Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമത്തിൽ കൃത്യമായ നീക്കം നടത്തി പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളിൽ രക്ഷകന്റെ റോളിൽ; പിണറായിയുടെ കെണിയിൽ വീണ ചെന്നിത്തല ഉള്ള വോട്ടുകൾ കൂടി സിപിഎമ്മിലേക്ക് നീക്കി; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ നൂറിലധികം സീറ്റുകളോടെ വീണ്ടും സിപിഎം അധികാരത്തിലെത്തും; രണ്ടാമത്തെ വലിയ പാർട്ടിയായി ലീഗും; ശബരിമല വിഷയത്തിൽ നേടിയ മേൽകൈ കോൺഗ്രസ് നഷ്ടപ്പെടുത്തുമ്പോൾ

പൗരത്വ ഭേദഗതി നിയമത്തിൽ കൃത്യമായ നീക്കം നടത്തി പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളിൽ രക്ഷകന്റെ റോളിൽ; പിണറായിയുടെ കെണിയിൽ വീണ ചെന്നിത്തല ഉള്ള വോട്ടുകൾ കൂടി സിപിഎമ്മിലേക്ക് നീക്കി; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ നൂറിലധികം സീറ്റുകളോടെ വീണ്ടും സിപിഎം അധികാരത്തിലെത്തും; രണ്ടാമത്തെ വലിയ പാർട്ടിയായി ലീഗും; ശബരിമല വിഷയത്തിൽ നേടിയ മേൽകൈ കോൺഗ്രസ് നഷ്ടപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വം ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമ്പോൾ ഇടത് സർക്കാരിനെ ചെറുതായി പോലും കുറ്റപ്പെടുത്താതെ അതിനെ അംഗീകരിക്കുകയായിരുന്നു പ്രതിപക്ഷം. ഇന്ത്യയിൽ ആദ്യമായി പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇതിനിടെയും പ്രതിപക്ഷത്തെ ചിലർ യോജിപ്പിന് എതിരാണെന്ന് പറയുക കൂടി ചെയ്തത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേരളത്തിൽ വിജയിയെ നിശ്ചയിക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. ഇതിൽ പ്രധാനമാണ് മുസ്ലിം വോട്ടുകൾ. ഇത് എവിടെ നിൽക്കുമെന്നതാണ് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകം. മോദി പേടിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ കേരളത്തിലെ മുസ്ലീങ്ങൾ നേതാവായി കണ്ടു. അങ്ങനെ കേരളത്തിലെ 20ൽ 19 സീറ്റും യുഡിഎഫ് നേടി. അരൂരിൽ ആരിഫിന്റെ വ്യക്തി പ്രഭാവത്തിലൂടെ സിപിഎം മുസ്ലിംവോട്ടുകൾ നേടിയപ്പോൾ അവിടെ ജയം സിപിഎമ്മിനായി. ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് പൗരത്വ ഭേദഗതിയിൽ വ്യക്തമായ രാഷ്ട്രീയ നീക്കത്തിന് പിണറായി മുന്നിട്ടിറങ്ങിയത്. ശബരിമലയിലെ പിഴവ് പൗരത്വ ഭേദഗതിയിലൂടെ തിരുത്തി തന്റെ ജനപിന്തുണ ഉയർത്തുകയാണ് പിണറായി വിജയൻ.

മുസ്ലിം ലീഗിനെയാണ് മുസ്ലിം സമുദായ തങ്ങളുടെ രാഷ്ട്രീയ ശക്തിയായി കാണുന്നത്. മലബാറിൽ മുസ്ലിംലീഗ് കരുത്തുള്ള പാർട്ടിയാണ്. എന്നാൽ തെക്കും മധ്യ തിരുവിതാംകൂറിലും മുസ്ലിംലീഗിന് കാര്യമായ വേരോട്ടമില്ല. ഈ വോട്ടുകൾ കോൺഗ്രസിനാണ് സാധാരണ കിട്ടാറുള്ളത്. സിപിഎമ്മിനേയും ഭയപ്പാടോടെ മുസ്ലിം സമുദായം കണ്ടിരുന്നതാണ് ഇതിന് കാരണം. എന്നാൽ പൗരത്വ ഭേദഗതിയിൽ പിണറായി എടുത്ത ഉറച്ച നിലപാടോടെ ഈ ഭയം മുസ്ലീങ്ങളെ വിട്ടകലുകയാണ്. അവരുടെ രക്ഷകന്റെ റോളിലേക്ക് പിണറായി എത്തുന്നു. ഇത് സിപിഎമ്മിന്റെ വോട്ട് ഘടനയിൽ വലിയ മാറ്റം വരുത്തും. സിപിഎമ്മിന്റെ പരമ്പരാഗത ഹിന്ദു വോട്ടുകൾക്കൊപ്പം മുസ്ലിം പിന്തുണ കൂടി എത്തുമ്പോൾ അത് പിണറായിക്ക് രാഷ്ട്രീയ നേട്ടമാകും. ഒരു സിപിഎം നേതാവിനും കഴിയാത്ത വിധം മുസ്ലിം സമുദായവുമായി അടുക്കാൻ പറ്റുന്ന നേതാവായി പിണറായി മാറുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലിം വോട്ടുകൾ സിപിഎമ്മിന് വലിയ തോതിൽ കിട്ടിയിരുന്നു. എന്നാൽ ലോക്‌സഭയിലെ രാഹുൽ ഇഫക്ട് കാര്യങ്ങൾ മാറ്റി മറിച്ചു. എന്നാൽ കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരത്തിലെത്താനാവാത്തത് മുസ്ലിം സമുദായത്തെ നിരാശരാക്കുകയും ചെയ്തു. ഇതിനിടെയാണ് മുത്തലാഖ് നിയമവും അയോധ്യ വിഷയവും കാശ്മീരിലെ ഇടപെടലും മോദി നടത്തുന്നത്. പൗരത്വ ഭേദഗതിയിൽ ഇതെല്ലാം പുതിയ തലത്തിലെത്തി. ഇതോടെ ഇതിനെ കൃത്യമായ രാഷ്ട്രീയ ആയുധമാക്കി പിണറായി മാറ്റി. ഇതിന്റെ നേട്ടം സിപിഎമ്മിന് കിട്ടുമെന്നാണ് മറുനാടന്റെ വിലയിരുത്തലുകളിലുമുള്ളത്.

ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ സിപിഎമ്മിന് വലിയ പിന്തുണ കിട്ടും. 140ൽ 100 സീറ്റിൽ അധികം അവർ നേടും. കണ്ണൂരും കാസർഗോഡും കോഴിക്കോടും പാലക്കാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ മുന്നേറ്റം സിപിഎമ്മിനുണ്ടാകും. തിരുവനന്തപുരത്തും കൊല്ലത്തും അലയടികൾ സിപിഎമ്മിന് അനുകൂലമാകും. അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയിലേക്ക് പോലും സിപിഎം മാറും. പ്രതിപക്ഷത്ത് കരുത്ത് ചോരാതെ മുസ്ലിം ലീഗ് നിലകൊള്ളും. കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ന്യൂനപക്ഷ ധ്രൂവികരണത്തിലേക്ക് ചർച്ചകളെത്തുന്നത് ബിജെപിയുടെ വോട്ടിങ് ശതമാനത്തേയും കൂട്ടും. എന്നാൽ അത് സിപിഎമ്മിന് വലിയ പ്രശ്‌നമാകില്ല. കോൺഗ്രസിൽ നിന്നാകും വോട്ടുകൾ ബിജെപിയിലേക്ക് എത്തുക. ശബരിമലയിലെ കാർകശ്യത്തിലൂടെ ചെറിയൊരു വിഭാഗം ഹിന്ദു വോട്ടുകൾ സിപിഎമ്മിൽ നിന്ന് അകന്നിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒരു വോട്ടും സിപിഎമ്മിന് ഇപ്പോഴത്തെ അവസ്ഥയിൽ നഷ്ടമാകില്ല. എന്നാൽ വലിയ തോതിൽ മുസ്ലിം വോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. രാഷ്ട്രീയം മറന്ന് പോലും എന്തു വിട്ടുവീഴ്ചയും മുസ്ലീങ്ങൾക്ക് വേണ്ടി ചെയ്യുന്ന നേതാവായി പിണറായി മാറുന്നതിന്റെ സൂചനകളാണ് കേരള രാഷ്ട്രയത്തിൽ നിന്നും മറുനാടന് കാണാൻ കഴിയുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർവ്വകക്ഷിയോഗം വിളിച്ചതും നിയമസഭയിലെ പ്രമേയം പാസാക്കലിനുമൊപ്പം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ സിപിഎമ്മും ഇടത് നേതാക്കളും കടന്നാക്രമിക്കുന്നതുമെല്ലാം ആർ എസ് എസിനും മോദിക്കും എതിരെ പിണറായി എടുത്ത നിലപാടിന്റെ പ്രതിഫലനമായാണ് വിലയിരുത്തുന്നത്. കണ്ണൂരിൽ ഉണ്ടായ സംഭവങ്ങളും ഗവർണ്ണറുടെ പ്രതികരണവുമെല്ലാം സിപിഎമ്മിന് കരുത്തായി മാറുകയാണ്. പൗരത്വ ഭേദഗതി നിയമത്തിൽ കൃത്യമായ നീക്കം നടത്തിയ പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളിലെ രക്ഷകന്റെ റോളിലെങ്കിൽ പിണറായിയുടെ കെണിയിൽ വീണ ചെന്നിത്തല ഉള്ള വോട്ടുകൾ കൂടി സിപിഎമ്മിലേക്ക് നീക്കുകയാണ് ചെയ്തത്. അങ്ങനെ ശബരിമല വിഷയത്തിലുണ്ടാക്കിയ മേൽകൈ കോൺഗ്രസ് കളഞ്ഞു കുളിക്കുകയാണ്. വോട്ടിൽ കുറവു വരാത്ത മുസ്ലിം ലീഗിന് പിന്നിലെ പ്രതിപക്ഷത്തെ രണ്ടാമത്തെ പാർട്ടിയായി കോൺഗ്രസ് മാറാനും സാധ്യതയുണ്ട്. അതായത് ഇപ്പോൾ മുന്നണി സംവിധാനങ്ങളിൽ മാറ്റമുണ്ടാകാതെ തെരഞ്ഞെടുപ്പ് നടന്നാൽ മുസ്ലിം ലീഗാകും പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റ കക്ഷി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു സീറ്റിൽ മാത്രമായി സിപിഎം ഒതുങ്ങിയപ്പോൾ സാങ്കേതികമായി അത് പിണറായി വിജയൻ സർക്കാറിന് എതിരായ വിധിയെഴുത്തുമായി. നിയമസഭാ തലത്തിൽ കണക്കെടുത്താൽ 122 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ടു നിന്നത്. ഇടതുമുന്നണിയാകട്ടെ വെറും 17 സീറ്റുകളിലും ഭൂരിപക്ഷമുള്ള അവസ്ഥയിലായി. നേമം നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് മുന്നിലെത്താൻ സാധിച്ചത്. ഈ കണക്കുകളെ മാറ്റിയെഴുതുന്ന പിന്തുണയിലേക്കാണ് പൗരത്വ ഭേദഗതി നിയമ ചർച്ചകളെ പിണറായി എത്തിച്ചത്. ലോക്‌സഭയിൽ ശബരിമല വിഷയത്തിലുണ്ടായ തിരിച്ചടിയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും സർക്കാറിനെ ശരിക്കും തിരിച്ചടിക്കുന്ന അവസ്ഥയിലെത്തിച്ചു. സിപിഎം കോട്ടകളിൽ പോലും വിള്ളൽ വീണത് പാർട്ടിയെ ഞെട്ടിച്ചു. ഇതിന് പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നില മെച്ചപ്പെടുത്തി. കോന്നിയും പാലായും തിരുവനന്തപുരവും കൈക്കലാക്കി. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി വിഷയം ചർച്ചയായത്. അതിനെ സമർത്ഥമായി തന്നെ പിണറായി ഉപയോഗിക്കുകയായിരുന്നു. നിയമസഭയിലെ പ്രമേയാവതരണത്തിൽ പോലും ഇത് പ്രതിഫലിച്ചു.

ലോക്‌സഭയിൽ ചില സാമുദായിക കളികളിലൂടെ വോട്ട് ഉറപ്പിച്ച് നിയമസഭയിൽ അധികാരത്തിലെത്തിയ അതേ തന്ത്രം വിജയമൊരുക്കുമെന്നായിരുന്നു പിണറായിയുടെ പ്രതീക്ഷ. ശബരിമലയിൽ നവോത്ഥാനം പറഞ്ഞതും പിറവം പള്ളി വിഷയത്തിൽ ഒളിച്ചു കളിച്ചതും ഇതിന് വേണ്ടിയായിരുന്നു. എന്നാൽ തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു. ന്യൂനപക്ഷ മനസ്സിനെ അടുപ്പിക്കാൻ ശബരിമലയിൽ നടത്തിയ നീക്കമെല്ലാം തകർന്നു. രാഹുൽ ഗാന്ധി കൂടി എത്തിയതോടെ കേരളത്തിൽ കോൺഗ്രസ് തരംഗമായി. അങ്ങനെ സിപിഎമ്മിന് സമ്പൂർണ്ണ തോൽവിയും. സിപിഎമ്മിന് തിരിച്ചടിയായത് ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന ഹിന്ദു വോട്ടുകൾക്ക് പകരം യുഡിഎഫ് കുത്തകയായി കൊണ്ടു നടന്ന ന്യൂനപക്ഷ വോട്ടുകൾക്കായി നടത്തിയ നീക്കമായിരുന്നു. ഈ പരീക്ഷണത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ഭൂരിപക്ഷത്തെ കുത്തി മുറിവേൽപ്പിച്ചും വിജയിക്കാൻ നടത്തിയ നീക്കമാണ് പിണറായി സർക്കാരിനെ വമ്പൻ പ്രതിസന്ധിയിലാക്കുന്ന തോൽവി ലോക്‌സഭയിൽ സിപിഎമ്മിന് കേരളം നൽകിയത്. അയ്യപ്പനെ കുത്തി നോവിച്ച് ഉറപ്പാക്കിയ ന്യൂനപക്ഷ വോട്ട് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് അടിച്ചു മാറ്റിയത് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത കടന്നു വരവായിരുന്നു. അങ്ങനെ സിപിഎം കഷ്ടപ്പെട്ട് സമ്പാദിച്ച മോദി വിരുദ്ധ വികാരത്തിന്റെ ഫലം കൊയ്ത് കോൺഗ്രസ് കേരളത്തിൽ വിജയം നേടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കണ്ടത് മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സാമുദായിക ധ്രുവീകരണം ആയിരുന്നുവെന്നത് വ്യക്തമാണ്. ന്യൂനപക്ഷ വോട്ടുകളിൽ ശക്തമായ കേന്ദ്രീകരണം ഉണ്ടായതും തങ്ങളുടെ പരമ്പരാഗത വോട്ടായ ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ടുകളിൽ വിള്ളലുണ്ടായതും ശക്തമായ തിരിച്ചടിയാകുക ഇടതുപക്ഷത്തിനാണ്. സഖാക്കൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുമ്പോഴും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ മോദിപ്പേടി ഗുണം ചെയ്തത് കോൺഗ്രസിനാണ്. മോദി വീണ്ടും അധികാരത്തിൽ വരരുത് എന്ന താല്പര്യത്തിലാണ് ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടായത്. കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനേ കഴിയൂ എന്ന വിശ്വാസം ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാക്കി മാറ്റി. ദേശീയ രാഷ്ട്രീയമല്ലാതെ മറ്റൊന്നും ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിഷയമായിരുന്നില്ല. കേരളത്തിൽ ബിജെപി വിജയിക്കാൻ പോകുന്നു എന്ന പ്രചരണം ശക്തമായതോടെ ന്യൂനപക്ഷം അപ്പാടെ കോൺഗ്രസിനെ വോട്ടു നൽകി വിജയിപ്പിക്കാൻ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു. ഇതാണ് പ്രതിഫലിച്ചത്.

മുസ്ലിം വിഭാഗത്തെ സംബന്ധിച്ചിടത്തോളം മോദി വീണ്ടും അധികാരത്തിൽ വരുന്നത് തങ്ങളുടെ നില നിൽപിനെ തന്നെ ചോദ്യം ചെയ്യും എന്ന ഭയം ശക്തമായിരുന്നു. ശക്തമായ വൈകാരികപ്രതികരണം തന്നെ ഇക്കാര്യത്തിലുണ്ടായി. കാന്തപുരം എ.പി സുന്നിവിഭാഗം ഒഴികെ മിക്കവാറും എല്ലാ മുസ്ലിംവിഭാഗങ്ങളും സംഘടനകളും യു.ഡി.എഫിനോടൊപ്പം ചേർന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ പിണറായി മറികടക്കുന്നത് പഴയ സാഹചര്യത്തെയാണ്. മുസ്ലിം സംഘടനകളും പിണറായിയുമായി അടുക്കുകയാണ്. മുസ്ലിം സംഘടനാ നേതാക്കളെ വേണ്ട രീതിയിൽ പരിഗണിക്കാൻ പിണറായി ശ്രമിക്കുന്നതും ന്യൂനപക്ഷ രാഷ്ട്രീയത്തെ സിപിഎമ്മിനോട് അടുപ്പിക്കാനാണ്. ബിജെപി ഉയർത്തുന്ന ഭീഷണികൾ സിപിഎമ്മിനെ ബാധിക്കാതിരിക്കാൻ ന്യൂനപക്ഷ പിന്തുണ കൂടിയേ തീരൂവെന്ന തിരിച്ചറിവുമായാണ് പിണറായിയുടെ രാഷ്ട്രീയ യാത്ര.

ന്യൂനപക്ഷ സംരക്ഷകനെന്ന തോന്നൽ ഉണ്ടാക്കി ക്രൈസ്തവ വിഭാഗത്തിലെ പിണറായി ചെറിയ തോതിൽ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. പാലായിലെ മാണി സി കാപ്പന്റെ അട്ടിമറി വിജയത്തിൽ നിറയുന്നത് അതാണ്. കെ എം മാണിയുടെ മരണത്തോടെ കേരളാ കോൺഗ്രസിലുണ്ടായ തമ്മിലടിയും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP