Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലയിൽ ഒരു കാലഘടികാരം

കലയിൽ ഒരു കാലഘടികാരം

ഷാജി ജേക്കബ്‌

വിപരീതങ്ങളുടെ കലയാണ് വി.ജെ. ജയിംസിന് നോവൽ എന്ന് നിരീശ്വരൻ നിരൂപണം ചെയ്യുമ്പോൾ ഈ പംക്തിയിൽ സൂചിപ്പിച്ചത് ആവർത്തിക്കട്ടെ. ‘ആന്റിക്ലോക്കും’ അതിന്റെ ശീർഷകം പോലെതന്നെ വൈരുധ്യങ്ങളുടെ സമവായത്തിലൂടെ ജീവിതത്തിന്റെ വ്യാകരണം രചിക്കുന്ന നോവലാകുന്നു. ‘പുറപ്പാടിന്റെ പുസ്തകം’ (1999) മുതൽ ‘ആന്റിക്ലോക്ക്’ വരെ; കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്തുടനീളം ജയിംസ് പ്രകടിപ്പിച്ചുപോരുന്ന നോവലെഴുത്തിലെ പ്രൊഫഷണലിസത്തിന്റെ ഏറ്റവും മൗലികമായ ഘടകവും തുടർച്ചയായി നിലനിർത്തുന്ന എഴുത്തിന്റെ കലാവിദ്യയെക്കുറിച്ചുള്ള ഈയൊരു സൂക്ഷ്മജാഗ്രത തന്നെയാണ്.

ജയിംസിന്റെ നോവലുകൾ സാമൂഹ്യപാഠങ്ങളോ കുടുംബകഥകളോ രാഷ്ട്രീയവിമർശനങ്ങളോ സ്ഥലപുരാണങ്ങളോ ചരിത്രഗാഥകളോ അല്ല. മനുഷ്യജീവിതത്തിലെ അസാധാരണമായ ചില അനുഭവങ്ങളുടെയോ അവസ്ഥകളുടെയോ ജ്യാമിതീയഭാവനകളാണ്. വിരുദ്ധഭാവസങ്കലിതമായ രൂപപാഠങ്ങൾ. വിപരീതങ്ങളുടെ ഉത്സവം. ഉപരിതലത്തിലേതെന്നതിനെക്കാൾ അധോതലത്തിലെ ജീവിതങ്ങൾ. ജീവിതോന്മുഖമെന്നതിനെക്കാൾ മരണാഭിമുഖമായ സഞ്ചാരങ്ങൾ. മനുഷ്യാസ്തിത്വത്തിന്റെ സമവായങ്ങളിലേക്കെന്നതിനെക്കാൾ പടലപ്പിണക്കങ്ങളിലേക്കുള്ള നോട്ടങ്ങൾ. കാലഭാവനയുടെ പരിചിതമെന്നതിനെക്കാൾ അപരിചിതമായ ഭൂപടങ്ങൾ. ആത്യന്തികമായി, മനുഷ്യജീവിതത്തിന്റെ നിത്യസന്ദേഹങ്ങളെക്കുറിച്ചുള്ള ആരായലുകളാണ് അവ. തുറക്കാത്തതോ തുറക്കാനാവാത്തതോ ആയ പൂട്ടുകൾ ഒരു നിരന്തരസൂചകമായി ഈ എഴുത്തുകാരന്റെ രചനകളിൽ കടന്നുവരുന്നത് യാദൃച്ഛികമല്ല. ജീവിതത്തെ ഒരു കടങ്കഥയായി കണ്ട് അതിനുത്തരം തേടുകയാണ് ജയിംസിന്റെ രചനകൾ ചെയ്യുന്നത്. വിശ്വാസവും ശാസ്ത്രവും; ജീവിതവും മരണവും; മിത്തും യാഥാർഥ്യവും; ഈശ്വരനും നിരീശ്വരനും; ക്ലോക്കും ആന്റിക്ലോക്കും; വിരക്തിയും കാമനയും; ചലനവും നിശ്ചലതയും; ജഡവും ജീവനുമൊക്കെ അതിന്റെ പൂട്ടുതുറക്കൽ വിദ്യയുടെ താക്കോൽ പരീക്ഷണങ്ങൾ മാത്രമാണ്. ഒരു വാക്യത്തിലെന്നല്ല, ഒറ്റവാക്കിൽതന്നെ സംഗ്രഹിക്കാവുന്ന പ്രമേയമായിരിക്കും ജയിംസിന്റെ നോവലുകൾക്കെല്ലാമുള്ളത്. ഒരു താക്കോൽവാക്കിൽ നിന്നു വിടർത്തിയെടുക്കുന്ന മയിലാട്ടമാണ് അവയ്ക്കുണ്ടാവുക. മരണം, യാത്ര, ഓർമ, മോഷണം, വിശ്വാസം, സമയം......... വിചാരപദ്ധതികളായി വളരുന്ന ലോക-ജീവിതബന്ധങ്ങളുടെയും സയുക്തികവും സംവാദാത്മകവുമായ ബോധങ്ങളുടേതെന്നതിനെക്കാൾ പ്രതിബോധങ്ങളുടെയും മേച്ചിൽപ്പുറമാണ് ജയിംസിന്റെ ഓരോ രചനയും.

രഹസ്യങ്ങളുടെ പുസ്തകമാണ് നോവൽ എന്നു ജയിംസ് വിശ്വസിക്കുന്നുണ്ടാവണം. പുറപ്പാടുകളുടെ പുസ്തകം മുതൽ ആന്റിക്ലോക്ക് വരെ ഏതും നോക്കൂ. ഒരാൾക്കും മറ്റൊരാളോടും പങ്കുവയ്ക്കാൻ പറ്റാത്ത പ്രാണദുഃഖങ്ങളും ജീവിതാനന്ദങ്ങളും കൊണ്ടുപണിത അതാര്യമായൊരു ചില്ലുകൂടാരമാണ് തന്റെ ഓരോ നോവലും എന്നാണ് ജയിംസ് വായനക്കാരോടു പറയുന്നത്. ജീവിതത്തിന്റെ രഹസ്യചരിത്രമാണ് നോവൽ എന്ന് സിദ്ധാന്തിക്കുന്ന രചനകൾ. ചരിത്രത്തിന്റെ രഹസ്യ പുസ്തകങ്ങൾ.

കാലം/സമയം എന്ന താക്കോൽ വാക്കിലാണ് ആന്റിക്ലോക്ക് തൂങ്ങിയാടുന്നത്. ജീവിതവും മരണവും തന്നെയാണ് അതിന്റെ ഭാവഭൂമികകൾ. അതിപുരുഷരൂപങ്ങളോടുള്ള ഭയവും വിശ്വാസവും തങ്ങളുടെ അസ്തിത്വത്തെ പുനർനിർണയിക്കുന്ന കുറെ മനുഷ്യരുടെ അവസ്ഥാന്തരങ്ങളാണ് ആന്റിക്ലോക്ക്. ആദിനാട് എന്ന തെക്കൻ തിരുവിതാംകൂറിലെ കുടിയേറ്റ പ്രദേശമാണ് നോവലിന്റെ വിശാലമായ ഭൂപശ്ചാത്തലം. നെയ്യാർ ഡാം നിർമ്മാണത്തിൽ കുടിയിറക്കിയ മനുഷ്യരുടെ പുനരധിവാസമേഖല.

ഗ്രാമത്തിലെ ശവപ്പെട്ടിപ്പണിക്കാരനായ ഹെൻട്രിയാണ് നോവലിന്റെ ആഖ്യാതാവ്. വീടിനു മുകളിൽ മരംവീണു മരിക്കുന്നു, അയാളുടെ ഭാര്യ ബിയാട്രീസും മൂന്നു മക്കളും. മറ്റൊരു ശവപ്പെട്ടിക്കട നടത്തുന്ന ജോപ്പനും ഭാര്യ ഗ്രേസിയും, ശവക്കുഴിവെട്ടുകാരനായ ആന്റപ്പനും മകൻ ഡേവിഡും, പഴയകാല കമ്യൂണിസ്റ്റായ കരുണനും മകൾ ശാരിയും, നൂറ്റിപ്പന്ത്രണ്ടാം വയസ്സിലും വാച്ച് നന്നാക്കുന്ന പണ്ഡിറ്റ്, മഹാധനികനായ ലോപ്പസും തളർന്നു കിടക്കുന്ന ഭാര്യയും മകനും മരുമകളും - ആന്റിക്ലോക്കിലെ കഥാപാത്രങ്ങൾ ഇവരാണ്. ഒരു ക്ലോക്കിന്റെ പ്രതലത്തിലെന്നപോലെ നാലു പാദങ്ങളായി പിളർന്നുനിൽക്കുന്ന, മർത്യജീവിതത്തിന്റെ തന്നെ നാലവസ്ഥകളായി കാണാവുന്ന, നാലു മിത്തിക്കൽ ഋതുക്കൾ പോലുള്ള, ഇതിവൃത്തഘടനയാണ് ആന്റിക്ലോക്കിനുള്ളത്.

ശവപ്പെട്ടിയും സെമിത്തേരിയും അസ്ഥിക്കുഴിയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന മരണത്തിന്റെയും നിശ്ചലതയുടെയും സൂചകലോകമാണ് ഒന്ന്. വാച്ചും ക്ലോക്കും ആന്റിക്ലോക്കും സന്നിഹിതമാകുന്ന ജീവിതത്തിന്റെയും ചലനത്തിന്റെയും പ്രതീകലോകമാണ് മറ്റൊന്ന്. ലോപ്പസിന്റെ കൊളോണിയൽ ബംഗ്ലാവും അതിലെ നിഗൂഢതകളും പ്രതിനിധാനം ചെയ്യുന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥലലോകമാണ് മൂന്നാമതൊന്ന്. ഹെൻട്രിക്കും ബിയാട്രീസിനും ആന്റപ്പനും ജോപ്പനും ഗ്രേസിക്കും ഡേവിഡിനും ശാരിക്കും കരുണനും പണ്ഡിറ്റിനുമൊക്കെ സംഭവിക്കുന്ന വിശ്വാസനഷ്ടങ്ങളുടെ കാലലോകമാണ് നാലാമത്തേത്. അതുവഴി, സ്ഥലത്തിലും കാലത്തിലും നിറയുന്ന സൂചകങ്ങളുടെയും പ്രതീകങ്ങളുടെയും ആകെത്തുകയാണ് ജീവിതമെന്നു സ്ഥാപിക്കുന്നു, ആന്റിക്ലോക്ക്. ഇവ നാലിലൂടെയും നടക്കുന്ന ചാക്രികഭ്രമണമാകുന്നു, ആയുസ്. ഭൂത-വർത്തമാനങ്ങൾക്കിടയിൽ ദോലനം ചെയ്യുന്ന ഭാവ-രൂപങ്ങളുടെ പെൻഡുലമാണത്. ഭാവി മരണമാണ്. നിശ്ചലം. ജീവിതം, ഭൂതവർത്തമാനങ്ങളിൽ സംഭവിക്കുന്ന ചലനമാണ്. ഒരർഥത്തിൽ കാലം തന്നെയാണത്. ആ ചലനത്തിന്റെ, കാലത്തിന്റെ, ഗതി മുന്നോട്ടാണെന്നു നാം കരുതുന്നു. നോവൽ പക്ഷെ, കാലത്തെ ഒരു മാത്ര സ്തംഭിപ്പിച്ചു നിർത്തുകയും പിന്നെ പിറകോട്ടു ചലിപ്പിക്കുകയും ചെയ്യുന്ന ഒരു ആന്റിക്ലോക്കിന്റെ നിർമ്മിതിയെ ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവാക്കുകയും അതുവഴി ഭാവനയിൽ കാലത്തിന്റെ ഒരു വിപരീത കാലഭൂപടം വരഞ്ഞിടുകയും ചെയ്യുന്നു. കലയിൽ നിർമ്മിച്ച കാലഭൂപടമാണത്; കാലത്തിൽ നിർമ്മിച്ച കലാഭൂപടവും. വിധിയുടെ വഴിമുടക്കലാണതിന്റെ ലക്ഷ്യം. കാലത്തെ തലകീഴ്മറിക്കൽ. ഏകദിശയിൽ ചരിക്കുന്ന ജീവിതത്തിന്റെ നാഴികവട്ടത്തെ വിപരീതത്തിന്റെ ഭാവവിദ്യകൊണ്ട് വഴിതെറ്റിക്കുന്ന സങ്കേതപദ്ധതി. ആഖ്യാനത്തിന്റെ ആഭിചാരം.

ചലിതവും നിശ്ചലിതവുമായ കാലത്തിന്റെ ഭാവഭൂപടമെന്ന നിലയിൽ ആന്റിക്ലോക്കിനെ കാണാൻ മേല്പറഞ്ഞ നാല് പാദങ്ങൾക്കും തമ്മിൽ തമ്മിലുള്ള കഥയുടെ ജൈവബന്ധം കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹെൻട്രിയുടെ ഈ ആത്മഗതമാണ് ആന്റിക്ലോക്കിന്റെ കഥാസൂത്രം. “ശക്തന്മാർക്ക് ആരെയും എന്തും ചെയ്യാം. ഉശിരുകെട്ട ദുർബലർക്ക് ഒത്തുകൂടിവരുന്ന സാഹചര്യത്തിനായി കാത്തിരിക്കാനല്ലാതെ എന്തു ചെയ്യാനാവും? ഞാൻ കാത്തിരിക്കുകതന്നെ ചെയ്യും. എന്റെ ദിവസവും എന്റെ നിമിഷവും തേടിവരും വരെ, അന്ധതമസ്സിൽപ്പെട്ട ശിംശോനെപ്പോലെ ഒരു പ്രതികാരനിമിഷത്തിനായി ഞാൻ കാത്തിരിക്കുകതന്നെ ചെയ്യും”.

മൂന്നു തലങ്ങളിൽ ഈ ശക്തരുടെ സാന്നിധ്യം നോവൽ പ്രത്യക്ഷീകരിക്കുന്നു. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്‌ലർ സഖ്യകക്ഷികൾക്കെതിരെ നടത്തിയ പോരാട്ടവും സുഭാഷ്ചന്ദ്രബോസ് ബ്രിട്ടനെതിരെ ഹിറ്റ്‌ലർക്കു നൽകിയ പിന്തുണയുമാണ് ഒന്ന്. അന്ന് സുഭാഷ്‌ബോസിനൊപ്പം നിലയുറപ്പിച്ച സൈനികനായിരുന്നു, പണ്ഡിറ്റ്. സുഭാഷ്‌ബോസ് നൽകിയ ഒരു ഘടികാരം തന്റെ മരണം വരെ ശരീരത്തിൽ ഒരവയവം പോലെ ബന്ധിച്ചിരുന്നു, പണ്ഡിറ്റ്.

നെയ്യാർ ഡാം പണിതപ്പോൾ ആദിവാസികളെയും കർഷകരെയും കുടിയിറക്കിയ ഭരണകൂടത്തിന്റെ നടപടികളാണ് രണ്ടാമത്തേത്. അണക്കെട്ടിന്റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി ഇ.എം.എസ്, കുടിയിറക്കപ്പെട്ടവരുടെ കണ്ണീരൂറിക്കൂടിയാണ് ഡാം നിറഞ്ഞത് എന്നു കുമ്പസാരിക്കുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങൾ മിക്കവരും ഈ വികസനത്തിന്റെ ഇരകളാണ്.

ലോപ്പസ് ആദിനാട്ടിൽ തുറക്കുന്ന ക്വാറികളും അവ സൃഷ്ടിക്കുന്ന ഭൂകമ്പങ്ങളുമാണ് നോവലിലെ പ്രത്യക്ഷ രാഷ്ട്രീയം. ഭൂമിക്കും ജനതക്കും മേൽ സാത്താനെപ്പോലെ അയാൾ തന്റെ തിന്മയുടെ പെരുങ്കയ്യുകൾ വിടർത്തി നിലകൊള്ളുന്നു. നാടടക്കി ഭരിച്ച സായിപ്പിന്റെ ബംഗ്ലാവാണ് ലോപ്പസിന്റെ വീട്. അവിടെ നീന്തൽക്കുളത്തിനടിയിൽ തനിക്കൊരു രഹസ്യകേന്ദ്രമുണ്ടാക്കുന്നു അയാൾ. ഭൂമിക്കടിയിൽ നിർമ്മിച്ച ആ പേടകം അയാൾക്കു സുഖങ്ങളുടെ താവളമായി. ജർമ്മനിയിലാണ് ലോപ്പസിന്റെ മകൻ. അവന്റെ ഭാര്യ ജർമ്മൻകാരിയാണ്. അവർ നാട്ടിലെത്തുന്നു. കേടായിക്കിടന്ന ജർമ്മൻ ക്ലോക്ക് പണ്ഡറ്റിനെക്കൊണ്ട് നന്നാക്കി വീട്ടിൽ പ്രതിഷ്ഠിക്കുന്നു, മദാമ്മ. പിന്നീട് പണ്ഡിറ്റുണ്ടാക്കിയ ആന്റിക്ലോക്കിന് അവർ മോഹവില പ്രഖ്യാപിക്കുന്നുമുണ്ട്.

മറ്റെന്തെല്ലാം സാധ്യതകളുണ്ടെങ്കിലും ലോപ്പസിന്റെ സമ്പത്തിനും അധികാരത്തിനും പ്രതാപത്തിനും ചൂഷണത്തിനും ക്രൂരതകൾക്കും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നവരാണ് ആന്റിക്ലോക്കിലെ കഥാപാത്രങ്ങളെല്ലാം. ആദിനാടിന്റെ സ്ഥലവും കാലവും അയാളുടെ ചൊൽപ്പടിയിലാണ്. ജീവിതവും മരണവും അയാളുടെ വിധിയെഴുത്താണ്. ഭൂതവും വർത്തമാനവും അയാളുടെ നിർണയങ്ങളാണ്. വീട്ടിൽ, തളർന്നുകിടപ്പാണ് ഭാര്യയെങ്കിലും നാടുനീളെ ഉണർന്നുകളിക്കുകയാണ് അയാളുടെ പൗരുഷം.

ആരാണ് ലോപ്പസ്? - ദൈവം? ചെകുത്താൻ? അധികാരി? ഉടമ? കാഫ്കയും റൂൾഫോയും ഓർവെല്ലുമൊക്കെ അവതരിപ്പിച്ച ആൺപ്രരൂപങ്ങളുടെ ഗൂഢപരിവേഷമാർജ്ജിച്ച അതിമാനുഷ ബിംബമാണയാൾ. ‘ലോപ്പസ് ആരെയും വേട്ടയാടും’ എന്ന ഹെൻട്രിയുടെ ഭയമാണ് നോവലിന്റെ അബോധം.

ഹിറ്റ്‌ലറുടെ രക്തരേഖ, മരുമകളിലൂടെ സ്വന്തം വംശത്തിലേക്കു സംക്രമിപ്പിക്കുന്നതിനൊപ്പം അയാൾ ജർമ്മൻ വേട്ടനായയെയും പശുക്കളെയും വളർത്തുകയും ഹിറ്റ്‌ലറുടേതിനു സമാനമായ ഒരധോനിലയം സ്ഥാപിക്കുകയും ജർമൻ ക്ലോക്ക് നന്നാക്കിയെടുത്ത് കാലത്തിൽ തന്റെ ആര്യസമ്പർക്കം സ്‌നാനപ്പെടുത്തുകയും ചെയ്യുന്നു. “ജർമന്മയമുള്ളതെല്ലാം ചേർന്ന് സാത്താൻ ലോപ്പോയ്ക്കുവേണ്ടി പ്രത്യേകമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നുപോലും എനിക്ക് സംശയമുണ്ട്. ചോദ്യം ചെയ്യപ്പെടാത്ത അധികാരഗർവിൽനിന്നും ഏകാധിപതിയിലേക്കുള്ള ദൂരം തുച്ഛമാണെന്ന് സാത്താൻ ലോപ്പോ ഓർമ്മപ്പെടുത്തുന്നു. അയാളുടെ ചെയ്തികളിലെ ന്യായാന്യായങ്ങൾ നോക്കാതെ ഒപ്പംനിൽക്കാൻ ഒരുപറ്റം എറാന്മൂളികളും പോറ്റിവളർത്തപ്പെടുന്നുണ്ട്. എതിരാളികളെ കൊന്നൊടുക്കാൻ പാകത്തിൽ ഒരു ഹിറ്റ്‌ലർ അയാളിൽ ആവേശിച്ചുകിടപ്പുണ്ടെന്ന് തോന്നാൻ ഇവയൊക്കെ എന്നെ പ്രേരിപ്പിക്കുകയാണ്”.

എങ്കിലും കഥാന്ത്യത്തിൽ ദാവീദ് ഗോലിയാത്തിനെയെന്നപോലെ ഹെൻട്രി ലോപ്പസിനെ വകവരുത്തുന്നു.

നിസ്സാരനായ ഹെൻട്രിയുടെ ഭാര്യയെ പ്രാപിക്കാൻ ശ്രമിക്കുകയും കുടുംബം തകർക്കുകയും മാത്രമല്ല ലോപ്പസ് ചെയ്യുന്നത്. ആദിനാട്ടിലെ ഭൂമിയെ ആക്രമിക്കാൻ അയാൾ കൊണ്ടുവന്ന യന്ത്രങ്ങൾക്കുവേണ്ടി വെട്ടിയ വഴി തായ്‌വേരുതകർത്ത വൻ മരംവീണ് ഹെൻട്രിയുടെ ഭാര്യയും മക്കളും മരിക്കുകയും ചെയ്തു. ആമരണം ഹെൻട്രി അയാളെ വെറുത്തു. അയാൾക്കുവേണ്ടി ഒരു ശവപ്പെട്ടി പണിത് ലോകാവസാനം വരെ കാത്തിരിക്കുകയും ചെയ്തു. ഹെൻട്രിയെ ജീവിപ്പിക്കുന്നത് ബിയാട്രീസിനോടുള്ള പ്രണയവും മക്കളോടുള്ള വാത്സല്യവും മാത്രമല്ല. ലോപ്പസിനോടുള്ള പകയുമാണ്. ഇതാണ് ‘ആന്റിക്ലോക്കി’ന്റെ രാസസൂത്രങ്ങളിൽ മുഖ്യം. മനുഷ്യജീവിതത്തിലെ ഭാവവിപര്യയങ്ങളുടെ രാസൈക്യം. ബിയാട്രീസ് ഉള്ളപ്പോഴും ഹെൻട്രിയുടെ ജീവിതം വിപരീതങ്ങളുടെ ഉദ്യാനമായിരുന്നു. ശവപ്പെട്ടിക്കുള്ളിൽ കിടന്നുപോലും പ്രണയം പുഷ്പിച്ച സന്ദർഭങ്ങൾ ‘ആന്റിക്ലോക്കി’ലെ ഏറ്റവും കൗതുകകരമായ ജീവിതതത്വം വെളിപ്പെടുന്ന ഈ ഭാഗം വായിക്കുക.

“പണ്ട്, മദ്ധ്യാഹ്നങ്ങളിലെ പുറവെയിൽ നോക്കി ഞാനിങ്ങനെ നിൽക്കുമ്പോഴാണ് എനിക്കുള്ള ഉച്ചഭക്ഷണപ്പൊതിയുമായി എന്റെ ബിയാട്രീസ് ഇടവഴിതാണ്ടി കടന്നുവരാറ്. അവളറിയാതെ അവളുടെ ഓരോ ചലനവും ഒപ്പിയെടുത്ത് ഞാൻ ആവേശംകൊള്ളുമായിരുന്നു. ആദ്യമൊക്കെ വികാരം വന്നിട്ട് എനിക്ക് ശ്വാസംമുട്ടുമായിരുന്നു. അത്രയ്ക്ക് ഭംഗിയായിരുന്നു ബിയാട്രീസിനെ കാണാൻ. വശീകരിക്കാൻ ശേഷിയുള്ള മദനപ്പൂഗന്ധമായി അവൾ പ്രവേശിക്കുമ്പോൾ ശവപ്പെട്ടിക്കുള്ളിൽനിന്ന് ഒരു പ്രേതത്തെപ്പോലെ അവളെ കടന്നുപിടിച്ച് ഞാൻ എന്നിലേക്ക് ഒട്ടിക്കുമായിരുന്നു. അവളുടെ സ്‌നേഹം പുരട്ടിയ എതിർപ്പുകൾ എന്റെ നെഞ്ചിലേക്ക് ഒരു ഗാഢാശ്ലേഷമായി കടന്നുപോവുമായിരുന്നു.

ബിയാട്രീസിനെപ്പോലെ അതിസുന്ദരിയായ ഒരുവൾ തീർച്ചയായും ഒരു ശവപ്പെട്ടിപ്പണിക്കാരന്റെ ജീവിതം പങ്കിടേണ്ടവളല്ല. കാഴ്ചയ്ക്ക് ഞാനും തരക്കേടില്ലെങ്കിലും എന്റെ ദേഹക്കൂറ് ബിയാട്രീസിന്റെ ഏഴയൽപക്കത്തുപോലും എത്തുമായിരുന്നില്ല. ദയനീയമായ വീട്ടുസാഹചര്യം മൂലമായിരുന്നു അവളുടെ അപ്പൻ ബിയാട്രീസിനെ എന്റെപേർക്ക് ആലോചിക്കാനെത്തിയത്. പെണ്ണുകാണൻ ചടങ്ങിനു ചെന്നപ്പോൾ അവളുടെ മുഖത്ത് നോക്കാനുള്ള ആത്മവിശ്വാസംപോലും എനിക്കുണ്ടായിരുന്നില്ല. അന്തോനീസ് സഹദായുടെ പള്ളിയിൽവച്ച് ഒളിച്ചുനോക്കാവുന്ന സുരക്ഷിതദൂരത്തുനിന്ന് ഞാനവളെ ആരാധനയോടെ കണ്ടുനിന്നിട്ടുണ്ട്. മാനംപൊട്ടി താഴെവീണ മാലാഖയെന്ന ഉപമ അവൾക്ക് ശരിക്കും ചേരും. അങ്ങനെയൊരു മാലാഖപ്പെണ്ണിന് ശവപ്പെട്ടിയോട് സഹവസിക്കുന്നൊരു അസുരജന്മത്തെ എങ്ങനെ ഇഷ്ടപ്പെടാൻ കഴിയുമെന്നായിരുന്നു എന്റെ പേടി.

എന്നിട്ടും അവളെന്നെ ഇഷ്ടപ്പെട്ടു.

പെണ്ണിന്റെ പക്കലെ പ്രണയത്തിന്റെ മുഴക്കോൽ എത്രമേൽ വേറിട്ടതാണെന്ന് അവളെനിക്ക് കാട്ടിത്തന്നു. നീളത്തിലും വീതിയിലും അതിന്മേലുള്ള അടയാളപ്പെടുത്തലുകൾ പ്രവചിക്കാനാവാത്തവിധം പുരുഷസങ്കല്പത്തിൽനിന്ന് ഭിന്നമാണ്. ഉളിപിടിച്ച് തഴമ്പിച്ച എന്റെ കൈപേശികളും വിയർത്ത ആൺമണവും ഇഷ്ടമാണെന്ന് ബിയാട്രീസ് തുറന്നു പറഞ്ഞ ദിവസം ഞാനവൾക്കുവേണ്ടി സ്വർഗത്തിന്റെ വാതിലും ജനൽപ്പൂട്ടും തുറന്നിട്ടുകൊടുത്തു.

ആദ്യമൊക്കെ ശവപ്പെട്ടികൾ കാണുന്നതേ ബിയാട്രീസിനു ഭയമായിരുന്നു.

‘എങ്ങ്‌നീ ശവപ്പെട്ടികളടൊപ്പം കഴ്യാമ്പറ്റണ്....’ അവൾ ചോദിച്ചു.

‘അതിന് ശവപ്പെട്ടികളെ എന്തിത്ര ഭയക്കാൻ’. ഞാൻ തിരിച്ചു ചോദിച്ചു.

‘ശവപ്പെട്ടീന്നു പറഞ്ഞാലേ മരണവാ. പേടിക്കാണ്ടെങ്ങനെ...?’

‘ജീവിതത്തി ഒറപ്പ് പറയാവ്ന്ന ഒരേയൊരു സത്യോള്ളൂ ബിയാട്രീസ്, മരണം. ഏതു പണക്കാരന്റേം പാവപ്പെട്ടവന്റേം ജീവിതത്തില് തീർച്ച്യായും സംഭവിക്കുവെന്ന് പറയാവുന്ന ഒരേയൊരു കാര്യം’.

‘എന്തരൊക്കെപ്പറഞ്ഞാലും മരണോം ശവപ്പെട്ടീം എനിക്ക് പേടി തന്നാ’.

അതു പറയുമ്പോൾ അവളുടെ വെളുത്ത മുഖത്തുകൂടി ഭയത്തിന്റെ കരിന്തേളുകൾ ഇഴഞ്ഞുനടന്നു.

അപ്പോൾ ഞാനവളെ പിന്നിൽനിന്നും മെല്ലെ കൈചുറ്റിപ്പിടിച്ചു. ശ്വാസംതട്ടുമാറ് കാതിനോട് മുഖം ചേർത്തു ഞാൻ നിന്നപ്പോൾ അവൾ ശവപ്പെട്ടിയും മരണവും മറന്ന് തരളിതയായി പുഷ്പിക്കാൻ തുടങ്ങി. ആ വികാരനിമിഷത്തിൽ അവളുടെ കാതിൽ ചുണ്ടുകൊണ്ടൊപ്പി ഞാൻ ചോദിച്ചു:

‘അമ്മേട ഗർഭത്തി ചുരുണ്ടൂടി കെടന്നപ്പം നീ പേടിച്ചിര്‌ന്നോ ബിയാട്രീസ്’.

‘ആവോ അറീല്ല. ഗർഭപാത്രത്തിലെ കെടപ്പ് ഏറ്റോം സുരക്ഷിതമാന്നാ പറഞ്ഞുകേട്ടിട്ടൊള്ളത്’.

‘തുണിത്തൊട്ടിലി താരാട്ടുംകേട്ട് ഒറങ്ങീരുന്നപ്പഴോ? ഭയോണ്ടാര്‌ന്നോ’.

‘അത്‌നൊക്കെ എന്തരിനാ ഭയക്കുന്നേ. നല്ല രസോല്ലേ തൊട്ടിലിക്കെടക്കാൻ’.

‘അതേ എന്തിനാ ഭയക്കുന്നേ. ശവപ്പെട്ടീം അതുപോലാ. ഗർഭപാത്രം പോലെ സുരക്ഷിതമായ് കാക്കും. തൊട്ടില്‌പോലെ ശാന്തമായിട്ട് ഒറക്കും. എത്ര പാവമാ ഓരോ ശവപ്പെട്ടീം. എന്നട്ട് നമ്മ്‌ളെന്തിനാ അതിനെ ഭയക്കണതും വെറുക്കണതും’.

അതു പറയുമ്പോൾ ബിയാട്രീസിനെ ഒന്നുകൂടി ഇറുകിപ്പുണർന്ന് ഞാൻ എന്നോടു ചേർത്തു. ദേഹത്തിന്റെ ചൂടും വാസനസോപ്പിന്റെ മണവും എന്റെ ധമനികളിൽ ലഹരിമരുന്ന് കുത്തിവച്ചു.

‘ഇതു നമ്മുടെ ചോറല്ലേ ബിയാട്രീസ്’. ഞാൻ ചോദിച്ചു. ‘മനുഷമ്മാർ മരിച്ചില്ലേൽ, ശവപ്പെട്ടീക്കെടന്നില്ലേ നമ്മ്‌ളെങ്ങന അരി വാങ്ങും. മക്കക്കെങ്ങന ഫീസ് കൊടുക്കും. മരണത്തീന്നാ നമ്മള് ഭക്ഷിക്കണത്. മരണമാ നമ്മെ ജീവിപ്പിക്കണത്. അതോണ്ട് നമക്കീ ശവപ്പെട്ടികളെ വെറ്ക്കണ്ട’.

അടിമുടി പൂത്ത് കുറെക്കൂടി എന്നോടമർന്ന് ബിയാട്രീസ്.

‘എന്താ, ഇപ്പഴും തോന്നണുണ്ടോ പേടി’. ഞാനവളുടെ കാതിനോട് മധുരസ്വരത്തിൽ ചോദിച്ചു.

‘എനിക്കിപ്പ പേട്യൊക്കെ തീർന്നപോലെ’. അവളെന്റെ കാതിനോട് മധുരസ്വരത്തിൽ മറുപടി പറഞ്ഞു. ‘ശരിക്കും പാവമാ ശവപ്പെട്ടി, ല്ലേ?’

‘അതേ. ഓരോ ശവപ്പെട്ടീലും എഴുതീട്ടൊണ്ടാവും അതിനു വിധിക്കപ്പട്ടോന്റെ പേര്. നീ ഇങ്ങനെ സങ്കല്പിക്കുക. ഈ ശവപ്പെട്ട്യോരോന്നിലും ഓരോ കാവൽമാലാകമാരൊണ്ടെന്ന്. നല്ല സുന്ദരികളായ മാലാകമാർ. ഇതിനുള്ളി ഒറങ്ങണോരെ മാലാകമാരാ കാക്കുക. നീയുവൊര് മാലാകയാണ് ബിയാട്രീസ്. ന്റ കാവൽ മാലാക’.

എന്റെ വാക്കുകേട്ട് ബിയാട്രീസ് പഴയ നിയമത്താളിലെ ദാരുശില്പം പോലെ നിന്നു. മെഴുകുപോലെ മിനുസവും വെണ്ണപോലെ മാർദ്ദവവും എന്നോടു ചേർന്നു. അടുത്ത് ചാരിനിർത്തിയിരുന്ന ശവപ്പെട്ടിയെ അവളന്നേരം മെല്ലെ തലോടി. പെട്ടിക്കുനേരെ മുഖം ചേർത്ത് അതിനെ മൃദുവായി ചുംബിച്ചു.

അതു കണ്ടതും ഞാനെന്റെ മാലാഖയെ ശവപ്പെട്ടിയോടുചേർത്ത് കെട്ടിപിടിച്ച് അവളുടെ ചുവന്ന ചുണ്ടിൽ മൃദുവായി കടിച്ചു. അപ്പോൾ എന്നിൽനിന്നും തെന്നിമാറി ഒരു ഉല്ലാസസിനിമയിലെ നായികയെപ്പോലെ ബിയാട്രീസ് ശവപ്പെട്ടികൾക്കിടയിലൂടെ ഓടി. പ്രണയവിവശനായ നായകനെപ്പോലെ ഞാനും അവൾക്ക് പിന്നാലെ ഓടി.

ഒരു പെട്ടിയുടെ അപ്പുറവും ഇപ്പുറവും നിന്ന് അതിന്റെ വിള്ളലിലൂടെ ഞങ്ങൾ പരസ്പരം നോക്കിച്ചിരിച്ചു. ഞാനെന്റെ കൈകൾ വിടർത്തി നീട്ടിയപ്പോൾ അവളും കൈകൾ വിടർത്തി. അങ്ങനെ ശവപ്പെട്ടിയെ മധ്യത്തിൽനിർത്തി ഞങ്ങൾ കൈകോർത്ത് പ്രണയപാരവശ്യത്തോടെ നിന്നു. നോട്ടം കൊരുത്ത് അധികനേരമങ്ങനെ നിൽക്കാനുള്ള നിയന്ത്രണമില്ലാതെ ഞാൻ ബിയാട്രീസ് നിൽക്കുന്ന മറുഭാഗത്തേക്കു ചെന്ന് അവളെ ഗാഢമായി ആശ്ലേഷിച്ചു.

പിന്നെ ഞങ്ങളൊന്നിച്ച് വീണുകിടക്കുന്ന ഒരു ശവപ്പെട്ടിക്കുള്ളിലേക്ക് ചാഞ്ഞു.

അങ്ങനെ ഒരാൾക്കുമാത്രം ഉദ്ദേശിച്ചിട്ടുള്ള ശവപ്പെട്ടിയിൽ എത്രവട്ടം ഞങ്ങൾ രണ്ടാൾക്കുള്ള ഇടം കണ്ടെത്തിയതാണ്. അൽഫോൻസ്, റോസിലിൻ, റൊസാരിയോസ് ഒരുപക്ഷേ, എല്ലാവരുംതന്നെ ആ പെട്ടികൾക്കുള്ളിലാവണം പിറവിയെടുത്തത്.

എന്നിട്ട്, ഈശ്വരാ....

ശവപ്പെട്ടിയുടെ സന്താനങ്ങൾ അതേയിടത്തേക്കുതന്നെ....

ഓ വേണ്ട, മുന്നോട്ടിനി ചിന്തിച്ചുകൂടെനിക്ക്.

എന്റെ ബിയാട്രീസും പൊന്നുമക്കളുമില്ലാത്ത ഇടം മരണപാതാളത്തേക്കാൾ ഇരുണ്ടതും അതിലുമേറെ ശൂന്യവുമാണ്. തളർന്ന് കിതച്ച് ഞാൻ ശവപ്പെട്ടിക്കു പിന്നിൽ മരിക്കാതെ മരിച്ചവനെപ്പോലേ നിന്നു”.

നോവലിന്റെ ഇതിവൃത്തത്തിനെന്നപോലെ ഹെൻട്രിയുടെ ജീവിതത്തിനുമുണ്ട് നാലു ഭാവപാദങ്ങൾ. ലോപ്പസിനോടുള്ള പകയാണ് ഹെൻട്രിയുടെ ഒന്നാം ജീവിതം എന്നു സൂചിപ്പിച്ചു. ബിയാട്രീസിനോടും മക്കളോടുമുള്ള സ്‌നേഹം രണ്ടാം ജീവിതവും. ആന്റപ്പനുമായുള്ള സൗഹൃദമാണ് ഹെൻട്രിയുടെ മറ്റൊരു ജീവിതം. ആ സൗഹൃദം ആന്റപ്പന്റെ മകൻ ഡേവിഡിലേക്കും അവന്റെ കാമുകി ശാരിയിലേക്കും വളർന്നു. പണ്ഡിറ്റുമായുള്ള ആത്മബന്ധമാണ് ഹെൻട്രിയുടെ ജീവിതത്തിലെ നാലാം പാദം. ആന്റിക്ലോക്കിന്റെ സങ്കല്പനപരവും ജീവനപരവുമായ സാധ്യതകൾ പണ്ഡിറ്റ് പങ്കുവയ്ക്കുന്നത് ഹെൻട്രിയുമായി മാത്രമാണ്. കാലത്തിന്റെ കാവൽക്കാരനും മരണത്തിന്റെ കാവൽക്കാരനും തമ്മിലുള്ള ഒരു രഹസ്യ ഉടമ്പടിയാണത്. നിർമ്മാണം പൂർത്തിയാക്കിയ ആന്റിക്ലോക്ക് ഹെൻട്രിക്കു നൽകി തന്റെ ജീവിതം ഉപേക്ഷിക്കുന്നു, പണ്ഡിറ്റ്. സമയത്തിൽ നടത്തുന്ന വിപരീതപരീക്ഷണമായാണ് അയാൾ ആന്റിക്ലോക്കിനെ കാണുന്നത്. ഒരു വിപൽപരീക്ഷണവുമാണത്. നോക്കുക:

“ ‘ഇക്കാലത്തിനെടേ എത്രേത്ര വാച്ചുകളും ക്ലോക്കുകളും ഞാൻ ചലിപ്പിച്ചു. കാലത്തെ മുന്നോട്ടു മുന്നോട്ട് കൊണ്ടുപോവ്വാര്ന്നു അവ. എനിക്കിപ്പം മറ്റൊര് കൗതുകം തോന്നണു’.

‘എന്ത്?’

‘കാലത്തെ പൊറകിലോട്ട് ചലിപ്പിക്കണോന്ന്. പ്രദക്ഷിണവഴിയിലൂടെ മുന്നോട്ടാണെങ്കി അപ്രദക്ഷിണമായി പിന്നോട്ടും പോവാല്ലോ. ഇതുവരെ ഞാൻ അങ്ങനൊന്ന് നിർമ്മിച്ചില്ല ജീവിതത്തില്. എനിക്കൊര് ആന്റിക്ലോക്ക് ഒണ്ടാക്കണം’.

ആന്റിക്ലോക്ക്!

ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു അങ്ങനെയൊരു സാധനത്തെക്കുറിച്ച്. ക്ലോക്കിന്റെ ദിശയ്ക്ക് വിപരീതമായി സൂചികൾ സഞ്ചരിക്കുമ്പോഴാണ് ആന്റിക്ലോക്കായി തീരുകയെന്ന് പണ്ഡിറ്റ് എനിക്ക് പറഞ്ഞുതന്നു. താൻ നിർമ്മിക്കാൻപോകുന്ന ആന്റിക്ലോക്കിന് ഇരുപത്തിനാല് അക്കങ്ങൾ അങ്കനം ചെയ്തിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അല്ലാതെ സാധാരണ ക്ലോക്കിനെപ്പോലെ പന്ത്രണ്ട് അങ്കനങ്ങളായിരിക്കില്ല. അതിലൂടെ സഞ്ചരിച്ചാൽ പ്രഭാതത്തിൽനിന്ന് നേരിട്ട് രാത്രിയിലേക്കെത്താം. സന്ധ്യയിൽനിന്ന് ഉച്ചച്ചൂടിലേക്കും. അതെത്ര രസമാണ്. പണ്ഡിറ്റ് വാക്കുകൾകൊണ്ട് രൂപം നൽകിയ ആന്റിക്ലോക്ക് കാണാൻ എനിക്ക് അക്ഷമ തോന്നി. ആ ക്ലോക്ക് എന്നെ ഇപ്പോഴായിരിക്കുന്ന ഇടത്തിൽനിന്ന് പിന്നിലേക്ക് കൊണ്ടുപോകുമോ. എന്റെ ബിയാട്രീസിനും കുഞ്ഞുങ്ങൾക്കുമൊപ്പം ആയിരുന്ന കാലത്തിലേക്ക്. എന്റെ ഹൃദയതാളത്തെ പിന്നിലേക്ക് പിന്നിലേക്ക് ചുറ്റഴിച്ച് എന്റെ ജന്മനിമിഷത്തിലേക്ക് അതെന്നെ എത്തിച്ചു ചേർക്കുമോ? ജന്മനിമിഷം പിന്നിട്ടാൽ പിന്നെന്താണ്? ഞാനപ്പോൾ എന്താണ്? ആരാണ്? അത്രയുമെത്തിയപ്പോൾ ആന്റിക്ലോക്കിനെക്കുറിച്ച് എനിക്ക് സന്ദേഹം തോന്നാനും തുടങ്ങി.

‘നാളെമൊതല് ഞാനതിന്റെ പരിശ്രമത്തിലായിരിക്കും’, പണ്ഡിറ്റ് പറഞ്ഞു. ‘വേണോങ്കി ഒരു ചൈനീസ് വാച്ച് വാങ്ങി അതിന്റെ പൊളാരിറ്റി തിരിച്ചു കണക്റ്റ് ചെയ്താല് നിസ്സാരമായിട്ട് അതൊണ്ടാക്കാവ്‌ന്നേയൊള്ളൂ. എനിക്കതല്ല വേണ്ടത്. മൊത്തമായും ഒര് മെക്കാനിക്കൽ ക്ലോക്ക്. സമയത്തെ പൽച്ചക്രങ്ങൾക്കെടേൽ അരച്ചുചതച്ച് സെക്കന്റും മിനിറ്റും മണിക്കൂറുവാക്കുന്ന ഒര് സമയഫാക്ടറി. പണ്ടുകാലത്തെ ക്ലോക്കുകളെപ്പോലെ മനുഷോർജ്ജംകൊണ്ട് മാത്രം വേണം അത് പ്രവർത്തിക്കാൻ. ഞാനുദ്ദേശിക്കണ പൂർണതേൽ അതൊണ്ടാക്കണത് അത്ര നിസാര കാര്യോല്ല. ഈ വയസ്സുകാലത്തിനി അത് നിർമ്മിച്ചെടുക്കാമ്പറ്റ്‌വോന്നും അറീല്ല. ഇപ്പൊപ്പറ്റീല്ലേൽ പിന്നെ ഒരിക്കലുവില്ല’.

അതു കേട്ടപ്പോൾ നൂറ്റിപ്പന്ത്രണ്ടുകാരനായ ഒരു വയോവൃദ്ധന് ആന്റിക്ലോക്കിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ പൂർണമായും മുഴുകാനാവുമോ എന്ന് എനിക്കും സന്ദേഹമുണ്ടായി. പറഞ്ഞുകേട്ടിടത്തോളം സാധാരണ ക്ലോക്ക് നിർമ്മിക്കുംപോലെ എളുപ്പമല്ലത്. കാലത്തെ നേർ വിപരീതത്തിലോടിക്കുന്ന സ്പ്രിങ്ങുകളും പൽച്ചക്രങ്ങളും ചെറു പിരിയാണികളും ചേർപ്പുകളും പരസ്പരം കൃത്യതയോടെ ബന്ധപ്പെടണം”.

കാലത്തിന്റെയും ജീവിതത്തിന്റെയും ചലനാത്മകതയുടെ രൂപകമായ ക്ലോക്കും സ്ഥലത്തിന്റെയും മരണത്തിന്റെയും നിശ്ചലതയുടെ രൂപകമായ ശവപ്പെട്ടിയുമാണ് ആന്റിക്ലോക്കിലെ കേന്ദ്രബിംബങ്ങൾ. ബൈബിളിന്റെയും ശാസ്ത്രത്തിന്റെയും ഭാവലോകങ്ങളുടെ ഉഭയസാന്നിധ്യം ഈ നോവലിനു നൽകുന്നതും മരണത്തിന്റെയും ജീവിതത്തിന്റെയും രൂപകാത്മക സാധ്യതകൾ തന്നെയാണ്. ശാസ്ത്രത്തിൽ നിന്നു മാത്രമല്ല പഴയനിയമത്തിൽ നിന്നു കൂടിയാണ് പണ്ഡിറ്റ് ആന്റിക്ലോക്കിന്റെ ആരക്കാലുകൾ കണ്ടെടുക്കുന്നത്. അയാൾ പറയുന്നു:

“ ‘ആന്റിക്ലോക്കാണ് പ്രപഞ്ചത്തിന്റെ നേരായ താളം. നിനക്കറിയാവോ ഹെൻട്രീ, ദൂരത്തിലേക്കു സൂക്ഷിച്ചുനോക്കിയാൽ ചന്ദ്രൻ ഭൂമിയെ ചുറ്റണതും ഭൂമി സ്വയം കറങ്ങണതുവെല്ലാം ആന്റിക്ലോക്ക് ദിശയിലാണെന്നു കാണാം. ഗ്രഹങ്ങൾ സൂര്യനെ ചുറ്റണത്, നമ്മട സൗരയൂഥം കറങ്ങണത്, ഗാലക്‌സികൾ ശൂന്യാകാശത്ത് ചുറ്റിത്തിരിയണത് ഒക്കെ ആന്റിക്ലോക്ക് ഡയറക്ഷനിലാ. മൊത്തം പ്രപഞ്ചത്തിന്റെ ചലനദിശയോട് ചേർന്നുപോകണ അത്തരമൊര് ക്ലോക്കാണ് നിനക്ക് നൽകപ്പെട്ടിരിക്കണത്. എന്നുവച്ചാ നെന്റെ സമയമിപ്പം പ്രപഞ്ചത്തിന്റെ നേർഗതിയോട് ചേർന്നുനിൽക്കുന്നുവെന്നർത്ഥം. ലോകത്തിൽ ഏറ്റോമൊടുവിലായ് പൂർത്തിയായ ആന്റിക്ലോക്കാണിത്. നിനക്കറിയോ, ആദ്യത്തെ ആന്റിക്ലോക്കിനെക്കുറിച്ച് ബൈബിളിൽ സൂചന നൽകണൊണ്ട്’.

‘ബൈബിളിൽ എവട?’

നിത്യേന ബൈബിൾ വായിച്ച് മിക്ക ഭാഗവും മനപ്പാഠമായിട്ടും ഞനങ്ങനൊന്ന് കണ്ടിട്ടേ ഉണ്ടായിരുന്നില്ല. അതിനാൽ എന്റെ ആകാംക്ഷ അത്യധികമായിരുന്നു.

‘ആഹാസിന്റെ നിഴൽഘടികാരമാണത്’. പണ്ഡിറ്റ് പറഞ്ഞു: ‘ഏശയ്യേട പുസ്തകം നോക്കുക. നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, നിന്റെ പ്രാർത്ഥന ഞാൻ കേൾക്കുകയും നിന്റെ കണ്ണീർ കാണുകയും ചെയ്തിരിക്കുന്നു. നിന്റെ ആയുസ്സിനോട് ഞാൻ പതിനഞ്ച് സംവത്സരം കൂട്ടും. ആഹാസിന്റെ നിഴൽഘടികാരത്തിൽ സൂര്യഗതിയനുസരിച്ച് ചാഞ്ഞുപോയിരിക്കുന്ന നിഴലിനെ ഞാൻ പത്തുവടി പിന്നിലേക്കു തിരിക്കും. അങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തുപടി തിരിച്ചുപോയി. അതാര്ന്നു ആദ്യത്തെ ആന്റിക്ലോക്ക്. ഇനി നെന്റെ ജീവിതത്തീന്നും പല പടികൾ സൂര്യൻ പിന്നിലേക്കു സഞ്ചരിച്ചാൽ അത്ഭുതപ്പെടാനില്ല. ആന്റിക്ലോക്കിന്റെ മഹത്ത്വമെന്തെന്ന് അതുതന്നെ നിനക്ക് മനസ്സിലാക്കിത്തരട്ടെ’ ”.

ജീവിതം ഒരേ ദിശയിൽ മാത്രം സഞ്ചരിക്കുന്ന ഒരു ഘടികാരസൂചിയല്ലെന്നും ചരിത്രമെന്ന തുപോലെ ഭാവനയും കാലത്തിനു കുറുകെയും നെടുകെയും സഞ്ചരിക്കുന്ന ഭാവലോകങ്ങളുടെ സാധ്യതകളിലാണ് നിലകൊള്ളുന്നതെന്നും തെളിയിക്കുന്നു, ആന്റിക്ലോക്ക്. ആ അർഥത്തിൽ, കലയിൽ നിർമ്മിച്ച കാലഭൂപടം മാത്രമല്ല, കാലഘടികാരവുമാണ് ജയിംസിന്റെ നോവൽ.

നോവലിൽനിന്ന്:-

“തമ്പുരാന്റെ മഹത്ത്വം അവകാശമാക്കിയവരേ,

മരിച്ച വിശ്വാസികളുടെ ഓർമ്മദിനം ആചരിക്കുന്നതിനായിട്ടാണല്ലോ ശവക്കോട്ടയുടെ വളപ്പിൽ നാമിപ്പോൾ ഒത്തുകൂടിയിരിക്കുക. ഇവിടെ വേരുപിടിച്ചുനിൽക്കുന്ന ഓരോ കുരിശിനുമുണ്ടാവും വിലാപ്പുറം പിളർത്തുന്ന കഥകൾ പറയാൻ. കണ്ണീരുകൊണ്ട് നനച്ചുവളർത്തിയ കുരിശുപാടത്ത് നാളെയൊരിക്കൽ മുളച്ചുപൊന്താനുള്ളവരാണ് ഞാനും നിങ്ങളും. കുരിശായി കൈവിരിച്ചുനിൽക്കുമ്പോൾ ജനനത്തിന്റെയും മരണത്തിന്റെയും തീയതികൾ മാത്രമായി നമ്മുടെ ജീവചരിത്രം ചുരുങ്ങിപ്പോവും. എന്നിട്ടുമതോർക്കാതെ, മരണം പമ്മിനിന്ന് പിടികൂടാൻ പോവുമ്പൊഴും, ജഡത്തിന്റെ മാടിവിളിയിൽ നാം വീണുകൊണ്ടേയിരിക്കുന്നു. അനുഭവിക്കാൻ വേണ്ടിയല്ലെങ്കിൽ ജഡസന്തോഷം എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്ന് മുഷ്ടിചുരുട്ടി ചോദ്യം ചെയ്യാൻ നമുക്കവകാശമുണ്ട്. എല്ലാം തുറന്നുവച്ച് പ്രലോഭിപ്പിച്ചിട്ട് ഒന്നും നീ തൊടരുതെന്ന് പറയുന്ന സ്രഷ്ടാവ് സ്വേച്ഛാധിപതിയാണെന്നു കരുതാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. എങ്കിൽ ഓർക്കുക, വസ്ത്രത്തിന്റെ മറ ഒരുവന്റെ പൂർണതയെ അടക്കിവച്ചിരിക്കുന്നതുപോലെ അജ്ഞതയുടെ മറ ഒരുവനിലെ പ്രകാശത്തെ മറച്ചുവയ്ക്കുന്നുവെന്ന് പ്രകാശം ഇരുളായിരിക്കുന്നവൻ അറിയുന്നില്ല.

കനത്ത മഴപെയ്യുന്നൊരു രാത്രിയിൽ ഒറ്റയ്ക്കീ സെമിത്തേരിയിലെത്തി കുതിർന്നൊലിച്ചുനിന്ന് പറ്റുമെങ്കിൽ ഓരോരുത്തരും ചുറ്റുപാടുമൊന്ന് നോക്കണം. ഏകാകിതയുമായി താദാത്മ്യപ്പെട്ട് അങ്ങനെ നിലകൊണ്ട്, എന്നേലുമൊരു ദിനം ഞാനും നിങ്ങളും മണ്ണിൽ കിനിഞ്ഞിറങ്ങുന്ന മഴയിൽ നനയാനുള്ളതാണെന്ന് ചിന്തിക്കുമ്പോൾ ജീവിതം അതിന്റെ അന്തസ്സാരശൂന്യത തുറന്നുകാട്ടും. തേടേണ്ടതാണോ തേടിയതെന്ന ചിന്ത ഉള്ളിലുയരും. മരിച്ചവർക്കായി കൊളുത്തിവയ്ക്കുന്ന മെഴുകുതിരികൾ വിളിച്ചുപറയുന്ന ജീവനസത്യം തെളിഞ്ഞുകിട്ടും. ശിരസ്സുമുതൽ കത്തിയുരുകി താഴെയെത്തുമ്പോൾ നാരും നട്ടെല്ലുമില്ലാതെ ശൂന്യതയിൽ ലയിക്കുന്ന മനുഷ്യനാണ് ഓരോ തിരിയുമെന്നറിയുക. കണ്ണടച്ച് ക്ഷണനേരം സ്വയമൊരു തിരിയായി മാറൂ. ചിലരുടെ ബാല്യം ഇതിനകം എരിഞ്ഞുതീർന്നു. ചിലർ പാതിയിലേറെയും ചിലർ മുക്കാലും ഇനി ചിലർ ഏതാണ്ട് പൂർണമായും എരിഞ്ഞുതീർന്നിരിക്കുന്നു. വെട്ടം അതിന്റെ ഉത്പത്തിയിൽ ചെന്നു ലയിക്കുന്നതോടെ നിലനിൽപ്പിന്റെ അടയാളങ്ങൾ അസ്തമിക്കുകതന്നെ ചെയ്യും.

ആഘോഷിക്കേണ്ടതാണ് ജീവിതം, അടക്കിപ്പിടിക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ചുപറയുമ്പോൾ മറക്കാതിരിക്കുക, എല്ലാ സ്വാതന്ത്ര്യങ്ങളിലും ആഗ്രഹത്തിന്റെ വാൾമുനകൾ കൂട്ടിമുട്ടുന്ന ഘർഷണമുണ്ട്. മനസ്സുകൾ ഏറ്റുമുട്ടുന്ന രക്തച്ചൊരിച്ചിലും സ്‌നേഹബന്ധങ്ങൾ കത്തിയെരിയുന്ന തീയും പുകയുമുണ്ട്. അതിലാത്രേ ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാരാകുന്നതും അവർക്ക് സ്വർഗം വാഗ്ദാനം ചെയ്യപ്പെടുന്നതും. പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ഭൂമിയിൽ ദാരിദ്ര്യമനുഭവിക്കുന്നവർക്കെല്ലാം ദൈവരാജ്യത്തിൽ തീനും കുടിയുമനുഭവിക്കാം എന്നല്ല അതിനർത്ഥം. ആത്മാവിൽ ഉണ്ടാവേണ്ടത് ആഗ്രഹങ്ങളുടെ ദാരിദ്ര്യമാണ്. ആശയൊഴിഞ്ഞ് ശൂന്യമാകുന്ന മുറയ്ക്ക് ആത്മാവ് അതിന്റെ സ്വയം പ്രകാശനശേഷി പ്രദർശിപ്പിച്ച് നിങ്ങളിൽതന്നെയുള്ള ദൈവരാജ്യത്തിന്റെ അനുഭവം നൽകുമെന്ന വാഗ്ദാനമാണത്. ആഗ്രഹങ്ങൾ ദുഃഖകാരണമാണെന്ന് ബുദ്ധൻ പറഞ്ഞുവച്ചതിന്റെ പൊരുളും മറ്റൊന്നല്ല.

കള്ളക്കടത്തു നടത്തി ഒന്നുമീ ലോകത്തുനിന്നും കൊണ്ടുപോകാനാവില്ലെങ്കിൽ പാഞ്ഞുനടന്ന് എല്ലാം വെട്ടിപ്പിടിച്ചിട്ടെന്ത്? മങ്ങിയരണ്ട വെളിച്ചത്തിൽ ചെന്തീപോലത്തെ മാലാഖ മരണത്തിന്റെ സന്ദേശവും കൊണ്ടെത്തുമ്പോൾ, ഞാനൊരു നിമിഷം ഒരുങ്ങട്ടെയെന്ന് അനുമതി ചോദിച്ചാൽ ദൂതനത് അനുവദിക്കില്ല. ആ നാഴികയും വിനാഴികയും ഏതെന്ന് മുൻകൂർ അറിവുകിട്ടിയാൽ എത്രമേൽ ഒരുങ്ങി ഇരിക്കുമായിരുന്നോ അതുപോലെ എപ്പോഴും ആയിരിക്കുവിൻ. മരണം എന്നെ മാത്രം തൊടില്ലെന്നും വേറാരെയെങ്കിലുമേ പിടിച്ചുകൊണ്ടുപോകൂ എന്നും വിചാരിക്കുന്നുവെങ്കിൽ ഓർമ്മിക്കുക, ഏതൊരു മരച്ചോട്ടിൽ ചെന്ന് നോക്കിയാലും കാണാം ഭേദപ്പെട്ടൊരു കാറ്റിൽപോലും വീണുകിടക്കുന്ന അനവധി പച്ചിലകൾ. അങ്ങനെയെങ്കിൽ, അവിചാരിതമായി ആഞ്ഞുവീശുന്നൊരു കൊടുങ്കാറ്റിൽ എത്രയെത്ര പച്ചിലകൾ ഞെടുമ്പറ്റ് പൊഴിഞ്ഞുവീഴാതിരിക്കില്ല”.

ആന്റിക്ലോക്ക്
(നോവൽ)
വി.ജെ. ജയിംസ്
ഡി.സി. ബുക്‌സ്
2018, വില: 325 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP