വായിക്കുന്നത് മലയാളം പത്രവും യാത്ര ചെയ്യുന്നത് കെഎസ്ആർടിസി ബസിലും; നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും അനവധി ഭാഷകൾ പഠിക്കുകയും ചെയ്‌തെങ്കിലും കഠിനമായത് മലയാളം പഠിക്കാൻ; സോഫ്റ്റ് വെയർ ഡെവലപ്പറായ ഇംഗ്ലണ്ടുകാരൻ ടോം കേരളത്തെ സ്‌നേഹിക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
എറണാകുളത്തു നിന്നും കായംകുളത്തേക്കുള്ള കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്. മുൻ വാതിലിലൂടെ ബസിനകത്തേക്ക് പ്രവേശിച്ച് മധ്യഭാഗത്തെ ഒരു സീറ്റിൽ ഇടംപിടിച്ചത് ഒരു സായിപ്പാണ്. കയ്യിൽ രണ്ടു പത്രങ്ങളും ഉണ്ട്. ഒരു മലയാളം പത്രവും ഒരു ഇംഗ്ലീഷ് പത്രവും. യാത്ര തുടങ്ങിയ ഉടനെ മലയാളം പത്രമെടുത്ത് പതുക്കെ വായന തുടങ്ങിയപ്പോഴാണ് ബസിന്റെ കണ്ടക്ടറായ ഷെഫീക് ഇബ്രാഹിം സായിപ്പിനെ ശ്രദ്ധിച്ചത്. മലയാളം പത്രം വായിക്കുന്ന സായിപ്പോ എന്ന കൗതുകമാണ് ചുറ്റുമുണ്ടായിരുന്ന യാത്രക്കാരെപ്പോലെ തന്നെ ഷെഫീക്കിനെയും അത്ഭുതപ്പെടുത്തിയത്.
ബസിലെ തിരക്കൊഴിഞ്ഞ് യാത്രക്കാരുടെ എണ്ണവും കൃത്യമാക്കി കഴിഞ്ഞപ്പോൾ ഷെഫീക്ക് പതുക്കെ സായിപ്പിനടുത്തെത്തി. ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചു. അപ്പോൾ മറുപടി വന്നത് മലയാളത്തിലും. പേര് ടോം. സ്ഥലം ഇംഗ്ലണ്ട്. അദ്ദേഹത്തിന് ആവശ്യമുള്ള ഒരു സോഫ്റ്റ് വെയൽ ഡെവലപ്പിനായി മലപ്പുറത്ത് എത്തിയതാണ് അദ്ദേഹം. കേരളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആലപ്പുഴ. ആ ഭംഗി എത്ര ആസ്വദിച്ചാലും മതിവരില്ലെന്ന് ടോം പറയുന്നു. കെസ്ആർടിസിയിൽ മാത്രമാണ് ടോമിന്റെ യാത്ര. സംസാരത്തിനിടയിൽ കഴിഞ്ഞ ദിവസം കെഎസ്ആർടിസിയിൽ നടന്ന സമരത്തെ കുറിച്ചും ടോം ചോദിച്ചു.
കെഎസ്ആർടിസിയിലെ ഒരു വിഭാഗം മാത്രമാണ് സമരം നടത്തിയതെന്നും പണിമുടക്ക് ദിനത്തിൽ പണികിട്ടുമെന്ന് കരുതി യാത്രകളൊന്നും നടത്തിയില്ലെന്നും ടോം പറഞ്ഞു. അതൊക്കെ കഴിഞ്ഞപ്പോഴാണ് കയ്യിലിരിക്കുന്ന മലയാളം പത്രത്തെ കുറിച്ച് ചോദിച്ചത്. പത്രം വായിച്ചു കേൾപ്പിക്കാമോ എന്നു ഷെഫീക്ക് ചോദിച്ചപ്പോൾ ഉടൻ തന്നെ പത്രമെടുത്ത് പതുക്കെ വായന തുടങ്ങി. ഇടയ്ക്ക് തലയുയർത്തി 'എന്റെ ഉച്ചാരണം അത്ര ശരിയല്ല' എന്ന് നിഷ്‌കളങ്കമായ പറയുകയും ചെയ്തു.
നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും ഭാഷകൾ മനസിലാക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മലയാളമാണ് ഏറ്റവം ബുദ്ധിമുട്ടായി തോന്നിയതെന്ന് ടോം പറഞ്ഞപ്പോൾ അഭിമാനമാണ് തോന്നിയതെന്ന് ഷെഫീക്ക് പറയുന്നു. എന്നാൽ 'മലയാളിക്ക് ലോകത്തിലെ ഏത് ഭാഷയും പഠിക്കുവാൻ എളുപ്പമാണ്' എന്ന് ഷെഫീക്ക് അദ്ദേഹത്തിന് മറുപടിയും നൽകി.
കഴിഞ്ഞ ജൂലായിലാണ് ടോം കേരളത്തിൽ എത്തിയത്. ലളിതമായ വസ്ത്രവും സായിപ്പിന്റെ ജാഡകളേതുമില്ലാതെ മലയാളത്തെ സ്നേഹിക്കുന്ന സായിപ്പാണ് ടോം എന്ന ഷെഫീക്ക് പറയുന്നു. കെഎസ്ആർടിസി ബസിലാണ് സായിപ്പിന്റെ സ്ഥിരം യാത്ര. തിരക്കുള്ള സമയമായതിനാൽ കൂടുതൽ സംസാരിക്കാൻ ഷെഫീക്കിന് കഴിഞ്ഞില്ല. ആലപ്പുഴയെത്തി ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ഒരു ചിത്രം എടുക്കാനും ഷെഫീക്ക് മറന്നില്ല. വാട്സാപ്പ് നമ്പരും വാങ്ങി. ചിത്രം അദ്ദേഹത്തിന് അയച്ചു കൊടുത്തു. നല്ലൊരു സൗഹൃദം. 'മലയാളി എന്ന നിലയിൽ മനസ്സിനെ സന്തോഷിപ്പിച്ച നിമിഷങ്ങളായിരുന്നു അത്' ഷെഫീക്ക് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍