൾ മടങ്ങാൻ തുടങ്ങിയതോടെയാണ് പാപ്പർ ഹർജിയുമായി ശ്രീകുമാർ മേനോൻ കോടതിയെ സമീപിച്ചത്. കല്യാണും മനോരമയുമായിരുന്നു 'പുഷിന്റെ' പ്രധാന കളൈന്റുകൾ. മനോരമയാണ് അവസാനം ഇവരെ ഒഴിവാക്കിയത്. ഇതോടെയാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. സിനിമയിലേക്ക് ശ്രദ്ധപോയതോടെ പുഷിന്റെ കാര്യങ്ങളിൽ നിന്ന് ശ്രീകുമാർ മേനോൻ അകലം പാലിച്ചു. ഇതോടെയാണ് ബിസിനസ് കുറഞ്ഞത്. കല്യാണായിരുന്നു ഇത് മനസ്സിലാക്കി ആദ്യം പുഷുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഇതോടെ സ്ഥാപനത്തിലെ പി ആർ വിഭാഗം തലവൻ മറ്റൊരു കമ്പനിയുണ്ടാക്കി. കല്യാണിന്റെ ജോലിയും അവർക്ക് കിട്ടി.

പരസ്യ നിർമ്മാണം മുംബൈയിലെ കമ്പനിയും ഏറ്റെടുത്തു. പിന്നീട് പരസ്യ കമ്പനിയും ആഡ് ഫാക്ടറിയുടേതായി മാറി. ശമ്പളം കിട്ടാതെ പലരും പുഷിനെ കൈവിടുകയും ചെയ്തതോടെ പ്രതിസന്ധി കൂടി. ഈ സാഹചര്യത്തിലാണ് കമ്പനി പിരിച്ചുവിട്ട് സാമ്പത്തിക ബാധ്യതകളിൽ നിന്ന് തടിയൂരാൻ ശ്രീകുമാർ മേനോൻ നിയമപരമായ നടപടികൾ എടുക്കാൻ തുടങ്ങിയത്. കല്യാണിന്റെ പരസ്യവുമായി ബന്ധപ്പെട്ടാണ് മഞ്ജു വാര്യരുമായി ശ്രീകുമാർ മേനോൻ സൗഹൃദത്തിലാകുന്നത്. എന്നാൽ ഇന്ന് മഞ്ജുവുമായും അടുത്ത സൗഹൃദം ശ്രീകുമാർ മേനോന് ഇല്ലെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ ജാമ്യ ഹർജിയിൽ ശ്രീകുമാർ മേനോനെതിരേയും ആരോപണങ്ങളുണ്ടായിരുന്നു.

പരസ്യകല, ബ്രാൻഡിങ്, സ്ട്രാറ്റജിക് കൺസൾട്ടിങ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ ഈവന്റ്സ്, സെലിബ്രിറ്റി മാനേജ്‌മെന്റ്, എന്റ്‌റർറ്റെയിന്മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ വികസന മേഖലകളിലായിരുന്നു പുഷ് ഇന്റ്‌റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചിരുന്നത്. ഇതിന് ശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുമെന്ന അവകാശവാദവുമായണ് പുഷ് ഇന്റ്‌റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസും എയോൺ ഇൻഫ്രാസ്ട്രക്ച്ചറും ചേർന്ന് രൂപം നൽകിയ എന്റ്‌റർറ്റെയിന്മെന്റ് കൺസോർഷ്യമായ പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിന്മെന്റ് നിലവിൽ വന്നു. ഈ പദ്ധതികളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. ദക്ഷിണേന്ത്യയിൽ 10 മൾട്ടിപ്ലക്‌സ് സ്‌ക്രീനുകൾ സ്ഥാപിക്കുമെന്നും 2020 ൽ രാജ്യത്ത്് 50 സ്‌ക്രീനുകളും 2022 ൽ 100 സ്‌ക്രീനുകളും നിർമ്മിക്കുമെന്നുമുള്ള അവകാശ വാദങ്ങളും നിരത്തി. ഇതെല്ലാം പൊളിയുകയാണ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുഷ് പടിപടിയായി വളർന്ന് യു എ ഇ, മെന, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാൻഡുകളെല്ലാം പുഷിന്റെ ക്ലയന്റാവുകയും ചെയ്തു. എന്നാൽ ഒടിയനിലേക്ക് ശ്രീകുമാർ മേനോൻ ശ്രദ്ധമാറ്റിയതോടെ എല്ലാം അവതാളത്തിലായി.

ഒരു കാലത്ത് അമിതാഭച്ചൻ, സച്ചിൻ ടെന്റുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. ഒടിയൻ സിനിമയ്ക്കിടെയാണ് പുഷിലെ തകർച്ച പുറംലോകത്ത് എത്തിയത്. പുഷ് ഇന്റർഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ എന്ന പരസ്യ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തി. ശ്രീ മേനോൻ വധഭീക്ഷണി മുഴക്കുന്നതായി യുവാവിന്റെ പരാതി ചർച്ചയാവുകയും ചെയ്തു. ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോൾ ശ്രീകുമാർ മേനോൻ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു. നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാർ മേനോൻ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നുമാണ് ആനന്ദ് പാലക്കാട് എസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. നടന്ന കാര്യം പുറത്തുപറഞ്ഞാൽ യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP