Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി യുവതിയെ ജീവിത പങ്കാളിയാക്കിയ മുണ്ടുടുത്ത സ്‌കോട്ടിഷ് എംപി ഭൂരിപക്ഷം വർദ്ധിപ്പിച്ചപ്പോൾ ബ്രിട്ടീഷ് പാർലമെന്റിലേക്ക് എത്തിയത് ആഭ്യന്തര മന്ത്രി പ്രീത് പട്ടേലും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനും അടക്കം 15 പേർ; ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന ബോറിസ് ജോൺസൺ ഇക്കുറി ലക്ഷ്യമിടുന്നത് ഇന്ത്യയുമായുള്ള വിപുലമായ വ്യാപാര ബന്ധങ്ങളും വിസാ പാക്കേജുകളും

മലയാളി യുവതിയെ ജീവിത പങ്കാളിയാക്കിയ മുണ്ടുടുത്ത സ്‌കോട്ടിഷ് എംപി ഭൂരിപക്ഷം വർദ്ധിപ്പിച്ചപ്പോൾ ബ്രിട്ടീഷ് പാർലമെന്റിലേക്ക് എത്തിയത് ആഭ്യന്തര മന്ത്രി പ്രീത് പട്ടേലും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനും അടക്കം 15 പേർ; ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന ബോറിസ് ജോൺസൺ ഇക്കുറി ലക്ഷ്യമിടുന്നത് ഇന്ത്യയുമായുള്ള വിപുലമായ വ്യാപാര ബന്ധങ്ങളും വിസാ പാക്കേജുകളും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്ക് ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് ഇന്ത്യൻ വംശജരാണ്. ലേബർ പാർട്ടിയോട് കൂറുപുലർത്തിയിരുന്ന ഇന്ത്യക്കാർ അടക്കമുള്ളവർ ഇക്കുറി കൺസർവേറ്റീവ് പാർട്ടിക്ക് പിന്നിൽ അണിനിരന്നു. ലേബർ പാർട്ടിയിലുള്ള ഇന്ത്യക്കാരും വിജയക്കൊടി പാറിച്ചതോട ഇക്കുറി ബ്രിട്ടീഷ് പാർലമെന്റിൻ ഇന്ത്യൻ വംശജർ റെക്കോർഡിട്ടു. എംപിമാരുടെ എണ്ണത്തിലാണ് റെക്കോർഡ്. 15 ഇന്ത്യൻ വംശജരാണ് വിജയിച്ചു കയറിത്. കൺസർവേറ്റിവ് പാർട്ടിയിൽ നിന്നും ഏഴു പേരും ലേബർ പാർട്ടിയിൽ നിന്നും ഏഴു പേരും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും ഒരാളുമാണ് വിജയിച്ചു കയറിയത.

മന്ത്രിമാരായ പ്രീതി പട്ടേൽ, റിഷി സുനക് (ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകൻ), അലോക് ശർമ എന്നിവർക്കൊപ്പം ഗഗൻ മഹീന്ദ്ര, ക്ലെയർ കുടീഞ്ഞോ, ശൈലേഷ് വാര, സുവേല ബ്രേവർമാൻ. എന്നിവർ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും വിജയിച്ചപ്പോൾ ലേബർ പാർട്ടിയിൽ നിന്നും നവേന്ദ്രു മിശ്ര, പ്രീതി കൗർ ഗിൽ, തന്മഞ്ജീത് സിങ് ദേശി, വീരേന്ദ്ര ശർമ, ലിസ നന്ദി, സീമ മൽഹോത്ര, വലേറി വാസ് എന്നിവരാണ് വിജയിച്ചത്. ലിബറൽ ഡമോക്രാറ്റ് സ്ഥാനാർത്ഥിയായി വിജയിച്ച ഏക വ്യക്തി മുനീറ വിൽസണാണ്.

യുകെയിലെ മലയാളി സമൂഹത്തിനു സ്വന്തമെന്ന് പറയാൻ കഴിയുന്ന മാർട്ടിൻ ഡേ എംപിക്ക് അഭിമാന വിജയം നേടാനായി എന്ന പ്രത്യേകതയുമുണ്ട്. രണ്ടാമതും എസ എൻ പി ടിക്കറ്റിൽ അദേഹഹം സ്‌കോട്‌ലൻഡിലെ പ്രാന്തപ്രദേശമായ ലിലിന്ഗതോ ആൻഡ് ഫള്കറിക് മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയപ്പോൾ മൂവാറ്റുപുഴക്കാരിയും പഴയ കോളേജ് രാഷ്ട്രീയക്കാരിയുമായ ജീവിത പങ്കാളി നിധിൻ ചന്ദിനും അഭിമാന നിമിഷമായി മാറി. മുണ്ടുടുത്ത എംപിയെന്നാണ് ഇദ്ദേഹത്തെ മലയാളികൾ വിശേഷിപ്പിക്കാറ്. സ്‌കോട്‌ലൻഡിലെ വിദൂര പ്രദേശമായ ലിങ്ലിതിൽ കഴിഞ്ഞ തവണ നേടിയത്തിലും ഉയർന്ന ഭൂരിപക്ഷമാണ് ഇത്തവണ നാട്ടുകാർ അദ്ദേഹത്തിന് സമ്മാനിച്ചത്.

തന്നിൽ വീണ്ടും വിശ്വാസം അർപ്പിച്ചതിനു മാർട്ടിൻ ഡേ എംപി നാട്ടുകാരോട് സോഷ്യൽ മീഡിയ വഴി നന്ദി അറിയിക്കുകയും ചെയ്തു. മൊത്തം പോൾ ചെയ്തതിൽ 25551 വോട്ടുകൾ തന്റെ പേരിൽ കുറിച്ചണ് അദ്ദേഹം വിജയത്തെ ഒപ്പം നിർത്തിയത്. ശക്തമായ ത്രികോണ മത്സരത്തെ നേരിട്ട മാർട്ടിൻ കൺസർവേറ്റീവിന്റെ ചാൾസ് കെന്നഡിയെ രണ്ടാം സ്ഥാനത്തും ലേബർ പാർട്ടിയുടെ വേന്റി മിലിനെ മൂന്നാം സ്ഥാനത്തും നിർത്തിയാണ് തന്റെ വിജയം ഉറപ്പിച്ചത്. 11266 ആണ് മാർട്ടിൻ ഡേയുടെ ഭൂരിപക്ഷം. 2017ൽ ഇത് മൂവയിരത്തിന് അടുത്തു മാത്രമായിരുന്നു.

അതിനിടെ കഴിഞ്ഞ തവണത്തേക്കാൾ അധികം 13 എംപിമാരെ സ്വന്തമാക്കിയ എസ്എൻ പി സ്വതന്ത്ര സ്‌കോട്‌ലൻഡ് എന്ന വാദം കൂടുതൽ ശക്തമായി ഉറപ്പിക്കുകയാണ് . രണ്ടാം റഫറണ്ടം അനിവാര്യമാണെന്ന് പാർട്ടി നേതാവ് നിക്കോള സ്റ്റർജസ് വക്തമാക്കി കഴിഞ്ഞു. ബോറിസിന്റെ പാർട്ടിക്ക് സ്‌കോട്‌ലൻഡിൽ യാതൊരു കാര്യവും ഇല്ലെന്നും അവർ സൂചിപ്പിച്ചു. സ്‌കോട്‌ലൻഡിൽ ശക്തമായ വേരോട്ടം ഉണ്ടായിരുന്ന ലേബർ പാർട്ടിയും ലിബറലും പിഴുതെറിയപ്പെട്ട കാഴ്ചയാണ് ഇന്നലെ ബ്രിട്ടൻ കണ്ടത്.

ആറു സീറ്റ് സ്വന്തമാക്കി വൻ നാണക്കേടിൽ നിന്നും താൽക്കാലികമായി മുഖം രക്ഷിക്കാൻ കൺസർവേറ്റിവുകൾക്കു കഴിഞ്ഞെങ്കിലും മൂന്നു പാർട്ടികളെയും നിഷ്പ്രഭമാക്കിയ പ്രകടനത്തിൽ എസ് എൻ പി സ്വരം കൂടുതൽ കടുപ്പിച്ചാകും മുന്നോട്ടു പോകുകയെന്നു ഇന്നലെ നിക്കോള പറഞ്ഞ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. എസ്എൻപി സ്ഥാനാർത്ഥിയോട് ദയനീയമായി പരാജയപ്പെട്ടതോടെ ലിബറൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ജോ സ്വിൻസൺ സ്ഥാനത്യാഗം നടത്തുകയും ചെയ്തിരിക്കുകയാണ്.

സ്‌കോട്ടിഷ് നാഷണൽ പാർട്ടിയിലെ മുതിർന്ന അംഗം കൂടിയായ മാർട്ടിൻ ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾ സോകട്‌ലൻഡിന്റെ ഭാവി കൂടി നിശ്ചയിക്കുന്നതിൽ പ്രധാനമാണ്. കേരളത്തിൽ എത്തിയാലും യുകെയിൽ പ്രത്യേക മലയാളി ചടങ്ങിലും ഒക്കെ മുണ്ടുടുത്തു ജൂബയും ധരിച്ചു എത്തുന്ന മാർട്ടിന് താൻ പാതി മലയാളി കൂടിയാണെന്ന് പറയുന്നതിൽ സന്തോഷമേയുള്ളൂ. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകൾ കണ്ടു മലയാളം പഠിച്ചു തുടങ്ങിയ സായിപ്പിനിപ്പോൾ കപ്പയും മീനും ഒക്കെ ഇഷ്ടവിഭവങ്ങൾ കൂടിയാണ്. യുകെയിൽ പഠനത്തിനെത്തിയ നിധിൻ ചാന്ദിനു കാരുണ്യത്തിന്റെ കരം നൽകിയാണ് മാർട്ടിൻ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഇപ്പോൾ അദ്ദേത്തിന്റെ ജീവിതത്തിലും രാഷ്ട്രീയത്തിലും ഒക്കെ സജീവ സാന്നിധ്യം കൂടിയാണ് നിധിൻ.

ഇരുവരുടെയും വിവാഹം കഴിഞ്ഞ വേനൽക്കാലത്തു ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കാനിരുന്നത് ബ്രെക്‌സിറ്റ് സൃഷ്ടിച്ച അനിശ്ചിതത്വത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. പൊതു തിരഞ്ഞെടുപ്പ് ഏതു നിമിഷവും ഉണ്ടാകാം എന്ന സൂചന എസ്എൻപി തങ്ങളുടെ എംപിമാർക്ക് നൽകിയിരുന്നതിനാലാണ് മാർട്ടിന് വിവാഹ ഒരുക്കങ്ങളുമായി കേരളത്തിൽ എത്താൻ കഴിയാതെ പോയത്. അടുത്ത കാലത്തായി യുകെ മലയാളികൾ നടത്തുന്ന പ്രധാന പരിപാടികളിൽ എല്ലാം ഇദ്ദേഹം നിറസാന്നിധ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടൻ സന്ദർശിച്ചപ്പോഴും വേദിയിൽ മാർട്ടിൻ ഡേയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഇന്ത്യൻ വംശജകർ കൂടുതലായി ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയത് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ബോറിസ് ജോൺസന്റെ വിജയത്തെ ആവേശത്തോടെയാണ് ഇന്ത്യൻ വംശജർ സ്വീകരിച്ചത്. ജോൺസന്റെ തിരിച്ചുവരവും ബ്രെക്‌സിറ്റും വ്യാപാരം, ശാക്തികബന്ധം, തൊഴിൽ തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകൾ ഇന്ത്യയ്ക്കു മുൻപിൽ തുറന്നിടുമെന്നാണ് ഒരു വിഭാഗം നിരീക്ഷകർ വിലയിരിത്തുന്നത്. ലേബർ പാർട്ടിയോട് പൊതുവേ ആഭിമുഖ്യമുണ്ടായിരുന്ന ഇന്ത്യൻ വംശജരെ ജെറമി കോർബിന്റെ ഇന്ത്യ വിരുദ്ധ നയങ്ങൾ ചൊടിപ്പിച്ചിരുന്നു. ഇന്ത്യ-പാക്ക് പ്രശ്‌നങ്ങളിൽ പാക്ക് അനുകൂല സമീപനമാണ് കോർബിൻ പലപ്പോഴും സ്വീകരിക്കാറുള്ളത്. ഇതാണ് ബോറിസിന്റെ പാർട്ടിക്ക് ഗുണകരമായി മാറിയത്.

15 ലക്ഷം ഇന്ത്യൻ വോട്ടർമാരാണ് ബ്രിട്ടനിലുള്ളത്. ഇന്ത്യൻ വികാരം മുതലെടുക്കാൻ ബോറിസ് ജോൺസൻ പരമാവധി ശ്രമിക്കുകയും ചെയ്തു. നീസ്ഡനിലെ പ്രശസ്തമായ സ്വാമിനാരായൺ ക്ഷേത്രം വോട്ടെടുപ്പിനു ദിവസങ്ങൾക്കു മുൻപ് ജോൺസൺ സന്ദർശിച്ചിരുന്നു. കാമുകി കാരി സൈമണ്ട്സ് സാരിയുടുത്താണ് ജോൺസനൊപ്പം ക്ഷേത്രത്തിലെത്തിയത്. സിഖ് ഗുരുദ്വാരകളും ഇരുവരും സന്ദർശിച്ചിരുന്നു. പുതിയ ഇന്ത്യ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളുമായി കൈകോർക്കുമെന്നും 2020 ൽ ഇന്ത്യ സന്ദർശിക്കുമെന്നും ജോൺസൻ പറഞ്ഞിട്ടുണ്ട്. ബിജെപി അനുഭാവികളായ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ സംഘടന ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി പരസ്യമായിത്തന്നെ ലേബർ പാർട്ടിക്കെതിരെ രംഗത്തു വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP