Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടിലെ ഇൻസ്പെക്ഷൻ അഥോറിറ്റി; പല തവണ ഗുണനിലവാരം സംബന്ധിച്ച് തിരുത്തൽ നിർദ്ദേശം നൽകിയിട്ടും ഫലംകാണാതെ വന്നതിനെ തുടർന്നാണ് 12 പദ്ധതികൾക്ക് സ്റ്റോപ് മെമോ നൽകിയത്; ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക എന്നത് കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യം; മന്ത്രി സുധാകരനെ ട്രോളുന്ന മറുപടിയുമായി കിഫ്ബി; ബകൻ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടിലെ ഇൻസ്പെക്ഷൻ അഥോറിറ്റി; പല തവണ ഗുണനിലവാരം സംബന്ധിച്ച് തിരുത്തൽ നിർദ്ദേശം നൽകിയിട്ടും ഫലംകാണാതെ വന്നതിനെ തുടർന്നാണ് 12 പദ്ധതികൾക്ക് സ്റ്റോപ് മെമോ നൽകിയത്; ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക എന്നത് കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യം; മന്ത്രി സുധാകരനെ ട്രോളുന്ന മറുപടിയുമായി കിഫ്ബി; ബകൻ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ആഞ്ഞടിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അതേ നാണയത്തിൽ മറുപടിയും. ധനമന്ത്രി തോമസ് ഐസക്കിനെതിരെയുള്ള വിർശനമാണ് സുധാകരന്റേതെന്നായിരുന്നു് വിലയിരുത്തൽ. സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് കിഫ്ബി. ഇതിനെതിരെയാണ് മന്ത്രിയുടെ വിമർശനം. ഭക്ഷണം വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥരെന്ന് ജി സുധാകരൻ തുറന്നടിച്ചത് ഏറെ ചർച്ചയായിരുന്നു. ആ സാഹചര്യത്തിലാണ് കിഫ്ബി മറുപടിയുമായി രംഗത്ത് വരുന്നത്.

36 പിഡബ്ല്യൂഡി നിർമ്മാണപ്രവൃത്തികളിൽ ഗുണനിലവാരമോ,പുരോഗതിയോ ഇല്ലെന്ന് ആദ്യഘട്ട പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു.തുടർന്ന് ഈ നിർമ്മാണപ്രവൃത്തികളെ താൽക്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുള്ളവയുടെ പട്ടികയിൽ പെടുത്തി. ഇക്കാര്യം കിഫ്ബിയുടെ സിഇഒ കത്തുമുഖേന പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ സംസ്ഥാനത്ത് നിർമ്മാണത്തിലിരുന്ന 12 നിർമ്മാണപ്രവൃത്തികൾ നിർത്തിവയ്ക്കാൻ കിഫ്ബി നിർദ്ദേശം നൽകിയിരുന്നുവെന്നും പറയുന്നു. അങ്ങനെ പൊതുമരാമത്തിന്റെ പണികളിലെ ഗുണനിലാവരക്കുറവാണ് കിഫ്ബി ചർച്ചയാക്കുന്നത്.

പല തവണ ഗുണനിലവാരം സംബന്ധിച്ച് തിരുത്തൽ നിർദ്ദേശം നൽകിയിട്ടും ഫലംകാണാതെ വന്നതിനെ തുടർന്നാണ് 12 പദ്ധതികൾക്ക് സ്റ്റോപ് മെമോ നൽകേണ്ടിവന്നത്. ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക എന്നത് കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യ സാക്ഷാൽക്കാരത്തിന് ഭാവിയിലും കർശനമായ ഗുണനിലവാര പരിശോധനയും തുടർന്നുള്ള നിർദ്ദേശങ്ങളും കിഫ്ബിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് കിഫ്ബി വിമർശനത്തിന് നൽകുന്ന മറുപടി. പൊതുമരാമത്ത് വകുപ്പിന് ലഭിച്ച പരാതികൾ ,വകുപ്പ് തുടർനടപടികൾക്കായി കിഫ്ബിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്ന് കിഫ്ബി ഇൻസ്പെക്ഷൻ ടീം പരാതി ഉയർന്ന സ്ട്രെച്ചിൽ പരിശോധനകൾ നടത്തി.

പരിശോധനയിൽ റോഡ്നിർമ്മാണത്തിലെ ഒട്ടേറെ പിഴവുകൾ സംഘം കണ്ടെത്തി. ടി.ആർ.സിയും കിഫ്ബിയും ചേർന്ന് തയാറാക്കിയ രൂപരേഖ അടിസ്ഥാനമാക്കിയല്ല റോഡിന്റെ നിർമ്മാണം എന്നു സംഘം കണ്ടെത്തി. വർക് സൈറ്റിൽ ഉണ്ടായിരിക്കേണ്ട രജിസ്റ്ററുകൾ ഒന്നും ഉണ്ടായിരുന്നില്ല. നിയമപ്രകാരം ഉണ്ടായിരിക്കേണ്ട സിമന്റ്,സ്റ്റീൽ രജിസ്റ്ററുകൾ നിർമ്മാണം തുടങ്ങി 15 മാസങ്ങൾക്ക് ശേഷവും സൈറ്റിൽ ഉണ്ടായിരുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. അങ്ങനെ സുധാകരന്റെ വാദങ്ങളെ പൂർണ്ണമായും തള്ളി കളയുകയാണ് കിഫ്ബി

കിഫ്ബിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ധനലഭ്യത മാത്രമല്ല ,ഗുണനിലവാരവും സമയക്രമവും കിഫ്ബിയുടെ ഉത്തരവാദിത്തം
**************************************

വർക്കല-പൊന്മുടി ടൂറിസം റോഡിലെ പാലോട്-കാരേറ്റ് സ്ട്രെച്ചിനെ കുറിച്ചുവന്ന മാധ്യമവാർത്ത ശ്രദ്ധയിൽ പെട്ടു.ഇത് വാമനപുരം-ചിറ്റാർ റോഡ് നവീകരണപദ്ധതിയുടെ ഭാഗമായി വരും. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള കിഫ്ബിയുടെ ബോർഡ് അംഗീകരിച്ച പദ്ധതികളിലൊന്നാണിത്.ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടിൽ തന്നെ ഇൻസ്പെക്ഷൻ അഥോറിറ്റി(സാങ്കേതികം/ഭരണപരം) എന്ന സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ഇൻസ്പെക്ഷൻ അഥോറിറ്റിക്ക് പദ്ധതികൾ പരിശോധിക്കാനുള്ള വിപുലമായ അധികാരം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമം നൽകുന്നു.

ഈ പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡ് ആണ് എസ്‌പിവി. എസ്‌പിവിയെ തിരഞ്ഞെടുക്കുന്നത് പൂർണമായും പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. അതേസമയം ലോകബാങ്ക് സഹായം നൽകുന്ന കെ.എസ്.ടി.പി പദ്ധതികളിലും സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതികളിലും റോഡുകൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കെ.എസ്.ടി.പി ഡിവിഷനും കേരള റോഡ് ഫണ്ട് ബോർഡിനും കൈമാറുന്നു. എന്നാൽ കിഫ്ബി പദ്ധതിയിൽ ഈ റോഡുകൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് കൈമാറുന്നില്ല.വകുപ്പിന്റെ ഉടമസ്ഥതയിലും അധികാരപരിധിയിലും നിന്നുകൊണ്ടു മാത്രമാണ് പദ്ധതികളുടെ നിർവഹണം.കെഎസ്ടിപി-സിആർഡിപി രീതികളേക്കാൾ പൊതുമരാമത്ത് വകുപ്പിന്റെ ശേഷി വർധനയ്ക്ക് ഈ രീതിയാണ് നല്ലതെന്ന് സർക്കാർ നിശ്ചയിക്കുകയായിരുന്നു.ഓരോ പദ്ധതിക്കും പൊതുമരാമത്ത് സെക്രട്ടറിയും,എസ്‌പിവി സിഇഒയും(ഇവിടെ കെ.ആർ.എഫ്.ബി),കിഫ്ബി സിഇഓയും ഒരു ത്രികക്ഷി ഉടമ്പടിയിൽ ഏർപ്പെടുന്നു. ഗുണനിലവാരം ഉറപ്പുവരുത്താനായി എസ്‌പിവിയെയും വകുപ്പ് ഉദ്യോഗസ്ഥന്മാരേയും സഹായിക്കുന്നതിനായി കിഫ്ബി, ടെക്നിക്കൽ റിസോഴ്സ് സെന്റർ(ടിആർസി)എന്നൊരു സംവിധാനത്തിന് രൂപംകൊടുത്തിട്ടുണ്ട്.ടിആർസി മുന്തിയ തലത്തിലുള്ള സാങ്കേതിക ഉപദേശം വകുപ്പുകൾക്ക് നൽകുന്നു.

മേൽപ്പറഞ്ഞ പദ്ധതിയിലെ പാലോട്-കാരേറ്റ് സ്ട്രെച്ചിനെ കുറിച്ചുള്ള മാധ്യമവാർത്തയ്ക്കും മുന്നേ പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നിരുന്നു.പൊതുമരാമത്ത് വകുപ്പിന് ലഭിച്ച പരാതികൾ ,വകുപ്പ് തുടർനടപടികൾക്കായി കിഫ്ബിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്ന് കിഫ്ബി ഇൻസ്പെക്ഷൻ ടീം പരാതി ഉയർന്ന സ്ട്രെച്ചിൽ പരിശോധനകൾ നടത്തി. പരിശോധനയിൽ റോഡ്നിർമ്മാണത്തിലെ ഒട്ടേറെ പിഴവുകൾ സംഘം കണ്ടെത്തി. ടി.ആർ.സിയും കിഫ്ബിയും ചേർന്ന് തയാറാക്കിയ രൂപരേഖ അടിസ്ഥാനമാക്കിയല്ല റോഡിന്റെ നിർമ്മാണം എന്നു സംഘം കണ്ടെത്തി. വർക് സൈറ്റിൽ ഉണ്ടായിരിക്കേണ്ട രജിസ്റ്ററുകൾ ഒന്നും ഉണ്ടായിരുന്നില്ല. നിയമപ്രകാരം ഉണ്ടായിരിക്കേണ്ട സിമന്റ്,സ്റ്റീൽ രജിസ്റ്ററുകൾ നിർമ്മാണം തുടങ്ങി 15 മാസങ്ങൾക്ക് ശേഷവും സൈറ്റിൽ ഉണ്ടായിരുന്നില്ല.

പ്രൈം,ടാക് കോട്ടുകളുടെ സ്പ്രേ റേറ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മൂല്യം തെറ്റായിരുന്നു. എന്നിട്ടും ചാർജുണ്ടായിരുന്ന എൻജിനീയർ അതിന് അനുമതി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ടെക്നിക്കൽ ഇൻസ്പെക്ഷൻ അഥോറിറ്റിയുടെ ആവർത്തിച്ചുള്ള നിർദ്ദേശമുണ്ടായിട്ടും പിഇഡി തയാറാക്കിയില്ല. കഴിഞ്ഞ ഏപ്രിലിൽ ഇൻസ്പെക്ഷൻ ടീം നടത്തിയ പരിശോധനയിൽ 23 ശതമാനം മാത്രമാണ് നിർമ്മാണത്തിലുണ്ടായ പുരോഗതിയെന്ന് കണ്ടെത്തി. എന്നാൽ കരാറനുസരിച്ച് ഈ സമയത്തിനകം 72 ശതമാനം പണികൾ കരാറുകാരൻ പൂർത്തിയാക്കേണ്ടതായിരുന്നു.

പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിച്ച് ഏഴുദിവസത്തിനകം കിഫ്ബിയുടെ ചീഫ് പ്രോജക്ട് എക്സാമിനർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിരുന്നു. എന്നാൽ സമയബന്ധിതമായി ഇതു പാലിക്കപ്പെട്ടിട്ടില്ല. പദ്ധതിയുടെ രൂപകൽപ്പനയിലോ നടത്തിപ്പിലോ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കിൽ അതു കിഫ്ബി മാർഗരേഖയ്ക്ക് വിധേയമായി മാത്രമേ പാടുള്ളു എന്നതും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട കിഫ്ബി നൽകിയിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ ഒന്നും നടപ്പാക്കിയതായി കാണുന്നില്ല. ഇത്തരത്തിലുള്ള 36 പിഡബ്ല്യൂഡി നിർമ്മാണപ്രവൃത്തികളിൽ ഗുണനിലവാരമോ,പുരോഗതിയോ ഇല്ലെന്ന് ആദ്യഘട്ട പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു.തുടർന്ന് ഈ നിർമ്മാണപ്രവൃത്തികളെ താൽക്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുള്ളവയുടെ പട്ടികയിൽ പെടുത്തി. ഇക്കാര്യം കിഫ്ബിയുടെ സിഇഒ കത്തുമുഖേന പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.നേരത്തെ സംസ്ഥാനത്ത് നിർമ്മാണത്തിലിരുന്ന 12 നിർമ്മാണപ്രവൃത്തികൾ നിർത്തിവയ്ക്കാൻ കിഫ്ബി നിർദ്ദേശംനൽകിയിരുന്നു.

പല തവണ ഗുണനിലവാരം സംബന്ധിച്ച് തിരുത്തൽ നിർദ്ദേശം നൽകിയിട്ടും ഫലംകാണാതെ വന്നതിനെ തുടർന്നാണ് ഈ 12 പദ്ധതികൾക്ക് സ്റ്റോപ് മെമോ നൽകേണ്ടിവന്നത്. ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക എന്നത് കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യ സാക്ഷാൽക്കാരത്തിന് ഭാവിയിലും കർശനമായ ഗുണനിലവാര പരിശോധനയും തുടർന്നുള്ള നിർദ്ദേശങ്ങളും കിഫ്ബിയുടെ ഭാഗത്തു നിന്നുണ്ടാകും.

കിഫ്ബി ഉറപ്പു വരുത്തുന്നു.

ധനലഭ്യത,ഗുണനിലവാരം,സമയക്രമം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP