Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാഷൻ ഡിസൈനറെ പ്രണയിച്ചു വലയിലാക്കിയത് ഓട്ടോ ഡ്രൈവർ; ആറു മാസം മുമ്പ് ഇനി ശല്യം ചെയ്യരുതെന്ന് പൊലീസ് താക്കീത് ചെയ്തിട്ടും പിന്മാറാതെ വീണ്ടും പ്രണയാഭ്യർത്ഥന; മകളുടെ ബുദ്ധിമുട്ട് അറിഞ്ഞ് അജിത്തും സീമയും പ്രശ്‌നം നാട്ടുകാർക്കും വിട്ടു; മധ്യസ്ഥതയ്ക്ക് നീക്കം നടക്കുമ്പോൾ പ്രണയിനിയെ നഷ്ടമാകുമെന്ന ഭയം അനുവിനെ കൊലക്കത്തി എടുപ്പിച്ചു; അഷിതയുടെ ജീവനെടുത്തത് ഭ്രാന്ത് പിടിത്ത പ്രണയം; സ്വയം ഇല്ലാതായി അനുവും; വെള്ളറടയെ ഞെട്ടിച്ച് കാരക്കോണം ക്രൂരത

ഫാഷൻ ഡിസൈനറെ പ്രണയിച്ചു വലയിലാക്കിയത് ഓട്ടോ ഡ്രൈവർ; ആറു മാസം മുമ്പ് ഇനി ശല്യം ചെയ്യരുതെന്ന് പൊലീസ് താക്കീത് ചെയ്തിട്ടും പിന്മാറാതെ വീണ്ടും പ്രണയാഭ്യർത്ഥന; മകളുടെ ബുദ്ധിമുട്ട് അറിഞ്ഞ് അജിത്തും സീമയും പ്രശ്‌നം നാട്ടുകാർക്കും വിട്ടു; മധ്യസ്ഥതയ്ക്ക് നീക്കം നടക്കുമ്പോൾ പ്രണയിനിയെ നഷ്ടമാകുമെന്ന ഭയം അനുവിനെ കൊലക്കത്തി എടുപ്പിച്ചു; അഷിതയുടെ ജീവനെടുത്തത് ഭ്രാന്ത് പിടിത്ത പ്രണയം; സ്വയം ഇല്ലാതായി അനുവും; വെള്ളറടയെ ഞെട്ടിച്ച് കാരക്കോണം ക്രൂരത

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്തുകൊന്നു. കൊലയ്ക്കുശേഷം സ്വയം കഴുത്തറത്ത കാമുകൻ ആശുപത്രിയിൽ മരിച്ചു. കാരക്കോണം സ്വദേശി അഷിതയും (21) കാരക്കോണം സ്വദേശി അനുവും ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. ഇത് കേട്ട് നടുങ്ങുകയാണ് വെള്ളറടയും കാരക്കോണവും പാറശ്ശാലയുമെല്ലാം.

കാരക്കോണത്തു ഓട്ടോറിക്ഷ ഡ്രൈവറായ അനു എന്നയാളാണ് കൃത്യം നടത്തിയത്. സമീപവാസിയായ ഇയാൾ അഷിതയുടെ വീട്ടിലെത്തുമ്പോൾ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അനു പെട്ടെന്ന് വീട്ടിനകത്തേക്കു കയറി കതകടച്ചു. പിന്നെ കേൾക്കുന്നത് അഷിതയുടെ കരച്ചിലാണ്. വാതിൽ തുറന്നു നോക്കുമ്പോൾ നാട്ടുകാർ കണ്ടത് ഇരുവരുടേയും കഴുത്തറത്ത നിലയിലാണ്. രണ്ടു പേരേയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിത ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു. അനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഈ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നിലെ പ്രശ്‌നം നാട്ടുകാർക്കും അറിയാം. പ്രതികാരത്തിലേക്ക് നീങ്ങിയ വൺ വേ പ്രണയം.

നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നു ഉച്ചയ്ക്ക് മധ്യസ്ഥ ശ്രമം നടക്കാനിരിക്കെ വന്ന അനുവിന്റെ കൊലപാതക. അഷിതയെ വധിച്ച അനുവും മരണത്തിനു കീഴടങ്ങിയ വിവരം അറിഞ്ഞതോടെ നാട് ശോകമൂകമായി മാറുകയും ചെയ്തു. വെള്ളറടയെ നടുക്കിയ പ്രണയ ദുരന്തത്തിൽ ഇന്നു ഒരേസമയം പൊലിഞ്ഞത് രണ്ടു ജീവിതങ്ങളാണ്. യുവത്വത്തിലേക്ക് കാൽകുത്തുമ്പോൾ തന്നെയാണ് പ്രണയദുരന്തത്തിനു ഇരയായി ഇരുജീവിതങ്ങളും ഒരേ സമയം പൊലിയുന്നത്. പ്രണയവുമായി അഷിതയുടെ പിന്നാലെ നീങ്ങിയതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ തീർക്കാൻ ഇന്നു ഉച്ചയ്ക്ക് മധ്യസ്ഥ ശ്രമം നടക്കാനിരിക്കെയാണ് ഇന്നു രാവിലെ വീട്ടിൽ കയറി അനു അഷിതയെ കഴുത്തറത്തുകൊന്നത്. ഫാഷൻ ഡിസൈനിംഗിന് പഠിക്കുന്ന പത്തൊമ്പതുകാരി അഷിതയെയാണ് വെറും ഇരുപത്തിയൊന്നുകാരനായ കാമുകൻ വധിച്ചത്.

പ്രണയങ്ങൾ കൊലപാതകങ്ങളായി മാറുന്ന ഈ കാലത്ത് ക്രൂരമായ കൊലപാതകത്തിനാണ് അനു വിധേയമായതും. രാവിലെ വീട്ടിൽക്കയറി വന്നു അനു തട്ടിവിളിച്ചപ്പോൾ കതക് തുറന്നത് അഷിതയായിരുന്നു. അഷിതയെ തട്ടിമാറ്റി അകത്ത് കയറിയ അനു കട്ടിലിൽ വീഴ്‌ത്തിയശേഷമാണ് അഷിതയെ കഴുത്തറത്തത്. അഷിതയുടെ നിലവിളി കേട്ട് അകത്തു നിന്നും അച്ഛൻ മണിയന്റെ മാതാപിതാക്കൾ എത്തുമ്പോഴെയ്ക്കും അഷിതയെ മരണാസന്നയാക്കി മാറ്റിയിരുന്നു. അത്ര ആഴത്തിലുള്ള മുറിവാണ് അഷിതയുടെ കഴുത്തിൽ ഏറ്റിരുന്നത്. കാമുകിയെ മരണത്തിനു വിട്ടു കൊടുത്ത ശേഷം അതേ വീട്ടിലെ കട്ടിലിൽ അഷിതയ്ക്ക് ഒപ്പം കിടന്നാണ് അനു സ്വന്തം കഴുത്തും അറുത്തത്. നിലവിളി കേട്ടെത്തിയ അയൽക്കാർ അറിയിച്ചത് അനുസരിച്ചാണ് വെള്ളറട പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

കാരക്കോണം മെഡിക്കൽകോളേജിൽ എത്തിച്ചപ്പോഴേക്കും അഷിത മരിച്ചിരുന്നു. തുടർന്ന് അഷിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം വിദഗ്ദ ചികിത്സയ്ക്കായി അനുവിനെയും മെഡിക്കൽ കോളെജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ എത്തിച്ച ഉടൻ തന്നെ അനുവും മരണത്തിനു കീഴടങ്ങി. വെള്ളറടയിലെ അജിത്തിന്റെയും സീമയുടെയും ഏക മകളാണ് അഷിത. സഹോദരൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൂത്ത മകൾക്കേറ്റ ദുരന്തത്തിൽ ഈ കുടുംബത്തെ ആശ്വസിപ്പിക്കാൻ കഴിയാതെ കുഴങ്ങുകയാണ് നാട്ടുകാർ.

അനുവും അഷിതയും പ്രണയത്തിലാണ് എന്ന് പറയുന്നുണ്ടെങ്കിലും ഇതിൽ തന്നെ ദുരൂഹതകളുണ്ട്. അഷിതയെ പിറകെ പോയി തുടർച്ചയായി ശല്യപ്പെടുത്തുകയായിരുന്നു അനു. ആറുമാസം മുൻപ് വെള്ളറട പൊലീസിൽ അഷിതയുടെ കുടുംബം പരാതി നൽകിയിരുന്നു. ഈ പരാതിയിൽ രണ്ടു കൂട്ടരെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇനി കാമുകിയെ ശല്യപ്പെടുത്തില്ലെന്നു അനു അന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷെ പൊലീസ് ഒത്തുതീർത്തിട്ടും പിന്നീടും അനു അഷിതയെ പിന്നാലെ നടന്നു ശല്യപ്പെടുത്തുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

തിരുവനന്തപുരം നഗരത്തിൽ ഫാഷൻ ഡിസൈനിംഗുമായി ബന്ധപ്പെട്ട കോഴ്‌സിനാണ് അഷിത പഠിച്ചു കൊണ്ടിരുന്നത്. ഈ ഘട്ടത്തിലാണ് അനു പിന്നാലെ വന്നു ശല്യപ്പെടുത്തിയിരുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് അനു എന്നാണ് വെള്ളറട പൊലീസ് മറുനാടനോട് പറഞ്ഞത്. ഓട്ടോയും ഓടിക്കാറുണ്ട്. മകളുടെ പിന്നാലെ വന്നുള്ള ഈ ശല്യം കൂടിയപ്പോഴാണ് മണിയൻ നാട്ടുകാരെ പ്രശ്‌നത്തിൽ ഇടപെടുവിച്ചത്. ഈ മധ്യസ്ഥ ചർച്ച ഇന്നുച്ചയ്ക്ക് നടക്കാനിരിക്കെയാണ് അതിനു കാത്തു നിൽക്കാതെ രാവിലെ തന്നെ വീട്ടിൽ വന്നു അനു കാമുകിയെ കഴുത്തറത്തുകൊന്നത്. തനിക്ക് അഷിതയെ ലഭിച്ചേക്കില്ലെന്ന പേടി അനുവിൽ പിടിമുറുക്കിയതായി സൂചനകളുണ്ട്. കഴിഞ്ഞ തവണ വെള്ളറട പൊലീസ് താക്കീത് ചെയ്താണ് അനുവിനെ വിട്ടയച്ചത്. ഇന്നത്തെ മാധ്യസ്ഥ ശ്രമത്തോടെ തനിക്ക് മുന്നിൽ വാതിലുകൾ അടയുമെന്ന പേടിയാണ് അനുവിനെക്കൊണ്ട് കൊലപാതകം ചെയ്യിപ്പിച്ചത് എന്ന സൂചനയിലേക്കാണ് കൊലപാതകം വിരൽ ചൂണ്ടുന്നത്.

അഷിതയും തനിക്ക് എതിരെ തിരിയും എന്ന പേടിയും അനുവിനെ അലട്ടിയിരുന്നു. പ്രണയം അവസാനിപ്പിക്കുന്നത് ഇരുവരുടെയും മരണത്തോടെയാകണം എന്ന ഉദ്ദ്യേശ്യത്തോടെയാണ് അനു അഷിതയുടെ കഴുത്തറത്തത്. ഒപ്പം സ്വയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അതേ വീട്ടിൽ അഷിതയ്ക്ക് ഒപ്പം തന്നെ കിടന്നു സ്വന്തം കഴുത്തും അനു മുറിച്ചു. അഷിത കൊല്ലപ്പെട്ടതിന് പിന്നാലെ അനുവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP