Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചതിന് ഭർത്താവിനെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും നീക്കം ചെയ്ത് മുസ്ലിം ലീഗ്! ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കോഴിക്കോട്ട് മത്സരിച്ചതിന്റെ പേരിൽ വിവാഹ മോചനം നേടാൻ ഭർത്തൃവീട്ടുകാരുടെ ശ്രമം; തെരഞ്ഞെടുപ്പും വിവാഹ ജീവിതവും തമ്മിൽ എന്തുബന്ധമെന്ന് ഭാര്യ; പീഡാനുഭവങ്ങൾ വെളിപ്പെടുത്തി നുസ്രത്ത് ജഹാന്റെ പുസ്തകം

ഭാര്യ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചതിന് ഭർത്താവിനെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും നീക്കം ചെയ്ത് മുസ്ലിം ലീഗ്! ലോക്സഭാ  തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കോഴിക്കോട്ട് മത്സരിച്ചതിന്റെ പേരിൽ വിവാഹ മോചനം നേടാൻ ഭർത്തൃവീട്ടുകാരുടെ ശ്രമം; തെരഞ്ഞെടുപ്പും വിവാഹ ജീവിതവും തമ്മിൽ എന്തുബന്ധമെന്ന് ഭാര്യ; പീഡാനുഭവങ്ങൾ വെളിപ്പെടുത്തി നുസ്രത്ത് ജഹാന്റെ പുസ്തകം

കെ വി നിരഞ്ജൻ

കോഴിക്കോട്: കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വന്ന് ശ്രദ്ധേയയായ വ്യക്തിയാണ് നുസ്രത്ത് ജഹാൻ. ലീഗ് നേതാവിന്റെ ഭാര്യയായ നുസ്രത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയതോടെ ലീഗ് - യു ഡിഎഫ് നേതൃത്വം ഇവർക്കെതിരെ തിരിഞ്ഞു. വലിയ മുദ്രാവാക്യങ്ങളുയർത്തി തെരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ധ നേടാനും നുസ്രത്തിന് സാധിച്ചു. ഇപ്പോഴിതാ ആത്മകഥാംശം നിറഞ്ഞ ഒരു പുസ്തകവുമായി നുസ്രത്ത് വീണ്ടും രംഗത്ത് വരുന്നു. മുസ്ലിം ലീഗ് നേതാക്കളുടെ സ്ത്രീ വിരുദ്ധ മനോഭാവവും തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെത്തുടർന്ന് ലീഗ് നേതൃത്വത്തിൽ നിന്നുണ്ടായ അക്രമങ്ങളും വെളിപ്പെടുത്തുന്നതാണ് നുസ്രത്തിന്റെ പുസ്തകം.

തീർത്തും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണ് ലീഗ് നേതാക്കളെന്നും അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തുകയാണ് 'പെണ്ണ് രാഷ്ട്രീയത്തെ തൊടുമ്പോൾ' എന്ന പുസ്തത്തിലൂടെ ചെയ്യുന്നതെന്നും അവർ പറയുന്നു. മുപ്പത്തിയൊന്ന് അധ്യായങ്ങളുള്ള പുസ്തകം നുസ്രത്ത് രാഷ്ട്രീയത്തിൽ വരാനുണ്ടായ സാഹചര്യവും തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നേരിട്ട മാനസിക പീഡനങ്ങളും ലീഗ് നേതൃത്വത്തിന്റെ അക്രമണ മനോഭാവവും സൈബർ അറ്റാക്കുകളുമെല്ലാം വിവരിക്കുന്നു.

നേതൃത്വത്തിനെതിരെയുള്ള തുറന്നെഴുത്തായതുകൊണ്ട് തന്നെ പ്രധാനപ്പെട്ട പ്രസാധകരാരും തന്നെ പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. ചില ചെറുകിട പ്രസാധകർ പ്രസിദ്ധീകരിക്കാൻ തയ്യാറായെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് അവരെ പിന്തിരിപ്പിക്കുയും ചെയ്തു. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത നുസ്രത്ത് സ്വന്തമായി തന്നെ പുസ്തകം പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയും കോഴിക്കോട് നോർത്ത് മണ്ഡലം കമ്മിറ്റി ജന. സെക്രട്ടറിയുമായിരുന്ന ഹംസയാണ് നുസ്രത്തിന്റെ ഭർത്താവ്. ഭാര്യ മത്സരിക്കുന്നുവെന്ന കാരണത്താൽ ഇദ്ദേഹത്തെ പിന്നീട് ഈ സ്ഥാനത്ത് നിന്നും പാർട്ടി നീക്കം ചെയ്തു.

മത്സരിക്കാൻ തയ്യാറായി രംഗത്ത് വന്ന തന്നെ എന്നും എതിർക്കുകയാണ് ഭർത്താവ് ചെയ്തത്. മത്സരിച്ചതിന്റെ പേരിൽ വിവാഹ മോചനം നേടിയെടുക്കാനായിരുന്നു ഭർത്തൃവീട്ടുകാരുടെ ശ്രമം. തന്നെ ഉപേക്ഷിച്ചാൽ മാത്രമെ ഭർത്താവിന് മുസ്ലിം ലീഗിൽ തുടരാൻ കഴിയുകയുള്ളുവെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പും വിവാഹ ജീവിതവും തമ്മിൽ ബന്ധമില്ലാത്തതുകൊണ്ട് താനതിന് വിസമ്മതിക്കുകയായിരുന്നു. ഓരോ മനുഷ്യർക്കും അവരുടേതായ വ്യക്തിത്വമുണ്ട്. താനൊരു നിലപാട് സ്വീകരിച്ചതിന്റെ പേരിൽ എന്തിനാണ് ഭർത്താവിനെതിരെ പാര്ട്ടി നടപടി സ്വീകരിച്ചതെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്നും നുസ്രത്ത് പറയുന്നു.

യു ഡി എഫ് സ്ഥാനാർത്ഥിയും ലീഗ് നേതൃത്വവും പലവട്ടം പിന്മാറാൻ ആവശ്യപ്പെട്ടിട്ടും നുസ്രത്ത് വഴങ്ങാതെ വന്നതിനെത്തുടർന്ന് വലിയ തോതിലുള്ള മാനസിക പീഡനങ്ങളാണ് ഇവർക്ക് നേരെ ലീഗ് നേതൃത്വം അഴിച്ചുവിട്ടത്. പേരിന് മാത്രമാണ് സ്ത്രീകളെ പാർട്ടി ഭാരവാഹിത്വങ്ങളിൽ നേതൃത്വം നിലനിർത്തുന്നത്. നല്ലൊരു സ്ഥാനം പോലും ഒരു വനിതയ്ക്കും ആ പാർട്ടി നൽകില്ല. താനാവട്ടെ ആ പാർട്ടിയുമായി ഒരിക്കൽ പോലും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടില്ല. പിന്നെ എന്തിനായിരുന്നു തനിക്ക് നേരെ അവർ അക്രമം അഴിച്ചുവിട്ടത്. തന്റെ കുടുംബം പോലും തകർത്തെറിയാനുള്ള നീക്കമാണ് അവർ നടത്തിയത്. ഇത്തരം നേതാക്കളെ മുഴുവൻ തുറന്നുകാട്ടാൻ വേണ്ടിയാണ് താൻ പുസ്തകം എഴുതിയതെന്നും നുസ്രത്ത് വ്യക്തമാക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ഭാരവാഹിയായ നുസ്രത്ത് ജഹാന്റെ പുസ്തകം നവംബർ പതിനാറിന് കോഴിക്കോട് നടക്കുന്ന ചടങ്ങിലാണ് പുറത്തിറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP