Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിസർവ് ബെഞ്ചിൽ കാത്തിരുന്നു മടുത്ത സഞ്ജു സാംസൺ പൂണെയിൽ എങ്കിലും കളിക്കുമോ? മലയാളി താരത്തെ തുടർച്ചായായി തഴയുന്നതിൽ ക്ഷമകെട്ട് ആരാധകർ; സഞ്ജു തുടർച്ചയായി പുറത്തിരിക്കേണ്ടി വന്നത് എട്ട് മത്സരങ്ങളിൽ; ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടിയതോടെ ഇന്ന് പൂണെയിൽ സഞ്ജുവിനെ കളിപ്പിച്ചേക്കുമെന്ന സൂചന നൽകി മാനേജ്‌മെന്റ്

റിസർവ് ബെഞ്ചിൽ കാത്തിരുന്നു മടുത്ത സഞ്ജു സാംസൺ പൂണെയിൽ എങ്കിലും കളിക്കുമോ? മലയാളി താരത്തെ തുടർച്ചായായി തഴയുന്നതിൽ ക്ഷമകെട്ട് ആരാധകർ; സഞ്ജു തുടർച്ചയായി പുറത്തിരിക്കേണ്ടി വന്നത് എട്ട് മത്സരങ്ങളിൽ; ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടിയതോടെ ഇന്ന് പൂണെയിൽ സഞ്ജുവിനെ കളിപ്പിച്ചേക്കുമെന്ന സൂചന നൽകി മാനേജ്‌മെന്റ്

മറുനാടൻ ഡെസ്‌ക്‌

പുണെ: തുടർച്ചയായി എട്ടു ക്രിക്കറ്റ് മത്സരത്തിലാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ റിസർവ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നത്. തിരുവനന്തപുരത്ത് മത്സരം ഉണ്ടായിട്ടു കൂടി സഞ്ജുവിനെ കളത്തിൽ ഇറക്കാൻ വിരാട് കോലിയും രവി ശാസ്ത്രിയും തയ്യാറായിരുന്നില്ല. ഇങ്ങനെ സഞ്ജുവിനെ തുടർച്ചയായി അവഹേളിക്കുന്നതിൽ കട്ടക്കലിപ്പിലായിരുന്നു മലയാളികളായ ആരാധകർ. അവർ അനിഷ്ടം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനും എന്ന നിലയിൽ ഋഷബ് പന്ത് പരാജയം ആയിട്ടും സഞ്ജുവിനെ പരിഗണിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്തായാലും കാത്തിരിപ്പിന് ഒടുവിൽ സഞ്ജു സാംസണ് ഇന്ത്യൻ കുപ്പായത്തിൽ ടീമിൽ കളിക്കാൻ ആകുമെന്ന പ്രതീക്ഷയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് പൂണെയിൽ നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ കളിക്കുമെന്ന പ്രതീക്ഷയുണ്ട്. രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടിയതോടെ പുണെയിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ സഞ്ജുവും മനീഷ് പാണ്ഡെയും ഉൾപ്പെടെയുള്ളവർക്ക് ടീം മാനേജ്‌മെന്റ് അവസരം നൽകിയേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രണ്ടാം മത്സരം ജയിച്ച ഇന്ത്യ പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ബെഞ്ചിലിരിക്കുന്ന ഇരുവർക്കും ഇന്ത്യ അവസരം നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ക്യാപ്ടൻ കോലിയുടെ തീരുമാനം അടക്കം നിർണായകമാണ്.

ദീർഘനാളായി ടീമിനൊപ്പമുള്ള ഇരുവർക്കും ഇനിയെങ്കിലും അവസരം നൽകിയില്ലെങ്കിൽ അതു കടുത്ത നീതികേടാകുമെന്ന് ഒരു വിഭാഗം ആരാധകരും ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ഫോമിൽ ഇന്ത്യയേപ്പോലൊരു ടീമിന് ഒത്ത എതിരാളികളല്ല ശ്രീലങ്കയെന്ന യാഥാർഥ്യം ഇൻഡോറിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തോടെ തന്നെ ഒരിക്കൽക്കൂടി വ്യക്തമായതാണ്. രോഹിത് ശർമയെ കൂടാതെ ഇറങ്ങിയിട്ടും സമീപകാലത്തെ ഏറ്റവും അനായാസ ജയമാണ് ഇൻഡോറിൽ ഇന്ത്യ നേടിയത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സഞ്ജുവിനും മനീഷ് പാണ്ഡെയ്ക്കും അവസരം നൽകാനുള്ള നീക്കം. കഴിഞ്ഞ മൂന്നു ട്വന്റി20 പരമ്പരകളിലായി ഇരുവരും ദേശീയ ടീമിനൊപ്പമുണ്ട്. ഇതിൽ ഒരു മത്സരത്തിൽ മാത്രമാണ് മനീഷ് പാണ്ഡെയ്ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ മൂന്നു പരമ്പരകളിലായി ടീമിനൊപ്പമുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടുമില്ല. ബംഗ്ലാദേശിനെതിരെ നവംബറിൽ നടന്ന ട്വന്റി20 പരമ്പര മുതൽ സഞ്ജു ദേശീയ ടീമിനൊപ്പമുണ്ട്.

ഒക്ടോബർ നവംബർ മാസങ്ങളിലായി ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി വിവിധ താരങ്ങളെ പരീക്ഷിക്കുന്ന തിരക്കിലാണ് ടീമെന്നാണ് സിലക്ടർമാരും ടീം മാനേജ്‌മെന്റും ആവർത്തിച്ച് അവകാശപ്പെടുന്നത്. ബോളിങ് ഡിപ്പാർട്ട്‌മെന്റിൽ എല്ലാ താരങ്ങൾക്കും മാറിമാറി അവസരം ഉറപ്പാക്കുമ്പോഴും ബാറ്റിങ്ങിൽ അതല്ല സ്ഥിതി. ലോകകപ്പ് അടുത്തുവരവെ ഇക്കാര്യം കൂടി പരിഗണിച്ച് സഞ്ജുവിനും മനീഷ് പാണ്ഡെയ്ക്കും അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ഭുവനേശ്വർ കുമാറും ദീപക് ചാഹറും ഉൾപ്പെടെയുള്ള ബോളർമാർക്കു പരുക്കേറ്റ സാഹചര്യത്തിൽ ടീമിൽ അവസരം ലഭിച്ച ഷാർദുൽ താക്കൂറും നവ്ദീപ് സെയ്‌നിയും മികച്ച പ്രകടനം കാഴ്ചവച്ച കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ അഞ്ചു വിക്കറ്റ് പിഴുത ഇവരാണ് ശ്രീലങ്കയെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. സഞ്ജുവിനൊപ്പം ടീമിലെത്തിയ ശിവം ദുബെയ്ക്ക് അവിടുന്നിങ്ങോട്ട് മിക്ക മത്സരങ്ങളിലും അവസരം ലഭിച്ചു. വാഷിങ്ടൻ സുന്ദറിന്റെ കാര്യവും അങ്ങനെതന്നെ.

അതേസമയം, പരമ്പര നേട്ടമെന്ന ലക്ഷ്യത്തിൽനിന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് വ്യതിചലിക്കാനും ഇടയില്ല. രണ്ടാം മത്സരത്തിൽ ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും ആധികാരികമായ പ്രകടനത്തോടെയാണ് ഇന്ത്യ ജയിച്ചുകയറിയത്. വിക്കറ്റിനു പിന്നിൽ സ്ഥിരമായി ചീത്തവിളി കേൾക്കുന്ന ഋഷഭ് പന്തുപോലും ഇൻഡോറിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കൻ ടീമിൽ ഒട്ടേറെ ഇടങ്കയ്യൻ ബാറ്റ്‌സ്മാന്മാരുള്ളതിനാൽ കുൽദീപ് യാദവും വാഷിങ്ടൻ സുന്ദറും ടീമിൽ സ്ഥാനം നിലനിർത്താനാണ് സാധ്യത. ബോളിങ്ങിൽ ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്‌നി എന്നിവർ മികവു കാട്ടിയ സാഹചര്യത്തിൽ സ്ഥാനത്തിന് ഇളക്കം തട്ടാനിടയില്ല. അതേസമയം, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിൽ പഴയ മികവ് വീണ്ടെടുക്കാനാകാതെ പോയ ജസപ്രീത് ബുമ്രയുടെ പ്രകടനം പുണെയിൽ ശ്രദ്ധയോടെ വീക്ഷിക്കപ്പെടും. താളം കണ്ടെത്താൻ പാടുപെട്ട ഓപ്പണർ ശിഖർ ധവാന്റെ കാര്യവും അങ്ങനെതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP