Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദിവാസികളെ മൂൻനിർത്തി വൻതോതിൽ കഞ്ചാവ് കൃഷി; തങ്ങളുടെ മേഖലയിൽ എന്ത് നിർമ്മാണ പ്രവർത്തനം നടന്നാലും പത്തു ശതമാനം കമ്മീഷൻ; തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം വാങ്ങി സമ്പാദിക്കുന്നത് കോടികൾ; ഒറ്റുകാരനെന്ന സംശയത്താൽ കൊന്നൊടുക്കുന്നത് പാവങ്ങളെയും; കുഴി മൈനുകൾ വിതറിയും ട്രെയിനിന് ബോംബു വച്ചും നിരപരാധികളെ കൊന്നൊടുക്കുന്നു; 20 വർഷത്തിനിടയിൽ തീർത്തത് പതിനായിരത്തോളം പേരെ; ഇന്ത്യയിലെ മാവോയിസ്റ്റുകൾ വിമോചനപോരാളികളോ അതോ കൊടും ക്രിമിനലുകളോ?

ആദിവാസികളെ മൂൻനിർത്തി വൻതോതിൽ കഞ്ചാവ് കൃഷി; തങ്ങളുടെ മേഖലയിൽ എന്ത് നിർമ്മാണ പ്രവർത്തനം നടന്നാലും പത്തു ശതമാനം കമ്മീഷൻ; തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം വാങ്ങി സമ്പാദിക്കുന്നത് കോടികൾ; ഒറ്റുകാരനെന്ന സംശയത്താൽ കൊന്നൊടുക്കുന്നത് പാവങ്ങളെയും; കുഴി മൈനുകൾ വിതറിയും ട്രെയിനിന് ബോംബു വച്ചും നിരപരാധികളെ കൊന്നൊടുക്കുന്നു; 20 വർഷത്തിനിടയിൽ തീർത്തത് പതിനായിരത്തോളം പേരെ; ഇന്ത്യയിലെ മാവോയിസ്റ്റുകൾ വിമോചനപോരാളികളോ അതോ കൊടും ക്രിമിനലുകളോ?

എം മാധവദാസ്

റായ്പുർ: 'ആ പൊലീസ്സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലെല്ലാം നിറഞ്ഞുനിന്നത്, കഞ്ചാവിന്റെ മണമായിരുന്നു. കെട്ടുകണക്കിന് കഞ്ചാവ് ചെടികൾ, ഉണക്കി വെട്ടിവെച്ചിരിക്കുന്നതുകൊണ്ട് അങ്ങോട്ട് കയറാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. സ്‌റ്റേഷനിനുള്ളിൽ പോലും ചാക്കുകളിൽ കൂട്ടി ഇട്ടിരിക്കുന്നത് കഞ്ചാവാണ്. പൊലീസ് വാഹനം പാർക്കുചെയ്യാൻപോലും കഴിയാതെയാണ് ചാക്കുകൾ കെട്ടിവെച്ചിരിക്കുന്നത്'-മാവോയിസ്റ്റ് സ്വാധീന മേഖലയായ ചത്തീസ്ഗഢിലെ ബസ്തർ, കലഹണ്ടി, റായ്‌പ്പുർ തുടങ്ങിയ ജില്ലകളിലെ വനയോര മേഖലയിലെ ചില പൊലീസ് സ്‌റ്റേഷനുകൾ സന്ദർശിച്ച മാധ്യമ പ്രവർത്തകർ കണ്ട കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആരാണ് ഇവിടെ കഞ്ചാവ് കടത്തുന്നത് എന്ന് അറിഞ്ഞാലും നാം നടുങ്ങിപ്പോകും. ഇപ്പോൾ അട്ടപ്പാടി മനമേഖലയിൽ നാലുപേർ കൊല്ലപ്പെട്ട അതേ മവോയിസ്റ്റ് ഗ്രൂപ്പുകൾ തന്നെ.

ഓരോ ആദിവാസിക്കും അഞ്ചൂറോളം കഞ്ചാവിൻ തൈകൾ നൽകുക. ആ പാവങ്ങൾ അത് വളർത്തി വിളവെടുത്ത് മാവോയിസ്റ്റുകൾക്ക് നൽകണം. മലയോര മേഖലയിലെ ദുർഘടമായ മേഖലകളിൽ പൊലീസ് എത്തിപ്പെടാൻ പോലും പറ്റില്ല. ഇങ്ങനെ ആയിരക്കണക്കിന് ഏക്കറിൽ വളരുന്ന കഞ്ചാവ് കൃഷിയാണത്രേ, ആന്ധ്ര, തെലങ്കാന, മഹരാഷ്ട്ര, ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, മധ്യപ്രദേശ്് എന്നീ സംസ്ഥാനങ്ങളിൽ പ്രബലരായ മവോയിസ്റ്റുകളുടെ പ്രധാന വരുമാനമാർഗം. ഇത് കെട്ടുകഥയല്ല. ജാർഖണ്ഡ് പൊലീസ് മാത്രമല്ല, ആന്റി നാർക്കോട്ടിക്ക് സെല്ലും, എൻഎഐയും വരെ ഇത് സ്ഥിരീകരിച്ചതാണ്. വിശാഖപട്ടണത്തിൽനിന്ന് തുടങ്ങി വസിപ്പൂരിൽ അവസാനിക്കുന്ന, ലഹരി ഇടനാഴി എന്നുപറയുന്ന ( ഡ്രഗ് കോറിഡോർ) കഞ്ചാവ് കള്ളക്കടത്ത് റൂട്ടുകളും ഉണ്ട്. കടത്തിക്കൊണ്ടുപോന്നതിനിടെ മാവോയിസ്റ്റുകളുടെ കൈയിൽനന്ന് പിടികൂടിയവയാണ് സ്റ്റേഷനുകളിൽ തൊണ്ടി മുതലായി നിറഞ്ഞുനിൽക്കുന്നത്. ഇതിന്റെ എത്രയോ ഇരട്ടി പൊലീസ് കത്തിച്ചു കളഞ്ഞിട്ടുണ്ട്. അപ്പോൾ എത്രമാത്രം ലഹരിവസ്തുക്കളാണ് ഇവർ കടത്തുന്നത എന്നോർക്കണം.

2009ൽ ഇന്ത്യനേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് മാവോയിസ്റ്റുകൾ എന്ന് പ്രധാനമന്ത്രി ഡോ മന്മോഹൻസിങ്ങ് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞതോടെയാണ് മാവോയിസ്റ്റുകൾക്കെതിരായ നടപടി കടുപ്പിച്ചത്. കഞ്ചാവ് വൻതോതിൽ പിടിക്കാൻ തുടങ്ങിയതും അതോടുകുടിതന്നെ. നോക്കുക, ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന ലഹരിയാണ്, വിപ്ലവവും വിമോചനവും കൊതിക്കുന്ന ഒരു കൂട്ടരുടെ അടിസ്ഥാന ധനാഗമന മാർഗമെന്നത് നാണക്കേടുതന്നെയാണ്. ഇത് ചൂണ്ടിക്കാണിച്ചാൽ മവോയിസ്റ്റ് അനുഭാവികളും, സൈദ്ധാന്തികരും പറയുക 'ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്നും, ഇതെല്ലാം ഭരണകൂടത്തിന്റെ പെരുപ്പിച്ച കണക്കുകൾ' ആണെന്നുമാണ്. റായ്‌പ്പൂരിലും ദന്ദേവാഡയിലെയും പ്രദേശിക എജന്റുമാർ കളക്റ്റ് ചെയ്യുന്ന ഈ മയക്കുമരുന്ന് പിന്നെ പോകുന്നത് മുംബൈയിലെയും ഡൽഹിയിലെയും മയക്കുമരുന്ന് മാഫിയയുടെ കൈളിലേക്കാണ്. മയക്കുമരുന്ന് അങ്ങോട്ടും ആയുധങ്ങൾ ഇങ്ങോട്ടും വരുന്ന അപകടകരമായ വ്യവസായത്തിനും മവോയിസ്റ്റുകൾ കൂട്ടുനിൽക്കുന്നുണ്ട്. ചൈന കേന്ദ്രീകരിച്ച മയക്കുമരുന്ന് മാഫിയയാണ് ഇന്ത്യയിലെ മാവോവാദികൾക്ക് ആയുധം നൽകുന്നതെന്ന് പ്രമുഖ മാധ്യമമായ 'ദ പ്രിന്റ്' എൻഐയെ ഉദ്ധരിച്ച് ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രഗ് കോറിഡോർ അവസാനിക്കുന്നതും ചൈനയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. മയക്കുമരുന്നിന് പകരമാണ് ഇവർക്ക് ചൈനയിൽനിന്ന് ആയുധം കിട്ടുന്നതെന്നും പറയുന്നുണ്ട്. എന്നാൽ എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യവും

ഷൈനിങ്ങ് പാത്ത് പോലുള്ള വിപ്ലവ പ്രസ്ഥാനങ്ങൾക്ക് പിൽക്കാലത്ത് ഉണ്ടായ അതേരീതിയിലുള്ള മാറ്റമാണ്, ഇന്ത്യയിലെ മവോയിസ്റ്റുകൾക്കും ഉണ്ടായാതെന്ന് രാമചന്ദ്രഗുഹയെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിമോചന സ്വപ്നങ്ങളുമായി തുടങ്ങിയ ഷൈനിങ്ങ് പാത്ത് പിന്നീട് തട്ടിക്കൊണ്ടുപോകലും മയക്കുമരുന്ന് കടത്തുമായി ആകെ വഴിതെറ്റുകയായിരുന്നു. ഇതേ വഴിക്കുതന്നെയായിരുന്നു ഇന്ത്യയിലെ ഒരു വിഭാഗം മവോയിസ്റ്റുകളും നീങ്ങിയത്. ചത്തീസ്ഗഡിലൊക്കെ നക്സലുകളുടെ ഈ മാറ്റം പ്രകടമായിരുന്നു. ആധുനിക ആയുധങ്ങളും വരുമാനവും നേടാനായി അവർ പലപ്പോഴും ഗ്ലോറിഫൈഡ് ക്വട്ടേഷൻ സംഘങ്ങളായി മാറി. തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യവും പലപ്പോഴും പതിവായി. വന്നുവന്ന് ചില ഗുണ്ടാ സംഘങ്ങളൊക്കെ കൊല നടത്തി അത് മാവോയിസ്റ്റുകളുടെ പിരടിക്കിടുന്നതും ഉണ്ടായി. 2012ൽ ഒഡീഷയിൽ രണ്ട് ഇറ്റാലിയൻ സ്വദേശികളെ തട്ടിക്കൊണ്ടുപോയി മാവോവാദികൾ സകലരെയും ഞെട്ടിച്ചിരുന്നു. കോടികളാണ് ഇവരെ വിട്ടുകിട്ടുന്നതിനായി ഇവർ മോചനദ്രവ്യം വാങ്ങിയത്. ഇതോടെ കേന്ദ്രസർക്കാർ മാവോവാദികൾക്കെതിരെ ഒന്നുകൂടി ശക്തമായി തിരിയുകയും ചെയ്തു.

തങ്ങളുടെ ആധിപത്യമേഖലയിൽ എന്ത് നിർമ്മാണ പ്രവർത്തനം നടന്നാലും പത്തുശതമാനം കമ്മീഷൻ മാവോയിസ്റ്റുകൾക്ക് കൊടുക്കണം എന്നതാണ് അലിഖിത നിയമം. അണക്കെട്ടായാലും, സബ്സ്റ്റേഷനായാലും റോഡ് ആയാലും നക്സലുകൾക്ക് തങ്ങൾക്ക് കിട്ടേണ്ടത് കിട്ടണം. ഇല്ലെങ്കിൽ വിവരം അറിയും.

ഒറ്റുകാരനെ ആദ്യം കൊല്ലുക

മാവോയിസ്റ്റ് സാഹിത്യത്തിൽ ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യമാണ് ഒറ്റ്. ഒറ്റുകാരനെയും ശത്രുവിനെയും ഒരുമിച്ച് കിട്ടായാൽ ആദ്യം ഒറ്റുകാരനെ തീർത്തതിന് ശേഷം മാത്രമേ ശത്രുവിന്റെ നേർക്ക് തിരിയാവൂവെന്നാണ് മാവോയിസ്റ്റ് സിദ്ധാന്തം. ഒറ്റുകാരൻ എന്ന് ഉറപ്പ്വേണമെന്നില്ല, സംശയം ഉണ്ടായാൽപോലും ഇവിടെ മാവോയിസ്റ്റുകൾ തീർത്തുകളയും. ഇതാണ് പാവം ആദിവാസികൾക്കുപോലും വിനയായത്. പൊലീസിന്റെ ചാരന്മാരാണെന്ന് പറഞ്ഞ് എത്രയോ ആദിവാസികളെ നക്സലുകൾ തീർത്തു കഴിഞ്ഞു. ആദ്യമൊക്കെ ഒറ്റുകാരന്റെ ശവശരീരം പരസ്യമായി തൂക്കിയിടുന്ന, ഐഎസ് മോഡൽ രീതിയും ഇവർ അനുവർത്തിച്ചിരുന്നു. പിന്നീട് പൊതുസമൂഹത്തിൽനിന്ന് ശക്തമായ രോഷം വന്നതിനെ തുടർന്ന് ഈ രീതി നിർത്തുകയായിരുന്നു. ഒറ്റുകാരന് മരണം നൽകുന്ന മാവോയിസ്റ്റ് രീതി തന്ത്രപുർവം മുതലെടുത്തവരിൽ ഝാർഖണ്ഡിലെ കൽക്കരി ഖനി മുതലാളിമാർപോലും ഉണ്ടായിരുന്നു. തങ്ങൾക്ക് വിരോധമുള്ളവരെ തീർക്കാനുള്ള പദ്ധതിയായി പലരും ഒറ്റു പരിപാടി ഉപയോഗിച്ചു. ഇതോടെ ഫലത്തിൽ അരാജകത്വമാണ് 2013 വരെ ഇവിടെ ഉണ്ടായിരുന്നതെന്ന് മുൻ ജാർഖണ്ഡ് ഡിജിപി മുകുൾ ലോധ തന്റെ ആത്മകഥയിൽ എഴുതിയത്. 'ആർക്കും ആരെയും കൊല്ലാവുന്ന അവസ്ഥ. മവോയിസ്റ്റുകൾ കൊന്നാൽ അത് വിപ്ലവം. ഗുണ്ടകൾ ചെയ്താൽ അത് ക്വട്ടേഷൻ'- ഈ രീതിയിൽ ആയിരുന്നു അന്നത്തെ അവസ്ഥ'- ലോധ വ്യക്തമാക്കുന്നു.

തീർത്തും പാവപ്പെട്ട ഖനിത്തൊഴിലാൽക്കുനേരെപോലും ഒറ്റുകാരൻ എന്ന നിലയിൽ മാവോയിസ്്റ്റുകൾ തോക്കെടുത്തിരുന്നു. സ്വന്തം സംഘടനയിലെ വിഭാഗീയതയുടെ പേരിലും ഒറ്റുകാരനെന്നും കുലം കുത്തിയെന്നും പേരുവീണ് നിരവധിപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

അവസാനിക്കാത്ത രക്തപ്പുഴ

സിപിഐ മാവോയിസ്റ്റിനെ ഭീകര സംഘടനകളുടെ പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയെന്നതാണ് ഏറ്റവും അവസാനമായി പുറത്തുവരുന്ന വാർത്ത. യു.എസ്. പട്ടികയിൽ ആറാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ൽ 117 ആക്രമണങ്ങളിലായി 311പേരെ സിപിഐ മാവോയിസ്റ്റ് കൊലപ്പെടുത്തി. തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്രമണം നടത്തിയ സംഘടനയാണ് സിപിഐ മാവോയിസ്റ്റെന്ന് യു.എസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ആന്ധ്രയിലെ പീപ്പിൾസ് വാർ ഗ്രൂപ്പ് തൊട്ട് സിപിഐഎം റെഡ്ഫ്ളാഗ് വരെയുള്ള സകല നക്സൽ ഗ്രൂപ്പുകളുടെയും എക്കാലത്തെയും വലിയ ടാർജെറ്റ് സിആർപിഎഫുകാരാണ്. 97 മുതൽ 2018വരെയുള്ള കാലഘട്ടത്തിൽ പതിനയ്യായിരത്തോളം ജീവനുകളാണ് നക്സൽ വേട്ടയിൽ ഇല്ലാതായതെന്നാണ് ഏകദേശ കണക്ക്. ഇതിൽ ഏകദേശം എണ്ണായിരത്തോളം പേർ സിവിലിയന്മാരാണ്. മൂവായിരത്തോളം സുരക്ഷാഭടന്മാരും നാലായിരത്തോളം മാവോവാദികളും ഈ കാലയളിൽ മരിച്ചു. മാവോവാദികളെ കൊണ്ട് പൊറുതിമുട്ടുന്നത് സാധാരണക്കാർ തന്നെയാണെന്ന് ഈ കണക്കുകളും വ്യക്തമാക്കുന്നു. അരലക്ഷത്തോളം പേർ മാവോയിസറ്റ് വേട്ടയെ തുടർന്ന് ഭവനരഹിതരായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് സിആർപിഎഫ് ജവാന്മാർ അടക്കമുള്ള അയ്യായിരത്തോളം പേർ ഇപ്പോഴും കിടന്ന കിടപ്പിൽ തന്നെയാണ്.

ചത്തീസ്ഗഢ് എന്ന ഒറ്റ സംസ്ഥാനത്തിനാണ് മവോയിസ്റ്റ് വേട്ടയിൽ ഏറ്റവും കൂടതൽ നഷ്ടം വന്നത്. 2015വരെ എതാണ്ട് എല്ലാദിവസവും വാർത്തയായിരുന്നു ഇവിടുത്തെ മാവോയിസ്റ്റ് ആക്രമണങ്ങൾ. കൂഴിബോബുകൾ നിരത്തി സിആർപിഎഫുകാരെ ചക്രവ്യൂഹത്തിൽ ഇടുക എന്നതായിരുന്നു ഇവർ സ്വീകരിച്ച രീതി. 2013ൽ ഇവിടെയുണ്ടായിരുന്ന നക്സൽ ആക്രമണത്തിൽ കോൺഗ്രസിന്റെ നേതൃനിര ഒന്നടങ്കം ഇല്ലാതായി. ചത്തീസ്ഗഢ് പിസിസി അധ്യക്ഷൻ നന്ദകുമാർ പട്ടേലും, മന്ത്രി മഹേന്ദ്രകർമ്മയും അടക്കമുള്ള 24 നേതാക്കളാണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് നക്സൽ വിരുദ്ധ പോരാട്ടങ്ങളുമായി മുന്നോട്ടുപോയപ്പോൾ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മഹേന്ദ്രകർമ്മയെ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ തീർത്തുകൊണ്ടാണ് നക്സലുകൾ പ്രതികാരം തീർത്തത്. അതോടെ കോൺഗ്രസിന് അടിമുടി പുതിയ നേതൃനിരയെ വളർത്തിയെടുക്കേണ്ടി വന്നു. തങ്ങൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പാരാട്ടമാണെന്ന് അറിഞ്ഞുകൂടി തന്നെയാണ് നകസലുകൾ രാഷ്ട്രീയ നേതൃത്വത്തെയും ലക്ഷ്യമിടുന്നത്. ബംഗാളിലും അതേ അവസ്ഥയായിരുന്നു. ആദ്യം മമതയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ ആക്രമിച്ച നക്സലുകളെ, കാര്യം കഴിഞ്ഞപ്പോൾ അതേ മമത തന്നെ തീർത്തൂവെന്നതും ചരിത്രത്തിന്റെ കാവ്യനീതി. മാവോയിസ്റ്റ് നേതാവ് കിഷൻജിയുടെ മരണം തന്നെ ഉദാഹരണം.

അങ്ങനെ എത്രയെത്ര രക്തരൂക്ഷിത പോരാട്ടങ്ങൾ. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ഉണ്ടായ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 16 സിആർപിഎഫ് ജവാന്മാരാണ്. മാനവികതക്കുവേണ്ടി വാദിക്കുന്ന നക്സലുകൾ ടാർജറ്റഡ് അറ്റാക്കുകളാണ് നടത്തേണ്ടത് എന്നാണ് അവരുടെ സൈന്ധാന്തികരും താത്വിക ആചാര്യന്മാരും പറയുക. പക്ഷേ ട്രെയിൻ പാളം തെറ്റിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരപരാധികളെ കൊല്ലാൻപോലും മാവോയിസ്റ്റുകൾ മടിച്ചിട്ടില്ല. ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പൂരിൽ 2010 മെയ് 28ന്് ഉണ്ടായ ജ്ഞാനേശ്വരി എക്സപ്രസ് സ്്ഫോടനക്കേസിൽ 148 പേരാണ് മരിച്ചത്. നക്സലുകളെ നേരിടാൻ ശക്തമായ നടപടി വേണമെന്ന് മന്മോഹൻസിങ് ആവശ്യപ്പെട്ടതിനുള്ള പ്രതികാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നിലമ്പുരിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മരിച്ച കുപ്പുദേവരാജ് ഈ സ്ഫോടനക്കേസിൽ പ്രതിയാണ്. കുപ്പു ദേവരാജ് മരിച്ചതിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്ന കേരളത്തിലെ മനുഷ്യവകാശ പ്രവർത്തകർ, ഈ സംഭവങ്ങൾ കാണാതെ പോവുകയാണ്.

ദലിതർക്കും ആദിവാസികൾക്ക് എന്തുകിട്ടി?

ഈ കൊടും ക്രൂരതകളെയെല്ലാം ന്യായീകരിക്കാൻ മാവോയിസ്റ്റുകൾ പതിവായി പറയുന്ന പ്രശ്നമാണ് തങ്ങൾ പാവങ്ങളുടെ പ്രത്യേകിച്ച് ആദിവാസികളുടെയും, ദലിതരുടെയും, പ്രശ്നങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവർ ആണെന്ന്. പക്ഷേ ഇവരുടെ ജീവിതത്തിൽ എന്ത് അടിസ്ഥാനപരമായ മാറ്റമാണ് മാവോയിസ്റ്റുകൾക്ക് കൊണ്ടുവരാൻ കഴിഞ്ഞത് എന്നുചോദിച്ചാൽ പ്രത്യേകിച്ച് മറുപടിയൊന്നും ഉണ്ടാവില്ല. മാത്രമല്ല ആദിവാസികളുടെയൊക്കെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് മവോവാദികൾ ചെയ്തതെന്ന് ആശിഷ് നന്ദിയെപ്പോലുള്ള എഴുത്തുകാർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ഭാഗത്ത് പൊലീസ് പീഡനം. മറുഭാഗത്ത് ഒറ്റുകാരനാണെന്ന് പറഞ്ഞുള്ള മാവോവാദികളുടെ ഭീഷണി. പല ആദിവാസികളും തങ്ങളുടെ പ്രദേശം തന്നെ വിട്ടുപോയി. ഇതിനു പുറമെയാണ് നിത്യവൃത്തിക്ക് ഗതിയില്ലാത്തവരിൽ നിന്ന് പിരിവ് എടുക്കുന്നതും, കഞ്ചാവ കൃഷി ചെയ്യിക്കുന്നതും ഒക്കെ. മാവോയിസറ്റ്് ഭൂരിപക്ഷ മേഖലകൾ സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെട്ടുപോയതായും ആശിഷ് നന്ദി തന്റെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നല്ല റോഡുണ്ടാക്കിയാൽ അവിടെ മാവോയിസ്റ്റുകൾ കുഴിബോംബ് ഇടും. മാത്രമല്ല എന്തു ചെയ്താലും പത്തുശതമാനം കമ്മീഷൻ മാവോയിസ്റ്റുകൾക്കാണ്. അതുകൊണ്ടുതന്നെ പ്രമുഖ കമ്പനികൾ ഒന്നും ഇങ്ങോട്ട് എത്തില്ല. ടെൻഡർ വിളിച്ചിട്ടും ഏറ്റെടുക്കാൻ ആളില്ലാതെ എത്രയോ പദ്ധതികൾ ഇങ്ങനെ ദണ്ഡകാര്യണ മേഖലയിൽ മുടങ്ങിക്കിടക്കുന്നു.

നല്ല വീടുകളില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇവിടേക്ക് വിവാഹബന്ധങ്ങൾപോലും നടക്കുന്നില്ല. ഈ നാട്ടുകാർ എവിടെപ്പോയാലും പൊലീസിന്റെ നിരീക്ഷണവും ഉണ്ടാവും. മവോയിസ്റ്റുകൾ ഉള്ള ഗ്രാമങ്ങളിലെ ആദിവാസികളുടെ അവസ്ഥ, മറ്റിടങ്ങളേക്കാൾ എത്രയോ ദയനീയമാണ്. പിന്നെ എന്ത് വിമോചനമാണ് മാവോയിസ്റ്റുകൾ ഉണ്ടാക്കിയത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകര സംഘടനകളിൽ ആറാം സ്ഥാനം മാവോയിസ്റ്റ് ഭീകരർക്ക് അമേരിക്ക ചാർത്തിക്കൊടുത്തിൽ അത്ഭുദപ്പെടാൻ ഒന്നുമില്ലെന്നാണ് അവരുടെ ചരിത്രം പഠിക്കുന്നവർക്ക് അറിയാൻ കഴിയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP