Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിതം ഒരു തെരഞ്ഞെടുപ്പാണ്

ജീവിതം ഒരു തെരഞ്ഞെടുപ്പാണ്

ഷാജി ജേക്കബ്‌

ത്തും ഇരുപതും വർഷങ്ങളായി വിദേശത്തു ജീവിക്കുന്ന നിരവധി സുഹൃത്തുക്കളുണ്ട്. അവരുമായി നടത്തുന്ന ആശയവിനിമയങ്ങൾ വെളിപ്പെടുത്തുന്ന ഏറ്റവും ശ്രദ്ധേയമായ കാര്യം, മുഖ്യമായും വിദേശത്തു ജീവിക്കുന്നതുകൊണ്ട് തങ്ങൾ സ്വായത്തമാക്കിയ, തുറന്ന ലോകത്തെയും സുതാര്യമായ വ്യക്തിബന്ധങ്ങളെയും കുറിച്ചുള്ള അസാധാരണമായ ജീവിതബോധമാണ്. കേരളത്തിലോ ഇന്ത്യയിലോ ജീവിച്ചാൽ ഒരിക്കലും കൈവരാനിടയില്ലാത്ത പെരുമാറ്റമര്യാദകൾ, സാമൂഹികമായ ഉത്തരവാദിത്തങ്ങൾ, എന്തിലുമുപരിയായി സ്വകാര്യതയെ മാനിക്കുന്നതിന്റെ പ്രാധാന്യം, കപട സദാചാരത്തിലും വികട രാഷ്ട്രീയത്തിലും നിന്നു മാറിനിൽക്കാനുള്ള ജാഗ്രത എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇതോടുചേർന്നു വരുന്നു. സാമ്പത്തികമായ വളർച്ചയും ഔദ്യോഗികമായ ഉയർച്ചയും മാത്രമല്ല ഇവരുടെയൊന്നും മുഖ്യ താൽപര്യങ്ങൾ. അതിനപ്പുറത്ത്, ലോകപൗരർ എന്ന നിലയിൽ മലയാളിക്ക് എത്തിപ്പെടാൻ കഴിയുന്ന മാനങ്ങളിൽ തങ്ങൾ കൈവരിക്കേണ്ട വൈയക്തികവും സാമൂഹികവുമായ അന്തസുകളുടെയും ആത്മബോധങ്ങളുടെയും മര്യാദകളുടെയും തിരിച്ചറിവുകൾ തന്നെയാണ് ഇവരുടെയൊക്കെ ജീവിതലക്ഷ്യം. വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന, അക്കാദമികവിദഗ്ധരോ, പ്രൊഫഷണലുകളോ, സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്നവരോ, മാധ്യമ-സാമൂഹ്യമണ്ഡലങ്ങളിൽ ഇടപെടുന്നവരോ ആയ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ ചുരുക്കം ചിലരുടെ പേരുകൾ സൂചിപ്പിക്കുന്നുവെന്നേയുള്ളു.

കവിത സെറിഷ്, റജീന ജോസഫ്, ജസി സ്‌കറിയ, ഷിനു കുര്യൻ, താരാഷാജൻ, സിന്ധുനായർ, നിലാവിനി മനോജ്, അഞ്ജലി തോമസ്, ഷൈനി കാനാട്ട്, ആൻ ഏബ്രഹാം, പത്മജ തോമസ്, അനുപമാവെങ്കിടേഷ്, ശ്രീദേവി വടക്കേടത്ത്, മുരളി തുമ്മാരുകുടി, ജോൺ സാമുവൽ, മുരളി വെട്ടത്ത്, എതിരൻ കതിരവൻ, സുരേഷ് സി. പിള്ള, നിസിം മണ്ണത്തുക്കാരൻ, ബഷീർ വള്ളിക്കുന്ന്, ജയൻ ചെറിയാൻ, സോണിജോസഫ്, തോമസ് കോശി, ഷിബു ഗോപാലകൃഷ്ണൻ, സജി മർക്കോസ്, ബിജു തോമസ്... എന്നിങ്ങനെ നിരവധി പേരുണ്ട്, സ്വകാര്യസംഭാഷണങ്ങളിലും വിവിധ രൂപങ്ങളിലും മാധ്യമങ്ങളിലുമുള്ള തങ്ങളുടെ ആവിഷ്‌ക്കാരങ്ങളിലും കൂടി ഈയൊരു ജീവിതക്കാഴ്ച വെളിപ്പെടുത്തുന്നവരായി. സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വിവിധ സംവാദങ്ങളിൽ, കേരളത്തിൽ ജീവിക്കുന്ന പലരും പ്രകടിപ്പിക്കുന്ന ഭ്രാന്തമായ പക്ഷപാതങ്ങളും അടഞ്ഞ ലോകബോധങ്ങളും ചരിത്രബോധമില്ലാത്ത കാഴ്ചപ്പാടുകളും എത്ര സൂക്ഷ്മമായാണ് ഇവർ മറികടക്കുന്നത്! ഇതെക്കാൾ ശ്രദ്ധേയമാണ് ദൈനംദിന ജീവിതമണ്ഡലത്തിൽ ഇവർ രൂപപ്പെടുത്തുന്ന മുൻപറഞ്ഞ സമീപനങ്ങളും സ്വഭാവങ്ങളും. എങ്കിലും ഇവരിൽ പലരും ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത കേരളവും മാറുന്നുണ്ട് എന്നതാണ്. വിശേഷിച്ചും പുതുതലമുറ (എനിക്കുപക്ഷെ അക്കാര്യത്തിൽ തീരെ ഉറപ്പ് പോരാ).

വിദേശരാജ്യങ്ങളിൽ കുറെക്കാലം ജീവിച്ചാൽ (മാത്രം!) മലയാളിക്കുണ്ടാകാവുന്ന (നിശ്ചയമായും ഇതൊരു തീർപ്പല്ല, സാധ്യത മാത്രമാണ് - തുറന്ന മനസ്സോടെയും കണ്ണുകളോടെയും ജീവിച്ചാൽ മാത്രം സാധ്യമാകുന്നത്). തിരിച്ചറിവുകളുടെയും ബൗദ്ധിക തുറവികളുടെയും ചിന്താപരമായ ബോധ്യങ്ങളുടെയും അതീവ കൗതുകകരമായ എഴുത്തുകളാണ് സുരേഷ് സി. പിള്ളയുടേത്. 'തന്മാത്രം', 'പാഠം ഒന്ന്' എന്നീ മുൻ പുസ്തകങ്ങളിലേതുപോലെതന്നെ, അക്കാദമിക ഗവേഷണത്തിന്റെയും ശാസ്ത്രജ്ഞാനത്തിന്റെയും ദന്തഗോപുരമല്ല 'കണിക'ത്തിലും സുരേഷിന്റെ മേച്ചിൽപ്പുറം. ജനനിബിഡമായ പൊതുമണ്ഡലത്തിലാണ് സുരേഷിന്റെ കാലുകൾ ഉറച്ചുനിൽക്കുന്നത്.

സവിശേഷമായ രീതിയിൽ നേടേണ്ട 'ജീവിതവിജയം' മുൻനിർത്തിയെഴുതപ്പെടുന്ന 'ഉത്തേജന' സാഹിത്യത്തിന്റെ ഒരു വിപണിതന്നെ ഇന്ന് ലോകത്തെമ്പാടുമുണ്ട്. (ഇടക്കാലത്ത് മലയാളത്തിൽപോലും ഏറ്റവുമധികം വിറ്റുവരവുള്ള പുസ്തകമേഖല എ.പി.ജെ. അബ്ദുൾകലാമിന്റെയും മറ്റും ഇത്തരം രചനകളായിരുന്നു.) ഇതിന് പൊതുവിൽ രണ്ടു മുഖങ്ങളുണ്ട്. ഒന്ന്, പ്രൊഫഷണൽ രംഗത്തു കൈവരിക്കേണ്ട നേട്ടങ്ങളാണ്. മറ്റൊന്ന്, വ്യക്തിജീവിതത്തിലുണ്ടാകേണ്ട മാറ്റങ്ങളാണ്. രണ്ടും, കരുതിക്കൂട്ടിയും ആസൂത്രണം ചെയ്തും മാത്രം സാധ്യമാകുന്ന വിജയങ്ങളായാണ് ഈ സാഹിത്യം അവതരിപ്പിക്കുന്നത്. ഇതിനായി രണ്ടു മന്ത്രങ്ങളാണ് പൊതുവിൽ നിർദ്ദേശിക്കപ്പെടാറുള്ളതും. വിജയിച്ചവരുടെ വാക്കുകളും ജീവിതവുമാണ് ഒന്നാമത്തേത്. മത്സരാധിഷ്ഠിതവും സംഘർഷഭരിതവുമായ ലോകത്ത് പാലിക്കേണ്ട കരുതലുകളെക്കുറിച്ചുള്ള പാഠങ്ങളാണ് രണ്ടാമത്തേത്. പൂർണമായും ഈയൊരു വിഭാഗത്തിൽ പെടുന്ന പുസ്തകമല്ല സുരേഷിന്റേത്. കുറെക്കൂടി പക്വവും സന്തുലിതവുമായി മലയാളിക്കു മുന്നിൽ വയ്ക്കുന്ന ചില പ്രചോദനപാഠങ്ങളാണ് 'കണിക'ത്തിന്റെ ഉള്ളടക്കം. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ മലയാളിക്ക് ആർജ്ജിക്കാവുന്ന ചില ബോധ്യങ്ങളുടെയും മാറ്റങ്ങളുടെയും സൗമ്യവും ഉദാരവുമായ മാതൃകകൾ. മതേതരവും ശാസ്ത്രീയവുമായ ലോകബോധം അവയുടെ അടിത്തറയാകുന്നു.

തമ്മിൽ തമ്മിൽ ഭിന്നവും വ്യത്യസ്തവുമാണ് ഓരോ ലേഖനത്തിന്റെയും ഉള്ളടക്കം. ആകെയുള്ള ഒരു തുടർബന്ധം സുരേഷിന്റെ തന്നെ സാന്നിധ്യമാണ്. ഉത്തമബോധ്യത്തോടെ, യാതൊരു അമിതാധികാരങ്ങളും അവകാശവാദങ്ങളും മുന്നോട്ടുവയ്ക്കാതെ ആത്മരതിയുടെ സ്പർശം പോലുമില്ലാതെ, ഒരു അനുഭവത്തെയും അതു സൃഷ്ടിക്കുന്ന ജീവിതപാഠത്തെയും ചൂണ്ടിക്കാണിച്ച് സുരേഷ് പിന്മാറും. ചില ഉദാഹരണങ്ങൾ നോക്കുക:

നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന വിവാഹ-കുടുംബ വ്യവസ്ഥയ്ക്കാധാരം സ്ത്രീവിരുദ്ധമായ ആചാരങ്ങളാണെന്ന വസ്തുത, തന്റെ രണ്ടു ചൈനീസ് സുഹൃത്തുക്കളുടെ കഥ പറഞ്ഞ് വിശദീകരിക്കുന്നു 'കെട്ടിച്ചുവിടുക എന്ന അനാചാര'ത്തിൽ സുരേഷ്. സാമ്പത്തികവും വൈകാരികവുമൊക്കെയായ കാര്യങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യ അധികാരവും അവകാശവുമുള്ള വിവാഹ-ദാമ്പത്യവ്യവസ്ഥ രൂപപ്പെടണമെങ്കിൽ നമ്മുടെ കുടുംബങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന പ്രാകൃതമായ ആചാരബദ്ധതകൾ മാറണം. വായിക്കൂ:

'എനിക്ക് ഏറ്റവും വിഷമം തോന്നിയിട്ടുള്ള ഒരു സമ്പ്രദായമാണ്, വിവാഹശേഷം പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കുന്നത്. ഒരു പരിചയവും ഇല്ലാത്ത ആളുകൾക്കിടയിലേക്ക്, ഇണങ്ങാൻ പറ്റുമോ എന്നറിയാത്ത ഒരു സ്ഥലത്തേക്ക് മകളെ അയക്കുന്നത് എത്ര വിഷമിപ്പിക്കുന്ന സംഗതിയാണ്? ഒരു ജീവിതകാലം മുഴുവൻ മറ്റൊരു സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ. അങ്ങനെ കല്യാണം കഴിച്ചുപോകുന്ന പെൺകുട്ടിയുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ധാരാളം മാനസിക, ശാരീരിക പീഡനകഥകൾ സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുണ്ട്. സ്വാതന്ത്ര്യം പുരുഷനു മാത്രം എന്നുള്ളതാണല്ലോ നമ്മുടെ സമൂഹത്തിലെ പൊതുതത്വം. അതു മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഇപ്പറയുന്നതിനു വലിയ അംഗീകാരം കിട്ടില്ല എന്നറിഞ്ഞു തന്നെയാണ് എഴുതുന്നത്. വിവാഹം കഴിഞ്ഞ മക്കളെ മാറ്റി താമസിപ്പിക്കണമെന്നു പറയുമ്പോൾ, 'പ്രായമായ അച്ഛനും അമ്മയും എന്തുചെയ്യും' എന്നൊക്കെയാവും ചിലരുടെ മനസ്സിൽ. അപ്പോൾ മകൾ, അല്ലെങ്കിൽ പെൺമാക്കൾ മാത്രമുള്ള മാതാപിതാക്കളോ? അവരെന്തു ചെയ്യും?

കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബത്തിലേക്ക് മാറിയതാണ് എല്ലാ കുടുംബപ്രശ്‌നങ്ങൾക്കും കാരണം എന്നു ചിന്തിക്കുന്നവരും ഈ മാറിത്താമസത്തെ എതിർക്കുമായിരിക്കും. പക്ഷേ, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നുള്ളതാണെന്ന് അവരും സമ്മതിക്കും. മാതാപിതാക്കൾക്കും അങ്ങനെയാണ്. മക്കൾക്കും അങ്ങനെയാണ്. രണ്ടായി താമസിച്ചാൽ രണ്ടു കൂട്ടരുടെയും സ്വാതന്ത്ര്യത്തിനു വിഘാതമുണ്ടാവില്ല. പരസഹായം ആവശ്യമില്ലാത്ത സമയം വരെ വേറെ വേറെ താമസിക്കുന്നതാണ് എല്ലാവർക്കും അഭികാമ്യം.

ഇനിയുള്ള തലമുറയ്ക്ക് മക്കളുടെ കൂടെയുള്ള താമസം എത്രമാത്രം സാധ്യമാണ് എന്നും ആലോചിക്കണം. കുട്ടികൾ ദൂരദേശങ്ങളിൽ പണിയെടുക്കുകയും കൂടുകൂട്ടുകയും ചെയ്യുന്ന കാലമാണിത്.

ഒറ്റയ്ക്കു കാര്യങ്ങൾ ചെയ്യാനുള്ള പക്വത അവർക്ക് ഈ പ്രായത്തിൽ കാണുമോ എന്നൊക്കെ ചിന്തിച്ചു തല പുകയ്ക്കണ്ട. വികസിതരാജ്യങ്ങളിലൊക്കെ ചെയ്യുന്നപോലെ ആ പക്വത ആയിട്ടു കല്യാണം കഴിച്ചാൽ മതി. ആരെയും പ്രായം നോക്കി 'കെട്ടിക്കൽ' നടത്തണ്ട.

എന്റെ അഭിപ്രായത്തിൽ ഈ 'കെട്ടിച്ചുവിടുക' എന്ന പ്രയോഗം തന്നെ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ചില സ്ഥലങ്ങളിലൊക്കെ പെൺകുട്ടികളെ 'കൊടുക്കുക' എന്നാണു പറയുന്നത്. 'എന്നെ കൊടുത്തിരിക്കുന്നത് ഇന്ന സ്ഥലത്താണ്' എന്നു പെൺകുട്ടികൾ പറയുന്നതും കേട്ടിട്ടുണ്ട്. പുരുഷനെ കെട്ടിച്ചുവിടുക എന്നു കേട്ടിട്ടുണ്ടോ; അല്ലെങ്കിൽ കൊടുക്കുക എന്ന്? അനാചാരങ്ങൾ എന്നു പറഞ്ഞാൽ അതു ചാത്തൻസേവയും മന്ത്രവാദവും മാത്രമല്ല. അതിലും വലിയ എത്രയോ അനാചാരങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. അതിലൊന്നാണ് ഈ 'കെട്ടിച്ചുവിടൽ'.

പെൺകുട്ടിയെ ഒരു പരിചയവും ഇല്ലാത്ത ഭർത്തൃഗൃഹത്തിലേക്കു വിട്ട്, അവിടെ നീറിപ്പുകയാൻ ഇടയാക്കാതെ മക്കളെ അവരുടെ ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുകയാണ് ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ ചെയ്യേണ്ടത്. അപ്പോൾ മക്കൾക്കായി നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം, ജോമിങിന്റെയും ലിമയുടെയും മാതാപിതാക്കൾ ചെയ്തപോലെ, തനിയെ താമസിക്കാൻ ഒരു വീടോ, അപ്പാർട്‌മെന്റോ വാങ്ങാനുള്ള കുറച്ചു പണം കൊടുക്കുക എന്നുള്ളതാണ്. വരന്റെയും വധുവിന്റെയും മാതാപിതാക്കൾ തുല്യമായി അതിനുള്ള പണം നൽകട്ടെ. ബാക്കിയുള്ളതിനായി മക്കൾ ലോൺ എടുക്കട്ടെ. അതടച്ചുതീർക്കുന്ന അവരുടെ ഉത്തരവാദിത്വം.

നമ്മുടെ മക്കൾക്കു കൊടുക്കാവുന്ന ഏറ്റവും വലിയ വിവാഹസമ്മാനം, അവർക്കു സ്വാതന്ത്ര്യത്തോടെ, മനസ്സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക എന്നതാണ്. ഒന്നു മാറി ചിന്തിച്ചുകൂടെ, അതിനുള്ള സാഹചര്യം ഉള്ളവരെങ്കിലും?'.

'സദാചാര'ത്തകർച്ചയിൽ സങ്കടം സഹിക്കാതെ ജീവിക്കുന്ന നമ്മുടേതുപോലുള്ള സമൂഹങ്ങൾക്കായി എഴുതിയ ഒരു ലേഖനത്തിൽ, എഡ്വേർഡ് എൽ. റൂബിന്റെ ഒരു പുസ്തകം ഉദ്ധരിച്ച് സുരേഷ് എഴുതുന്നു:

'എഴുത്തുകാരനും പ്രഫസറുമായ എഡ്‌വാർഡ് എൽ. റൂബിൻ എഴുതിയ 'Soul, Self, and Socitey: The New Moraltiy and the Modern State' ' എന്ന പുസ്തകത്തിലെ പ്രധാന വാദങ്ങളിലൊന്ന് സദാചാരം തകർച്ചയിലാണെന്നു പറയുന്നതു ശരിയല്ലെന്നാണ്. അതെപ്പോഴും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരെ സ്ത്രീകൾക്കു മേലെ പ്രതിഷ്ഠിക്കുകയും അടിമത്തത്തെ ന്യായീകരിക്കുകയും കൗമാരം പോലുമെത്താത്ത പെൺകുട്ടികളെ പ്രായമേറിയ പുരുഷന്മാർക്ക് വിവാഹം ചെയ്തുകൊടുക്കുകയുമൊക്കെ ചെയ്യുന്നത് സദാചാരത്തിന്റെ ഭാഗമായി കരുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്നത്തെ സദാചാരബോധത്തിന് ഇതെല്ലാം വിരുദ്ധമാണെന്ന് ഓർക്കണം.

ആത്മസാക്ഷാത്കാരത്തിൽ ഊന്നിയുള്ള ഒരു പുതിയ മൊറാലിറ്റി ഈ പഴയതിന്റെ സ്ഥാനം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണെന്ന് പ്രഫ. റൂബിൻ എഴുതുന്നു. മനുഷ്യർ പരസ്പരം ബഹുമാനിക്കുകയും അപരന്റെ തിരഞ്ഞെടുപ്പുകളെ അംഗീകരിക്കുകയും സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നു കരുതുകയുമൊക്കെ ചെയ്യുന്ന കാലമാണിത്. രാജ്യത്തിനു വേണ്ടി ജനങ്ങൾ ജീവിക്കുക എന്നതായിരുന്നു മുൻപത്തെ കാഴ്ചപ്പാടെങ്കിൽ, രാജ്യം ജനങ്ങളെ സേവിക്കണമെന്നതാണ് ഇന്നത്തെ സങ്കല്പം.

സദാചാരം എന്നാൽ പടിപടിയായുള്ള മാനവികവികാസം കൂടിയാണ്. ഭൂതകാലത്തിൽ തറഞ്ഞുള്ള നില്പല്ല അത്, മുന്നോട്ടുള്ള പ്രയാണമാണ്'.

ശ്രദ്ധേയമായ മറ്റൊരു രചന, അദ്ധ്യാപകവൃത്തി മറ്റേതൊരു തൊഴിലുംപോലെ മാത്രം മൂല്യമുള്ള ഒന്നാണെന്നും അദ്ധ്യാപകരെ ഗുരുവും ഗുരുവിനെ ദൈവവുമാക്കുന്ന ഏർപ്പാട് അർഥശൂന്യമാണെന്നും വാദിക്കുന്നു.

'വിദ്യ 'ഭിക്ഷ'യായി കൊടുക്കുന്നതാണെന്നും തങ്ങൾ ദൈവങ്ങളാണെന്നും മനസ്സിലാക്കി വച്ചിരിക്കുന്ന അദ്ധ്യാപകർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അറിവു ഭിക്ഷയായി പോലും കൊടുക്കാതെ, എന്നു വച്ചാൽ അദ്ധ്യാപകന്റെ പണിയെടുക്കാതെ, ശമ്പളം വാങ്ങി അദ്ധ്യാപകരായി നടക്കുന്നവരുമുണ്ട്. അദ്ധ്യാപനത്തിൽ പൂർണ്ണമായും ആത്മാർപ്പണം നടത്തുന്ന അനേകരുടെ പേരു കളയാനും, നമ്മുടെ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴ്‌ത്താനും ഈ ചെറിയ ശതമാനം 'അദ്ധ്യാപക ശമ്പളം വാങ്ങികൾ'ക്ക് കഴിയുന്നു എന്നതാണ് നമ്മുടെ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്.

ഉപഭോക്താവാണ് രാജാവ് എന്ന സങ്കല്പം പാശ്ചാത്യരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും എത്തിക്കഴിഞ്ഞു. അദ്ധ്യാപകൻ 'വേതനം പറ്റി തൊഴിൽ ചെയ്യുന്ന സേവനദാതാവും' വിദ്യാർത്ഥി 'ഉപഭോക്താവും'. നല്ല 'കസ്റ്റമർ സർവീസ്' അദ്ധ്യാപകരിൽ നിന്നും ലഭിച്ചില്ലെങ്കിൽ കുട്ടികൾ പരാതി കൊടുക്കും. മിക്കവാറും യൂണിവേഴ്‌സിറ്റികളിൽ കോഴ്‌സിന്റെ അവസാനം കുട്ടികൾ അദ്ധ്യാപകരെ വിലയിരുത്തി മാർക്കിടും. തുടർച്ചയായി അദ്ധ്യാപകന്റെ റേറ്റിങ് കുറഞ്ഞാൽ ജോലി തെറിക്കുക പോലും ചെയ്യും. വിദേശ സർവകലാശാലകൾ നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കാനുള്ള ഒരു കാരണം ഇതാണ്. ഈയൊരു രീതിയിലേക്ക് മാറിയാൽ, നമ്മുടെ കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗവും വികസിത രാജ്യങ്ങളിലേതുപോലെ മികവുറ്റതാകും. ഇന്റേണലിന്റെയും മറ്റും പേരിൽ കുട്ടികളുടെ മേൽ കുതിര കയറുന്ന പരിപാടിയും നിൽക്കും.

ചില ഉഴപ്പന്മാരായ അദ്ധ്യാപകരേക്കാൾ ആത്മാർത്ഥമായി ജോലി ചെയ്യുന്ന തൂപ്പുകാരെ കണ്ടിട്ടില്ലേ? രണ്ടു പേരും വേതനം പറ്റി അവരവരുടെ ജോലി ചെയ്യുന്നവരാണ്. പണിയെടുക്കാത്ത അദ്ധ്യാപകന് പണിയെടുക്കുന്ന തൂപ്പുകാരന്റെ താഴെ നിൽക്കാനുള്ള യോഗ്യതയേയുള്ളു. മാർട്ടിൻ ലൂഥർ കിങ് പറഞ്ഞിട്ടുണ്ട്, 'നിങ്ങളുടെ നിയോഗം തൂപ്പുകാരനാകാനാണെങ്കിൽ, മൈക്കൽ ആഞ്ചലോ ചിത്രം വരയ്ക്കുന്നതുപോലെ, അല്ലെങ്കിൽ ബീഥോവൻ സംഗീതമൊരുക്കുന്നതുപോലെ, അല്ലെങ്കിൽ ഷേക്‌സ്പിയർ കവിതയെഴുതുന്ന ആത്മസമർപ്പണത്തോടെയാവണം തൂത്തുവാരേണ്ടത്.' തൂപ്പുകാരന്റെ സ്ഥാനത്ത്, 'അദ്ധ്യാപകൻ' എന്നെഴുതി വായിക്കുക. (എൻജിനീയർ എന്നോ, ഓട്ടോറിക്ഷാ ഡ്രൈവർ എന്നോ, ശാസ്ത്രജ്ഞൻ എന്നോ, ഡോക്ടർ എന്നോ ഒക്കെ വായിക്കാം.)'.

ഗാർഹികപീഡനമെന്ന വിഷയത്തെക്കുറിച്ചുള്ള ദീർഘമായ ചർച്ചയും വിശദീകരണവുമാണ് വേറൊരു രചന. ദാമ്പത്യത്തിലെ ശാരീരികവും മാനസികവും വൈകാരികവും ലൈംഗികവും സാമ്പത്തികവും ബൗദ്ധികവുമായ പീഡനങ്ങളുടെ സൂക്ഷ്മവിശകലനം സുരേഷ് നടത്തുന്നു. ഗാർഹികപീഡനം എന്നാൽ ശാരീരികോപദ്രവം മാത്രമല്ല. നിങ്ങൾ പീഡനത്തിന് ഇരയാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അതിനൊരു മാർഗ്ഗമുണ്ട്. ബ്രിട്ടനിലെ റെഫ്യൂജ് എന്ന സംഘടന തയാറാക്കിയ ഈ ഒൻപതു ചോദ്യങ്ങൾ ശ്രദ്ധിക്കൂ.

1. നിങ്ങൾ പങ്കാളിയെ ഏതെങ്കിലും തരത്തിൽ പേടിക്കുന്നുണ്ടോ?

2. നിങ്ങളെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അയാൾ ഒറ്റപ്പെടുത്തുന്നുണ്ടോ?

3. നിങ്ങളോട് അസൂയ കാണിക്കുകയോ പൊസ്സസ്സീവ് ആയി പെരുമാറുകയോ ചെയ്യാറുണ്ടോ?

4. നിങ്ങളെ മറ്റുള്ളവരുടെ മുൻപിൽ അവഹേളിക്കാറുണ്ടോ?

5. ശാരീരികമായി ഉപദ്രവിക്കാറുണ്ടോ?

6. നിങ്ങളുടെ ബന്ധുക്കളെ ഉപദ്രവിക്കും എന്നു ഭീഷണിപ്പെടുത്താറുണ്ടോ?

7. നിങ്ങളെ സ്ഥിരമായി വിമർശിക്കാറുണ്ടോ?

8. നിങ്ങൾ പണം ചെലവാക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടോ?

9. നിങ്ങൾ എന്തു ധരിക്കണം എന്നു പറയാറുണ്ടോ?

ഈ ചോദ്യങ്ങൾക്ക് ഏതിനെങ്കിലും 'അതെ' എന്നാണുത്തരമെങ്കിൽ നിങ്ങൾ ഗാർഹികപീഡനത്തിന് ഇരയാണ് എന്നു തന്നെയാണ് അർത്ഥം.

മതവിശ്വാസം, അന്ധവിശ്വാസം, ഭയം, ബഹുമാനം എന്നിവ എങ്ങനെ നമ്മുടെ ലോകബോധത്തെയും ആത്മവിശ്വാസത്തെയും തകർക്കും എന്നു വിശദീകരിക്കുന്നു, മറ്റൊരു രചന. ലോകത്ത് പരിഷ്‌കൃതസമൂഹങ്ങൾ ദൈവവിശ്വാസത്തിലും മതവാദത്തിലും നിന്ന് അകലുമ്പോഴാണ് നമ്മുടെ നാട് ഇവ രണ്ടും മൂലമുള്ള അന്ധത കൂടുതൽ കൂടുതൽ സ്വയം വരിക്കുന്നത്. സന്തോഷവും ദൈവവിശ്വാസവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്നുതന്നെ സുരേഷ് സമർഥിക്കുന്നു. വായിക്കൂ:

'ലോകത്തിലിന്ന് ഏറ്റവും വളരുന്ന മതം ഏതാണെന്നറിയാമോ? ക്രിസ്തുമതം, ഇസ്ലാം, ഹിന്ദുമതം എന്നൊക്കെ പലരുടെയും മനസ്സിൽ ഉത്തരം വന്നിട്ടുണ്ടാവും. പക്ഷേ, ഈ പറഞ്ഞതൊന്നുമല്ല ഏറ്റവും വളരുന്ന മതം. അതിന്റെ പേരാണ് 'മതമില്ലായ്മ'. നാഷണൽ ജോഗ്രഫിക് ചാനൽ ഇതേക്കുറിച്ച് വിശദമായി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. മതത്തിന്റെ സങ്കുചിതത്വത്തിൽ നിന്നു വെളിയിൽ വന്നു മനുഷ്യരെ ഒന്നായി കാണുന്ന മനോഭാവം പടിഞ്ഞാറൻ രാജ്യങ്ങളിൽ പടരുന്നുവെന്നാണ് നാഷണൽ ജോഗ്രഫിക് പറയുന്നത്. 'ക െഏീറ ഉലമറ?' എന്ന ചോദ്യവുമായി ടൈം മാസിക പുറത്തിറങ്ങിയത് 50 വർഷം മുൻപാണ്. ശാസ്ത്രം വളരുകയും മാനവികതയിലൂന്നിയ സിദ്ധാന്തങ്ങൾ വേരുപടർത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ദൈവം എന്ന സങ്കല്പത്തിന്റെ പ്രസക്തി എന്താണ് എന്നന്വേഷിക്കുന്ന ലേഖനമായിരുന്നു അത്. ആ ലേഖനം അച്ചടിക്കപ്പെട്ടതിനു ശേഷം ഭൂമി കണ്ട തലമുറയിലെ ഏറെപ്പേർ വളർന്നത് മതത്തിന്റെ കെട്ടുകൾക്കു വെളിയിലായിരുന്നു. 'ദൈവം മരിച്ചോ' എന്ന ചോദ്യം അവരോടു ചോദിച്ചാൽ കിട്ടുന്ന മറുപടി 'ദൈവമോ! അതാരാ?' എന്നായിരിക്കുമെന്ന് ആ റിപ്പോർട്ട് നിരീക്ഷിക്കുന്നു.

ബ്രിട്ടനിൽ സ്ഥിരമായി ഞായറാഴ്ച പള്ളിയിൽ പോകുന്ന ആൾക്കാർ എത്ര ശതമാനം എന്നറിയാമോ? 50 ശതമാനം മുതൽ കുറഞ്ഞത് 80 ശതമാനം വരെ പലരും ഊഹിച്ചുകാണും. വെറും രണ്ടു ശതമാനം മാത്രം. ഐസ്‌ലാൻഡിൽ ഉള്ള 0 ശതമാനം (തെറ്റി എഴുതിയതല്ല, പൂജ്യം ശതമാനം തന്നെ) ആൾക്കാർ വിശ്വസിക്കുന്നത് ദൈവമല്ല ഭൂമി സൃഷ്ടിച്ചത് എന്നാണ്. അതായത്, ദൈവമാണെന്നു കരുതുന്നവർ ആരുമില്ല എന്ന്. ഡച്ചുകാരിൽ ഏകദേശം 70 ശതമാനം ഒരു മതവുമായും ബന്ധമുള്ളവരല്ല. നെതർലാൻഡ്‌സിലുള്ള 700 പ്രൊട്ടസ്റ്റന്റ് പള്ളികളും 1,000 കത്തോലിക്ക പള്ളികളും അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ്; ആളില്ലാത്തതുകൊണ്ടുതന്നെ. 40 ശതമാനം ഫ്രഞ്ചുകാരും 34 ശതമാനം സ്വീഡൻകാരും 27 ശതമാനം ജർമ്മൻകാരും 27 ശതമാനം ബെൽജിയംകാരും ദൈവമോ അല്ലെങ്കിൽ നമ്മളെ നിയന്ത്രിക്കുന്ന വേറെ ഏതെങ്കിലും അദൃശ്യശക്തികളോ ഉണ്ടെന്നു വിശ്വസിക്കുന്നവരല്ല.

മതബോധവും ദൈവവിശ്വാസവും കൂടുന്നിടത്ത് ശാന്തിയും സമാധാനവും ഉണ്ടാവുമെന്നാണല്ലോ നമ്മുടെ പൊതുധാരണ, അല്ലേ? എങ്കിൽ ഈ വസ്തുതകൾ കൂടി കേൾക്കണം. 2017-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സന്തോഷം ഉള്ള രാജ്യം ഏതെന്ന് അറിയുമോ? നോർവേ. വിശ്വാസികളെക്കാൾ കൂടുതൽ അവിശ്വാസികൾ ജീവിക്കുന്ന രാജ്യമാണ് നോർവേ. സന്തോഷത്തിനു വിശ്വാസം വേണ്ടെന്നുള്ളതിന്റെ വലിയ തെളിവല്ലേ ഇത്? ഈ സന്തോഷപ്പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 122 ആണ്.

ഇനി ഏറ്റവും കൂടുതൽ ദൈവവിശ്വാസികളുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം. ബംഗ്ലാദേശിൽ 99 ശതമാനം, ആഫ്രിക്കൻ രാജ്യങ്ങളായ നൈജറിൽ 99 ശതമാനവും മലാവിയിൽ 99 ശതമാനവും, അഫ്ഗാനിസ്ഥാനിൽ 97 ശതമാനം. മതത്തിനും ദൈവത്തിനും സന്തോഷവുമായുള്ള ബന്ധത്തേക്കുറിച്ച് കൂടുതലൊന്നും പറയണ്ട എന്നു കരുതുന്നു'.

ഏതാനും ചില രചനകൾ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു. സമാനമായ രീതിയിൽ നമ്മുടെ ലോകബോധവും ജീവിതവീക്ഷണവും ആർജ്ജിക്കേണ്ട ഗുണപരവും ക്രിയാത്മകവും ജനാധിപത്യപരവുമായ മാറ്റങ്ങളെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിലെ ഓരോ രചനയും ചർച്ചചെയ്യുന്നത്. മറ്റാരുമല്ല, നാം തന്നെയാണ് നമ്മുടെ ജീവിതത്തിന്റെ ഉടമകൾ എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട്, സുരേഷ് തന്റെ അനുഭവങ്ങൾ തന്നെ പഠിപ്പിച്ച ബോധ്യങ്ങളെക്കുറിച്ചെഴുതുന്നു. ഓരോന്നും ഓരോ തെരഞ്ഞെടുപ്പാണ്. മതവാദിയോ മതേതരവാദിയോ ആൺകോയ്മയുടെ വക്താവോ, ലിംഗസമത്വത്തിൽ വിശ്വസിക്കുന്നവരോ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുന്നവരോ സദാചാരപ്പൊലീസോ, ശാസ്ത്രചിന്ത മുറുകെപ്പിടിക്കുന്നവരോ അന്ധവിശ്വാസിയോ അമിത ദേശീയവാദിയോ ആഗോളപൗരരോ ആരുമാകാം നിങ്ങൾക്ക്. തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ വർത്തമാനകാല മലയാളി നേരിടുന്ന ചില അസ്തിത്വപ്രശ്‌നങ്ങൾ തന്നെയാണ് 'കണിക'ത്തിന്റെ ഉള്ളടക്കം.

സ്വാതന്ത്ര്യം, സ്വകാര്യത, സ്വാശ്രയത്വം, സ്‌നേഹം, സമയപാലനം, സംതൃപ്തി, സന്തോഷം എന്നീ സപ്ത സ-സ്വരങ്ങളിലാണ് സുരേഷിന്റെ ഊന്നൽ. മനുഷ്യർ എവിടെയായിരുന്നാലും അവർക്കുണ്ടാകേണ്ട പരമപദം സ്വാതന്ത്ര്യമാകുന്നു. സ്വതന്ത്രർ എന്നതിനപ്പുറത്ത് ഒരസ്തിത്വമൂല്യം മനുഷ്യർക്കു കൈവരാനില്ല. കുടുംബത്തിലാകട്ടെ, തൊഴിലിടത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, നാം പാലിക്കേണ്ട ഏറ്റവും വലിയ മര്യാദ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക എന്നതാണ്. ജീവിതത്തിന് സ്വച്ഛതയും സൗന്ദര്യവും ഉണ്ടാകാൻ വേണ്ട ഏറ്റവും അടിസ്ഥാനപരമായ നേട്ടം സ്വാശ്രയത്വമാകുന്നു. സാമ്പത്തികം മാത്രമല്ല ഇവിടെ പരിഗണന എന്ന് എടുത്തുപറയണം. ആത്മവിശ്വാസത്തിലാണ് ഇതിന്റെ തുടക്കം. സ്‌നേഹമില്ലാതെ എന്തുണ്ടായിട്ടും കാര്യമില്ല. ദ്വേഷവും പകയും വൈരവും നിയന്ത്രിച്ച് മറ്റുള്ളവരെ സ്‌നേഹത്തോടെ കാണാൻ ശ്രമിക്കുന്നതിനപ്പുറത്ത് എന്തു മാനവികത? ജീവിതവിജയത്തിനും കൃത്യനിഷ്ഠതക്കും സമയപാലനം എത്രമേൽ പ്രധാനമാണെന്നു മറക്കരുത്. ആയിരിക്കുന്ന അവസ്ഥയിലും നേടിയ വിജയങ്ങളിലും ഒരുപോലെ സംതൃപ്തരായിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. സുരേഷിന്റെ അഭിപ്രായത്തിൽ സന്തോഷമായിരിക്കുക എന്നത് മറ്റെന്തിലുമുപരി നാം കൈക്കൊള്ളേണ്ട ഒരു തീരുമാനമാണ്. കാരണം, ജീവിതം ഒരു തെരഞ്ഞെടുപ്പാകുമ്പോൾ സന്തോഷമായിരിക്കാൻ നാം കൈക്കൊള്ളുന്ന തീരുമാനമായിരിക്കും അതിൽ ഏറ്റവും നിർണായകം.

ഈ പുസ്തകം, മേല്പറഞ്ഞ 'സ'കാരങ്ങളെയാണ് ഓരോ രചനയിലും ഏറിയും കുറഞ്ഞും ചർച്ചക്കെടുക്കുന്നത്. ഒട്ടാകെ നാല്പത്തഞ്ചു ലേഖനങ്ങൾ. അക്കാദമികമാകട്ടെ, സാമൂഹികമാകട്ടെ, കുടുംബപരമാകട്ടെ, വ്യക്തിപരമാകട്ടെ, ജീവിതവും ലോകവും സുരേഷിനു നൽകിയ അനുഭവങ്ങളും അവയുണ്ടാക്കിയ തിരിച്ചറിവുകളുമാണ് ഈ പുസ്തകത്തിന്റെ സാംസ്‌കാരിക മൂലധനം. ഒരു വാക്ക്. ഒരു പ്രവൃത്തി. ഒരു വ്യക്തി. ഒരു യാത്ര. ഒരു കാഴ്ച. ഒരോർമ്മ, ഒരനുഭവം - സുരേഷ് ചൂണ്ടിക്കാണിക്കുന്ന ജീവിതപാഠങ്ങളുടെ മൂല്യം അങ്ങേയറ്റം സ്വാഭാവികവും സാമാന്യവുമായ ഒന്നിൽ നിന്നു തുടങ്ങുന്നു, എല്ലായ്‌പ്പോഴും.

അടഞ്ഞ ലോകവും തുറന്ന ലോകവും തമ്മിലുള്ള സംഘർഷങ്ങളാണ് ഈ പുസ്തകത്തിന്റെ അടിത്തറയൊരുക്കുന്നത് എന്നു പറയാം. വീടും നാടും ഓഫീസും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടുന്ന ഇടങ്ങളും മനുഷ്യരും; വിവിധ സംസ്‌കാരങ്ങൾ തമ്മിലിടഞ്ഞും ഇഴുകിയും നിൽക്കുന്ന കാലങ്ങൾ; വിദ്യാഭ്യാസവും തൊഴിലും യാത്രകളും നൽകുന്ന സാമൂഹികമണ്ഡലങ്ങൾ; വംശീയത, ലിംഗവിവേചനം, മത-ജാതിവിഭജനം, അമിത ദേശീയത എന്നിവക്കൊക്കെ എതിരായ കാഴ്ചപ്പാട്, ശാസ്ത്രചിന്തയും യുക്തിബോധവും മതേതരത്വവും നിർണയിക്കുന്ന മാനവികതാബോധം; മനുഷ്യരുടെ വലിപ്പവും ചെറുപ്പവും നിശ്ചയിക്കുന്നത് പണമോ പദവിയോ അറിവോ അധികാരമോ അല്ല എന്ന നിലപാട് - സുരേഷിന്റെ ഈ ലേഖനങ്ങൾ വായിക്കൂ, നിങ്ങളുടെ ലോകബോധം പുതിയൊരു ദിശയിൽ സഞ്ചരിച്ചു തുടങ്ങും.

പുസ്തകത്തിൽ നിന്ന്:-

ഹിച്ചു ജീവിക്കുന്നതിലും നല്ലത് പിരിയുന്നതാണ്.

വീട്ടമ്മ ഒളിച്ചോടി!

മിക്കവാറും ദിവസങ്ങളിൽ കാണാറുള്ള പത്രവാർത്തയാണ്.

(ഈ വാർത്തയുടെ വേറൊരു പ്രത്യേകത ഇത് ഇന്ത്യൻ പത്രങ്ങളിൽ മാത്രമേ കാണാറുള്ളു എന്നതാണ്. വാർത്തയിലേക്ക് കൂടുതൽ ശ്രദ്ധിച്ചാൽ ഒളിച്ചോടിയ വീട്ടമ്മയെക്കുറിച്ചും മക്കളുണ്ടെങ്കിൽ അവരേക്കുറിച്ചും അവരുടെ പ്രായത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചുമൊക്കെ വിശദമായ, കരളലിയിപ്പിക്കുന്ന, വർണ്ണനകൾ കാണും. എന്നാൽ കൂടെ ഒളിച്ചോടിയ 'വീട്ടച്ഛനെ'ക്കുറിച്ച് പ്രത്യേകമായി ഒന്നും കാണാറില്ല. വീട്ടച്ഛന്റെ ഭാര്യ, മക്കൾ തുടങ്ങിയവരും ഈ വാർത്ത എഴുതുന്നയാളിന്റെ ശ്രദ്ധയിൽപ്പെടില്ല. അതല്ല ഈ ലേഖനത്തിന്റെ വിഷയം.)

അങ്ങേയറ്റത്തെ പീഡനമോ ജീവിക്കാൻ വയ്യാത്ത അവസ്ഥയോ ഉള്ളപ്പോൾ, പല സ്ത്രീകൾക്കും കിട്ടുന്ന ഒരു പിടിവള്ളിയായിരിക്കും ഈ ഒളിച്ചോട്ടം. സത്യത്തിൽ ഇതൊരു വാർത്ത ആക്കേണ്ട കാര്യമേയില്ല. കുടുംബബന്ധത്തിൽ ഏർപ്പെട്ട രണ്ടുപേർക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റിയില്ലെങ്കിൽ പിരിയുന്നതിൽ എന്താണു തെറ്റു പറയാനുള്ളത്! പിരിഞ്ഞതിനുശേഷം രണ്ടുപേരും വേറെ ബന്ധത്തിൽ ഏർപ്പെടുന്നതിനും തെറ്റില്ല. അപ്പോൾ കുട്ടികളുടെ കാര്യമോ എന്നാവും ഇപ്പോൾ ആലോചിക്കുക. മുഴുവൻ സമയവും വഴക്കുണ്ടാക്കി വീട്ടിൽ ലഹളയുമായി കഴിയുന്നതോ, അതോ സ്വസ്ഥമായി പിരിഞ്ഞു രണ്ടായി കുട്ടികളെ സന്തോഷമായി നോക്കുന്നതാണോ നല്ലത് എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

വിവാഹമോചനങ്ങൾ കൂടുന്നതിൽ വിഷമിക്കേണ്ട കാര്യവുമില്ല. കൂടുതൽ ചിന്തിക്കുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു തലമുറ ഉണ്ടായി എന്നതിൽ സമാധാനിക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ നാട്ടിൽ ബന്ധങ്ങളിൽ ഒരു 'എൻട്രി സ്ട്രാറ്റജി' മാത്രമേയുള്ളു. ഒരു 'എക്‌സിറ്റ് സ്ട്രാറ്റജി' കൂടി എപ്പോഴും മനസ്സിൽ കരുതണം; പ്രത്യേകിച്ചും സ്ത്രീകൾ. തീരെ സഹിക്കാൻ പറ്റിയില്ലെങ്കിൽ, അല്ലെങ്കിൽ സഹനശക്തിയുടെ പരിധി കടന്നാൽ എങ്ങനെയാണ് ജീവിക്കുക എന്നു തീരുമാനിക്കുന്നതാണ് 'എക്‌സിറ്റ് സ്ട്രാറ്റജി'. വിവാഹബന്ധത്തിൽനിന്നും പുറത്തുകടന്നാൽ എങ്ങനെ ജീവിക്കും, എങ്ങനെ കുട്ടികളെ വളർത്തും, നമ്മുടെ മുൻപോട്ടുള്ള ജീവിതം എങ്ങനെ എന്നുള്ള ഒരു പ്ലാൻ.

ജോലിയില്ലാത്ത സ്ത്രീകൾക്ക് ഇത് അത്ര എളുപ്പമല്ല. ഒറ്റയ്ക്കു ജോലിചെയ്തു ജീവിക്കാനുള്ള ഒരു മാനസിക കരുത്തുണ്ടാക്കി എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഓരോരുത്തർക്കും ഓരോ സാഹചര്യമായിരിക്കും. ഒരു നിയമജ്ഞന്റെയോ സോഷ്യൽ വർക്കറിന്റെയോ അല്ലെങ്കിൽ അടുത്ത ഒരു സുഹൃത്തിന്റെയോ സഹായത്തോടെ 'എക്‌സിറ്റ് സ്ട്രാറ്റജി' ഉണ്ടാക്കാം.

എന്തൊക്കെയാണ് ഈ 'എക്‌സിറ്റ് സ്ട്രാറ്റജി'യിൽ പൊതുവായി ഉൾപ്പെടുത്തേണ്ടതെന്നു നോക്കാം.

ഒന്ന്: ഭദ്രത ഉറപ്പു വരുത്തുക. ഭദ്രതയിൽ ആദ്യത്തേത് സാമ്പത്തിക ഭദ്രതയാണ്. അതായത്, ഇപ്പോഴുള്ള ബന്ധത്തിൽ നിന്നു പുറത്തുകടന്നാൽ എങ്ങനെയാണ് ജീവിക്കുക എന്ന കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുക. എവിടെ താമസിക്കും എന്നതാണ് ഉത്തരം കണ്ടെത്തേണ്ട അടുത്ത ചോദ്യം. അടുത്ത സ്‌നേഹബന്ധങ്ങളിലുള്ള ഭദ്രതയെ ഈ വേർപിരിയൽ എങ്ങനെ ബാധിക്കും എന്നതും ആലോചിക്കണം. കുട്ടികളുണ്ടെങ്കിൽ അവരുടെ ജീവിതം എങ്ങനെ ഭദ്രമാക്കാമെന്നും വിശദമായി ആലോചിക്കുക.

രണ്ട്: സ്വാശ്രയത്വം ഉറപ്പു വരുത്തുക. പരാശ്രയം കൂടാതെ എങ്ങനെ ജീവിക്കും എന്നത് ഏറ്റവും പ്രധാനമായ കാര്യമാണ്. അതിനുള്ള തയ്യാറെടുപ്പുകൾ. ഇതേക്കുറിച്ചു വിശദമായ പ്ലാനുകൾ ഉണ്ടാക്കുക. സ്വന്തമായി ജോലിയില്ലാത്ത ആളാണെങ്കിൽ ഒരു ജോലി കണ്ടെത്തി മാറി ജീവിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുക.

മൂന്ന്: പിരിയാനുള്ള ആഗ്രഹം ഒരു ബന്ധുവിനോടോ സുഹൃത്തിനോടോ സംസാരിക്കുക. ഒറ്റയ്ക്ക് ജീവിക്കാനുള്ള തീരുമാനം അവരോട് ആലോചിക്കാം. വേണമെങ്കിൽ നിയമജ്ഞന്റെ സഹായവു തേടാം.

നാല്: മുതിർന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരോട് പറയാം. അവരുടെ സഹായവും പിന്തുണയും ഉണ്ടെങ്കിൽ കാര്യം എളുപ്പമാകും.

അഞ്ച്: സമൂഹം എന്തു വിചാരിക്കും എന്ന ചിന്ത അവസാനിപ്പിക്കുക. സമൂഹം ഒന്നും വിചാരിക്കില്ല, വിചാരിച്ചാലും നിങ്ങൾക്കൊരു ചുക്കും ഇല്ല എന്ന ചിന്താഗതിയിൽ തീരുമാനങ്ങളെടുക്കുക. നമ്മളെ പോലെയുള്ള പല ആൾക്കാർ ചേർന്നതാണ് സമൂഹം. ഓരോ ആൾക്കാർക്കും അവരവരുടെ കാര്യങ്ങളുണ്ട്.

ആറ്: ആദ്യത്തെ കുറച്ചുനാൾ ജീവിക്കാനുള്ള പണം കൈയിൽ കരുതുക. ആഭരണം വിറ്റോ കൈയിലുള്ള സമ്പാദ്യം ഉപയോഗിച്ചോ അതു കണ്ടെത്താം.

അച്ഛനും അമ്മയും പിരിഞ്ഞാലും കുട്ടികളെ അതു ബാധിക്കാതെ ജീവിക്കുന്ന ധാരാളം വിദേശസുഹൃത്തുക്കൾ എനിക്കുണ്ട്. ഇടദിവസങ്ങളിൽ മുഴുവൻ കുട്ടികൾ അച്ഛന്റെ കൂടെയും ആഴ്ചയവസാനം അമ്മയുടെ കൂടെയുമായിരിക്കും; അല്ലെങ്കിൽ തിരിച്ച്. വളരെ സന്തോഷമായി അങ്ങനെ ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നവരുണ്ട്.

ഭാരതത്തിലെ കെട്ടുറപ്പുള്ള വിവാഹബന്ധങ്ങളിൽ ലോകം മുഴുവൻ അസൂയാലുക്കളാണ് എന്നാണല്ലോ നമ്മുടെ വിശ്വാസം. മുൻപ് ഞാനും അങ്ങനെയൊക്കെയാണ് വിചാരിച്ചിരുന്നത്. എന്നാൽ അങ്ങനെ അസൂയപ്പെടുന്ന വിദേശികളാരും എന്റെ അറിവിൽ ഇല്ല.

സന്തോഷത്തോടെ ജീവിക്കുന്ന ധാരാളം മലയാളി ദമ്പതിമാരുണ്ട് എന്റെ അറിവിൽ. അവർ അങ്ങനെ തന്നെ ജീവിക്കട്ടെ. എന്നാൽ സ്വാതന്ത്ര്യം ഇല്ലാതെ, അടിയും ഇടിയും കൊണ്ട് അടിമയായി ജീവിക്കുന്നതിലും നല്ലത് ഇത്തിരി കഷ്ടപ്പെട്ടെങ്കിലും ഒറ്റയ്ക്ക് ജീവിക്കുന്നതാണ്. കുട്ടികളുടെ മാനസിക ആരോഗ്യത്തിനും അതാണു നല്ലത്. കുടുംബബന്ധങ്ങൾ പിരിയുന്നത് സംസ്‌കാരത്തിൽ ഉണ്ടാകുന്ന മൂല്യച്യുതിയായി കരുതേണ്ടതില്ല. മറിച്ച്, ഒരു പുരോഗമനസമൂഹത്തിൽ സ്വാതന്ത്ര്യത്തിനാണ് കൂടുതൽ സ്ഥാനം എന്നുള്ളതിന്റെ ഒരു സൂചികയായി അതിനെ കണ്ടാൽ മതി.

അവസാനമായി ഒരു കാര്യം കൂടി. പെൺമക്കൾക്കായി മാതാപിതാക്കൾക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്; അവർക്കായി ഒരു മുറി എപ്പോഴും ഒഴിച്ചിടുക. എന്റെ മോൾ എപ്പോൾ വന്നാലും ഇവിടെ താമസിക്കാം എന്ന ഒരു ഉറപ്പു കൊടുക്കലാണ് അത്. എല്ലാം സഹിച്ചു ജീവിക്കണം എന്നു പറയാതെ, മോൾക്ക് പറ്റുന്നില്ലെങ്കിൽ ഇങ്ങു പോരൂ ബാക്കി കാര്യം നമുക്ക് നോക്കാം എന്ന ഒരു ധൈര്യം കൊടുക്കലാണ്'.

കണികം
ഡോ. സുരേഷ് സി. പിള്ള
താമര-ഇന്ദുലേഖ.കോം
2019, വില: 150 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP