Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ഇപ്പോൾ നന്മമരം ആകാൻ വളരെ എളുപ്പമാണ്; സാമ്പത്തിക വളർച്ചയും ബാങ്കിങ് സംവിധാനങ്ങളുടെ മികവും ധനവിനിയോഗം എളുപ്പമാക്കും; ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാം; ഇത് അർഹതപ്പെട്ടവരിലേക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്തലാണ് പ്രധാനം; ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്; വേണ്ടത് സർക്കാർ നിബന്ധനകൾ: മുരളി തുമ്മാരുകുടി എഴുതുന്നു

കേരളത്തിൽ ഇപ്പോൾ നന്മമരം ആകാൻ വളരെ എളുപ്പമാണ്; സാമ്പത്തിക വളർച്ചയും ബാങ്കിങ് സംവിധാനങ്ങളുടെ മികവും ധനവിനിയോഗം എളുപ്പമാക്കും; ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാം; ഇത് അർഹതപ്പെട്ടവരിലേക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്തലാണ് പ്രധാനം; ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്; വേണ്ടത് സർക്കാർ നിബന്ധനകൾ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ന്റെ ചെറുപ്പകാലത്ത് ഭാവനകളെ ഏറ്റവും വികസിപ്പിച്ച, രാത്രികളെ പേടിപ്പിച്ച ഒരു പുസ്തകമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യ മാല. ആനകളുടെയും അമ്പലങ്ങളുടേയും മാത്രമല്ല യക്ഷികളുടെ കഥകൾ കൂടി അതിൽ ഉണ്ടായിരുന്നു. ശങ്കുണ്ണി കഥപറയുന്ന കാലത്ത് കേരളത്തിൽ എല്ലായിടത്തും തന്നെ യക്ഷികളുടെ വിഹാരമായിരുന്നു. കള്ളിയങ്കാട്ടിലെ നീലി മുതൽ സൂര്യകാലടിയുടെ അച്ഛനെ കൊന്നവർ വരെ എത്രയോ യക്ഷികൾ. യക്ഷിയുടെ പിടിയിൽ പെട്ട് മരിച്ചതിൽ എത്രയോ അധികം പേർ യക്ഷികളെ കണ്ടു പിടിച്ചിരിക്കുന്നു. അതിന്റെ ആയിരം ഇരട്ടി പേർ യക്ഷിയെ പേടിച്ചു വൈകീട്ടായാൽ വീടിന് പുറത്തിറങ്ങാതിരുന്നു. രാത്രി പന്ത്രണ്ടുമണി ഷിഫ്റ്റ് കഴിഞ്ഞു ഏലൂരുനിന്നും ഇടത്തലയിലേക്ക് നടന്ന എന്റെ അച്ഛൻ ചെറിയൊരു മണികിലുക്കും കേട്ട് പേടിച്ചു വീണുപോയ കഥ അച്ഛൻ പറഞ്ഞിട്ടുണ്ട്. മണികെട്ടിയ കാളയും ആയി കാളവണ്ടി കടന്നുപോയിക്കഴിഞ്ഞപ്പോൾ ആണ് അച്ഛന് സംസാരശേഷി വീണ്ടു കിട്ടിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞപ്പോൾ തന്നെ യക്ഷികളുടെ കഷ്ടകാലം ആരംഭിച്ചു. ഇരുപത്തി ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും മലയാള സിനിമക്കും നോവലിലും പുറത്ത് യക്ഷികളെ കാണാതായി.

ഇതെങ്ങനെ സംഭവിച്ചു ?

മലയാളികൾ അന്ധവിശ്വാസങ്ങളിൽ നിന്നും മോചിതരായോ ?

ഒവ്വ , അതിനു നമ്മൾ വേറെ ജനിക്കണം. കാൻസർ മാറാൻ പ്രാകൃത ചികിത്സയും എം ബി ബി എസ് അഡ്‌മിഷൻ കിട്ടാൻ പുണ്യാളന് പ്രാർത്ഥനയും നടത്തുന്ന നമ്മളോടാ ശാസ്ത്രത്തിന്റെ കളി. യക്ഷികളെ നാട് കടത്തിയത് രണ്ടു സർക്കാർ സ്ഥാപനങ്ങൾ ആണ്. വൈദ്യുതി ബോർഡും കെ എസ് ആർ ടി സി യും. രാത്രി എവിടെയും വെളിച്ചം വന്നപ്പോൾ ഒളിച്ചു നിൽക്കാൻ യക്ഷികൾക്ക് സ്ഥലമില്ലാതായി. കെ എസ് ആർ ടി സി വന്നപ്പോൾ ദൂരയാത്രക്ക് നടന്നു പോകാൻ ആളെ കിട്ടാതായി. വെള്ള സാരിയും എടുത്തു വെറ്റിലയും നോക്കി പാലമരത്തിന്റെ ചോട്ടിലിരുന്ന യക്ഷിമാരൊക്കെ ബോറടിച്ചു ചത്തു. അല്ല കെ എസ് ആർ ടി സി കൊന്നു.

കേരളത്തിൽ യക്ഷിവധം അരങ്ങേറുന്ന കാലത്ത് യൂറോപ്പിൽ ഇതിലും ശക്തനായ എതിരാളിയെ ആണ് സർക്കാരുകൾ നേരിട്ടത്. ഇപ്പോളത്തെ ഇന്ത്യയിലെ പോലെ മതത്തിനൊക്കെ വലിയ സ്വാധീനം ഉള്ള രാജ്യങ്ങൾ ആയിരുന്നു യൂറോപ്പിലും. പള്ളിക്കും പട്ടക്കാർക്കും ഒക്കെ വലിയ അവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരുന്നു. പക്ഷെ പതുക്കെ പതുക്കെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തി, തൊഴിലില്ലായ്മ കുറച്ചു, തൊഴിലില്ലായ്മ വേതനം സാർവത്രികം ആക്കി, വിദ്യാഭ്യാസം സൗജന്യമാക്കി, ആളുകൾക്ക് വീടും, ഭക്ഷണവും ഒക്കെ ലഭ്യവും അവകാശവും ഒക്കെയാക്കി.

ജനങ്ങൾ ആകട്ടെ ഇതൊക്കെ കിട്ടിയപ്പോൾ ദൈവത്തിന് നന്ദി പറയുകയല്ല ചെയ്തത്, പള്ളിയിലേക്കുള്ള വരവ് നിർത്തി, പട്ടക്കാരെ മൈൻഡ് ചെയ്യാതായി. കൊണ്ട് നടക്കാൻ പറ്റാത്തതിനാൽ മതങ്ങൾക്ക് പള്ളികൾ വിൽക്കേണ്ടി വന്നു, പട്ടക്കാരൻ ആകാൻ ആളെ കിട്ടാത്തതിനാൽ കേരളത്തിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടി വന്നു. പക്ഷെ ഇതൊക്കെ നാളത്തെ കേരളത്തിന്റെ കാര്യമാണ്. ഇന്നത്തെ കേരളം അങ്ങനെയല്ല. പഠിക്കാൻ കഴിവുള്ള കുട്ടികൾക്ക് ഫീസ് കൊടുക്കാൻ പറ്റാത്തവർ ഏറെയുണ്ട്. ചികിത്സ ഉണ്ടായിട്ടും പണമില്ലാത്തതിനാൽ ചികിത്സനേടാൻ കഴിയാത്തവർ നമുക്ക് ചുറ്റുമുണ്ട്, ഒറ്റ രോഗമോ അപകടമോ വന്നാൽ അതിന്റെ ചികിത്സാ ചെലവ് താങ്ങാൻ പറ്റാതെ വീട് വിൽക്കേണ്ടി വരുന്നവരും പട്ടിണിയിലേക്ക് പോകുന്നവരും ഒക്കെയുണ്ട്. ഇതൊന്നും പോരാത്തതിന് വർഷത്തിൽ നാല്പതിനായിരം വാഹനാപകടത്തിൽ നാലായിരം പേരെങ്കിലും നാടുവൊടിഞ്ഞു കിടപ്പിലായി കുടുംബത്തിന്റെ നടുവൊടിക്കുന്നു.

ഇവരെ സഹായിക്കാൻ ആരുണ്ട് ?

പറയുമ്പോൾ സർക്കാർ കൂടെയുണ്ട്. പക്ഷെ പ്രായോഗികമായി ഇപ്പോൾ സർക്കാർ ചെയ്യുന്നതിനും സർക്കാരുകൾക്ക് ചെയ്യാൻ പറ്റുന്നതിനും പരിധിയുണ്ട്. എനിക്ക് പരിചയമുള്ള ഒരു കേസിൽ നടുവൊടിഞ്ഞുകിടക്കുന്ന ഒരു വിദ്യാർത്ഥിയുടെ കാര്യത്തിൽ ആറുമാസം സർക്കാർ സംവിധാനങ്ങളുടെ പുറകെ നടന്നിട്ട് കിട്ടിയത് പതിനയ്യായിരം രൂപയാണ്. എല്ലാവർക്കും വേണ്ട വീടും, ചികിത്സയും വിദ്യാഭ്യാസ സഹായവും ഒക്കെ നല്കാൻ സർക്കാരിന്റെ അടുത്ത് പണം ഒന്നുമില്ല. ഇവിടെയാണ് നന്മമരങ്ങളുടെ പ്രസക്തി. ഇപ്പോൾ കേരളത്തിൽ എവിടെയും ഇവർ കാണപ്പെടുന്നു. കേരളത്തിന് പുറത്തിരുന്നു കേരളത്തിൽ നന്മചെയ്യാൻ ശ്രമിക്കുന്നവരും ഉണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വീടുപണി ഇങ്ങനെ എല്ലാ വിഷയത്തിലും ഇവർ ഇടപെടും.

ഇങ്ങനെ കേരളത്തിന് പുറത്തിരുന്നു കേരളത്തിൽ ഇടപെട്ട പരിചയം വച്ച് പറയട്ടെ, കേരളത്തിൽ ഇപ്പോൾ നന്മമരം ആകാൻ വളരെ എളുപ്പമാണ്. അതിന് പല കാരണങ്ങൾ ഉണ്ട്.

1. പൊതുവെ കേരളത്തിലെ സാമ്പത്തികസ്ഥിതിയിൽ ഉണ്ടായ വളർച്ച

2. ബുദ്ധിമുട്ടുകൾ അറിഞ്ഞും പരസ്പരസഹായം സ്വീകരിച്ചും വളർന്ന ഒരു തലമുറ

3. ലോകത്തെമ്പാടും ഉള്ള ആളുകളിലേക്ക് സന്ദേശം എത്തിക്കാൻ സമൂഹ മാധ്യമങ്ങൾ സാധ്യമാക്കിയത്

4. ലോകത്തെവിടെനിന്നും പണം നാട്ടിലേക്ക് അയക്കാൻ ഇ ബാങ്കിങ് ഒക്കെ കാര്യങ്ങൾ എളുപ്പമാക്കിയത്

രണ്ടു തവണയാണ് ഞാൻ ഇത്തരത്തിൽ പണം പിരിക്കാൻ ഇറങ്ങിയത്. ഒരിക്കൽ ഒരു വീട് വെക്കാൻ, ഒരിക്കൽ ഒരു വിദ്യാർത്ഥിയെ സഹായിക്കാൻ. രണ്ടു തവണയും നാല്പത്തി എട്ടുമണിക്കൂറിനകം ഉദ്ദേശിച്ച തുക കിട്ടി. സഹായം വാഗ്ദാനം ചെയ്തവരിൽ പതിലൊന്നുപേരോടു പോലും പണം പിരിക്കേണ്ടി വന്നില്ല. ഇനി നാളെ ഒരാവശ്യം വന്നാൽ ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാം എന്ന് എനിക്ക് ഇപ്പോൾ ഉറപ്പുണ്ട്. ഈ ഉറപ്പ് എനിക്ക് മാത്രമല്ല ഉള്ളത്. മനോരമ പാത്രത്തിൽ ഒരു വർത്തകൊടുക്കാം എന്ന ഉറപ്പിന്റെ പേരിൽ മാത്രം ഇരുപത് ലക്ഷം രൂപ ചെലവ് വരുന്ന ഒരു സർജറി നടത്തിയ കേസ് എനിക്കറിയാം.

ഈ ഉറപ്പിനെയാണിപ്പോൾ പല കപടനാണയങ്ങളും ഉപയോഗപ്പെടുത്തുന്നത്. കേരളത്തിൽ ഇപ്പോൾ ചാരിറ്റി പ്രവർത്തനം ഒരു തൊഴിലായി മാറിയിരിക്കുന്നു. ഫേസ്‌ബുക്കിലും വാട്ട്‌സാപ്പിലും ഒക്കെ നന്മമരങ്ങൾ നിറയുന്നു. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ 'പറവൂരിൽ ശയ്യാവലംബിയായ യുവാവിന് വേണ്ടി' എന്ന പേരിൽ ഗാനമേളയും ശിങ്കാരിമേളവും അരങ്ങേറുന്നു. കിഡ്നി ചികിത്സക്കായി ബക്കറ്റ് പിരിവ് നടക്കുന്നു, കാൻസർ ചികിത്സക്കായി ബസിൽ ട്രിപ്പുകൾ നടക്കുന്നു. ഇതിലേതൊക്കെ ആധികാരികം ആണ്, പിരിച്ചതിൽ എത്ര പണം ശയ്യാവലംബർക്ക് കിട്ടുന്നുണ്ട് എന്നൊന്നും അന്വേഷിക്കാൻ സംവിധാനങ്ങൾ ഇല്ല.

നാട്ടുകാരെ പറ്റിക്കുന്ന നന്മമരങ്ങൾ മാത്രമല്ല നന്മമരങ്ങളെ പറ്റിക്കുന്ന നാട്ടുകാരും രംഗത്തുണ്ട്. ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്ന് ധരിപ്പിക്കുകയും ഉള്ള സാമ്പത്തികസ്ഥിതി മറച്ചുപിടിച്ചു നാട്ടുകാരുടെ സിമ്പതി നേടാൻ ശ്രമിക്കുകയും ചെയ്യുന്ന കേസുകൾ വർദ്ധിക്കുന്നു. ഇതെല്ലം മലയാളിയുടെ സാമ്പത്തിക ഉന്നമനത്തിന്റെയും സഹായിക്കാനുള്ള മനസ്സിന്റെയും വിജയമാണ്.

അതേ സമയം ഇത് സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടത്ര സഹായം നൽകാനുള്ള സർക്കാർ സംവിധാനങ്ങളുടെ പരാജയം കൂടിയാണ്. അതുകൊണ്ടുതന്നെ നന്മമരങ്ങൾക്ക് കേരളത്തിലെ ലാൻഡ്‌സ്‌കേപ്പിൽ സ്ഥാനമുണ്ട്. ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്. ഒന്നോ രണ്ടോ ഇത്തിൾക്കണ്ണികൾ ആയ 'കിടപ്പുരോഗികൾ ' ഉള്ളതുകൊണ്ട് യഥാർത്ഥത്തിൽ ഉള്ള രോഗികൾക്ക് സഹായം നൽകുന്നത് കുറക്കുകയും ചെയ്യരുത്.

കേരളത്തിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നതിന് വേണ്ടത്ര നിബന്ധനകൾ കൊണ്ടുവരണം. പക്ഷെ അതോടൊപ്പം തന്നെ സമൂഹത്തിൽ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ ആവശ്യം ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാക്കണം. സംസ്‌കൃതവും വികസിത ആയ ഒരു രാജ്യത്തും ഉറങ്ങാൻ ഒരു വീടും, പഠിക്കാൻ ഉള്ള പണവും രോഗത്തിന് ചികിത്സയും ഒന്നും ചാരിറ്റി ആവരുത്, അവകാശം ആയിരിക്കണം. അതുണ്ടാക്കാൻ ആയിരിക്കണം നമ്മുടെ ശ്രമം.

അങ്ങനെ ഒരു കാലം വന്നാൽ കുറ്റിയറ്റുപോകാൻ പോകുന്നത് നന്മമരങ്ങൾ മാത്രമാവില്ല. വീടും വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും തൊഴിലും ഒക്കെ സർക്കാർ സംവിധാനങ്ങൾ ഉറപ്പാക്കുന്ന കാലത്ത് പണ്ടത്തെ യക്ഷികളെ പോലെ ഇപ്പോഴത്തെ മതങ്ങളും ദൈവങ്ങളും ഒക്കെ പതുക്കെ സ്റ്റാൻഡ് വിടും. അന്ന് അണികളെ വച്ച് വിലപറയുന്ന ലോക്കൽ പോപ്പുമാരോക്കെ പണിയെടുത്തു ജീവിക്കാൻ പഠിക്കും. കുട്ടികളുടെ വിരൽമുറിച്ചു വിശ്വാസപ്രതിഞ്ജ നടത്തുന്ന അച്ചന്മാർ ഒക്കെ കണ്ടം വഴി ഓടും, ലക്ഷങ്ങളോട് മൈതാനത്ത് മതപ്രസംഗം നടത്തുന്നവർ ഒക്കെ കഥാപ്രസംഗികരോ സ്റ്റാൻഡ് അപ്പ് കൊമേഡിയന്മാരോ ആയി സമൂഹത്തെ രസിപ്പിക്കും.

അതാണ് ഞാൻ സ്വപ്നം കാണുന്ന നവകേരളം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP