Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദീപക് മിശ്ര ഭരണഘടനാപരമായ ധാർമ്മികത ഉയർത്തിപ്പിടിച്ചപ്പോൾ രഞ്ജൻ ഗൊഗോയി ഊന്നൽ നൽകിയത് മതസ്വാതന്ത്ര്യത്തിന്റെ വിശാലത; 25ാം വകുപ്പിൽ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണെന്ന് മൂൻ ചീഫ് ജസ്റ്റിസ് പറയുമ്പോൾ മതവിശ്വാസത്തിനുള്ള അവകാശം നൽകുന്ന ഈ അനുച്ഛേദത്തിന്റെ അർഥവ്യാപ്തിയിൽ കൂടുതൽ വിശദീകരണം വേണമെന്ന് നിലവിലെ ചീഫ് ജസ്റ്റിസ്; ശബരിമല വിധികളിൽ പ്രതിഫലിച്ചത് ന്യായാധിപന്മാരുടെ രാഷ്ട്രീയവും വ്യക്തിപരവുമായ വീക്ഷണമോ?

ദീപക് മിശ്ര ഭരണഘടനാപരമായ ധാർമ്മികത ഉയർത്തിപ്പിടിച്ചപ്പോൾ രഞ്ജൻ ഗൊഗോയി ഊന്നൽ നൽകിയത് മതസ്വാതന്ത്ര്യത്തിന്റെ വിശാലത; 25ാം വകുപ്പിൽ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണെന്ന് മൂൻ ചീഫ് ജസ്റ്റിസ് പറയുമ്പോൾ മതവിശ്വാസത്തിനുള്ള അവകാശം നൽകുന്ന ഈ അനുച്ഛേദത്തിന്റെ അർഥവ്യാപ്തിയിൽ കൂടുതൽ വിശദീകരണം വേണമെന്ന് നിലവിലെ ചീഫ് ജസ്റ്റിസ്; ശബരിമല വിധികളിൽ പ്രതിഫലിച്ചത് ന്യായാധിപന്മാരുടെ രാഷ്ട്രീയവും വ്യക്തിപരവുമായ വീക്ഷണമോ?

എം.മാധവദാസ്

 തിരുവനന്തപുരം: തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വിധി കൽപ്പിക്കപ്പെടേണ്ടതാണ് നിയമ വ്യവസ്ഥയെന്ന അടിസ്ഥാന പ്രമാണം മറന്ന് ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണങ്ങൾക്കനുസരിച്ചും രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും അനുസരിച്ചാണ് ഇന്ത്യൻ ജുഡീഷ്യറി പ്രവർത്തിക്കേണ്ടത്. തെളിവുകൾക്കുപകരം ഐതിഹ്യങ്ങളും പുരാണങ്ങളും ഉദ്ധരിച്ച വിധിക്കപ്പെട്ട ബാബറികേസിനു പിന്നാലെ, ശബരിമലകേസും ചർച്ചയാവുമ്പോൾ ഉയരുന്ന ഏറ്റവും വലിയ വിമർശനവും അതുതന്നെയാണ്. ശബരിമലയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി വിധി പറഞ്ഞ അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉയർത്തിപ്പിടിച്ച ഭരണഘടനാ ധാർമ്മികത എന്ന ആശയത്തിന്റെ ഘടകവിരുദ്ധമായ നിലപാടാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയി എടുത്തിട്ടുള്ളത്.

രണ്ടുപേരും രണ്ട് കാഴ്ചപ്പാടുള്ളവർ ആണെന്ന് വ്യക്തം. ദീപക് മിശ്ര ഭരണഘടനാപരമായ ധാർമ്മികത ഉയർത്തിപ്പിടിച്ചപ്പോൾ രഞ്ജൻ ഗൊഗോയി ഊന്നൽ നൽകിയത് മതസ്വാതന്ത്ര്യത്തിന്റെ വിശാലതയാണ്. 25ാം വകുപ്പിൽ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണന്ന് ദീപക് മിശ്ര പറയുമ്പോൾ, മതവിശ്വാസത്തിനുള്ള അവകാശം നൽകുന്ന ഈ അനുച്ഛേദം അർഥവ്യാപ്തിയിൽ സംശയിക്കുന്ന രഞ്ജൻ ഗൊഗോയി കൂടുതൽ വിശദീകരണം വേണമെന്നും ആവശ്യപ്പെടുന്നു.

2018 ലെ യുവതീപ്രവേശനം സംബന്ധിച്ച വിധി പുറത്തു വന്നപ്പോൾ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം ബെഞ്ചിലുണ്ടായിരുന്ന അഞ്ചിൽ നാല് പേരും അനുകൂലവിധിയാണ് എഴുതിയത്. അന്ന് വിയോജിച്ച് വിധി എഴുതിയ ഒരേ ഒരാൾ ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ്. ഇതേ കേസ് വീണ്ടും കോടതിയുടെ മുന്നിലെത്തിയപ്പോൾ മതകാര്യങ്ങളിൽ കോടതി ഇടപെടുന്നതിലെ തന്റെ വിയോജിപ്പ് ഇന്ദു മൽഹോത്ര ആവർത്തിച്ചു. ദീപക് മിശ്രക്ക് പകരമായി ബെഞ്ചിലെത്തി ആദ്യമായി കേസ് കേട്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മതകാര്യങ്ങളിലും ആചാരങ്ങളിലും എത്രത്തോളം കോടതിക്ക് ഇടപെടാമെന്ന സംശയമാണ് ഉന്നയിച്ചത്.

കഴിഞ്ഞ വർഷം യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ജസ്റ്റിസ് എഎൻ ഖൻവിൽക്കർ പക്ഷേ ഇക്കുറി നിലപാട് മാറ്റി. മതങ്ങളുടെ സവിശേഷമായ ആചാരങ്ങളിൽ കോടതി എത്രത്തോളം ഇടപെടണം എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നുമുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടിനൊപ്പമാണ് ഖൻവിൽക്കർ ഇപ്രാവശ്യം നിന്നത്. ഇതോടെയൊണ് കേസ് വിശാലബെഞ്ചിലേക്ക് പോകുന്ന അവസ്ഥയുണ്ടായത്. യുവതീപ്രവേശനത്തിന് അനുകൂലമായി 2018-ൽ വിധിയെഴുത്തിയ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢും, ജസ്റ്റിസ് റോഹിങ്ടൺ നരിമാനും അതേ നിലപാടിൽ ശക്തമായി ഉറച്ചു നിന്നെങ്കിലും ജസ്റ്റിസ് ഖൻവിൽക്കറുടെ നിലപാട് മാറ്റമാണ് കേസ് വിശാലബെഞ്ചിന് വിടുന്നതിൽ നിർണായകമായത്. ഖൻവിൽക്കർ മുൻനിലപാടിൽ നിന്നിരുന്നുവെങ്കിൽ ഹർജികൾ തള്ളുകയും യുവതീപ്രവേശനം നിലനിൽക്കുകയും ചെയ്യുമായിരുന്നു.

പക്ഷേ ദീപക് മിശ്രയുടെ വിധി പൂർണ്ണമായും ഭരണഘടനാ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ആയിരുന്നെന്നും, എല്ലാ ആചാരങ്ങളും ഇന്ത്യൻ ഭരണഘടനയുടെ മൗലിക അവകാശങ്ങൾക്ക് കീഴിലാണെന്ന പുരോഗമന ആശയമാണ് ഉയർത്തിയതെന്ന് അഡ്വ കാളീശ്വരം രാജിനെപ്പോലുള്ള നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശബരിമലയിൽ സ്ത്രീപ്രവേശം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞ പ്രധാന കാരണങ്ങൾ ഇവയാണ്.

1 അയ്യപ്പഭക്തർ പ്രത്യേക മതവിഭാഗമല്ല. അവർക്കു പ്രത്യേക മതസംഹിതയില്ല.

2 വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) 'എല്ലാ വ്യക്തികളും' എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നു. ഈ വകുപ്പനുസരിച്ച് അവകാശത്തിനു ലിംഗഭേദമില്ല; ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേർതിരിവുമില്ല.

3 ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണു കേരള ഹിന്ദു ആരാധനാ സ്ഥല നിയമത്തിലെ 3(ബി) വകുപ്പുപ്രകാരം ശബരിമലയിലെ രീതി.

4 3 (ബി) വകുപ്പ് ഹിന്ദു സ്ത്രീകളുടെ വിശ്വാസ ആചരണ അവകാശം നിഷേധിക്കുന്നതിനാൽ ഭരണഘടനയുടെ 25(1) വകുപ്പുപ്രകാരമുള്ള മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നു.

5 25ാം വകുപ്പിൽ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണ്. അതിനെ വ്യക്തികളോ മതവിഭാഗങ്ങളോ കൽപിക്കുന്ന ഇടുങ്ങിയ അർഥത്തിലല്ല കാണേണ്ടത്.

6 ഭരണഘടനാ വകുപ്പിൽ പറയുന്ന പൊതുക്രമം, സദാചാരം, ആരോഗ്യം എന്നീ നിയന്ത്രണ കാരണങ്ങൾ, സ്ത്രീകളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനും വേർതിരിവു കാട്ടാനും നിയമപരമായ അവകാശം നിഷേധിക്കാനുമുള്ളതല്ല.

7 വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല.വിലക്കു മാറ്റുന്നതു ഹിന്ദുമതത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ല.

8 വിലക്കിനു ചട്ടത്തിലൂടെ പിൻബലം നൽകിയിരുന്നെങ്കിലും അതു മതത്തിന്റെ അനുപേക്ഷണീയമോ അവിഭാജ്യമോ ആയ സംഗതിയല്ല.

9 1965 ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല നിയമത്തിലെ 3ാം വകുപ്പ് എല്ലാ പൊതു ആരാധനാ സ്ഥലങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനാനുമതി നൽകുന്നു. ഇതിനു വിരുദ്ധമാണു ചട്ടത്തിലെ 3(ബി) വകുപ്പ്.

10 വർഗ, വിഭാഗ വ്യത്യാസങ്ങൾ പാടില്ലെന്നാണു നിയമത്തിലെ 4(1) വകുപ്പ്. അതിനും വിരുദ്ധമാണു 3(ബി) വകുപ്പ്.

11 ആചാരങ്ങളും പ്രയോഗ രീതികളും ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങൾക്കും പൊതു ആരാധനാ സ്ഥലങ്ങളിൽ പ്രാർത്ഥിക്കാനുള്ള അവകാശത്തിനു വഴിമാറണമെന്നാണു നിയമത്തിലെ 3, 4(1) വകുപ്പുകൾ വ്യക്തമാക്കുന്നത്.

മതം പ്രബലം; കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന് രഞ്ജൻ ഗൊഗോയി

എന്നാൽ രഞ്ജൻ ഗൊഗേയ് കേസിലെ മെറിറ്റിലേക്ക് കടക്കുന്നില്ല. മതകാര്യങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. മതവിശ്വാസത്തിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാം എന്നതിൽ ഒരു ജുഡീഷ്യൽ പോളിസിയുടെ ആവശ്യത്തിലേക്കാണ് ഇത്തരം സാഹചര്യങ്ങൾ എത്തിക്കുന്നതെന്ന് അദ്ദേഹം വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഇത് ഒരു രാഷ്ട്രീയ തന്ത്രമാണെന്നും ഫലത്തിൽ എക സിവിൽ കോഡ് അടക്കമുള്ള ആശയങ്ങളിലേക്കാണ് കൊണ്ടുപോകുന്നതുമെന്നുമാണ് വിമർശനം.

മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങൾ എന്ത് എന്നതു സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് രഞ്ജൻ ഗൊഗോയി പറയുന്നു. ഇന്ത്യ പോലെ വൈവിധ്യപൂർണമായ ഒരു നാട്ടിൽ മതവിശ്വാസങ്ങളിലും ആ വൈവിധ്യമുണ്ട്. ഒരു മതത്തിന്റെ അവിഭാജ്യ ഘടകമായ വിശ്വാസങ്ങൾ എന്ന് ഒരു വിഭാഗം കരുതുന്ന കാര്യം അതേ മതത്തിന്റെ തന്നെ മറ്റു വിഭാഗത്തിന് അവിഭാജ്യ ഘടകം ആവണമെന്നില്ല. ഇരു വിഭാഗങ്ങൾക്കും സ്വന്തം വിശ്വാസം പുലർത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുമുണ്ട്. മതവിശ്വാസത്തിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാം എന്നതിൽ ഒരു ജുഡീഷ്യൽ പോളിസിയുടെ ആവശ്യത്തിലേക്കാണ് ഇത്തരം സാഹചര്യങ്ങൾ എത്തിക്കുന്നതെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

ആരാധനാ സ്ഥലങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ശബരിമലയിൽ മാത്രമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലിം സ്ത്രീകൾക്ക് പള്ളികളിലും ദർഗകളിലും പ്രവേശിക്കുന്നതിലും സമുദായം മാറി വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകൾക്ക് അഗ്യാരിയിൽ പ്രവേശിക്കുന്നതിലും ഇതേ വിഷയമുണ്ട്. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീ ചേലാ കർമത്തിൽ കോടതിക്ക് ഇടപെടാമോ എന്ന കാര്യം സുപ്രീം കോടതിയുടെ തന്നെ പരിഗണയിലുണ്ട്.

മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും നീതി ഉറപ്പുവരുത്തുന്നതിന് വിശാല ബെഞ്ചിന്റെ തീർപ്പ് ആവശ്യമുണ്ട്. വിശ്വാസവും മൗലിക അവകാശവുമായി പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന വിഷയങ്ങൾക്കു പരിഹാരം കാണാൻ ഇതിലൂടെ കഴിയും. ഭരണഘടനാ വിഷയങ്ങളിൽ അഞ്ച് അംഗങ്ങളിൽ കുറയാത്ത ബെഞ്ച് തീർപ്പു കൽപ്പിക്കണമെന്നത്, സുപ്രീം കോടതിയിൽ ഏഴ് ജഡ്ജിമാർ മാത്രമുണ്ടായിരുന്ന കാലത്തെ ചട്ടമാണ്. ഇപ്പോഴത്തെ ജഡ്ജിമാരുടെ എണ്ണം പരിഗണിച്ച് കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ട ഭരണഘടനാ ബെഞ്ച് ഇക്കാര്യങ്ങളിൽ തീർപ്പു കൽപ്പിക്കുന്നത് നീതി ഉറപ്പാക്കാനും വിധിന്യായത്തിന്റെ ആധികാരികത ഉറപ്പിക്കാനും സാഹചര്യമൊരുക്കും.

ശബരിമല കേസിലെ പുനപ്പരിശോധനാ ഹർജികളിലെ വിധി മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശന കേസുമായും പാഴ്‌സി സ്ത്രീകളുടെ അഗ്യാരി പ്രവേശന കേസുമായും ദാവൂദി ബോറ ചേലാ കർമ കേസുമായും പരസ്പരം ബന്ധപ്പെടാവുന്നതും അവയെ ബാധിക്കാവുന്നതുമാണ്. ഒരു മതത്തിന്റെ വിശ്വാസങ്ങളിൽ അവിഭാജ്യ ഘടകം എന്ത്, ആരാണ് അതു തീരുമാനിക്കേണ്ടത്, കോടതികൾക്ക് അതിൽ ഇടപെടാമോ അതോ മതപുരോഹിതരാണോ അതു തീരുമാനിക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങൾ ഈ കേസുകളും ഉയർത്തുന്നുണ്ട്. പ്രത്യേക വിശ്വാസങ്ങൾ പിന്തുടർന്നുപോരുന്ന പ്രത്യേക മതവിഭാഗങ്ങൾ ആരൊക്കെ എന്നതു സംബന്ധിച്ചും പരിശോധന നടത്തേണ്ടതുണ്ട്.

ഒരു വിഭാഗത്തിൽ പെടാത്ത ആൾക്ക് ആ വിഭാഗത്തിന്റെ വിഷയം ഉന്നയിച്ച് പൊതുതാത്പര്യ ഹർജി നൽകാനാവുമോയെന്നതും പരിശോധിക്കേണ്ട കാര്യമാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ (ഡിനോമിനേഷൻ) അവിഭാജ്യ ഘടകങ്ങൾ എന്തൊക്കെയെന്ന് അതതു വിഭാഗങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന ശിരൂർ മഠം കേസിലെയും വിശ്വാസ കാര്യങ്ങളിൽനിന്ന് കോടതികൾ മാറിനിൽക്കണമന്ന അജ്മീർ ദർഗ കേസിലെയും വിധികളെ വിശാല ബെഞ്ച് പരിശോധിക്കണമമെന്ന് വിധിന്യായത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP