Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂമോണിയ തലച്ചോറിനെ വരെ ബാധിച്ചപ്പോൾ ലിയാമോളെ കൈവിട്ട വിധി ആദ്യം കൊണ്ടുപോയത് ബ്ലഡ് ക്യാൻസർ രൂപത്തിൽ ഏക സഹോദരനെ; പിന്നാലെ അച്ഛന്റെ കിഡ്‌നികളും ജീവിതവും വിധി പറിച്ചെടുത്തു; ഒടുവിൽ അമ്മയ്ക്ക് ഡിസ്‌കിനും ഗർഭപാത്രത്തിനും രോഗം ബാധിച്ചു; പാതി ജീവിതവുമായി അവൾ ഇപ്പോഴും നഴ്‌സിങ് പഠിക്കുകയാണ്: കൊടിയ പട്ടിണിയുടെയും സങ്കടത്തിന്റെയും കടും കഥ മായിക്കാൻ

ന്യൂമോണിയ തലച്ചോറിനെ വരെ ബാധിച്ചപ്പോൾ ലിയാമോളെ കൈവിട്ട വിധി ആദ്യം കൊണ്ടുപോയത് ബ്ലഡ് ക്യാൻസർ രൂപത്തിൽ ഏക സഹോദരനെ; പിന്നാലെ അച്ഛന്റെ കിഡ്‌നികളും ജീവിതവും വിധി പറിച്ചെടുത്തു; ഒടുവിൽ അമ്മയ്ക്ക് ഡിസ്‌കിനും ഗർഭപാത്രത്തിനും രോഗം ബാധിച്ചു; പാതി ജീവിതവുമായി അവൾ ഇപ്പോഴും നഴ്‌സിങ് പഠിക്കുകയാണ്: കൊടിയ പട്ടിണിയുടെയും സങ്കടത്തിന്റെയും കടും കഥ മായിക്കാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ ചിലരോട് ക്രൂരമായി പെരുമാറുന്നത്. അതും സ്വന്തമായി എണീറ്റു നിൽക്കാൻ നിവൃത്തിയില്ലാത്തവരോട്. അച്ഛനും മകനും രോഗത്തിന് കീഴടങ്ങി മരണം വരിച്ചപ്പോൾ അമ്മയും ഏക മകളും മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നടക്കുന്ന ദാരുണമായ ഒരു കുടുംബത്തിന്റെ കഥയിലൂടെ ഈ ചോദ്യം ആവർത്തിക്കാം. ലിയാമോൾ എന്ന ഈ പെൺകുട്ടി നഴ്സിങ് പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നത് ബാക്കിയായ സ്വപ്നങ്ങൾ തളിർക്കാൻ ആണ്. കരുണയില്ലാത്ത വിധി അവൾക്ക് ചുറ്റും നൃത്തം വയ്ക്കുമ്പോഴും എല്ലാം ശരിയാകുന്ന കാലത്തെ കരുതി അവൾ പഠനം തുടരുകയാണ്. നഴ്‌സിങ് പഠനം പൂർത്തിയാക്കിയാൽ ലഭിക്കുന്ന ജോലിയാണ് പ്രതീക്ഷ. അവളെയും അവളെ പോലെ 200 പേരെയും സഹായിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്.

നേരിട്ട് ആദ്യമെ ചോദിക്കട്ടെ. ഈ പെൺകുട്ടിയെ പോലെ അനേകം പാവപ്പെട്ട കുട്ടികൾക്ക് പഠന സഹായം നൽകാൻ ശ്രമിക്കുകയാണ് ഞങ്ങൾ. തെരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളും ദാരിദ്ര്യത്തിന്റെയും സങ്കടത്തിന്റെയും നിരാശ തീരത്ത് കൂടി അലയുന്നവരാണ്. സഹായിക്കുക. നിങ്ങളാൽ കഴിയുന്ന പോലെ. ഞങ്ങളുടെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് നിങ്ങൾ നൽകുന്ന പണം പൂർണമായും സുതാര്യമായി പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ അഞ്ചോ പത്തോ രൂപയ്ക്ക് ലിയാമോളെ പോലെ അനേകം പാവപ്പെട്ട കുട്ടികളുടെ സ്വപ്‌നങ്ങൾ പൂർത്തിയാക്കാൻ കഴിയും. ദയവായി നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക.

ലിയാമോളുടെ കഥ
കുമളി കൊച്ചറ സ്വദേശിനിയാണ് ലിയാമോൾ രമേശ് എന്ന മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനി. ചെറുപ്പം മുതൽക്കെ അസുഖങ്ങൾ പിടാതെ പിന്തുടരുന്ന പെൺകുട്ടിയാണ് ലിയാമോൾ. എട്ടു വർഷങ്ങൾക്കു മുമ്പ് ലിയാമോൾക്ക് ബാധിച്ച ന്യൂമോണിയയിലൂടെയാണ് ഈ കുടുബത്തിലേക്ക് ദുരന്തങ്ങൾ എത്തിത്തുടങ്ങിയത്. പനിയാണെന്നു കരുതി ആദ്യം ചികിത്സിച്ചു. എന്നാൽ, അസുഖം കണ്ടു പിടിക്കാൻ വൈകിയതും വിദഗ്ധ ചികിത്സ ലഭിക്കാഞ്ഞതും മൂലം ന്യൂമോണിയ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും പടർന്നു. ഹൃദയത്തിലേക്കും തലച്ചോറിലേക്കും കരളിലേക്കുമൊക്കെ അണുബാധ പടർന്നപ്പോൾ ആകെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം പണയം വച്ചാണ് ലിയാമോളുടെ ജീവൻ തിരികെ പിടിച്ചത്.

മകളുടെ ചികിത്സയ്ക്കായി 40 സെന്റ് സ്ഥലവും പൊളിഞ്ഞു വീഴാറായ വീടും ബാങ്കിൽ പണയം വച്ചാണ് മാതാപിതാക്കൾ പണം കണ്ടെത്തിയത്. അസുഖങ്ങൾക്കിടയിലും എട്ട് എ പ്ലസുകൾ നേടി 93 ശതമാനം മാർക്കോടെ ലിയ പത്താംക്ലാസ് പാസാവുകയും ചെയ്തു. ലിയാമോളുടെ ജീവൻ രക്ഷിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് അടുത്ത ദുരന്തം എത്തിയത്. ഇത്തവണ വിധി ലക്ഷ്യമിട്ടത് ലിയാമോളുടെ അനിയനെ ആയിരുന്നു. ബ്ലഡ് കാൻസറിന്റെ രൂപത്തിൽ എത്തിയ ദുരന്തം സഹോദരന്റെ ജീവൻ കവർന്നു.

കടവും മറ്റു സഹായങ്ങളുമെല്ലാം സ്വരൂക്കൂട്ടി വാടകയ്ക്ക് വീടെടുത്താണ് തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ സഹോദരന്റെ ചികിത്സ നടത്തിയത്. പക്ഷേ, ഏകദേശം ഒരു വർഷം നീണ്ടുനിന്ന ചികിത്സകളെല്ലാം നിഷ്പ്രഭമാക്കി നാലു വർഷം മുമ്പാണ് സഹോദരൻ മരണമടഞ്ഞത്. എന്നിട്ടും ഈ കുടുംബത്തെ തേടി വീണ്ടും ദുരന്തങ്ങളെത്തി. കുടുംബനാഥനും ലിയാമോളുടെ അച്ഛനുമായ രമേശിന് പിടിപെട്ട വൃക്കരോഗത്തിന്റെ രൂപത്തിലാണ് വീണ്ടും ദുർവിധി ഇവരെ തേടിയെത്തിയത്. പലരുടെയും സഹായത്തോടെ വലിയ രീതിയിൽ പൈസ ചിലവഴിച്ച് വൃക്ക മാറ്റിവെച്ചുവെങ്കിലും രണ്ട് വർഷം മുമ്പ് അച്ഛനും മരണത്തിന് കീഴടങ്ങി.

ഈ കുടുംബത്തിന്റെ ദുരിതയാത്ര ഇതുകൊണ്ടൊന്നും തീർന്നില്ല. ലിയാമോളുടെ ആകെയുള്ള ആശ്രയമായിരുന്ന അമ്മ സോഫിയയുടെ നടുവിന്റെ ഡിസ്‌ക് തകരാറിലായതിനാൽ പലതവണ കിടപ്പിലാവുകയും ചെയ്തു. ഡിസ്സ്‌കിന് സർജറിക്ക് വേണ്ടി യാതൊരു നിർവാഹവുമില്ലാതെ വിഷമിക്കുമ്പോഴാണ് ഗർഭാശയ സംബന്ധമായ അസുഖം ഇപ്പോൾ ബാധിച്ചിരിക്കുന്നത്. കുമളി കൊച്ചറയിലെ വീട് താമസയോഗ്യമല്ലാത്തതിനാൽ രാജാക്കാടുള്ള സോഫിയയുടെ സഹോദരിമാരുടെ കൂടെയാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.

സ്വന്തം ജീവിതച്ചെലവും മകളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായി അത്യാവശ്യം തുന്നൽ ജോലികളൊക്കെ ചെയ്തിരുന്നുവെങ്കിലും നിലവിലെ അസുഖത്തിന്റെ തീവ്രത മൂലം അതിനും സാധിക്കുന്നില്ല. ഇപ്പോൾ ലിയാമോളുടെ ശ്വാസകോശത്തിന്റെ നാൽപത് ശതമാനം പ്രവർത്തനക്ഷമമല്ലാത്തതിനാൽ മറ്റ് രോഗങ്ങളോ അണുബാധയോ നേരിടാതെ നോക്കേണ്ടതുണ്ട്. ഇവരുടെ ദയനീയാവസ്ഥ പരിഗണിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ചെറിയൊരു സഹായം നൽകിയിരുന്നതായി ഇവരുടെ വാർഡിലെ പഞ്ചായത്ത് മെമ്പറും കരുണാപുരം പഞ്ചായത്തംഗംവുമായ സേവ്യർ അറിയിച്ചു. ഇപ്പോൾ ഇവരുടെ ചെറിയ വീടും സ്ഥലവും ബാങ്കിന്റെ ലോൺ തിരിച്ചടയ്ക്കത്തത് മൂലം ജപ്തി ഭീഷണിയിലാണ്.

ഇനി പറയൂ... നന്നായി പഠിച്ചിട്ടും ദുർവിധികളുടെ പേമാരിയിൽ തകർന്നു വീഴാതെ തളരാതെ പഠിക്കുന്ന ഈ പെൺകുട്ടിയെ സഹായിക്കേണ്ടത് നമ്മുടെ ചുമതലയല്ലേ? വെറും 20 വയസിനുള്ളിൽ തന്നെ നഷ്ടമാകുമെന്ന് കരുതിയ ജീവൻ തിരികെ പിടിച്ച് വളരുന്ന ലിയാമോളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നിങ്ങൾ നൽകുന്ന ചെറിയ തുകയ്ക്ക് കഴിയും. അല്ലെങ്കിൽ ഈ കൊച്ചു പെൺകുട്ടിയുടെ കണ്ണുനീർത്തുള്ളികൾ നമ്മെ ചുട്ടുപൊള്ളിക്കില്ലേ...

ആവാസിലൂടെ സഹായിക്കാം
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ 200 വിദ്യാർത്ഥികളെ സഹായിക്കാനുള്ള ദൗത്യം ഏറ്റെടുത്തു പൂർത്തിയാക്കി വരുന്നത്. തീർത്തും നിർദ്ധനരായ 200 നഴ്സിങ് വിദ്യാർത്ഥികളെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് മറുനാടന്റെ മുൻകൈയിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം നൽകാം. നിങ്ങളുടെ സഹായം എത്ര ചെറുതായാലും വലുതായാലും പ്രശ്നമല്ല. ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്ക് മറുനാടനിൽ വാർത്ത സഹിതം പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. ഓരോ ദിവസവും എത്ര കാശ് കിട്ടി എന്ന് വ്യക്തമാക്കിക്കൊണ്ട് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ സഹിതമാണ് വാർത്ത പ്രസിദ്ധീകരിക്കുക.

പൂർണമായും സുതാര്യമായി തന്നെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വായനക്കാരെ അറിയിച്ചായിരിക്കും ഞങ്ങൾ ഫണ്ട് ശേഖരിക്കുന്നത്. ഈ അപ്പീൽ ക്ലോസ് ചെയ്താൽ ഉടൻ അക്കൗണ്ട് ഓഡിറ്റ് ചെയ്ത് വിവരം പ്രസിദ്ധീകരിക്കുന്നതാണ്.
ആവാസ് അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നഴ്‌സിങ് സഹായത്തിനായി രണ്ടായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും ഏറ്റവും യോഗ്യരെന്ന് ബോധ്യപ്പെട്ട 200 പേരെയാണ് പഠന സഹായം നൽകുന്നതിനായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 200 അപേക്ഷകളിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പിതാവിനെ നഷ്ടപ്പെട്ടവർ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവർ എട്ടും പിതാവും മാതാവുമില്ലാത്തവർ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ ഉള്ളവർ നാലു പേരാണ്. ഇവരിൽ എല്ലാവരും ഇപ്പോൾ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.

കൂടാതെ, അപകടവും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾ വന്ന് തളർന്നു കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ, അംഗവൈകല്യങ്ങൾ സംഭവിച്ചവർ, മാനസിക രോഗങ്ങളും കിഡ്നി, ഹൃദ്രോഗം, ക്യാൻസർ പോലുള്ള തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവർ, ബധിരർ, മൂകർ, അന്ധർ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവർ 50 പേരും ലോൺ എടുത്ത തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവർ അഞ്ചു പേരുമുണ്ട്.

ഇത്തരത്തിൽ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂവെന്ന കഷ്ടിസ്ഥിതിയിലുള്ളവരെയാണ് പഠന സഹായം നൽകുവാനായി തെരഞ്ഞെടുത്തത്. സ്‌കൈഡൈവേഴ്സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നൽകിയവർ, വായനക്കാർ, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങൾ, സ്പോൺസേഴ്സ് തുടങ്ങിയവർ നിർദ്ദേശിച്ച നിർധനരായവർ എന്നിവരെ കൂടി ചേർത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും നിങ്ങൾക്ക് ഇവരെ സഹായിക്കാൻ അവസരമുണ്ട്. നിങ്ങളുടെ മനസ്സിൽ അൽപ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേർത്ത് ഇവർക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേർക്ക് 20, 000 വീതം കൊടുക്കണമെങ്കിൽ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP