ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്; അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി എസ്. സിർപുർകർ തലവനായ മൂന്നംഗ സമിതിയെ; വസ്തുനിഷ്ടമായ അന്വേഷണം ആവശ്യം; ജനങ്ങൾക്ക് വസ്തുതകൾ അറിയണമെന്നും ചീഫ് ജസ്റ്റിസ്; പൊലീസ് വെടിവെച്ചത് സ്വയം രക്ഷക്ക് വേണ്ടിയാണെന്ന് വാദിച്ച് മുകുൾ റോത്തഗി
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: ഹൈദരാബാദിലെ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ തെലുങ്കാന പൊലീസ് നടപടിയിൽ സമഗ്ര അന്വേഷണത്തിന് സുപ്രീംകോടതി നീക്കം. ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി എസ്.സിർപുർകർ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് ഇതിനായി കോടതി നിയോഗിച്ചിരിക്കുന്നത്.
ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദ്ദേശിച്ചു. ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് രേഖ ബൽദോത്ത, മുൻ സിബിഐ ഡയറക്ടർ കാർത്തികേയൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഉണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഏറ്റുമുട്ടൽ സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം ആവശ്യമാണ്. ജനങ്ങൾക്ക് വസ്തുതകൾ അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് തെലങ്കാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.
കൊല്ലപ്പെട്ട പ്രതികൾ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുക്കുകയും പൊലീസുകാർക്കെതിരെ കല്ലേറ് നടത്തുകയും ചെയ്തു. സ്വയം രക്ഷക്ക് വേണ്ടിയാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്നും മുകുൾ റോഹ്തഗി കോടതിയിൽ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണത്തെ തെലങ്കാന സർക്കാർ എതിർക്കുന്നില്ലെന്നും ഹൈക്കോടതിയിലും മനുഷ്യവകാശ കമ്മീഷനും നിലവിൽ ഈ കേസിൽ അന്വേഷണം നടത്തുന്നുണ്ടെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടലിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ജി.എസ്.മണി, പ്രദീപ് കുമാർ എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തെലങ്കാനയിൽ മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെയാണ് തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഡിസംബർ ആറിനായിരുന്നു സംഭവം.
വെറ്ററിനറി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട നാലു പ്രതികളെ വെടിവെച്ചുകൊന്നത് പൊലീസ് സംഘത്തിന്റെ തലവൻ വി സി. സജ്ജനാർ ഐപിഎസായിരുന്നു. മുൻപും സമാനമായ രീതിയിൽ പ്രതികളെ വധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 2008 ഡിസംബറിൽ ആന്ധ്രയിലെ വാറങ്കലിൽ എൻജിനീയറിങ് വിദ്യാർത്ഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോൾ വാറങ്കൽ എസ്‌പിയായിരുന്നു സജ്ജനാർ. ആസിഡ് ശരീരത്തിൽ വീണ ഒരു പെൺകുട്ടി മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത് വലിയ വാർത്തയായിരുന്നു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികൾ സമ്മതിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ മൂവുനൂരിൽ എത്തിയപ്പോൾ പെലീസ് പാർട്ടിക്കു നേരെ ഇവർ ആക്രമണം നടത്തിയതിനെ തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം. എന്നാൽ, പൊലീസ് പ്രതികളായ യുവാക്കളെ ആസൂത്രിതമായി വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പൊലീസ് ഇവരെ വധിക്കുകയായിരുന്നെന്ന് നിരവധി മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. ഹൈദരാബാദിൽ നയീമുദ്ദീൻ എന്ന നക്സലൈറ്റിന്റെ ഏറ്റുമുട്ടൽ കൊലപാതകത്തിലും വി സി. സജ്ജനാർ പ്രധാന പങ്കുവഹിച്ചിരുന്നതായായും ആരോപണമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍