Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവോയിസ്റ്റ് കേസിൽ പ്രതികളിൽ ഒരാളെ അഞ്ച് വർഷമായി നിരീക്ഷിക്കുന്നതായി പൊലീസ്; മെമ്മറി കാർഡ്, ലാപ്പ്‌ടോപ്പ് ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടിയെന്നും അന്വേഷണ സംഘം; പന്തീരാങ്കാവിൽ ഉന്നതതല യോഗം ചേർന്നു; അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് സിപിഎം; എൽഡിഎഫ് സർക്കാർ ഇതുവരെ യുഎപിഎയ്ക്ക് അനുമതി നൽകിയിട്ടില്ല; നടപടിയിൽ മുഖ്യമന്ത്രി പൊലീസിൽ നിന്നും വിശദീകരണം തേടിയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്

മാവോയിസ്റ്റ് കേസിൽ പ്രതികളിൽ ഒരാളെ അഞ്ച് വർഷമായി നിരീക്ഷിക്കുന്നതായി പൊലീസ്; മെമ്മറി കാർഡ്, ലാപ്പ്‌ടോപ്പ് ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടിയെന്നും അന്വേഷണ സംഘം; പന്തീരാങ്കാവിൽ ഉന്നതതല യോഗം ചേർന്നു; അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് സിപിഎം; എൽഡിഎഫ് സർക്കാർ ഇതുവരെ യുഎപിഎയ്ക്ക് അനുമതി നൽകിയിട്ടില്ല; നടപടിയിൽ മുഖ്യമന്ത്രി പൊലീസിൽ നിന്നും വിശദീകരണം തേടിയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച സിപിഎം അനുഭാവികളായ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തിൽ മാവോയിസ്റ്റ് തിയറിയിൽ ഉറച്ചു പൊലീസ്. കേസുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് സ്റ്റേഷനിൽ ഉന്നതതല യോഗം ചേർന്ന ശേഷമാണ് പൊലീസ് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ചത്. സിറ്റി പോലസ് കമ്മീഷണർ എ വി ജോർജ്ജ് പന്തീരങ്കാവ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളെ അഞ്ച് വർഷമായി നിരീക്ഷിക്കുന്നതായി പൊലീസ് പറയുന്നു. മെമ്മറി കാർഡ്, ലാപ്‌ടോപ് ഉൾപ്പെടെയുള്ള തെളിവുകളുണ്ടെന്നും ഇത് പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയെന്ന് പൊലീസ് അറിയിച്ചു. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകിയേക്കില്ല എന്നാണ് വിവരം. പ്രതികൾ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകുന്നെന്ന് പൊലീസ് പറയുന്നു.

കോഴിക്കോട് പന്തീരാങ്കാവിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകരായ അലൻ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. സിപിഐയും പ്രതിപക്ഷ സംഘടനകളും സർക്കാർ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ട് പേർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടി സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവർ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്.

പിടിയിലായത് നഗരത്തിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയവരാണെന്നാണ് പൊലീസിന്റെ വിശദീകരണം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവർ പ്രവർത്തിച്ചു. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാൾ കോഴിക്കോട് സ്വദേശിയാണെന്നും ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പേരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം രംഗത്തുവന്നു. യുഎപിഎ ചുമത്തിയത് സർക്കാർ തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇതേ ആവശ്യം സിപിഐ ഉയർത്തിയതിനു പിന്നാലെയാണ് സിപിഎമ്മും സർക്കാരിനോട് ആവശ്യമുയർത്തിയിരിക്കുന്നത്. യുഎപിഎ അറസ്റ്റിനു പിന്നാലെ ഉയരുന്ന വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, സർക്കാരിനെതിരെ വിഷയം തിരിച്ചുവിടാനാണ് ലക്ഷ്യമെന്നും സിപിഎം ആരോപിച്ചു. എന്നാൽ കോഴിക്കോട് അറസ്റ്റ് ചെയ്തവർക്കെതിരെ യുഎപിഎ ചുമത്തരുതായിരുന്നുവെന്നും സിപിഎം വ്യക്തമാക്കി. നടപടിയിൽ പൊലീസ് അധികൃതരിൽ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.

യുഎപിഎ കേസുകളിൽ എല്ലാം എൽഡിഎഫ് സർക്കാർ അനുമതി നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അത്തരം സമീപനം സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്ന് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് നിയമസഹായം നൽകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ രംഗത്തെത്തിയതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ അലന് നിയമസഹായം നൽകാൻ സിപിഐ.എം പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നു. സിപി.ഐ.എം പന്നിയങ്കര ലോക്കൽ കമ്മറ്റിയുടേതായിരുന്നു തീരുമാനം. യു.എ.പി.എ ചുമത്തിയതിൽ പൊലീസിനെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് സിപിഐ.എം നിയമസഹായം നൽകാൻ തീരുമാനിച്ചത്.
യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് സിപിഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.

ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. കോഴിക്കോട് സ്വദേശികളും സിപിഐ.എം പ്രവർത്തകരുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത്, യു.എ.പി.എ ചുമത്തിയത്. നാളെ ഇരുവരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP