Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പുലർച്ചെ എഴുനേറ്റപ്പോൾ പപ്പയും മമ്മിയും ഉറക്കത്തിലായിരുന്നു; പത്ത് മണി ആയിട്ടും എഴുനേക്കാൽക്കാത്തതോടെ വീണ്ടും വിളിച്ചിട്ടും ഇവർ എഴുനേറ്റില്ല' ; കടബാധ്യത മൂലം കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ പതറി നിന്നത് അഞ്ച് വയസുകാരിയായ മകൾ; മൃതദേഹത്തിനരികിൽ അഞ്ചുവയസുകാരി നിൽക്കുന്നത് കണ്ടത് അംഗനവാടി ടീച്ചറും; അടിമാലിയിലെ കൂട്ട ആത്മഹത്യക്ക് കാരണം സ്വകാര്യ സ്ഥാപനത്തിലെ വായ്പ തുക തിരിച്ചടയ്ക്കാത്തതിനാലെന്ന് പൊലീസ്; ഞെട്ടലിൽ പ്രദേശവാസികളും

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: വായ്പ തുക തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ കടബാധ്യത മൂലം കുടുംബം കൂട്ട ആത്മഹത്യ ചെയ്തു.കമ്പിളിക്കണ്ടത്തിനു സമീപം തെള്ളിത്തോട് പുളിക്കപ്പടയിലാണ് സംഭവം. അർത്തിയിൽ ജോസഫ് തോമസ് (ജോസ്-53), ഭാര്യ മിനി (46), മകൻ അബിൻ ജോസ് (12) എന്നിവരാണു മരിച്ചത്. കടബാധ്യതയെ തുടർന്ന് ഇവർ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാറത്തോട് സെന്റ് ജോർജ് ഹൈസ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അബിൻ. ജോസഫ്-മിനി ദമ്പതികളുടെ മകൾ അഞ്ചു വയസ്സുകാരി മാത്രമാണു കുടുംബത്തിൽ അവശേഷിക്കുന്നത്. കുട്ടിയാണ് മാതാപിതാക്കളും സഹോദരനും ചലമറ്റ് കിടക്കുന്ന വിവരം അറിയിക്കുന്നത്.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാറത്തോട് ശാഖയിൽ നിന്ന് മിനി ഉൾപ്പെടുന്ന ചൈതന്യ ഗ്രൂപ്പിൽ നിന്നുള്ള 12 അംഗങ്ങൾ 40,000 രൂപയോളം വായ്പ എടുത്തിരുന്നു. മറ്റ് അംഗങ്ങളിൽ നിന്നു തിരിച്ചടവിനായി തുക വാങ്ങിയെങ്കിലും തുക തിരിച്ചടച്ചില്ല. ഇതു സംബന്ധിച്ച് വെള്ളത്തൂവൽ പൊലീസിൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പരാതി നൽകിയിരുന്നു. മിനിയെ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. വീട്ടിൽ നിന്ന് 45,000 രൂപ മോഷണം പോയതിനാലാണ് പണം അടയ്ക്കാൻ കഴിയാത്തതെന്നും തുക പണമിടപാട് സ്ഥാപനത്തിന്റെ ശാഖയിൽ അടയ്ക്കാമെന്നും മിനി പൊലീസിനു ഉറപ്പു നൽകിയിരുന്നു.

മറ്റു പലരിൽ നിന്നും ജോസും മിനിയും പണം കടം വാങ്ങിയിരുന്നതായും സൂചനകൾ കിട്ടിയതായും പൊലീസ് പറഞ്ഞു. എന്നാൽ മിനിയുടെ പേരിൽ ഒരാഴ്ചത്തെ പണം മാത്രമാണ് കുടശിക ഉള്ളതെന്ന് സ്വകാര്യ പണമിടപാട് സ്ഥാപന അധികൃതർ പറഞ്ഞു. 30 സെന്റ് സ്ഥലമാണ് ജോസിനുള്ളത്. കൂലിവേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. മിനി വയനാട് പാലിച്ചിറ കുത്തിലാത്ത് കുടുംബാംഗമാണ്.

ഇവരുടെ മരണം പുറംലോകത്തെ അറിയിച്ചത് അഞ്ചുവയസ്സുകാരിയായ ഇളയ മകളാണ്. 'ഇന്നലെ രാത്രി ഞാൻ നേരത്തേ ഉറങ്ങി. കിടക്കാൻ തുടങ്ങുമ്പോൾ പപ്പ എന്തോ എഴുതുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ഉണർന്നു. അപ്പോൾ മറ്റുള്ളവർ ഉറക്കത്തിലായിരുന്നു.

പല്ലുതേച്ച് വീണ്ടും കിടപ്പു മുറിയിൽ എത്തി അമ്മയെ വിളിച്ചെങ്കിലും വിളികേട്ടില്ല. ഇതോടെ അമ്മയുടെ അടുക്കൽ ചേർന്നു കിടന്ന് വീണ്ടും ഉറങ്ങി. രാവിലെ 10 ന് ഞാൻ ഉണർന്നു. അപ്പോഴും പപ്പയും അമ്മയും ചേട്ടായിയും എഴുന്നേറ്റില്ല. വീണ്ടു വിളിച്ചെങ്കിലും വിളി കേട്ടില്ല. ഇതോടെ അമ്മയുടെ ഫോൺ എടുത്ത് വയനാട്ടിലുള്ള മുത്തശ്ശിയെ വിളിച്ച് പപ്പയും അമ്മയും ചേട്ടായിയും അനങ്ങാതെ കിടക്കുകയാണെന്നു പറഞ്ഞു.

അടുത്തുള്ളവരെ വിളിക്കാൻ മുത്തശ്ശി പറഞ്ഞു. ഇതോടെ പപ്പയുടെ ഫോൺ എടുത്ത് അവസാനമായി വിളിച്ച നമ്പറിലേക്ക് വിളിച്ച് ഇതേക്കുറിച്ചു പറഞ്ഞു. ചിന്നാറിൽ താമിസിക്കുന്ന പീതാംബരൻ എന്ന ആൾ ആയിരുന്നു അത്. ഇദ്ദേഹം ജോസിന്റെ അയൽപക്കത്തെ വീട്ടുകാരോട് വിവരം അറിയിച്ചു''- അഞ്ചു വയസ്സുകാരി പറഞ്ഞു.

ഇതിനിടെ അങ്കണവാടി അദ്ധ്യാപിക കെ.ജി. ലീലാമ്മ വിവര ശേഖരണത്തിനായി യാദൃച്ഛികമായി വീട്ടിൽ എത്തി. തുറന്നു കിടന്നിരുന്ന മുൻവശത്തെ വാതിലിലൂടെ നോക്കുമ്പോൾ മൃതദേഹങ്ങൾക്കരികിൽ നിൽക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഇതിനു പിന്നാലെ ആണ് മരണവിവരം പുറംലോകം അറിഞ്ഞത്. അടുത്തടുത്ത കട്ടിലിൽ ആണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന്റെ നടുവിലത്തെ മുറിയിൽ 4 ഗ്ലാസുകളും കണ്ടെത്തി. ഇതിൽ ഒരു ഗ്ലാസിൽ വിഷം ഉണ്ടായിരുന്നു.

മൂന്നാർ ഡിവൈഎസ്‌പി എം. രമേശ്കുമാർ, വെള്ളത്തൂവൽ സിഐ കെ.ജെ.തോമസ്, എസ്ഐ റോബിൻസൺ, ഇടുക്കിയിൽ നിന്ന് സയന്റഫിക് ഉദ്യോഗസ്ഥർ എന്നിവർ വീട്ടിലെത്തി പരിശോധന നടത്തിയശേഷം ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP