Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുക്കാട്ടെ പ്ലസ് വൺ വിദ്യാർത്ഥിനിയും കാമുകനും കൊല്ലത്ത് പിടിയിൽ; വടക്കാഞ്ചേരിക്കാരിയുള്ളത് കാസർഗോട്ട്; പാവറട്ടിയിൽ ഡിഗ്രിക്കാരിയും വീടുവിട്ടത് കല്യാണം കഴിക്കാൻ; ആദ്യ ഒളിച്ചോട്ടം പോക്സോ കേസിൽ പെട്ടിട്ടും കാമുകനെ കൈവിടാതെ കൗമാരക്കാരി; ഓട്ടോ ഡ്രൈവറുടെ ടാക്സ് പ്രാക്ടീഷണറായ കാമുകിയുള്ളത് പ്രണയിതാവിനൊപ്പം; ആറിൽ അഞ്ചു പെൺകുട്ടികളും പോയത് കാമുകർക്കൊപ്പം; തൃശൂരിനെ നടുക്കിയ കാണാതാകലുകളിൽ നടന്നത് അതിവേഗ അന്വേഷണം: വില്ലൻ ഫെയ്സ് ബുക്കും സോഷ്യൽ മീഡിയയും

പുതുക്കാട്ടെ പ്ലസ് വൺ വിദ്യാർത്ഥിനിയും കാമുകനും കൊല്ലത്ത് പിടിയിൽ; വടക്കാഞ്ചേരിക്കാരിയുള്ളത് കാസർഗോട്ട്; പാവറട്ടിയിൽ ഡിഗ്രിക്കാരിയും വീടുവിട്ടത് കല്യാണം കഴിക്കാൻ; ആദ്യ ഒളിച്ചോട്ടം പോക്സോ കേസിൽ പെട്ടിട്ടും കാമുകനെ കൈവിടാതെ കൗമാരക്കാരി; ഓട്ടോ ഡ്രൈവറുടെ ടാക്സ് പ്രാക്ടീഷണറായ കാമുകിയുള്ളത് പ്രണയിതാവിനൊപ്പം; ആറിൽ അഞ്ചു പെൺകുട്ടികളും പോയത് കാമുകർക്കൊപ്പം; തൃശൂരിനെ നടുക്കിയ കാണാതാകലുകളിൽ നടന്നത് അതിവേഗ അന്വേഷണം: വില്ലൻ ഫെയ്സ് ബുക്കും സോഷ്യൽ മീഡിയയും

എം മനോജ് കുമാർ

തൃശൂർ: തൃശൂരിൽ നിന്ന് കാണാതായ ആറു പെൺകുട്ടികളും സുരക്ഷിതർ. ആറു പെൺകുട്ടികളിൽ അഞ്ചു പെൺകുട്ടികളും കാമുകന്മാരോടൊപ്പമാണ് ഒളിച്ചോടിയത്. ഇവരെല്ലാം വിവിധയിടങ്ങളിൽ സുരക്ഷിതരാണെന്ന് പൊലീസിനു വിവരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അയന്തോളിലെ പെൺകുട്ടി എറണാകുളത്തുള്ള അച്ഛന്റെ വീട്ടിലേക്കാണ് പോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാണാതായവരിൽ ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയും ഉൾപ്പെട്ടിട്ടുണ്ട്. ഈ വിദ്യാർത്ഥിനിയെ കാമുകനൊപ്പം കണ്ടെത്തി കസ്റ്റഡിയിൽ വച്ചിരിക്കുന്നതുകൊല്ലം പൊലീസാണ്.

പുതുക്കാട് നിന്നുള്ള ഈ പ്ലസ് വൺ വിദ്യാർത്ഥിനിയെ കൂട്ടാൻ പുതുക്കാട് പൊലീസ് കൊല്ലത്തേക്ക് തിരിച്ചിട്ടുമുണ്ട്. പൊലീസിനെയും വീട്ടുകാരെയും പരിഭ്രാന്തരാക്കിയ നാടുവിടൽ നാടകത്തിനാണ് ആശ്വാസകരമായ പര്യവസാനം കണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ആറു പെൺകുട്ടികളെ കാണാതായത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗവാർത്തകൾക്കൊണ്ട് കേരളം നടുങ്ങുന്ന വേളയിൽ തന്നെയാണ് ആറു പെൺകുട്ടികൾ തൃശൂർ ജില്ലയിൽ നിന്നു ഒറ്റയടിക്ക് കാണാതാകുന്നത്. എല്ലാവരും സ്വമനസ്സാലെ തന്നെ ഇറങ്ങിത്തിരിച്ചവരാണ്. എല്ലാവരെയും പൊലീസ് കണ്ടെത്തുകയോ ഇവർ ഏതൊക്കെ സ്ഥലങ്ങളിൽ തങ്ങുന്നു എന്ന് ഉറപ്പിക്കുകയും ചെയ്തു.

അയ്യന്തോൾ നിന്ന് കാണാതായ പെൺകുട്ടി എറണാകുളത്തുള്ള അച്ഛന്റെ വീട്ടിൽ പോയി. ഈ കുട്ടി സുരക്ഷിതമെന്നാണ് അയന്തോൾ പൊലീസ് മറുനാടനോട് പറഞ്ഞത്. ചാലക്കുടിയിൽ നിന്ന് ഇന്നലെ കാണാതായ ടാക്‌സ് പ്രാക്ടീഷണർ ആയ പെൺകുട്ടി ചൗക്കയിലുള്ള ഒരു ഓട്ടോ ഡ്രൈവറുമായി അടുപ്പത്തിലായിരുന്നു. ഈ ഓട്ടോ ഡ്രൈവറെ വിവാഹം കഴിക്കാനാണ് പെൺകുട്ടി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ചത്. നാല് മാസം മുൻപ് തുടങ്ങിയ പ്രണയമാണ് ഇവർ വിവാഹത്തിലേക്ക് നീക്കിയത്. യുവാവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് പെൺകുട്ടി പറഞ്ഞത്. ഇവരെ പൊലീസ് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരമാണ് പൊലീസ് കേസ് എടുത്ത് പരാതി നൽകിയത്.

വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ യുവതി കാസർകോട് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് ഒപ്പമുള്ള ചെറുക്കന്റെ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് ഇവർ കാസർകോട് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചത്. വിവാഹം കഴിഞ്ഞ യുവതിയാണിത്. ഇതിനു മുൻപും യുവതി വീട് വിട്ടു പോയിട്ടുണ്ട്. പെൺകുട്ടിയെ സുരക്ഷിതമായി തിരികെ എത്തിക്കാം എന്ന് ചെറുക്കന്റെ വീട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അത് പ്രകാരം പൊലീസ് ഇവരുടെ വരവ് കാക്കുകയാണ്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം കേസ് എടുത്തിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് പറയുന്നു.

പാവറട്ടിയിലെ പെൺകുട്ടി ഡിഗ്രി വിദ്യാർത്ഥിനിയാണ്. പ്രണയം വിവാഹത്തിൽ എത്തിക്കാൻ തന്നെയാണ് പെൺകുട്ടി കാമുകനൊപ്പം സ്ഥലം വിട്ടത്. ഗുരുവായൂരിലെ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വിവാഹം കഴിക്കാനാണ് പെൺകുട്ടി കാമുകനൊപ്പം ഇറങ്ങിത്തിരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ പാവറട്ടി സ്റ്റേഷനിൽ എത്താം എന്ന് ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒരു പയ്യനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. അവർ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് പറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്ത് പാവറട്ടി പൊലീസും ഇവരെ കാത്തിരിക്കുകയാണ്.

വ്യത്യസ്തമായ കഥയാണ് മറ്റൊരു പെൺകുട്ടിയുടേത്. കൗമാരപ്രായത്തിൽ തന്നെ പ്രായം തികയാത്ത കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയാണിത്. രണ്ടു പേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ പ്രായപൂർത്തിയായപ്പോൾ പെൺകുട്ടി വീണ്ടും ഇതേ പയ്യനുമായി ഒളിച്ചോടി. ആനപ്പാറ സ്വദേശിയാണ് പയ്യൻ. ഹൈദ്രബാദിൽ പയ്യന് ജോലിയുണ്ട്. പെൺകുട്ടി ഇതേ പയ്യന് ഒപ്പമുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവർ എവിടെയുണ്ട് എന്ന വ്യക്തമായ സൂചനകൾ മാള പൊലീസിന്റെ കയ്യിലുണ്ട്. തൃശൂർ വിട്ടിട്ടില്ലെന്നും പൊലീസ് അറിഞ്ഞിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതിനാൽ ഇവർ സ്റ്റേഷനിൽ എത്താം എന്നുള്ള മറുപടിയാണ് പൊലീസിന് നൽകിയത്.

പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായ പരാതി ലഭിച്ചപ്പോൾതന്നെ പുതുക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇന്നലെ രാത്രിയാണ് പുതുക്കാട് നിന്നും പെൺകുട്ടിയെ കാണാതായത്. പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് അന്വേഷണവും തുടങ്ങി. ഒരു പയ്യന് ഒപ്പം ഒളിച്ചോടിയതായ സൂചനകൾ പൊലീസിനു ഉടനടി തന്നെ ലഭിച്ചു. കൊല്ലം പൊലീസ് ആണ് യുവാവിനെയും പെൺകുട്ടിയെയും തടഞ്ഞു വെച്ച് വനിതാ സ്റ്റെഷനിലേക്ക് മാറ്റിയത്. ഇവർ വിവരം പുതുക്കാട് പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇവരെ കൂട്ടിവരാൻ പുതുക്കാട് പൊലീസ് കൊല്ലത്ത് പോയിട്ടുണ്ട്.

എല്ലാ പ്രണയങ്ങൾക്കും പിന്നിലും പ്രധാന ഘടകം വാട്‌സാപ്പും ഫെയ്‌സ് ബുക്കുമാണ്. ഇവയിലൂടെ പരിചയപ്പെട്ടവരും സൗഹൃദം ദൃഢപ്പെട്ടവരുമാണ് ഒളിച്ചോടിയത്. ഇതിൽ പ്രായപൂർത്തിയാകാത്തവരെ കൊണ്ടു പോയവർ പോക്‌സോ കേസിലും കുടുങ്ങും. ഹൈദരാബാദിലേക്കുള്ള ഒളിച്ചോട്ടം ഗൗരവമായ നിയമ പ്രശ്‌നങ്ങളും ഉണ്ടാക്കും. ഏതായാലും എല്ലാവരേയും കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് തൃശൂർ പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP