Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ

എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ദിശ കേസിലെ കുറ്റാരോപിതരായ നാലു പേരെയും വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രമുഖരുൾപ്പെടെ പലരും പൊലീസിനെ പുകഴ്‌ത്തുമ്പോൾ ആരും കാണാതെ പോകുന്ന കണ്ണുനീരുണ്ട്. കൊല്ലപ്പെട്ട പ്രതികളിൽ ഒരാളായ ചിന്നകേശവലുവിന്റെ ഭാര്യ രേണുകയാണ് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വികാരഭരിതയായി പ്രതികരിച്ചത്. തന്നെയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകാനും ഭർത്താവിനെ കൊലപ്പെടുത്തിയ ഇടത്ത് നിർത്തി അതേ രീതിയിൽ വെടിവെച്ച് വീഴ്‌ത്താനുമാണ് കണ്ണീരോടെ രേണുക പറയുന്നത്. എനിക്ക് അദ്ദേഹമില്ലാതെ ജീവിക്കാനാവില്ല. എന്നെയും കൊല്ലൂ എന്നാണ് ഗർഭിണിയായ രേണുക പറയുന്നത്.

എന്റെയടുത്ത് നിന്നാണ് അവർ അദ്ദേഹത്തെ പിടിച്ചുകൊണ്ട് പോയത്. ചോദ്യം ചെയ്ത ശേഷം വിട്ടയക്കാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ ഒരു ദാക്ഷണ്യവുമില്ലാതെ അവർ അദ്ദേഹത്തെ കൊന്നു കളഞ്ഞു. വളരെ മൃദു സമീപനമുള്ള അദ്ദേഹത്തിന് ഇങ്ങനെയൊരു ക്രൂരത ചെയ്യാനാകും എന്ന് കരുതുന്നില്ല. അഥവാ അദ്ദേഹമങ്ങനെ ചെയ്‌തെങ്കിൽ മരണ ശിക്ഷ വിധിക്കാനും നടപ്പാക്കാനും കോടതിക്ക് വിട്ടുകൊടുക്കാമായിരുന്നു എന്നും രേമുക പറയുന്നു. ഞാനും കൊല്ലപ്പെട്ട യുവതിയെ പോലെ ഒരു പെണ്ണാണ് എന്നും രേണുക കൂട്ടിച്ചേർത്തു.

ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന സംഭവത്തിൽ പ്രതികളായി പൊലീസ് അറസ്റ്റു ചെയ്ത നാലുപേരിൽ ചിന്നകേശവലു മാത്രമാണ് വിവാഹിതൻ. ഒരു വർഷം മുമ്പാണ് ഇയാൾ വിവാഹിതരായത്. ഭാര്യ ഗർഭിണിയാണ്. ചിന്നകേശവലു ഇത്തരം ഒരു ക്രൂരകൃത്യം ചെയ്യും എന്ന് വിശ്വസിക്കാൻ വീട്ടുകാർക്ക് ഇപ്പോഴും ആയിട്ടില്ല.

പൊലീസിന്റെ ക്രൂരമായ കൊലപാതകമാണ് ഇതെന്നാണ് മറ്റൊരു പ്രതിയായ നവീന്റെ അച്ഛൻ പ്രതികരിച്ചത്. നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനും മുമ്പ് എന്തിനാണ് അവർ അവനെ കൊന്നു കളഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ജൊല്ലു ശിവയുടെ അച്ഛൻ ജൊല്ു രാജപ്പ തന്റെ മകനെ കൊലപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ലെന്ന് പ്രതികരിച്ചു. എന്നാൽ, ഇതേരീതിയിൽ എല്ലാ പീഡനക്കേസ് പ്രതികളെയും കൊലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകം മുഴുവൻ തന്റെ മകൻ കുറ്റക്കാരനാണ് എന്ന് പറയുന്നു. പ്രതികളിൽ ഒരാൾ തങ്ങൾ കുറ്റം ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. അവന് അതിനുള്ള ശിക്ഷ കിട്ടി. എല്ലാ റേപ് കേസ് പ്രതികൾക്കും ഇതേ ശിക്ഷ നൽകണം എന്നും ജൊല്ലു രാജപ്പ പറഞ്ഞു. അതേസമയം, പ്രധാന പ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ മകന്റെ മരണവാർത്ത കേട്ടതോടെ ബോധരഹിതയായി നിലംപതിച്ചു. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാനും ഇവർ വിസ്സമ്മതിച്ചു.

ഹൈദരാബാദിൽ ഇന്ന് പുലർച്ചെയാണ് പ്രതികൾ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP