കൊച്ചി വിടാനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്; തീരുമാനം കളി നടത്താനുള്ള അനുമതി മുതൽ സുരക്ഷവരെയുള്ള കാര്യങ്ങളിൽ നേരിടുന്ന തടസ്സങ്ങൾ; കേരള ഫുട്ബോൾ അസോസിയേഷന്റേയും പൊലീസിന്റേയും നിസഹകരണം തുടർക്കഥയെന്ന് ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ., പൊലീസ്, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ നിസ്സഹകരണംമൂലം ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹർലാൽ നെഹ്രു സ്റ്റേഡിയം വിടാൻ ആലോചിക്കുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ്. മൂന്നാം തീയതി നടക്കുന്ന ഉന്നതതല യോഗത്തിൽ ഇതിനെ സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. വർഷങ്ങൾക്കുമുമ്പ് ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്സ് കേരളയും ഇതേ പ്രശ്‌നം നേരിട്ടിരുന്നു. കലൂർ സ്റ്റേഡിയത്തിൽ കളി നടത്താനുള്ള അനുമതി മുതൽ സുരക്ഷവരെ എല്ലാകാര്യങ്ങളിലും വൻ തടസ്സങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.
ഇതിലെല്ലാമുപരി വിനോദനികുതികൂടി അടിച്ചേൽപ്പിക്കുമെന്നാണ് കോർപ്പറേഷൻ പറയുന്നത്. ഫുട്ബോൾ മത്സരങ്ങൾ നടത്താൻവേണ്ട സാഹചര്യമൊരുക്കേണ്ട കെ.എഫ്.എ.യും കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ പറയുന്നത്. ടീമിന്റെ പരിശീലനത്തിന് പനമ്പിള്ളി നഗറിലെ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള തർക്കങ്ങളുണ്ടായി. ഇതുസംബന്ധിച്ച കരാർ ഒപ്പിടുന്നതിൽ കേരള സ്‌പോർട്സ് കൗൺസിലും ജില്ലാ സ്‌പോർട്സ് കൗൺസിലും തമ്മിലുള്ള വടംവലിയും ബ്ലാസ്റ്റഴ്സിനെ ബാധിച്ചു. സർക്കാർ ഇടപെട്ട് കേരള സ്‌പോർട്സ് കൗൺസിൽ തന്നെ കരാറൊപ്പിടാൻ നിർദ്ദേശം നൽകുകയായിരുന്നു. സർക്കാർ ഇടപെടലുണ്ടായതുകൊണ്ടുമാത്രമാണ് മത്സരങ്ങൾ ഇത്രയെങ്കിലും നടത്താനായതെന്നും ഇത്തരത്തിൽ ഇനി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമാണ് അധികൃതർ പറയുന്നത്.
മത്സരത്തിന് അനുമതി ലഭിക്കുന്നതിനായി നൽകിയ അപേക്ഷയിൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത് മത്സരത്തലേന്നാണ്. അത്രയും ദിവസം ഓരോ കാരണങ്ങൾ പറഞ്ഞ് അനുമതി വൈകിക്കുകയും ചെയ്തു. 300 കോംപ്ലിമെന്ററി ടിക്കറ്റുമായി മത്സരത്തലേന്ന് കോർപ്പറേഷനിലെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധിയോട് ആവശ്യപ്പട്ടത് 700 പാസുകൾ. ഒപ്പം വലിയൊരു തുക സംഭാവനയായും ആവശ്യപ്പെട്ടു. ഇവ നൽകിയില്ലെങ്കിൽ വിനോദനികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയാണ് നേരിട്ടത്. സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യ്ക്ക് ഐ.എസ്.എൽ. ഓരോ വർഷവും ഏഴുകോടി രൂപയാണ് നൽകുന്നത്. എന്നിട്ടും സ്റ്റേഡിയത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും വേണ്ടവിധത്തിൽ നടക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ കുറ്റപ്പെടുത്തുന്നു.
ഇവയ്‌ക്കെല്ലാമുപരി ഓരോ മത്സരത്തിനും സുരക്ഷയൊരുക്കുന്നതിന് പത്തുലക്ഷം രൂപ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പൊലീസിന് നൽകണം. കൂടാതെ 600 ടിക്കറ്റുകൾ സൗജന്യമായും നൽകുന്നു. ഇത് ഇപ്പോൾ 1200 ആക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. അധിക ടിക്കറ്റ് നൽകാതിരുന്നതിന്റെ പ്രതികാരമായി കഴിഞ്ഞ ദിവസത്തെ കളിയിൽ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആളുകളെ പൊലീസ് കയറ്റിവിടുകയും ചെയ്തു.
Stories you may Like
- ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
- ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ചെന്നൈയിന്റെ സമനിലപ്പൂട്ട്
- ബ്ലാസ്റ്റേഴ്സ് വിവാദത്തിൽ സിപിഎമ്മിനും പ്രതിഷേധം; ശ്രീനിജനെ താക്കീത് ചെയ്തേയ്ക്കും
- മറുനാടൻ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാൻ നീക്കം
- ഇവാൻ വുകോമാനോവിച്ചിന് വീണ്ടും വിലക്കും പിഴയും, ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍