Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എതിർപ്പുകളെ വകഞ്ഞുമാറ്റി കടമ്പകളെ നിസ്സാരമാക്കി മോദി സർക്കാർ; അനുകൂലിച്ചത് 125 പേരും എതിർത്തത് 105 പേരും; പൗരത്വനിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ശിവസേന; 'ചരിത്രപരമായ തെറ്റ് തിരുത്താനാണ് ബിൽ; ഇന്ത്യാവിഭജനം നടത്തിയില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത്ഷാ; ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ്

എതിർപ്പുകളെ വകഞ്ഞുമാറ്റി കടമ്പകളെ നിസ്സാരമാക്കി മോദി സർക്കാർ; അനുകൂലിച്ചത് 125 പേരും എതിർത്തത് 105 പേരും; പൗരത്വനിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ശിവസേന; 'ചരിത്രപരമായ തെറ്റ് തിരുത്താനാണ് ബിൽ; ഇന്ത്യാവിഭജനം നടത്തിയില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത്ഷാ; ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. 125 പേർ അനുകൂലിച്ചു. 105 പേർ എതിർത്തു. ലോക്‌സഭ പാസാക്കിയ ബില്ലാണ് രാജ്യസഭയുടെ കടമ്പ കടന്നത്. വോട്ടെടുപ്പ് ശിവസേന ബഹിഷ്‌കരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ 14 ഭേദഗതികൾ വോട്ടിനിട്ട് തള്ളി. ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. 124 പേർ എതിർത്തു. 99 പേർ അനുകൂലിച്ചു.

അമിത് ഷായുടെ മറുപടി

പൗരത്വ ഭേദഗതി ബില്ലിനെ ഭയക്കേണ്ട കാര്യമില്ലെന്ന് ബില്ലിൻ മേലുള്ള ചർച്ചയ്ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു. അത് ആരുടെയും അവകാശങ്ങളോ പൗരത്വമോ എടുത്തുകളയുന്നില്ലെന്ന് അമിത്ഷാ പറഞ്ഞു.ആരും തടങ്കൽ പാളയങ്ങളിലേക്ക് പോകില്ല. ഇപ്പോൾ തടങ്കൽ ക്യാമ്പുകളിൽ തമാസിക്കുന്നവർ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലാകുമ്പോൾ കൂടുതൽ മെച്ചപ്പെട്ട പ്രദേശങ്ങളിലേക്ക് മാറുകയാണുണ്ടാവുക. പൗരത്വ ഭേദഗതി ബിൽ ഒരു മതവിഭാഗത്തിന്റെയും വികാരങ്ങളെ ഹനിക്കുന്നില്ല. പൗരത്വ ഭേദഗതി ബിൽ എങ്ങനാണ് മുസ്ലിം വിരുദ്ധമാകുന്നത്? മുസ്ലിംവിരുദ്ധമായതൊന്നും ഈ ബില്ലിലില്ല.

ഒരു മതവിഭാഗവും ആശങ്കപ്പെടേണ്ടതില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾ അനീതി നേരിടുമെന്ന ചിന്ത തെറ്റാണ്. രോഹിങ്ഗ്യകളെ എന്തുകൊണ്ട് പൗരത്വ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ചിലർ ചോദിക്കുന്നത്. രോഹിങ്ഗ്യകൾ നേരിട്ട് ഇന്ത്യയിൽ എത്താറില്ല. ബംഗ്ലാദേശിലേക്കു പോകുന്ന അവർ അവിടെ നിന്നാണ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നത്. പൗരത്വ (ഭേദഗതി) ബിൽ, ആർട്ടിക്കിൾ 370, മുത്തലാഖ് എന്നിവയൊന്നും മുസ്ലിം വിരുദ്ധമല്ല. രാജ്യത്തെ കോടിക്കണക്കിന് മുസ്ലിം വനിതകൾക്ക് അവകാശങ്ങൾ നൽകാനാണ് മുത്തലാഖ് നിയമം. ജമ്മുകശ്മീരിൽ മുസ്ലിമുകൾ മാത്രമാണോ ജീവിക്കുന്നത്? ജമ്മുകശ്മീർ എല്ലാ മതവിശ്വാസികൾക്കും വേണ്ടിയുള്ളതാണ്. ശിവസേന ഇന്നലെ പൗരത്വ (ഭേദഗതി) ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ഇപ്പോൾ നിലപാടിൽ മാറ്റം വരുത്താൻ കഴിഞ്ഞ ഒരു രാത്രി കൊണ്ട് എന്താണ് സംഭവിച്ചതെന്ന് അവർ ജനങ്ങളോട് പറയണം.

ഇന്ത്യയുടെ ആശയം എന്താണെന്ന് തന്നെ പഠിപ്പിക്കേണ്ട. ഞാൻ ഈ രാജ്യത്താണ് ജനിച്ചത്, ഈ രാജ്യത്തു തന്നെ മരിക്കുകയും ചെയ്യും. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെയും കോൺഗ്രസ് നേതാക്കളുടെയും പ്രസ്താവനകൾ സമാനമാണ്. ഇന്ത്യാവിഭജനം നടത്തിയില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്ന് രാജ്യസഭയിൽ മറുപടി പ്രസംഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അൻപതു വർഷം മുൻപ് ഈ ബിൽ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് സാഹചര്യം ഇത്രയും രൂക്ഷമാവില്ലായിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് രാജ്യത്തെ വിഭജിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ തെറ്റ് തിരുത്താനാണ് ബിൽ. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയല്ല തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം എന്നത് മുസ്ലിംകളെ കുറിച്ച് മാത്രമാണോ എന്നും അദ്ദേഹം ചോദിച്ചു. മുസ്ലിംകൾ മാത്രമാണോ ന്യൂനപക്ഷങ്ങൾ. പാലമെന്റിനെ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂനപക്ഷങ്ങളെ ഇന്ത്യ എന്നും സംരക്ഷിച്ചിട്ടുണ്ട്. മുസ്ലിംകൾക്ക് പൗരത്വത്തിന് അപേക്ഷ നൽകാം. 566 മുസ്ലിംകൾക്ക് പൗരത്വം നൽകിയിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്ക് ഒന്നും ഭയപ്പെടാനില്ല. ലങ്കൻ തമിഴർക്ക് മുൻപ് പൗരത്വം നൽകിയിട്ടുണ്ടെന്നും ഇന്ത്യ ഒരിക്കലും മുസ്ലിം മുക്തം ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ വിവാദം പേടിച്ച് ശക്തമായ നടപടികളിൽനിന്ന് പിന്തിരിയില്ല. പലതും തിരുത്താൻ കൂടിയാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. രാജ്യത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക കൂടിയാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അണ്ണാഡിഎംകെയും ജെഡിയും ബില്ലിനെ അനുകൂലിച്ചു. മുസ്ലിംകളെ കൂടി ബില്ലിൽ ഉൾപ്പെടുത്തണമെന്ന് അണ്ണാഡിഎംകെ ആവശ്യപ്പെട്ടു. കോൺഗ്രസ്, സമാജ്വാദ് പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, സിപിഎം, ബിഎസ്‌പി, ടിആർഎസ് തുടങ്ങിയ കക്ഷികൾ ബില്ലിനെ എതിർത്തു സംസാരിച്ചു. ഹിന്ദുത്വ അജൻഡയാണ് പൗരത്വ ബില്ലിലൂടെ സർക്കാർ നടപ്പാക്കുന്നതെന്ന് കോൺഗ്രസ് എംപി പി.ചിദംബരം പറഞ്ഞു. ഇന്ത്യയെ രക്ഷിക്കാൻ ജുഡീഷ്യറിയിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനെ അനുകൂലിക്കുന്നോ ഇല്ലയോ എന്നു നോക്കിയല്ല ഒരാളുടെ ദേശീയത തീരുമാനിക്കേണ്ടതെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. ഹിന്ദുത്വത്തെ സംബന്ധിച്ചോ ദേശീയത സംബന്ധിച്ചോ തങ്ങൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വബിൽ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപിക്കുന്നതാണെന്നു കോൺഗ്രസ് എംപി ആനന്ദ് ശർമ പറഞ്ഞു. അസമിൽ കുടിയേറ്റ ക്യാംപുകളിലേക്ക് സർവകക്ഷി സംഘത്തെ അയക്കണം. മൃഗതുല്യമായ ജീവിതമാണ് കുടിയേറ്റക്കാർ നയിക്കുന്നത്. കോൺഗ്രസ്, വിഭജനത്തെ പിന്തുണച്ചിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തെയും ആനന്ദ് ശർമ തള്ളി. വിഭജനത്തെ കോൺഗ്രസ് ശക്തമായി എതിർത്തു. ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചത് ഹിന്ദുമഹാസഭയാണ്. സവർക്കറും ജിന്നയും ഒന്നിച്ചുനിന്നെന്നും ആനന്ദ ശർമ പറഞ്ഞു.

അസമിലും ത്രിപുരയിലും സ്ഥിതി കലാപസമാനം

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമായതോടെ അസമിലും ത്രിപുരയിലും കരസേനയെ വിന്യസിച്ചു. മൂന്നു സൈനിക വ്യൂഹത്തെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. രണ്ട് വ്യൂഹങ്ങൾ ത്രിപുരയിലും ഒന്ന് അസമിലും. അസമിൽ നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. പൗരത്വബില്ലിനെച്ചൊല്ലി പ്രക്ഷോഭങ്ങൾ കനത്തതോടെ അസമിന്റെ പലഭാഗങ്ങളിലും ജനജീവിതം പൂർണമായും സ്തംഭിച്ച നിലയിലാണ്. പ്രതിഷേധത്തെത്തുടർന്ന് അസം മുഖ്യമന്ത്രി സർബാനന്ദ് സോനേവാൾ വിമാനത്താവളത്തിൽ കുടുങ്ങി. ഒരു മണിക്കൂറിന് ശേഷമാണ് ശക്തമായ സുരക്ഷാവലയത്തിനുള്ളിൽ മുഖ്യമന്ത്രിയെ വീട്ടിലെത്തിച്ചത്. പ്രതിഷേധപ്രകടനങ്ങൾ മൂലം നിരവധി പേർ ഗുവാഹത്തി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ത്രിപുരയിൽ മൊബൈൽ, ഇന്റർനെറ്റ്,എസ്എംഎസ് സേവനങ്ങളെല്ലാം ബിജെപി സർക്കാർ നിരോധിച്ചിരിക്കുകയാണ്. 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം. പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായ സാഹചര്യത്തിലായിരുന്നു നടപടി. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ തിങ്കളാഴ്ച രാത്രി 12.05നാണ് ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ വോട്ടിനിട്ടത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ലോക്സഭയിൽ കഴിഞ്ഞദിവസം പൗരത്വ ബിൽ പാസാക്കിയത്.

പൗരത്വ ഭേദഗതി ബിൽ, 2019

1955ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് ബിൽ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. എന്നാൽ, ബില്ലിൽ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങൾക്ക് ഈ പരിഗണനയില്ല.

2014, ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വം നൽകുക. നേരത്തെ, 11 വർഷം ഇന്ത്യയിൽ താമസിച്ചാലേ പൗരത്വത്തിന് അർഹതയുണ്ടാകൂ. പുതിയ ബില്ലിൽ അത് അഞ്ച് വർഷം വരെ എന്നാക്കി കുറച്ചു. ആർക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കിൽ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും. എന്നാൽ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സർക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

ദേശീയ പൗരത്വ രജിസ്റ്റർ

കേന്ദ്ര സർക്കാർ അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയത്. എന്നാൽ, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റർ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബർ 20ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് 31ന് അന്തിമ പൗരത്വ രജിസ്റ്റർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. അർഹതയുള്ളവർ പോലും പട്ടികയിൽ നിന്ന് പുറത്തു പോയെന്നായിരുന്നു പ്രധാന ആരോപണം. ബംഗാളി ഹിന്ദുക്കൾ ആയിരുന്നു ഇങ്ങനെ പട്ടികയിൽ നിന്ന് പുറത്തു പോയത്.

അതേസമയം, ബംഗാളിൽ ഇത് രാഷ്ട്രീയപരമായി ബിജെപിക്ക് വൻ തിരിച്ചടി ആയിരുന്നു. എന്നാൽ, പൗരത്വ ഭേദഗതി ബിൽ വരുമ്പോൾ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തു പോകേണ്ടി വരില്ലെന്ന് ബിജെപി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP