Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരുമറിയാതെ അമ്മയും അമ്മൂമ്മയും കൂടി മാനസിക രോഗത്തിന് ചികിത്സിച്ചെങ്കിലും സോജൻ എന്ന 19കാരൻ വെട്ടിയരിഞ്ഞ് കൊന്നത് സ്വന്തം മുത്തശ്ശിയെ; 24 വർഷം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുമ്പോഴും ഓർമ്മയിലുള്ളത് വീടും കൈമുതലായുള്ളത് വീടിന്റെ താക്കോലും മാത്രം; തന്റേതല്ലാത്ത കുറ്റം കൊണ്ട് കൊലപാതകിയായി ഇരുളിലെറിയപ്പെട്ട മനുഷ്യൻ കാത്തിരിക്കുന്നത് വീട്ടിലേക്കുള്ള മടക്കയാത്ര

ആരുമറിയാതെ അമ്മയും അമ്മൂമ്മയും കൂടി മാനസിക രോഗത്തിന് ചികിത്സിച്ചെങ്കിലും സോജൻ എന്ന 19കാരൻ വെട്ടിയരിഞ്ഞ് കൊന്നത് സ്വന്തം മുത്തശ്ശിയെ; 24 വർഷം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുമ്പോഴും ഓർമ്മയിലുള്ളത് വീടും കൈമുതലായുള്ളത് വീടിന്റെ താക്കോലും മാത്രം; തന്റേതല്ലാത്ത കുറ്റം കൊണ്ട് കൊലപാതകിയായി ഇരുളിലെറിയപ്പെട്ട മനുഷ്യൻ കാത്തിരിക്കുന്നത് വീട്ടിലേക്കുള്ള മടക്കയാത്ര

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വന്തം അമ്മുമ്മയെ കൊന്ന ശേഷം വീടുപൂട്ടി ഇറങ്ങിയോടിയ പത്തൊമ്പതുകാരൻ താളം തെറ്റിയ മനസ്സുമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞത് നീണ്ട 24 വർഷം. നൊന്തുപെറ്റ അമ്മയും ലാളിച്ചു വളർത്തിയ അമ്മൂമ്മയും കൂടി ആരുമറിയാതെ മാനസിക രോഗത്തിന് ചികിത്സിച്ചെങ്കിലും വലിയ ദുരന്തത്തിലേക്ക് എടുത്തെറിയപ്പെട്ട ജീവിതമാണ് ആലപ്പുഴ പട്ടണക്കാട് കൊച്ചേരി വീട്ടിൽ സോജന്റേത്. ഒടുവിൽ, നീതിപീഠം അതിന്റെ നൂലാമാലകളെല്ലാം അഴിച്ച് സോജനെ കുറ്റവിമുക്തനാക്കി പുനരധിവാസത്തിന് അയക്കുമ്പോൾ അയാൾക്ക് പ്രായം 43 ബാല്യത്തെ കുറിച്ചുള്ള ഓർമ്മകളോ കൗമാരത്തിലെ പിഴവുകളോ യൗവനത്തിലെ ഇരുളടഞ്ഞ ജീവിതമോ ഓർമ്മയിലില്ലാത്ത ഒരു മനുഷ്യൻ.

ആലപ്പുഴ പട്ടണക്കാട് വല്യത്തറ വീട്ടിൽ അഗനീസ് എന്ന അറുപത്തഞ്ചുകാരിയെ ആണ് 19കാരനായ സോജൻ 1993 സെപ്റ്റംബർ എട്ടിന് പകൽ രണ്ടേകാലിന് വെട്ടിക്കൊലപ്പെടുത്തുന്നത്. അഗ്നീസിന്റെ മകൾ മേരിയുടെ മകനാണ് സോജൻ. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന മകനെ മേരിയും മാതാവ് അഗനീസും ചേർന്ന് ആരുമറിയാതെ ചികിത്സിക്കുന്നുണ്ടായിരുന്നു. കയർ തൊഴിലാളി ആയിരുന്നു അഗനീസ. ഇടയ്ക്കിടെ സോജൻ അമ്മുമ്മയോട് പണം ചോദിക്കുകയും അവർ നൽകുകയും ചെയ്യുമായിരുന്നു.

പതിവ് പോലെ അമ്മൂമ്മയോട് കാശ് വാങ്ങാനാണ് സോജൻ അന്നും അഗനീസിനെ തേടി എത്തിയത്. മകൻ വല്യത്തറയിൽ ജോസഫിന്റെ വീട്ടിൽനിന്ന് ഉച്ചയൂണ് കഴിഞ്ഞ് കണ്ണാന്തറ തങ്കപ്പന്റെ വീട്ടിൽ കയർ പിരിക്കാൻ പോയതായിരുന്നു അഗനീസ. മുത്തശ്ശിയെ തേടി ജോസഫിന്റെ വീട്ടിലെത്തിയ സോജൻ, അവരവിടെ ഇല്ലെന്നറിഞ്ഞ് മടങ്ങി. ആ പോക്കിലാണ് അഗനീസ് ആക്രമിക്കപ്പെട്ടതും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതും.

ചോരയൊലിക്കുന്ന കത്തിയുമായി സോജൻ സ്വന്തം വീട്ടിലെത്തി. വീടുപൂട്ടി താക്കോലും കൈയിലെടുത്ത് ഓടി. താമസിയാതെ പൊലീസിന്റെ പിടിയിലായി. അങ്ങനെയാണ് കടുത്ത മനോരോഗത്തിന്റെ അടിമയാണ് സോജനെന്ന് അറിയുന്നത്. റിമാൻഡ്ചെയ്ത ചേർത്തല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി സോജനെ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്കയച്ചു. അപ്പോഴും സോജൻ കയ്യിൽ കരുതിയത് സ്വന്തം വീടിന്റെ ആ ചെറിയ താക്കോൽ മാത്രമായിരുന്നു.

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതോടെ സോജനെ പതുക്കെ എല്ലാവരും മറന്നു. അതിനിടയിൽ അയാളുടെ അമ്മ ഏതോ ധ്യാനകേന്ദ്രത്തിൽ അഭയം തേടിയിരുന്നു. അതോടെ അമ്മൂമ്മയെ കൊന്ന ശേഷം സോജൻ പൂട്ടിയിട്ട വീടും അനാഥമായി. ഓരോ ആറ് മാസം കൂടുമ്പോഴും പ്രതി മാനസിക രോഗിയാണെന്നും വിചാരണ നേരിടാനുള്ള അവസ്ഥയില്ല എന്നുമുള്ള പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കത്ത് കോടതിയിലേക്ക് സമർപ്പിക്കുന്നത് മാത്രമായിരുന്നു സോജൻ എന്ന വ്യക്തി കുറിച്ചുള്ള രേഖകളും കത്തിടപാടുകളും. എന്നാൽ, ആലപ്പുഴ അഡീ. സെഷൻസ് ജഡ്ജായി എസ് എച്ച്. പഞ്ചാപകേശൻ എത്തിയതോടെ സോജന് മുന്നിൽ പ്രകാശത്തിന്റെ കിരണങ്ങൾ തെളിയുകായയിരുന്നു.

വിചാരണയ്ക്കായി കോടതിയിൽ സോജനെ എത്തിക്കുമ്പോൾ സ്വന്തം അമ്മാവന് പോലും തിരിച്ചറിയാനാകാത്ത വിധം അയാൾ മാറിയിരുന്നു. നിയമത്തിന്റെ എല്ലാ നൂലാമാലകളിൽ നിന്നും മോചിതനായി കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ് ഇന്ന് ഈ മനുഷ്യൻ. തന്റേതല്ലാത്ത കാരണം കൊണ്ട് കൊലപാതകി ആകേണ്ടി വന്ന ജീവിതം. ഓർമ്മയുടെ ഒരു ചെറിയ തുരുത്തു പോലും ബാക്കിയില്ലാത്ത ജീവിതം. ഒരു പുരുഷായുസ്സിന്റെ നല്ല പങ്കും മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിച്ചു കൂട്ടേണ്ടിവന്ന മനുഷ്യനെ തിരികെ ഓർമ്മയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനാകും എന്ന പ്രതീക്ഷയിലാണ് ഗാന്ധിഭവനിലെ അന്തേവാസികൾ. ഓർമ്മയിൽ ആകെയുള്ള വീട്ടിൽ  തിരികെ പോകുന്നതിനായി തുരുമ്പിച്ച ആ താക്കോലും പിടിച്ച് കഴിയുകയാണ് ഈ മനുഷ്യൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP