Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോക്ടർ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാൻ അലറിപ്പറഞ്ഞു; 'കൃത്രിമശ്വാസം കൊടുക്കാനുള്ള ഏർപ്പാട് വേഗത്തിൽ ചെയ്യ് ': ഡോക്ടർ നിർവ്വികാരമായി പറഞ്ഞു; 'മരിച്ച ആൾക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല'; എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി; ആരോ പിടിച്ച് എന്നെ ഒരു കസേരയിൽ ഇരുത്തി; പിന്നീട് എത്തിയ ആൾ ഡോക്ടർ ആണെന്ന് അറിയാതെ ഞാൻ പറഞ്ഞു; 'എന്റെ ഭാര്യ മരിച്ചുപോയി, ഇതേ... ഇപ്പോൾ'; ഇസ്ലാമിക മതമൗലികവാദികൾ കൈ വെട്ടിയ ജോസഫ് മാഷിന്റെ ആത്മകഥ വൈറൽ ആവുമ്പോൾ

ഡോക്ടർ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാൻ അലറിപ്പറഞ്ഞു; 'കൃത്രിമശ്വാസം കൊടുക്കാനുള്ള ഏർപ്പാട് വേഗത്തിൽ ചെയ്യ് ': ഡോക്ടർ നിർവ്വികാരമായി പറഞ്ഞു; 'മരിച്ച ആൾക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല'; എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി; ആരോ പിടിച്ച് എന്നെ ഒരു കസേരയിൽ ഇരുത്തി; പിന്നീട് എത്തിയ ആൾ ഡോക്ടർ ആണെന്ന് അറിയാതെ ഞാൻ പറഞ്ഞു; 'എന്റെ ഭാര്യ മരിച്ചുപോയി, ഇതേ... ഇപ്പോൾ'; ഇസ്ലാമിക മതമൗലികവാദികൾ കൈ വെട്ടിയ ജോസഫ് മാഷിന്റെ ആത്മകഥ വൈറൽ ആവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മതേതര കേരളത്തിന്റെ നൊമ്പരമാണ് പ്രൊഫസർ ടി ജെ ജോസഫ്. തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകന്റെ വലതുകൈ പവാചക നിന്ദ ആരോപിച്ച് ഇസ്ലാമിക മതമൗലികവാദികൾ വെട്ടിയടുത്തപ്പോൾ ഒലിച്ചുപോയത്, ഇങ്ങനെയാന്നും കേരളത്തിൽ സംഭവിക്കില്ല എന്ന നമ്മുടെ ആത്മവിശ്വാസം കൂടിയായിരുന്നു. ഇപ്പോൾ ജോസഫ് ഇടതുകൈ കൊണ്ട് എഴുതിത്ത്ത്തീർത്ത ആത്മകഥ 'അറ്റ്‌പോകാത്ത ഓർമ്മകൾ' കേരളത്തിൽ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. ഡി സി ബുക്സിന്റെ മിക്ക ഷോറൂമിലും ഇപ്പോൾ പുസ്തകം കിട്ടാത്ത അവസ്ഥയാണ. അതിനിടെ ഈ പുസ്‌കത്തിലെ 34ാം ആധ്യായം സോഷ്യൽ മീഡിയിലും വൈറൽ ആവുകയാണ്. തന്റെ ഭാര്യ സലോമിയുടെ മരണത്തെക്കുറിച്ചാണ് ജോസഫ് മാസ്റ്റർ ഇതിൽ പറയുന്നത്.

തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അദ്ധ്യാപകനായിരുന്ന പ്രൊഫ. ജോസഫ്, പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കും വിധം ചോദ്യക്കടലാസ് തയാറാക്കി എന്ന ആരോപണം പൊടുന്നനെ ഉയരുകയായിരുന്നു. തൊട്ടുപിന്നാലെ, മൂവാറ്റുപുഴയിൽ വെച്ച് 2010 ജൂലൈ നാലിന് അദ്ദേഹത്തിനു നേരെ വാനിലെത്തിയ മതതീവ്രവാദി സംഘം ആക്രമണം നടത്തി. വലതു കൈ അവർ വെട്ടിമാറ്റി. സംഭവത്തിൽ, 13 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐഎ കോടതി വിധിച്ചു. അവരിൽ 10 പേർക്ക് കോടതി എട്ടുവർഷം തടവുശിക്ഷ വിധിച്ചു. മൂന്ന് പേർക്ക് പന്ത്രണ്ട് വർഷം തടവുശിക്ഷയും. ആ കൈ തുന്നിച്ചേർത്തെങ്കിലും, ദുരിതം നിറഞ്ഞ കാലം അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. ഭർത്താവിന്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങൾ ഏൽപ്പിച്ച വിഷാദരോഗം അതിജീവിക്കാനാവാതെ അദ്ദേഹത്തിന്റെ ഭാര്യ ജീവനൊടുക്കി. ഒരൊറ്റ ചോദ്യപ്പേപ്പറിന്റെ പേരിൽ അനുഭവിച്ച ദുരന്തങ്ങൾ പ്രൊഫാ ജോസഫ് തുറന്നെഴുതുന്നൂ.

അധ്യായം 34

ജോലിയിൽ തിരിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ തകർന്നുവീണത് ഞാനും സലോമിയും രണ്ടുമൂന്നു മാസക്കാലമായി പടുത്തുയർത്തിയ മനക്കോട്ടകളാണ്.
ജോലിയിൽ തിരികെ പ്രവേശിച്ചാൽ കിട്ടുമായിരുന്നത് മാസം തോറുമുള്ള ശമ്പളമായിരുന്നില്ല. മാനേജർ പറഞ്ഞിരുന്നതുപോലെ മാർച്ച് അവസാനം എന്നെ തിരിച്ചെടുത്താൽ ആ മാസംതന്നെ 31-ന് റിട്ടയർ ചെയ്യും. അപ്പോൾ ലഭ്യമാകുന്നത് പിരിച്ചുവിട്ടപ്പോൾ മുതലുള്ള ശമ്പള കുടിശ്ശികയും റിട്ടയർമെന്റ് ആനുകൂല്യങ്ങൾ അപ്പാടെയുമാണ്. എല്ലാംകൂടിയാകുമ്പോൾ നല്ലൊരു തുക വരും.

പണയപ്പെടുത്തിയ ആഭരണങ്ങൾ തിരിച്ചെടുക്കണം; മക്കൾ രണ്ടാളുടെയും വിദ്യാഭ്യാസ വായ്പ മുഴുവനായി അടച്ചുതീർക്കണം; കേടായിരുന്ന വാഷിങ് മെഷീൻ, ഫ്രിഡ്ജ് മുതലായവ മാറ്റി പുതിയതു വാങ്ങണം; വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കുക മാത്രമല്ല, രണ്ടു കിടപ്പുമുറികൾ കൂടി ഉൾപ്പെടുത്തി മുകൾനില പണിയണം; ആമിയുടെ കല്യാണം നടത്തണം. ഇങ്ങനെയൊക്കെയാണ് കിട്ടാൻപോകുന്ന പണം വക കൊള്ളിച്ചിരുന്നത്.

നാലുവർഷക്കാലം വാടിനിന്നിട്ട് വീണ്ടും തളിരണിഞ്ഞ ആശാസങ്കല്പങ്ങളെ ഇടിത്തീ എന്നവണ്ണമാണ് കോളജ് മാനേജ്മെന്റിന്റെ വഞ്ചന കരിച്ചുകളഞ്ഞത്. ഇത്രയുംകാലം അചഞ്ചലയായി നിന്ന സലോമിക്ക് അതുകൂടി താങ്ങാൻ കെൽപുണ്ടായിരുന്നില്ല.

സലോമിയും അമ്മയും ഞാനും മാത്രമേ അക്കാലത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. എന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സലോമിയിൽ ആദ്യം ഉണ്ടാകുന്ന മാറ്റം. അത് നിസ്സാരകാര്യങ്ങൾക്കുമാണ്. പല്ലുതേക്കുമ്പോൾ ഓക്കാനിക്കുന്നതിന്; ഉറക്കെ തുമ്മുന്നതിന്; ഭക്ഷണം കഴിക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നതിനൊക്കെ അവൾ എന്നെ ആക്ഷേപിച്ചുതുടങ്ങി. ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോൾ അൽപം ശബ്ദം ഉണ്ടാകുമെന്നൊക്കെ ഞാൻ മറുപടി പറഞ്ഞെ ങ്കിലും അവളുടെ മനോവ്യാപാരങ്ങൾക്ക് അൽപം പന്തികേടുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. ആമിയുടെ വിവാഹക്കാര്യത്തിലാണ് അവൾക്ക് ഏറെ ഉത്കണ്ഠ എന്നു മനസ്സിലാക്കിയ ഞാൻ പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യുമ്പോൾ കിട്ടുന്ന പണംകൊണ്ട് അതൊക്കെ നടക്കുമെന്നു പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

പിരിച്ചുവിട്ടകാലത്തുതന്നെ പി.എഫ്. ക്ലോസ് ചെയ്യാമായിരുന്നതാണ്. എന്നാൽ അത് പിരിച്ചുവിടൽ നടപടിയെ ഞാൻ അംഗീകരിക്കുന്നതുപോലെയാവും എന്നൊരു അനാവശ്യചിന്തകൊണ്ടും ഒരു സമ്പാദ്യമായി കിടക്കട്ടെ എന്ന കരുതലുകൊണ്ടും വാങ്ങാതിരുന്നതാണ്. 2014 മാർച്ചിൽ റിട്ടയർ ചെയ്യുന്നവരോടൊപ്പം 2013 ഓഗസ്റ്റ് മാസത്തിൽ പി.എഫ്. ക്ലോസ് ചെയ്യാനുള്ള അപേക്ഷ ഞാനും കൊടുത്തിരുന്നതാണ്. മറ്റ് അദ്ധ്യാപകരുടെ പണമൊക്കെ പ്രിൻസിപ്പൽ വാങ്ങിക്കൊടുത്തെങ്കിലും എന്റെ കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. പണത്തിന് വളരെ ആവശ്യമുള്ളതുകൊണ്ട് എന്റെ പി.എഫ്. ക്ലോസ് ചെയ്ത് പണം ലഭിപ്പാനുള്ള സത്വരനടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പലിനോട് വീണ്ടും ആവശ്യപ്പെടുകയും അക്കാര്യത്തിൽ പ്രിൻസിപ്പലിന് പ്രത്യേക നിർദ്ദേശം കൊടുക്കണമെന്ന് ഇതിനോടകം മാനേജരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സലോമിയുടെ കുറ്റപ്പെടുത്തൽ മനോഭാവം മാറി. പകരം കുറ്റബോധമായി. ഇത്രയും പീഡകളൊക്കെ അനുഭവിച്ച എന്നോട് വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കിയെന്നും പറഞ്ഞ് സങ്കടപ്പെടാൻ തുടങ്ങി.

കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ഞാൻ സലോമിയെ കൊണ്ടുപോയി. പണ്ട് മെലങ്കോളിയ (melancholia) എന്ന് പറയപ്പെട്ടിരുന്നതും ഇക്കാലത്ത് 'ഡിപ്രഷൻ' എന്ന് അറിയപ്പെടുന്നതുമായ വിഷാദരോഗമാണ് അവൾക്കെന്ന് ഡോക്ടർ പറഞ്ഞു. ഇത്തരം രോഗികൾക്ക് ആത്മഹത്യാപ്രവണത ഉണ്ടാകുമെന്നും അതിനാൽ വേണ്ടത്ര ശ്രദ്ധയുണ്ടാകണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. മുടങ്ങാതെ മരുന്നുകഴിക്കണമെന്നും മരുന്ന് മറ്റാരെങ്കിലും കൈവശം വെച്ച് വേണ്ടസമയത്തുകൊടുക്കണമെന്നും പ്രത്യേകമായി ഓർമ്മിപ്പിച്ചു.

വീട്ടിലുണ്ടായിരുന്ന ചില കീടനാശിനികളൊക്കെ തപ്പിയെടുത്ത് ഞാൻ നശിപ്പിച്ചുകളഞ്ഞു. വാട്ടാനുള്ള കപ്പ അരിയുന്ന ചില മൂർച്ചയുള്ള കത്തികൾ കൈ എത്താത്ത ഇടങ്ങളിൽ ഞാൻ ഒളിപ്പിച്ചുവെച്ചു. മരുന്ന് മറ്റൊരു മുറിയിലെ മേശവലിപ്പിൽ പൂട്ടിവെച്ച് ഞാൻതന്നെ കൃത്യസമയത്തുകൊടുത്തുകൊണ്ടുമിരുന്നു.കഴിക്കുന്ന മരുന്നിന്റെ ശക്തികൊണ്ടാവാം രാവിലെ എണീക്കാനോ പ്രഭാതഭക്ഷണം ഉണ്ടാക്കാനോ അവൾക്ക് വയ്യായിരുന്നു. രാവിലെ ഞാൻ മുറ്റമടിക്കുമ്പോൾ ഇടയ്ക്കിടെ വന്ന് എണീക്കാതെ കിടക്കുന്ന അവളെ ജനലിലൂടെ നോക്കും. ഭക്ഷണമുണ്ടാക്കുന്ന സമയത്ത് എണീപ്പിച്ച് എന്റെ അടുക്കൽ കൊണ്ടുവന്നിരുത്തും.
പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥതകളാണ് ചിലപ്പോൾ ഉണ്ടാകുന്നതെന്നും അപ്പോൾ മരിക്കാനുള്ള കടുത്ത തോന്നൽ ഉണ്ടാകുമെന്നും ഒരിക്കൽ അവൾ എന്നോടു പറഞ്ഞു. ഭയപ്പാടോടെ അവളെ അണച്ചുപിടിച്ചിട്ട് അത്തരം സന്ദർഭങ്ങളിൽ വേദോപദേശക്ലാസ്സുകളിൽ പഠിച്ച സുകൃതജപങ്ങൾ ഉരുക്കഴിക്കാൻ ഞാൻ ഉപദേശിച്ചു. ചിലതൊക്കെ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

കൂടുതൽ കാര്യക്ഷമമായി അവളെ ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനുമായി ഹൈറേഞ്ചിലുള്ള മേരിച്ചേച്ചിയെ ഞാൻ വിളിച്ചു. ചേച്ചി വന്ന് ഞങ്ങളോടൊപ്പം താമസിച്ചു. സിവിൽ സർവ്വീസ് എക്സാമിനേഷനുവേണ്ടിയുള്ള കോച്ചിങ്ങിനു പോയിരുന്ന മിഥുൻ രണ്ടാഴ്ച കൂടുമ്പോഴാണ് വീട്ടിൽ വന്നുകൊണ്ടിരുന്നത്. അമ്മയെ നന്നായി നോക്കി ക്കൊള്ളണമെന്ന് തിരിച്ചുപോകുമ്പോൾ അവൻ മേരിച്ചേച്ചിയെ ഓർമ്മിപ്പിച്ചിരുന്നു.

2014 മാർച്ച് 14-ന് എന്റെ പ്രോവിഡന്റ് ഫണ്ടിന്റെ കാര്യമന്വേഷിക്കാൻ ന്യൂമാൻ കോളജിൽ ഞാൻ വീണ്ടും ചെന്നു. എന്നാൽ അതിനുള്ള നടപടികളൊന്നും കോളജിൽനിന്ന് സ്വീകരിച്ചിരുന്നില്ല. അതിനുള്ള തടസ്സങ്ങളെന്താണെന്ന് സലോമി എന്നോടു ചോദിച്ചു. അവർ പറഞ്ഞ തടസ്സവാദങ്ങൾ എനിക്കു മനസ്സിലായിട്ടില്ലെന്ന് ഞാൻ മറുപടി പറഞ്ഞു. തുടർന്ന് പി.എഫ്. ക്ലോസ് ചെയ്തു തരാനുള്ള എന്റെ അപേക്ഷയിന്മേൽ ഒരു ഓർമ്മപ്പെടുത്തൽ കത്ത് (reminder) രജിസ്റ്റേഡായി പ്രിൻസിപ്പലിന് അയയ്ക്കുകയും ചെയ്തു.

വേനൽക്കാലമായിരുന്നു അത്. മൂന്നുനാലു മാസമായി മഴപെയ്തിട്ടേയില്ല. വേനൽച്ചൂട് അതികഠിനമായി തുടർന്നു.

മാർച്ച് 19. സെന്റ് ജോസഫിന്റെ തിരുനാൾ ദിനമാണ്. എന്റെ പേരിനു കാരണമായ പുണ്യവാന്റെ തിരുനാളായതിനാൽ എന്റെ 'ഫീസ്റ്റ്' ആണ്. അയൽക്കാരനായ എം.സി. ജോസഫ് സാർ പള്ളിയിൽ നിന്നുകിട്ടിയ നേർച്ചപ്പായസം കൊണ്ടുവന്നുതന്നു.

സലോമിക്ക് ഡോക്ടറെ കാണേണ്ട ദിവസമായിരുന്നു അന്ന്. ഹോസ്പിറ്റലിലേക്ക് വിളിച്ച് പതിവായി കാണുന്ന ഡോക്ടർ ഉണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെന്നു പറഞ്ഞതിനാൽ അപ്പോയിന്റ്മെന്റ് എടുത്തു.

സലോമി അന്ന് പതിവിലധികം ക്ഷീണിതയായിരുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം അവളെയും കൂട്ടി ഞാനും മേരിച്ചേച്ചിയും ഹോസ്പിറ്റലിൽ പോയി.സലോമിയോടൊപ്പം ഡോക്ടറെ കണ്ടത് മേരിച്ചേച്ചിയാണ്. ഞാനും എനിക്കു ഗാർഡായി വന്ന പൊലീസുകാരനും വെയിറ്റിങ് റൂമിലിരുന്നു. ഇടയ്ക്ക് ഞങ്ങൾ ഹോസ്പിറ്റൽ വളപ്പിലുള്ള റ്റീസ്റ്റാളിൽ ചായ കുടിക്കാൻ പോയി. അവിടെ വിൽപനയ്ക്കിട്ടിരുന്ന ഒരു ആരോഗ്യമാസികയും ഞാൻ വാങ്ങി. 'വിഷാദരോഗം സ്ത്രീകളിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള സ്പെഷ്യൽ പതിപ്പായിരുന്നു അത്. വാങ്ങിയപ്പോൾ മുതൽ ആ മാസിക കൈവശം വെച്ച് വായിച്ചുകൊണ്ടിരുന്നത് എന്റെ പൊലീസുകാരനാണ്.

രണ്ടുമണിയോടെ വീട്ടിലെത്തിയ ഞങ്ങൾ ഊണിനിരുന്നു. പരിക്ഷീണയായി കാണപ്പെട്ട സലോമി ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് അല്പം കഴിച്ചത്. ഭക്ഷണത്തിനുശേഷം അവൾ കിടന്നു. അവളുടെ ഹാൻഡ് ബാഗിലായിരുന്നു അന്ന് ഹോസ്പിറ്റലിൽ നിന്നുകിട്ടിയ ഗുളികകൾ. ബാഗിൽ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പിയുടെ അടപ്പുതുറന്ന് ഗുളികകൾ ഇട്ടിരുന്ന പേപ്പർ നനഞ്ഞിരുന്നു. ഞാൻ അതെല്ലാമെടുത്ത് മറ്റൊരു മുറിയിൽ കൊണ്ടുപോയി ഉണങ്ങാനായി നിരത്തിവെച്ചു.

പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടു വന്ന മേരിച്ചേച്ചി ഡോക്ടർ പറഞ്ഞ കാര്യം എന്നോടു പറഞ്ഞു. പെട്ടെന്നൊന്നും രോഗം മാറില്ല. കുറേക്കാലം മരുന്നു കഴിക്കേണ്ടിവരും. തനിക്കും ഒരു വീടുള്ളതിനാൽ അതുവരെ ഇവിടെ തങ്ങാനാവില്ലെന്ന് ചേച്ചി പറഞ്ഞു. പോകണമെന്നുള്ളപ്പോൾ ചേച്ചിക്ക് പോകാമെന്നും പകരം എന്തെങ്കിലും സംവിധാനം ഉണ്ടാക്കിക്കൊള്ളാമെന്നും ഞാൻ ചേച്ചിയോടു പറഞ്ഞു.

പിന്നീട് അല്പമൊന്നു കിടക്കാനായി ഞാനും സലോമി കിടക്കുന്ന മുറിയിലേക്ക് ചെന്നു. സലോമിയെ കട്ടിലിൽ കാണാനില്ല. ഞാൻ ബാത് റൂമിലേക്ക് നോക്കി. വാതിൽ കാൽഭാഗം തുറന്നു കിടക്കുകയാണ്. അതിനാൽ ബാത്റൂമിൽ പോയതല്ലെന്നു വിചാരിച്ച് മറ്റു മുറികളിൽ പോയി നോക്കി. എവിടെയും കാണാഞ്ഞ് പരിഭ്രാന്തിയോടെ ബാത്‌റൂമിന്റെ അടുത്ത് വീണ്ടും ചെന്നു. കതകു മുഴുവനും തുറന്നു നോക്കി.

ബാത്റൂമിന്റെ ഭിത്തിയിലുള്ള ടവ്വൽറാഡിൽ കുളിക്കാൻ ഉപയോഗിക്കുന്ന തോർത്തിന്റെ ഒരറ്റം കെട്ടിയിട്ട് മറ്റേയറ്റം കഴുത്തിലും ബന്ധിച്ച് ഭിത്തിയോടു ചാരി സലോമി നിൽക്കുകയാണ്. കാലിന്റെ മുട്ടുരണ്ടും മടങ്ങിപ്പോയതിനാൽ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി. കണ്ടനിമിഷം ആർത്തനായി മേരിച്ചേച്ചിയെ വിളിക്കുകയും ഒപ്പം കക്ഷത്തിലൂടെ കൈകളിട്ട് സലോമിയെ ഞാൻ ഉയർത്തിപ്പിടിക്കുകയും ചെയ്തു. എന്റെ നിലവിളി കേട്ട് ഓടിയെത്തിയ മേരിച്ചേച്ചി ഒരു കത്തി എടുത്തുകൊണ്ടുവന്ന് തോർത്തുമുറിച്ചു. കഴുത്തിലെ കുരുക്കും അഴിച്ചെടുത്തു. സലോമിക്ക് അപ്പോൾ ബോധം ഉണ്ടായിരുന്നില്ല. തറയിൽ കിടത്തിയ അവളുടെ വായിലേക്ക് ഞാൻ ജീവവായു ഊതിക്കയറ്റി. ഇരുകൈകളും ചേർത്തുപിടിച്ച് നെഞ്ച് അമർത്തിക്കൊടുത്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മേരിച്ചേച്ചി വിളിച്ചുകൊണ്ടുവന്നു. അവരും നെഞ്ചിലമർത്തി ശ്വാസഗതി നേരേയാക്കാൻ ശ്രമിച്ചു. ഇടയ്ക്കൊന്ന് ശ്വാസമെടുത്തപോലെ തോന്നി. ഉടൻതന്നെ അവർ സലോമിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവന്നു. അവരിൽ ഒരാൾ എന്റെ കാർ സ്റ്റാർട്ടുചെയ്തു. മറ്റുരണ്ടുപേർ അവളെ വണ്ടിയിൽ കയറ്റി. കാർ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

എന്റെ മടിയിൽ തല വെച്ചിരുന്ന അവളുടെ നെഞ്ചിൽ ഒരു കൈയാൽ ഞാൻ അമർത്തിക്കൊണ്ടിരുന്നു. അങ്ങനെതന്നെ ചെയ്തുകൊള്ളാനും ഇപ്പോൾ ശ്വാസമെടുക്കുന്നുണ്ടെന്നും മുൻസീറ്റിലിരുന്ന പൊലീസുകാരൻ തിരിഞ്ഞുനോക്കിക്കൊണ്ട് എന്നോട് പറഞ്ഞു.

കാറിൽനിന്ന് പുറത്തിറക്കി സ്ട്രെച്ചറിൽ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രിജീവനക്കാരെ പൊലീസുകാരും സഹായിച്ചു.

സലോമിയെ പരിശോധിച്ച കാഷ്വാലിറ്റിയിലെ ഡോക്ടർ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാൻ അലറിപ്പറഞ്ഞു: ''കൃത്രിമശ്വാസം കൊടുക്കാനുള്ള ഏർപ്പാട് വേഗത്തിൽ ചെയ്യ്...''

ഡോക്ടർ നിർവ്വികാരമായി പറഞ്ഞു.''മരിച്ച ആൾക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല.''

എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി. ആരോ പിടിച്ച് എന്നെ ഒരു കസേരയിൽ ഇരുത്തി.

അല്പം കഴിഞ്ഞ് മറ്റൊരു ഡോക്ടർ വന്ന് എന്റെ കരം ഗ്രഹിച്ചു. അദ്ദേഹം അവിടുത്തെ ഡോക്ടറാണെന്ന് എനിക്കപ്പോൾ മനസ്സിലായില്ല. എന്നെ അറിയുന്ന ആരോ ആണെന്നേ കരുതിയുള്ളൂ. അത്യധികമായ ദീനതയോടെ ഞാൻ പറഞ്ഞു:

''എന്റെ ഭാര്യ മരിച്ചുപോയി. ഇതേ... ഇപ്പോൾ.''

അതു പറയുമ്പോൾ എന്താണാവോ ഞാൻ പ്രതീക്ഷിച്ചത്? കാരുണ്യമോ സഹതാപമോ?

പിന്നീടാരും എന്റെ അടുത്തേക്കു വന്നില്ല. അപ്പാടെ തോൽപിക്കപ്പെട്ടവനായി ഞാൻ അവിടെയിരുന്നു.

പിന്നീടെപ്പോഴോ ഒരു നഴ്സ് എന്റെയരികിൽ വന്ന് ഒരു കടലാസു പൊതി എന്നെ ഏല്പിച്ചു. സലോമിയുടെ ശരീരത്തിൽനിന്ന് ഊരിയെടുത്ത താലിമാല, കമ്മൽ, കല്യാണമോതിരം, മിഞ്ചി എന്നിവയായിരുന്നു അതിനുള്ളിൽ.

സന്ധ്യയോടെ സുഹൃത്തുക്കൾ എന്നെ വീട്ടിലേക്കു കൊണ്ടുവന്നു.

നാലുമാസത്തെ ഇടവേളയ്ക്ക്ശേഷം വാനമിരുണ്ട് മഴ പെയ്തു.

രാത്രിയോടെ തിരുവനന്തപുരത്തായിരുന്ന മിഥുൻ എത്തി. എനിക്ക് ചില വിമ്മിട്ടങ്ങൾ ഉണ്ടായതിനെത്തുടർന്ന് മിഥുൻ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. സെഡേഷനിലൂടെ അവർ എന്നെ മയക്കിക്കിടത്തി. രാവിലെയാണ് വീട്ടിലേക്ക് പോന്നത്.

പോണ്ടിച്ചേരിയിൽനിന്ന് സിസ്റ്റർ മാരിസ്റ്റെല്ല രാവിലെതന്നെ എത്തി. പതിനൊന്നു മണിയോടെ ആമി ഡൽഹിയിൽനിന്ന് വിമാനമാർഗ്ഗം വന്നു. ബന്ധുക്കളും സുഹൃത്തുക്കളും എത്തി. എന്നാൽ ആരോരുമില്ലാത്തവനെപ്പോലെ ഒരു മുറിയിൽ ഞാൻ ശൂന്യനായി ഇരുന്നു.

ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. അവളുടെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ തലേന്നുതന്നെ ഞാൻ ഒപ്പിട്ടുകൊടുത്തിരുന്നു. അജ്ഞാതരായ രണ്ടുപേർക്ക് അവളുടെ കാഴ്ച പകുത്തു നല്കിയിട്ട് ഇരുപത്തിയെട്ടുകൊല്ലം മുമ്പ് ഞാൻ അണിയിച്ച മന്ത്രകോടി പുതച്ചുകൊണ്ട് ഏകദേശം അഞ്ചുമണിയോടെ അവൾ വീണ്ടും വീട്ടിലെത്തി.

വീടിനുള്ളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നതിനാൽ ഒരു ബാത്‌റൂമിൽ കൊണ്ടുപോയി എന്റെ കൗമാരകാല സുഹൃത്തായിരുന്ന പതിപ്പള്ളിൽ റ്റോമി, പള്ളിയിൽ പോകാനുള്ള വസ്ത്രം എന്നെ ധരിപ്പിച്ചു. പണ്ട് എന്റെ വിവാഹവസ്ത്രം വാളിപ്ലാക്കൽ റെജി എന്ന അയൽക്കാരൻ ഉടുപ്പിച്ചത് ഞാനപ്പോൾ ഓർത്തു.ആകാശത്ത് കരിമേഘങ്ങൾ വന്ന് കിടുകിടുത്തെങ്കിലും മഴ പൊടിഞ്ഞില്ല.

അന്ത്യചുംബനം നൽകി ഞാനും മക്കളും അവളെ യാത്രയാക്കി. ആയിരക്കണക്കിനാളുകൾ അതിനു സാക്ഷികളായി.

പള്ളിയിൽ വെച്ച് കൈപിടിച്ച് കൂടെക്കൂട്ടിയ അവളെ പള്ളിസെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്തു മടങ്ങുമ്പോൾ എന്റെ മനസ്സെന്നപോലെ വാനവും ഘനപ്പെട്ടു നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP