Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാന് ദാവൂദ് ഉണ്ടെങ്കിൽ നമുക്ക് ഗാവ് ലിയുണ്ടെന്ന് സാക്ഷാൽ താക്കറെയെ ക്കൊണ്ട് പറയിച്ച പ്രതിനായകൻ; എതിരാളികളെ പിന്തുടർന്ന് കൊല്ലുന്ന ഷാർപ്പ് ഷൂട്ടർ; 'ദാവൂദിന് മയക്കുമരുന്ന് കടത്തണം, ഞാൻ അത് അനുവദിക്കില്ല' എന്ന് പറഞ്ഞ് ഡി കമ്പനിയിൽ നിന്ന് തെറ്റി ഇറങ്ങിയത് രാഷ്ട്രീയത്തിലേക്ക്; ഇപ്പോൾ ഗാന്ധിത്തൊപ്പിയും ഖദർ വേഷവുമായി തികഞ്ഞ സ്വാത്വികൻ; അധോലോക നായകൻ അരുൺ ഗാവ് ലി വീണ്ടും വാർത്തകളിൽ നിറയുമ്പോൾ

പാക്കിസ്ഥാന് ദാവൂദ് ഉണ്ടെങ്കിൽ നമുക്ക് ഗാവ് ലിയുണ്ടെന്ന് സാക്ഷാൽ താക്കറെയെ ക്കൊണ്ട് പറയിച്ച പ്രതിനായകൻ; എതിരാളികളെ പിന്തുടർന്ന് കൊല്ലുന്ന ഷാർപ്പ് ഷൂട്ടർ; 'ദാവൂദിന് മയക്കുമരുന്ന് കടത്തണം, ഞാൻ അത് അനുവദിക്കില്ല' എന്ന് പറഞ്ഞ് ഡി കമ്പനിയിൽ നിന്ന് തെറ്റി ഇറങ്ങിയത് രാഷ്ട്രീയത്തിലേക്ക്; ഇപ്പോൾ ഗാന്ധിത്തൊപ്പിയും ഖദർ വേഷവുമായി തികഞ്ഞ സ്വാത്വികൻ; അധോലോക നായകൻ അരുൺ ഗാവ് ലി വീണ്ടും വാർത്തകളിൽ നിറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: 'ദ ഓൺലി മാൻ ഹു ഡിഡിന്റ് റൺ': ഓടിപ്പോകാത്ത ഒരേ ഒരാൾ! രണ്ടുവർഷം മുമ്പ് ബോളിവുഡ്ഡിൽ ഇറങ്ങിയ 'ഡാഡി' എന്ന ഗാങ്‌സ്റ്റർമൂവിയുടെ ക്യാപ്ഷൻ അതായിരുന്നു. ഡാഡി എന്നത് മറ്റാരുമല്ല. സാക്ഷാൽ ദാവൂദ് ഇബ്രാഹിമിനെപ്പോലും വിറപ്പിച്ച, അധോലോക നായകൻ അരുൺ ഗാവ്ലിയുടെ ഇരട്ടപ്പേരായിരുന്നു അത്. ഗാവ്ലിയുടെ ജീവിതം അറിയുന്നവർ ആ ക്യാപ്ഷൻ ശരിയാണെന്ന് തലകുലുക്കി സമ്മതിക്കും. പൊലീസിന്റെ എൻകൗണ്ടർ ഭയന്നോ, ദാവൂദ് സംഘങ്ങളെ ഭയന്നോ, ഒരിഞ്ച് പുറകോട്ട് അടിക്കുന്ന ആളല്ല അദ്ദേഹം. മില്ലിലെ സാധാരണ കൂലിത്തൊഴിലാളിയായി തുടങ്ങി, മുബൈയിലെ കിരീടം വെക്കാത്ത രാജാവായി, പിന്നെ സ്വന്തമായ പാർട്ടിയുണ്ടാക്കി നേതാവായി, ജയിലിൽ കിടന്നും അധോലോകങ്ങളെ നിയന്ത്രിച്ചും അരുൺ ഗാവ്ലി എന്ന മെല്ലിച്ച മുനുഷ്യൻ അസാധാരണനായി.

പക്ഷേ ഇപ്പോൾ അരുൺ ഗാവ്ലി വീണ്ടും വാർത്തയിൽ നിറയുന്നത്, കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവെച്ചപ്പോഴാണ്. ഇതോടെ മുബൈ മാധ്യമങ്ങളിൽ വീണ്ടും ഗാവ്ലി തലക്കെട്ടായി. ആരാണ് ഗാവ്ലി എന്ന സചിത്ര ലേഖനങ്ങൾ ടാബ്ലോയിഡിലടക്കം' വന്നു. ഏറ്റവും രസം പുതിയ തലമുറക്ക് മുന്നിൽ അദ്ദേഹം ഗാന്ധിയനാണെന്നതാണ്. ഇപ്പോൾ ജീവപര്യന്തം കഠിനതടവിന് വിധിക്കപ്പെട്ട് കഴിഞ്ഞുകൂടുന്ന നാഗ്പൂർ സെൻട്രൽ ജയിലിൽ ഗാന്ധിത്തൊപ്പിയും ഖദർ വേഷവുമായാണ് ഈ അധോലോക നായകൻ കഴിയുന്നത്. ഗാന്ധിജയന്തിക്ക് നടന്ന ഗാന്ധി പരിജ്ഞാന പരീക്ഷയിൽ 74/80 സ്‌കോർ നേടിയാണ് അദ്ദേഹം ഉത്തമ ഗാന്ധിയൻ പട്ടം ഉറപ്പിച്ചത്. ഏതൊരു കൊമേർഷ്യൽ സിനിമയെയും വെല്ലുന്നതാണ് അരുൺഗാവ്ലിയുടെ ജീവിതം.

മുംബൈയുടെ മണ്ണിൽ പയറ്റി തെളിഞ്ഞ ഗാവ്‌ലി

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലുള്ള കോപ്പർഗാവിലായിരുന്നു അരുൺ ഗവ്‌ലിയുടെ ജനനം. അച്ഛൻ ഗുലാബ് ഗവ്‌ലി മധ്യപ്രദേശിലെ ഖണ്ഡ്വയിൽ നിന്ന് പലായനം ചെയ്ത് കോപ്പർഗാവിൽ വന്നു ചേക്കേറിയതായിരുന്നു. അവിടത്തെ മില്ലുകളിൽ ഗാവ്‌ലി കുടുംബത്തിലെ മിക്കവരും ജോലിക്ക് കയറി. അറുപതുകളിൽ തന്നെ മെട്രിക്കുലേഷൻ പാസായിരുന്നു ഗാവ്‌ലി. അന്ന് അതൊക്കെ വലിയ പഠിപ്പായിരുന്നു. പക്ഷേ, അച്ഛൻ റിട്ടയറായിരുന്നു അപ്പോഴേക്കും. അതുകൊണ്ട് തുടർന്ന് പഠിക്കുക ഒരു ഓപ്ഷനേ അല്ലായിരുന്നു.. അതുകൊണ്ടയാൾ നേരെ അച്ഛനെപ്പോലെ ഒരു മില്ലിൽ പണിക്കുകയറി. മഹാലക്ഷ്മിയിലെ ശക്തിമിൽസ്. എന്നാൽ, അരുൺ ഗവ്‌ലിക്ക് ജീവിതത്തിലെ വഴിത്തിരിവുകൾ സമ്മാനിച്ചത് 1977-ൽ നടത്തിയ ജോലി മാറ്റമാണ്. അക്കൊല്ലമാണ് അരുൺ മുംബൈയിലെ ക്രോംപ്ടൺ ഗ്രീവ്‌സിലേക്ക് ജോലി മാറുന്നത്. അവിടെ വെച്ച് ഗാവ്ലി സദാശിവ് പാവ്‌ലെ എന്ന ഒരാളെ പരിചയപ്പെടുന്നു. പിന്നീട് സദാ മാമ എന്നറിയപ്പെട്ടതും, അരുൺ ഗവ്‌ലിയെ അധോലോകത്തിലേക്ക് കൈപിടിച്ച് നടത്തിയതും അയാളായിരുന്നു. ടെക്സ്റ്റൈൽ മിൽ രംഗത്തുണ്ടായ മാന്ദ്യമാണ് കൂടുതൽ കാശുണ്ടാക്കാൻ പറ്റുന്ന, നിയമവിരുദ്ധമായ പല പരിപാടികളിലേക്കും ഗവ്‌ലിയെ നയിച്ചു.

ഏത് ഒരു ക്രിമിനലിനെയും, പോലെ കൊച്ചു പിച്ചാത്തിയിൽ തുടങ്ങി മെഷീൻ ഗണ്ണിലെത്തിയ കഥയാണ് അരുൺ ഗാവ്ലിയുടെതും.മില്ലുകൾ പൂട്ടിതുടങ്ങിയതോടെ പട്ടിണിയിലാഴ്ന്ന ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളിലൊന്ന് ഗാവ്‌ലിയുടേതായിരുന്നു. കൊച്ചുകൊച്ചു പിടിച്ചുപറിയും മോഷണങ്ങളുമായി പുതുക്കെ പതിനാറം വയസിൽ അയാൾ അധോലോകത്തേക്കു കാൽവച്ചു. അധോലോക നായകൻ കരിംലാലയുടെ അനന്തരവൻ സമദ് ഖാനെ വധിച്ച രമാ നായിക്കിന്റെ പിന്തുണയോടെയായിരുന്നു അരങ്ങേറ്റം. രാം നായിക് സംഘത്തിൽ ചേർന്നു വാടകകൊലയാളിയായി. പിന്നീട് നഗരത്തിന്റെ ഇരുണ്ട ലോകത്തിന്റെ രാജാവായി മാറി. കോബ്ര സംഘം എന്നറിയിപ്പെട്ടിരുന്ന ശശി രാസം, ശ്രീധർ ഷെട്ടി, പ്രശാന്ത് ഷെട്ടി തുടങ്ങിവരുടെ വധവുമായി ബന്ധപ്പെട്ടാണു 1970കളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലും ഗാവ്‌ലിയുടെ പേര് ഉയർന്നത്.

പൊലീസുകാരുടെ വേഷത്തിൽ ഗോരെഗാവിൽ മനോജ് കുൽക്കർണിയെന്നയാളുടെ വീട്ടിലെത്തി അയാളെ തട്ടിയെടുത്തു താർദേവിൽ കൊണ്ടുപോയി വധിച്ചതോടെ ഗാവ്‌ലി സംഘം കരുത്താർജിക്കുകയായിരുന്നു. ശിവസേന എംഎൽസി രമേഷ് മോറെയുടെ കൊലപാതകത്തിനു പിന്നിലും ഗാവ്‌ലിയാണെന്നാണ് ആരോപണം. 1994 ൽ മോറെ വധിക്കപ്പെടുമ്പോൾ ഗാവ്‌ലി ജയിലിലായിരുന്നു. എന്നാൽ വധം ആസൂത്രണം ചെയ്തത് ഗാവ്‌ലിയാണെന്നാണ് ആരോപണം. കെട്ടിടനിർമ്മാതാവ് നാതുഭായി ദേശായിയെ കൊന്ന കേസിലും 1997 ൽ ഗാവ്‌ലി അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തിൽ പിറ്റേവർഷം കോടതി വിട്ടയച്ചു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സതീഷ് രാജെയായിരുന്നു അടുത്ത ഇരയെന്നു പൊലീസ് പറയുന്നു. ബൈക്കുള പാലത്തിനു സമീപമായിരുന്നു കൊലപാതകം.

ഇതിനിടെ, ഗാവ്‌ലി അഖിൽ ഭാരതീയ (എബിഎസ്) സേനയുണ്ടാക്കി രാഷ്ട്രീയത്തിലിറങ്ങി. എന്നാൽ രാഷ്ട്രീയം ഗാവ്‌ലിക്കൊരു മറയായിരുന്നെന്നാണു പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചത്. വിദേശത്തു നിന്നും മറ്റു രഹസ്യതാവളങ്ങളിൽ നിന്നും നഗരത്തിലെ വ്യവസായങ്ങൾ നിയന്ത്രിക്കുന്ന അധോലോക രാജാക്കന്മാർ ഏറെയുണ്ടെങ്കിലും ഗാവ്‌ലി മുംബൈയുടെ മണ്ണിൽ നിന്നായിരുന്നു തന്ത്രങ്ങൾ മെനഞ്ഞത്. അധോലോക സംഘങ്ങൾ ആധിപത്യം നേടാനായി ശ്രമിച്ച ഒരു കാലഘട്ടത്തിലായിരുന്നു അരുൺ ഗാവ്‌ലി മുംബൈ നഗരത്തിന്റെ പേടിസ്വപ്നമായി മാറിയത്.

ഗാവ്‌ലിക്കെതിരെ നാൽപതിലേറെ കേസുകളാണു രജിസ്റ്റർ ചെയ്തിരുന്നത്. കൊലപാതകം, ഭീഷണിപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്നെങ്കിലും ഗാവ്‌ലി 2008 മുതലാണു കസ്റ്റഡിയിലായത്. ഇതിനിടെ ഗാവ്‌ലിയുടെ സാമ്രാജ്യമായ ദഗ്ഡി ചാളിൽ പലവട്ടം പൊലീസെത്തി. എന്നാൽ മുംബൈ പൊലീസിന്റെ അന്വേഷണ മുനകൾക്കു ഗാവ്‌ലിയുടെ കോട്ടകൾ തുളയ്ക്കാനുള്ള മൂർച്ചയുണ്ടായില്ല. മികച്ച കബഡി കളിക്കാരനായിരുന്നു ഗാവ്‌ലി. വർഷങ്ങളോളം നിയമത്തെയും ഗാവ്‌ലി കളിപ്പിച്ചു. പിടികൊടുക്കാതെ, വഴുതിമാറി. എന്നാൽ അവസാനം നിയമം ഗാവ്‌ലിയെ വളഞ്ഞുവച്ചു. വധശിക്ഷ ലഭിച്ചില്ലെങ്കിലും ഗാവ്‌ലിക്കു മുന്നിൽ ഇനിയും നിയമത്തിന്റെ മരണപ്പൂട്ടുകളുണ്ട്.

'പാക്കിസ്ഥാനു ദാവൂദ് ഇബ്രാഹിം ഉണ്ടെങ്കിൽ നമുക്ക് ഗാവ്‌ലിയുണ്ട്'

അധോലോകം പോലെ തന്നെ രാഷ്ട്രീവും തനിക്ക് നന്നായി വഴങ്ങുമെന്ന് ഗാവ്‌ലി തെളിയിച്ചു. അധോലോകത്തിലും സ്വതസിദ്ധമായ മെയ്വഴക്കം രാഷ്ട്രീയത്തിലും ഗാവ്‌ലിക്ക് കൂട്ടിനുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ അഖിൽ ഭാരതീയ സേനയിലൂടെ ശിവസേനയുമായി അടുക്കുമ്പോഴും അകലുമ്പോഴുമെല്ലാം ഗാവ്‌ലി ആ സവിശേഷത കാട്ടി. ശിവസേന തലവൻ ബാൽതാക്കറെ ഇടയ്ക്ക് ഗാവ്‌ലിക്ക് അനുകൂലമായി പ്രഖ്യാപനം പോലും നടത്തി. പാക്കിസ്ഥാനു ദാവൂദ് ഇബ്രാഹിം ഉണ്ടെങ്കിൽ നമുക്ക് ഗാവ്‌ലിയുണ്ടെന്നായിരുന്നു താക്കറെയുടെ വാദം.

ശിവസേനയുടെ കരുത്തിൽ തൊട്ടായിരുന്നു ഗാവ്‌ലിയുടെ കളി. ശിവസേന കോട്ടയായിരുന്ന ബൈക്കുളയിലും ചിഞ്ച്‌പൊക്ലിയിലും അഖിൽ ഭാരതീയ സേന കരുത്തുകാട്ടി. 2004ലെ തിരഞ്ഞെടുപ്പിൽ ഗാവ്‌ലി ചിഞ്ച്‌പൊക്ലി എംഎൽഎയായി. അതിനു മുൻപു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചു തോറ്റെങ്കിലും ഗാവ്‌ലി ചിഞ്ച്‌പൊക്ലിയിൽ തന്റെ 'ജനകീയത' ശിവസേനയെയും മറ്റു രാഷ്ട്രീയ പാർട്ടിക്കാരെയും ധരിപ്പിക്കുകയായിരുന്നു. കോർപറേഷൻ തിരഞ്ഞെടുപ്പിൽ അഖിൽ ഭാരതീയ സേനയുടെ നാലു സ്ഥാനാർത്ഥികൾ വിജയിച്ചു

അവസാനിക്കാത്ത ചോരക്കളി

2007, മാർച്ച് രണ്ടാം തീയതി. ശിവസേനയുടെ കോർപ്പറേറ്ററായ കമലാകർ ജംസാണ്ഡേക്കർ എന്ന നാല്പത്തേഴുകാരൻ തന്റെ സാകിനാക്കയിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഏറെ ജനപ്രിയനായ ഒരു രാഷ്ട്രീയനേതാവായിരുന്നു ജംസാണ്ഡേക്കർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഛാലിന്റെ വാതിൽ സദാസമയം സന്ദർശകർക്കായി തുറന്നുതന്നെ കിടന്നിരുന്നു. അതിന്റെ പടിക്കൽ അന്ന് രണ്ടു മോട്ടോർ ബൈക്കുകളിലായി നാലുപേർ വന്നിറങ്ങി. അവരിലൊരാൾ പതുക്കെ അകത്തുകയറിച്ചെന്നു. അകത്ത് കസേരയിൽ ഇരിക്കുകയായിരുന്ന ജംസാണ്ഡേക്കറുടെ നെറ്റി ലക്ഷ്യമാക്കി പോയിന്റ് ബ്ലാങ്കിൽ നിന്നൊരു വെടിയുണ്ട പായിച്ച് തിരികെ വന്ന് ബൈക്കിലേറി സ്ഥലം വിട്ടു. ആ കേസിൽ അതേ വർഷം ഓഗസ്റ്റിൽ കാലാഘോഡയിലെ മക്കോക്ക കോടതി ഈ കേസിലെ ഒന്നാം പ്രതിയെന്ന് വിധിച്ചത് അന്ന് അറുപതുവയസ്സുണ്ടായിരുന്ന അരുൺ ഗവ്‌ലിയെയായിരുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾക്കിടെ ഗവ്‌ലിക്കുമേൽ ചുമത്തപ്പെട്ട 25 ക്രിമിനൽ കേസുകളിൽ ആദ്യമായി കോടതി ഗവ്‌ലിയെ കുറ്റക്കാരൻ എന്ന് വിധിച്ചത് അന്നായിരുന്നു.

.രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിലേക്കു വിരൽ ചൂണ്ടിയ ഒരു വാദമായിരുന്നു ഗാവ്‌ലി ശിക്ഷയിൽനിന്നു രക്ഷപ്പെടാൻ 2012ൽ മോക്കാ കോടതിയിൽ നിരത്തിയത്. 30 ലക്ഷം രൂപയ്ക്കു കോർപറേറ്റർ കമാലകറെ വകവരുത്തിയെന്നതിനു ഗാവ്‌ലി പറഞ്ഞതു തന്റെ പാർട്ടിയുടെ കോർപറേറ്റർമാരുടെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഈ തുക നിസാരമാണെന്ന മട്ടിലാണ്.2007 ലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിഎംസി ഭരിക്കാൻ ശിവസേനയ്ക്കു പിന്തുണ നൽകിയ തങ്ങളുടെ അഖിൽ ഭാരതീയ സേനയിലെ (ബിവി എസ്) ഓരോ കോർപറേറ്റർമാർക്കും അന്നത്തെ 'മൂല്യം' വളരെയേറെയായിരുന്നെന്നും 30 ലക്ഷം രൂപയ്ക്കു ശിവസേന കോർപറേറ്ററെ വധിക്കേണ്ട ആവശ്യമില്ലായിരുന്നെന്നും ഗാവ്‌ലി കോടതിൽ പറഞ്ഞു.2008 ൽ അറസ്റ്റിലായ ഗാവ്‌ലി അന്നു മുതൽ നാഗ്പൂർ ജയിലിലാണ്. 2015 ൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മാത്രമാണ് 28 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

'ദാവൂദിന് മയക്കുമരുന്ന് കടത്തണം; ഞാൻ അത് അനുവദിക്കില്ല'

1984-ൽ അരുൺ ഗവ്‌ലിയും സംഘവും ചേർന്ന് ദാവൂദ് ഇബ്രാഹിമിന് ചെറിയൊരു സഹായം ചെയ്തു. അന്നത്തെ ദാവൂദിന്റെ ആജന്മശത്രുവായിരുന്ന സമദ് ഖാനെ ദാവൂദിന്റെ ക്വട്ടേഷൻ സ്വീകരിച്ച് വെടിവെച്ചു കൊന്നുകൊടുത്തു. അത് ഡി കമ്പനിയും ബൈക്കുള കമ്പനിയും തമ്മിലുള്ള ക്രയവിക്രയങ്ങളുടെ തുടക്കമായിരുന്നു. ഇവരുടെ സംഘടിത കാർമ്മികത്വത്തിൽ ബോംബെയിൽ നിരവധി കുറ്റകൃത്യങ്ങൾ അതിനു ശേഷം നടന്നു. അന്നൊക്കെ മുംബൈയിൽ അധോലോക നായകർ ഭയന്നിരുന്നു രണ്ടേ രണ്ടു കാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, പൊലീസ് എൻകൗണ്ടർ, രണ്ട്, ശത്രു സംഘങ്ങളുടെ ക്വട്ടേഷൻ. ആദ്യത്തേതിനെ ഭയന്നാണ് ദാവൂദ് ഇബ്രാഹിം മുംബൈ വിട്ടോടി ദുബായിൽ അഭയം പ്രാപിച്ചത്. അവിടെ നിന്ന് ലോക്കൽ ഓപ്പറേഷനുകൾ നിയന്ത്രിച്ചത്. 1988-ൽ രാമാ നായിക്ക് ഡി കമ്പനിയിലെ ശരദ് ഷെട്ടിയുമായി തെറ്റി. ദാവൂദ് ഷെട്ടിയെ പിന്തുണച്ചപ്പോൾ രാമാ നായിക് ഒറ്റപ്പെട്ടു. ഒടുവിൽ അക്കൊല്ലം അവസാനത്തോടെ ഷെട്ടി ഒരു പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു.

അതോടെ അരുൺ ഗാവ്‌ലി ബൈക്കുള ഗ്യാങ്ങിന്റെ ഒരേയൊരു നായകനായി. തന്റെ കളിക്കൂട്ടുകാരനും സഹപാഠിയുമായ നായിക്കിന്റെ കൊന്ന എൻകൗണ്ടറിനു പിന്നിലെ ബുദ്ധി ദാവൂദിന്റെ തന്നെയാകും എന്ന് ഊഹിച്ചെടുക്കാൻ ഗാവ്‌ലിക്കായി. അഗ്രിപാഡയിലും നാഗ്പാഡയിലുമായി അടുത്തടുത്ത് കഴിഞ്ഞിരുന്ന, ഏറെ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന ദാവൂദും ഗാവ്‌ലിയും അതോടെ ബദ്ധശത്രുക്കളായി മാറി. തന്റെ സഹോദരനെ കൊന്നതിനുള്ള പ്രതികാരമായി ഗവ്‌ലി ഗ്യാങ്, ദാവൂദിന്റെ സഹോദരീ ഭർത്താവായ ഇബ്രാഹിം പാർക്കറിനെ വകവരുത്തി. അത് ഇരുവരുടെയും അനുയായികൾ തമ്മിലുള്ള തുടർച്ചയായ വെടിവെപ്പുകളിലേക്കാണ് നയിച്ചത്. ഈ സംഘട്ടനങ്ങൾക്കിടയിലൂടെ മുംബൈ പൊലീസിന്റെ ഡേർട്ടി ഹാരികൾ എന്നറിയപ്പെട്ടിരുന്ന എൻകൗണ്ടർ സ്‌ക്വാഡും തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ അധോലോക സംഘാംഗങ്ങളെ വകവരുത്താൻ തുടങ്ങി. അതോടെ പ്രാണഭയം മൂത്ത് ദാവൂദിന് പിന്നാലെ ശരദ് ഷെട്ടി, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ തുടങ്ങി പലരും രാജ്യം വിട്ടോടി. ഇത്രയൊക്കെ ആയിട്ടും അരുൺ ഗവ്‌ലി നാടുവിട്ടോടിപ്പോകാൻ തയ്യാറായില്ല. പിൽക്കാലത്തുകൊടുത്ത ഒരു അഭിമുഖത്തിൽ ഈ കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ എടുത്ത തീരുമാനത്തെപ്പറ്റി ഗവ്‌ലി ഇങ്ങനെ പറയുന്നുണ്ട്, ' എന്നെ പൊലീസ് എൻകൗണ്ടർ ചെയ്യാതിരിക്കാൻ വേണ്ടി ഞാൻ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചു.'

തന്റെ അധോലോകജീവിതത്തിനിടെ ദാവൂദുമായുള്ള സൗഹൃദത്തിൽ വിള്ളൽ വരാനുണ്ടായ മറ്റൊരു പ്രധാനകാരണത്തെപ്പറ്റിയും റെഡിഫിനു കൊടുത്ത ഒരു അഭിമുഖത്തിൽ ഗവ്‌ലി വിശദീകരിക്കുന്നുണ്ട്,' 'ഞാനും ദാവൂദും തമ്മിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഇടയുന്നത് ഒരൊറ്റ പ്രശ്നത്തിന്റെ പേരിലാണ്. നാർക്കോട്ടിക്സ്. അവന് മുംബൈയിൽ മയക്കുമരുന്ന് വിൽക്കണമായിരുന്നു. ഞാൻ അതിന് എതിരുനിന്നു. ആ ഒറ്റക്കാരണം കൊണ്ടാണ് ദാവൂദ് എന്റെ സഹോദരൻ ബപ്പയെയും, ഖത്തർനാക് പത്രത്തിന്റെ ലേഖകനായ സുരേഷ് ഖാനോൽക്കറിനെയും കൊന്നുകളയുന്നത്. '

നിയമത്തിന്റെ കരങ്ങളിൽ ഒടുവിൽ

ഇരുപത്തഞ്ചിലധികം വർഷം ഒരു അധോലോകനായകനായി മുംബൈ നഗരത്തെ വിറപ്പിച്ച ശേഷമാണ് വെള്ള ഖദർ ഷർട്ടും തലയിൽ ഗാന്ധിത്തൊപ്പിയുമായി അരുൺ ഗവ്‌ലി, കയ്യും കൂപ്പി വോട്ടും ചോദിച്ച് രാഷ്ട്രീയക്കാരന്റെ വേഷം കെട്ടിയിറങ്ങിയത്. ശിവസേനയുടെ ഇടഞ്ഞത് പഴയ കേസുകളൊക്കെ വീണ്ടും പൊങ്ങിവരുന്നതിന് കാരണമായി. ഒടുവിൽ 2012 -ൽ പഴയ ജംസാണ്ഡേക്കർ. ക്വട്ടേഷൻ കൊലക്കേസിൽ ഗവ്‌ലിയെ കോടതി കുറ്റക്കാരനെന്ന് വിധിച്ചു. തന്റെ ഗാന്ധിത്തൊപ്പിയെപ്പറ്റിയുള്ള ചോദ്യങ്ങൾ എന്നും ഗവ്‌ലിക്ക് നേരിടേണ്ടി വരാറുണ്ട്. ഉദാ. അഹിംസ എന്ന ഗാന്ധിയൻ തത്വത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന്. ആ ചോദ്യത്തിന് ഗവ്‌ലി പറഞ്ഞ ഉത്തരം ഇതായിരുന്നു, ' ഞാൻ ചില ഗാന്ധിയൻ ചിത്രങ്ങളിൽ വിശ്വസിക്കുന്നവനാണ്. ഹിംസ, അഹിംസ അതിന് രണ്ടിനും ഈ സമൂഹത്തിൽ അതാതിന്റേതായ ഇടമുണ്ട് എന്ന് ഞാൻ കരുതുന്നു'.

മുബൈയിൽ ഇത് അധോലോകങ്ങൾക്കും കഷട്കാലമാണ്. ഡി കമ്പനി ക്ഷയിച്ചു. ദാവൂദിന്റെ പോലും പ്രതാപം നിലച്ചു. ചോട്ടാ രാജനും ഷക്കീലും എവിടെയാണെന്ന് ആർക്കും അറിയില്ല. പക്ഷേ ആ ഘട്ടത്തിലും ജയിലിൽ ഇരുന്നുകൊണ്ട് മുബൈ അധോലോകത്തെ നിയന്ത്രിക്കുന്നത് ഗാവ്ലിയാണ്. ഈ ഗാന്ധിയൻ ഇമേജ് ഒക്കെ വെറും തട്ടിപ്പാണെന്നും ഇപ്പോഴും ഹഫ്ത്ത പിരിവും മയക്കുമരുന്ന് കടത്തുമൊക്കെ ഗാവ്ലിയുടെ സംഘങ്ങൾ നടത്തുന്നുണ്ടെന്നും ഇതിന്റെ പങ്ക് അദ്ദേഹത്തിന് കിട്ടുന്നുണ്ടു എന്നതെല്ലാം പരസ്യമായ രഹസ്യമാണ്. ഇനി ഗാവ്ലിയുടെ അടുത്ത നീക്കം എന്താണ്? മുബൈ കാത്തിരിക്കയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP