Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായിയുടെ ഇടവും വലവും മുസ്ലിംമത പണ്ഡിതർ; പൗരത്വനിയമ പ്രതിഷേധത്തിൽ യു.ഡി.എഫ് ചായ് വുള്ള മുസ്ലിംമത പണ്ഡിതർക്കും വിശ്വാസം പിണറായിയെ; മുസ്ലീങ്ങൾ അടക്കമുള്ളവരുടെ ആശങ്ക അകറ്റാനുള്ള ശ്രമത്തിനും എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന ധീരപ്രഖ്യാപനത്തിനും പ്രശംസ; മലപ്പുറത്തെ ഭരണഘടനാ സംരക്ഷണ റാലിയിൽ എ.പി-ഇ.കെ സുന്നി നേതാക്കൾക്ക് ഹീറോ പിണറായി തന്നെ

പിണറായിയുടെ ഇടവും വലവും മുസ്ലിംമത പണ്ഡിതർ; പൗരത്വനിയമ പ്രതിഷേധത്തിൽ യു.ഡി.എഫ് ചായ് വുള്ള മുസ്ലിംമത പണ്ഡിതർക്കും വിശ്വാസം പിണറായിയെ; മുസ്ലീങ്ങൾ അടക്കമുള്ളവരുടെ ആശങ്ക അകറ്റാനുള്ള ശ്രമത്തിനും എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന ധീരപ്രഖ്യാപനത്തിനും പ്രശംസ; മലപ്പുറത്തെ ഭരണഘടനാ സംരക്ഷണ റാലിയിൽ എ.പി-ഇ.കെ സുന്നി നേതാക്കൾക്ക് ഹീറോ പിണറായി തന്നെ

ജംഷാദ് മലപ്പുറം

 മലപ്പുറം: പിണറായിയുടെ ഇടവും വലവും മുസ്ലിംമത പണ്ഡിതർ. പൗരത്വനിയമ പ്രതിഷേധത്തിൽ യു.ഡി.എഫ് ചായ്വുള്ള മുസ്ലിംമത പണ്ഡിതർക്കും വിശ്വാസം പിണറായിയെ തന്നെ. ഇന്ന് മലപ്പുറത്തു നടന്ന ഭരണഘടന സംരക്ഷണ റാലിയിൽ പിണറായിയുടെ ഇടവും വലവും എ.പി-ഇ.കെ സുന്നി നേതാക്കൾ. പൗരത്വനിയമ ഭേദഗതി വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ മുഖ്യമന്ത്രി തയ്യാറായത് ശ്ലാഘനീയമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുസ്ലിംലീഗിനൊപ്പം നിൽക്കുന്ന ഇ.കെ സമസ്തയുടെ പ്രസിഡന്റ് പിണറായിക്കൊപ്പം വേദിപങ്കിട്ട് അദ്ദേഹത്തെ വാനോളം പുകയ്ത്തിയാണ് സംസാരിച്ചത്.

മത ധ്രുവീകരണം ഉണ്ടാക്കുന്ന നിയമം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുമെന്നും പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യം അതിനും സാക്ഷ്യം വഹിക്കുകയാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും അവരുടെ വിശ്വാസവും ആചാരങ്ങളും അനുഷ്ഠിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകിയതാണ്. എല്ലാവരും ഒരുമയോടെ ജീവിക്കുന്ന നാടാണ് ഇന്ത്യ. വിവിധ മത വിഭാഗങ്ങളുടെ സൗഹാർദ്ദമാണ് ഇവിടെ കാണാനാവുന്നത്. ഈ അവസ്ഥ നിലനിർത്തുന്നതിൽ ഭരണഘടന വഹിക്കുന്ന വങ്കു വലിയതാണ്. സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയവർ ഭരണഘടനയോട് നീതി പുലർത്താൻ ബാധ്യസ്ഥരാണ്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനങ്ങളാണ് വേണ്ടത്. കേന്ദ്ര സർക്കാർ കൊണ്ടു പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുസ്ലിംങ്ങൾ ഉൾപ്പെടെയുള്ള ജന വിഭാഗങ്ങൾക്കു ഉണ്ടായ ആശങ്ക അകറ്റാൻ മുഖ്യമന്ത്രി തയ്യാറായത് ശ്ലാഘനീയമാണെന്നും തങ്ങൾ പറഞ്ഞു.

അതേ സമയം രാജ്യത്തെ വലിയൊരു വിഭാഗത്തെ അസ്വസ്ഥരും അസ്ഥിത്വത്തെക്കുറിച്ച് ആശങ്കാകുലരുമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്നും ജനവികാരം കണക്കിലെടുക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. മഹാറാലിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യ സ്നേഹികളായ മുഴുവനാളുകളും വിവിധ തരത്തിൽ ഇതിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് നിലനിൽക്കുന്ന മതസൗഹാർദത്തിനും സാഹോദര്യത്തിനും കളങ്കം വരുത്തുന്ന നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അവർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. ഇതിനോട് പുറം തിരിഞ്ഞു നിൽക്കാൻ ആർക്കുമാവില്ല. ലോകത്ത് എവിടെപ്പോയാലും നമ്മുടെ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞിട്ടേ എന്റെ പ്രഭാഷണം തുടങ്ങാറുള്ളൂ. ഭാഷ, ദേശ, വിശ്വാസ വൈവിധ്യങ്ങളെ ഇത്രയും സുന്ദരമായി കാത്തു പോരുന്ന രാജ്യത്തിന്റെ ഭരണ ഘടനയുടെ സൗന്ദര്യത്തെക്കുറിച്ച് കേൾക്കാൻ വിദേശികൾക്ക് എപ്പോഴും വലിയ താത്പര്യവുമാണ്.വിശുദ്ധ റമദാൻ ഇരുപത്തിയേഴാം രാവിൽ വിശ്വാസി ലക്ഷങ്ങൾ ഒരുമിച്ചു കൂടുന്ന മഅ്ദിൻ പ്രാർത്ഥനാ സമ്മേളനത്തിലെ എന്റെ പ്രഭാഷണത്തിൽ എല്ലാ വർഷവും ഞാൻ ഉണർത്തുന്ന ഒരു കാര്യമുണ്ട്: ലോക മുസ്ലിംകൾ ഏറ്റവും പവിത്രമായിക്കരുതുന്ന ഈ പുണ്യ രാവിൽ ഇത്രയും വലിയൊരു ജന സഞ്ചയത്തിന് വേദിയൊരുക്കാൻ അവസരം തരുന്നത് ഭാരതം കാത്തു പോരുന്ന മതേതരത്വവും അവസര സമത്വവുമാണ്.കേരളം നേരിട്ട രണ്ട് പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ നേതൃപാടവം കേരളീയർക്ക് പുതുജീവനാണ് നൽകിയത്. അത് പോലെത്തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം ഒറ്റക്കെട്ടായി ഭരണ ഘടനാ സംരക്ഷണത്തിനായി നില കൊള്ളുന്നുവെന്നത് വലിയ പ്രതീക്ഷയാണ്.

ദേശീയ പൗരത്വ രജിസ്സർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ധീരമാണ്. കേരളത്തിൽ എല്ലാവരും സുരക്ഷിതരെന്ന അദ്ദേഹത്തിന്റെ വാക്കും പിന്തുണയും വലിയ ധൈര്യമാണ് നൽകുന്നത്. പ്രസ്തുത നിയമത്തിനെതിരെ ആദ്യമായി നിയമസഭയിൽ പ്രമേയം പാസാക്കിയും നിയമ പോരാട്ടത്തിനിറങ്ങിയും രാജ്യത്തെ നിരപേക്ഷ സമൂഹത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മത സാമൂഹിക സാംസ്‌കാരിക സംഘടനകളെയും ഒരുമിപ്പിച്ച്, രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്കെതിരെ മുന്നിൽ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നാട്ടുരാജാക്കന്മാർക്ക് മുകളിലുണ്ടായിരുന്നതു പോലെ നിയമസഭയുടെ മേൽ റസിഡന്റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചടങ്ങിൽസമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി. മന്ത്രി കെ.ടി. ജലീൽ, മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി, ഡോ. ഹുസൈൻ മടവൂർ, ഡോ. ഇ.കെ.അഹമ്മദ് കുട്ടി, പന്ന്യൻ രവീന്ദ്രൻ, പാലോളി മുഹമ്മദ്കുട്ടി, ടി.കെ. ഹംസ, ഇ.എൻ. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP