Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാം ഹൗസിന് മുന്നിൽ ഇരുന്ന് മദ്യപിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് മാനേജർ; പിന്നെ ആരും റിജോഷിനെ കണ്ടില്ല; പൊലീസിനോട് ഭാര്യ പറഞ്ഞത് കോഴിക്കോട്ടും തൃശൂരും നിന്നുമുള്ള ഫോൺ വിളിയുടെ കള്ളക്കഥ; കോളിന്‌ പിന്നിൽ മാനേജരുടെ സഹോദരനും സുഹൃത്തും ആണെന്ന് വ്യക്തമായപ്പോൾ കള്ളി പൊളിഞ്ഞു; ജെസിബി ഡ്രൈവറെ കൊണ്ട് 'പശു'വിന്റെ കുഴിമൂടിച്ചതും വെറുതെയായി; ശാന്തൻപാറയിലെ കൊലയ്ക്ക് പിന്നിൽ ഭാര്യയും കാമുകനും തന്നെ; മദ്യത്തിൽ വിഷം കലർത്തി നൽകി കൊന്നതെന്ന നിഗമനത്തിൽ പൊലീസ്

ഫാം ഹൗസിന് മുന്നിൽ ഇരുന്ന് മദ്യപിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് മാനേജർ; പിന്നെ ആരും റിജോഷിനെ കണ്ടില്ല; പൊലീസിനോട് ഭാര്യ പറഞ്ഞത് കോഴിക്കോട്ടും തൃശൂരും നിന്നുമുള്ള ഫോൺ വിളിയുടെ കള്ളക്കഥ; കോളിന്‌ പിന്നിൽ മാനേജരുടെ സഹോദരനും സുഹൃത്തും ആണെന്ന് വ്യക്തമായപ്പോൾ കള്ളി പൊളിഞ്ഞു; ജെസിബി ഡ്രൈവറെ കൊണ്ട് 'പശു'വിന്റെ കുഴിമൂടിച്ചതും വെറുതെയായി; ശാന്തൻപാറയിലെ കൊലയ്ക്ക് പിന്നിൽ ഭാര്യയും കാമുകനും തന്നെ; മദ്യത്തിൽ വിഷം കലർത്തി നൽകി കൊന്നതെന്ന നിഗമനത്തിൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

രാജകുമാരി: ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ് ഫാം ഹൗസിനു 100 മീറ്റർ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാമിലെ ഒരു പശുക്കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണു കൂടി ഇടണമെന്നും സമീപവാസിയായ, മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു. ഇതിനൊപ്പം റിജോഷിനെ കാണാതായതു കൂടി ചേർത്ത് വായിച്ച നാട്ടുകാരുടെ സംശയമാണ് കൊലപാതകം പുറത്തുവരാൻ നിർണ്ണായകമായത്. പിടിക്കുമെന്ന് ഉറപ്പായപ്പോഴാണ് വില്ലനായ വസീം നാടുവിട്ടത്. പോകുമ്പോൾ റിജോഷിന്റെ ഭാര്യ ലിജിയേയും രണ്ട് വയസ്സുള്ള മകളേയും കൂടെ കൂട്ടി.

റിജേഷിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ വസീം തെളിവുകൾ നശിപ്പിക്കാനും പിടിക്കപ്പെടാതിരിക്കാനും തന്ത്രങ്ങൾ ഒരുക്കി. റിജോഷ് നാടുവിട്ടുവെന്ന് വരുത്താനായിരുന്നു ഇതെല്ലാം. എന്നാൽ ഈ തെളിവുകൾ വസീമിന് തന്നെ വിനയായി. മൃതദേഹം മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചാൽ അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമ്മാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്നുള്ള കുഴിയിൽ മൃതദേഹം ഉപേക്ഷിച്ച് മണ്ണിട്ട് മൂടി. തുടർന്ന് ജെ.സി.ബി ഓപ്പറേറ്ററെ വിളിച്ച് കുഴിയിൽ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടാനും ആവശ്യപ്പെട്ടു.

തുടർന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേയ്ക്ക് വിളിക്കാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫോണിൽനിന്നും ലിജിയുടെ ഫോണിലേയ്ക്ക് കോളുകൾ ചെയ്യിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോൾ തെളിവായി ഈ കോളുകൾ കാണിച്ച് റിജോഷ് തൃശൂരിൽനിന്നും കോഴിക്കോട്ടുനിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പൊലീസ് ഈ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ വസീമിന്റെ സഹോദരനും മറ്റൊരാൾ ഇയാളുടെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയിൽ ഇവർക്കും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

ഈ മാസം 2 ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി കൂടുതൽ മണ്ണിട്ടു നികത്തുകയതും വിനയായി. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുടെ മൊഴി അനുസരിച്ചാണ് പൊലീസ് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിൽ ഇന്നലെ മണ്ണു മാറ്റി പരിശോധന നടത്തിയത്. പൊലീസ് നായ കൃത്യമായി സ്ഥലവും കാണിച്ചു നൽകി. ഇതോടെ ഇവിടെ മൃതദേഹമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. പൊലീസ് നായ ജെനിയും അങ്ങനെ അന്വേഷണത്തിൽ പങ്കാളിയായി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

ഒരാഴ്ച മുമ്പ് കാണാതായ ജീവനക്കാരന്റെ പകുതി കത്തിയ മൃതദേഹം ഫാം ഹൗസ് വളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതോടെ കൊലപാതക ചിത്രം വ്യക്തമായി. ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിന്റെ(31) മൃതദേഹമാണ് പുത്തടിക്ക് സമീപം മഷ്‌റൂംഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽനിന്ന് പൊലീസിന്റെ നേതൃത്വത്തിൽ പുറത്തെടുത്തത്. റിജോഷിനെ കാണാതായതിന്റെ അഞ്ചാം ദിവസം മുതൽ ഭാര്യ ഭാര്യ ലിജി(29) യെയും മകൾ രണ്ടുവയസുകാരി ജോവാനയെയും കാണാതായിരുന്നു. ഒപ്പം ഫാം ഹൗസ് മാനേജർ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തിൽ എ.വസീമിനെയും(32) കാണാതായി. കേസിൽ അന്വേഷണം നടക്കുന്നതിനിടെ, റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നു. വസീം സഹോദരന് അയച്ച വീഡിയോസന്ദേശം പൊലീസിന് കൈമാറിയിട്ടുണ്ട്.

പ്രതിയായ വസീമും റിജോഷിന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. റിജോഷിനെ ഒഴിവാക്കാൻ കൊലപ്പെടുത്തിയെന്നാണ് നിഗമനം. റിജോഷിനെ കാണാതായ ഒക്ടോബർ 31-ന് വൈകീട്ട് ഫാം ഹൗസിന് സമീപം ഇരുന്ന് റിജോഷ് മദ്യപിക്കുന്നത് കണ്ടവരുണ്ട്. വസീമും കൂടെയുണ്ടായിരുന്നു. പിന്നെ റിജോഷിനെ ആരും കണ്ടിട്ടില്ല. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയപ്പോൾ കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽനിന്ന് റിജോഷ് തന്നെ ഫോണിൽ വിളിച്ചിരുന്നെന്ന് ഭാര്യ ലിജി മൊഴി നൽകി. ഇതിൽ കള്ളം പൊളിച്ചത് പൊലീസിന്റെ സമർത്ഥമായ അന്വേഷണമാണ്. ഇതോടെ വസീമിലേക്ക് അന്വേഷണം തിരിഞ്ഞു. ഇത് മനസ്സിലാക്കിയ ഇയാൾ റിജോഷിന്റെ ഭാര്യ ലിജിയെയും കുട്ടിയെയും കൂട്ടി നാടുവിട്ടതായി പൊലീസ് സംശയിക്കുന്നു. നവംബർ നാലിനാണ് മൂവരെയും കാണാതായത്.

ഇതിനുശേഷം വസീം നെടുങ്കണ്ടത്തിന് അടുത്തുള്ള എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചിട്ടുണ്ട്. പിന്നീട് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫായി. എങ്കിലും പ്രതികളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന. ശാന്തൻപാറയ്ക്ക് അടുത്ത് പുത്തടി മുല്ലുർ റിജോഷിന്റെ മൃതദേഹമാണ് കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന മഷ്റൂം ഹട്ട് റിസോർട്ടിന്റെ ഫാം ഹൗസിന് സമീപം മഴവെള്ള സംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യയും റിസോർട്ട് മാനേജറും സംഭവശേഷം ഒളിവിലാണ്. റിജോഷിന്റെ ഭാര്യ ലിജി (29), രണ്ട് വയസ്സുള്ള മകൾ ജൊവാന, ലിജിയുടെ സുഹൃത്തായ റിസോർട്ട് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം (31) എന്നിവരെയാണ് കാണാനില്ലാത്തത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ താനാണ് റിജോഷിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പിടികൂടിയ തന്റെ സഹോദരനെയും സുഹൃത്തിനെയും വിട്ടയക്കണമെന്നും വസിം വിഡിയോ സന്ദേശത്തിൽകൂടി അറിയിച്ചു. സഹോദരനാണ് വിഡിയോ സന്ദേശം ലഭിച്ചത്. ഇതിന്റെ ആധികാരികത പൊലീസ് പരിശോധിച്ചുവരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP