Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശിവസേനയ്ക്കുള്ള പിന്തുണയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്; തീരുമാനമായിട്ടില്ലെന്ന് വാർത്താക്കുറിപ്പ്; എൻസിപിയുമായി ചർച്ചകൾ തുടരുമെന്ന് കെ.സി.വേണുഗോപാൽ; ആദിത്യ താക്കറെയും കൂട്ടരും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാജ്ഭവനിൽ; കോൺഗ്രസും എൻസിപിയും ശിവസേനയെ പിന്തുണയ്ക്കുന്ന കത്ത് കൈമാറിയില്ല; രണ്ടുദിവസത്തെ സമയം ചോദിച്ചെങ്കിലും ഗവർണർ അത് അനുവദിച്ചില്ലെന്ന് ആദിത്യ താക്കറെ; 17 ദിവസം പിന്നിട്ടും മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നു

ശിവസേനയ്ക്കുള്ള പിന്തുണയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്; തീരുമാനമായിട്ടില്ലെന്ന് വാർത്താക്കുറിപ്പ്; എൻസിപിയുമായി ചർച്ചകൾ തുടരുമെന്ന് കെ.സി.വേണുഗോപാൽ; ആദിത്യ താക്കറെയും കൂട്ടരും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാജ്ഭവനിൽ; കോൺഗ്രസും എൻസിപിയും ശിവസേനയെ പിന്തുണയ്ക്കുന്ന കത്ത് കൈമാറിയില്ല; രണ്ടുദിവസത്തെ സമയം ചോദിച്ചെങ്കിലും ഗവർണർ അത് അനുവദിച്ചില്ലെന്ന് ആദിത്യ താക്കറെ; 17 ദിവസം പിന്നിട്ടും മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് കോൺഗ്രസിന്റെ പിന്തുണ എന്ന് വാർത്തകൾ വന്നതിന് പിന്നാലെ തീരുമാനമായിട്ടില്ലെന്ന് പാർട്ടിയുടെ പ്രസ്താവന. എൻസിപിയുമായി ചർച്ചകൾ തുടരുമെന്നാണ് കുറിപ്പിൽ പറയുന്നത്. കോൺഗ്രസ് പുറത്തു നിന്ന് പിന്തുണയ്ക്കുമെന്നാണ് നേരത്തെ സൂചനകൾ ഉണ്ടായിരുന്നത്. കോൺഗ്രസും എൻസിപിയും ശിവസേനയെ പിന്തുണയ്ക്കുന്ന കത്ത് ഗവർണർക്ക് കത്ത് കൈമാറിയെന്നും വാർത്ത വന്നു. എന്നാൽ, അങ്ങനെയുണ്ടായില്ലെന്നാണ് ആദിത്യ താക്കറെ വ്യക്തമാക്കിയത്. ശിവസേന-എൻസിപി സർക്കാർ രൂപീകരണത്തിൽ എതിർപ്പില്ലെന്ന് സിപിഎം വ്യക്തമാക്കി. ബിജെപിയെ അകറ്റി നിർത്താനുള്ള നടപടിയാണിതെന്ന് കേന്ദ്ര നേതൃത്വം പ്രതികരിച്ചു. എൻസിപി നേതൃത്വം പിന്തുണ പ്രഖ്യാപിച്ച് ഗവർണർക്ക് ഫാക്‌സ് അയച്ചിട്ടുണ്ട്. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും എൻഡിഎ വിടണമെന്നും പൊതുമിനിമം പരിപാടി വേണമെന്നും ശിവസേനയെ പിന്തുണയ്ക്കാൻ ഉപാധികൾ വച്ചിരിക്കുന്നത്.

ശിവസേന നേതാവ് ആദിത്യ താക്കറെയും മറ്റുനേതാക്കളും രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. കക്ഷിനേതാവായി തിരഞ്ഞെടുത്ത് ഏക്‌നാഥ് ഷിൻഡെയും ആദിത്യ താക്കറെയ്‌ക്കൊപ്പമുണ്ടായിരുന്നു. തങ്ങൾ സർക്കാർ രൂപീകരിക്കാൻ രണ്ടുദിവസത്തെ സമയം ചോദിച്ചെങ്കിലും ഗവർണർ അതനുവദിച്ചില്ലെന്ന് ആദിത്യതാക്കറെ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 ശിവസേന മേധാവി ഉദ്ധവ് താക്കറെയും കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും ടെലിഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് സോണിയയുടെ ജൻപഥ് 10 ലെ വസതിയിൽ മുതിർന്ന നേതാക്കൾ വിഷയം ചർച്ച ചെയ്തു. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ചുമതലയുള്ള മല്ലികാർജുൻ ഖാർഗെ, എ.കെ.ആന്റണി, അഹമ്മദ് പട്ടേൽ, മുകുൽ വാസ്‌നിക്, പൃഥ്വിരാജ് ചവാൻ തുടങ്ങിയവർ പങ്കെടുത്തു.

നേരത്തെ ഉദ്ധവ് താക്കറയും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുമിനിമം പരിപാടി അടക്കമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. സർക്കാർ രൂപവത്കരണത്തിനു രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചിരുന്നു. ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപവത്കരിക്കാനില്ലെന്നു ബിജെപി നേതാക്കൾ ഇന്നലെ ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ട് അറിയിച്ചിരുന്നു. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നല്കാനാണു ശിവസേനാ നിയമസഭാ കക്ഷി നേതാവ് ഏക്‌നാഖ് ഷിൻഡെയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നതെന്നു രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

288 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണു സർക്കാർ രൂപവത്കരണത്തിൽനിന്നു പിന്മാറാൻ തീരുമാനമായത്. ശിവസേന ജനവിധിയെ അവഹേളിച്ചുവെന്ന് ഗവർണറെ സന്ദർശിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ അംഗീകാരം ബിജെപി-ശിവസേന സഖ്യത്തിനാണ്. എന്നാൽ ജനവിധി മാനിക്കാൻ ശിവസേന തയാറായില്ല.

അതുകൊണ്ടാണു സർക്കാർ രൂപവത്കരിക്കാൻ ഞങ്ങൾ അവകാശമുന്നയിക്കാത്തത്. ശിവസേനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു -പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിക്കാത്തതായിരുന്നു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമായത്.ഏറ്റവും വലിയ കക്ഷിയെന്ന നിലയിലായിരുന്നു ബിജെപി നിയമസഭാ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ സർക്കാരുണ്ടാക്കാൻ ശനിയാഴ്ച ഗവർണർ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിനു മുമ്പ് ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച നിയമസഭയുടെ കാലാവധി അവസാനിച്ചിരുന്നു.

കോൺഗ്രസും എൻസിപിയും പിന്തുണച്ചതോടെ ശിവസേനയ്ക്ക് 154 പേരുടെ പിന്തുണയാകും. എന്നാൽ, ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ എന്നിവരടക്കമുള്ള നേതാക്കൾ ശിവസേനയെ പിന്തുണയ്ക്കണമെന്നു വാദിച്ചിരുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണത്തിനു താത്പര്യമില്ലെന്ന് അശോക് ചവാൻ പറഞ്ഞു.മഹാരാഷ്ട്രയുടെ ചുമതലയുള്ള മല്ലികാർജുൻ ഖാർഗെ, സഞ്ജയ് നിരുപം തുടങ്ങിയവർ ശിവസേനാ ബന്ധത്തെ എതിർക്കുകയും ചെയ്തു. കോൺഗ്രസ് ഹൈക്കമാൻഡിനും ശിവസേനയുമായുള്ള ബന്ധത്തിനു താത്പര്യമില്ലായിരുന്നു. ഇതോടെ ശിവസേന നേതൃത്വം നല്കുന്ന സർക്കാരിൽ എൻസിപി പങ്കാളിയാകുകയും കോൺഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കുകയും ചെയ്യുക എന്ന സാധ്യത തുറന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP