Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ്ലാമിലേക്ക് തങ്കമ്മ മതം മാറിയത് പത്രാധിപർ മുഹമ്മദ് മാലിക്കിന്റെ ആത്മസഖിയാകാൻ; മുസ്ലീങ്ങളായ പെൺകുട്ടികളെ അഭിനയിക്കാൻ വിടുന്നത് ചിന്തിക്കാനാവാത്ത കാലത്ത് 15-കാരിയെ നടനകല പഠിക്കാൻ വിട്ടത് പൂണെ ഫിംലി ഇൻസ്റ്റിറ്റ്യൂട്ടിൽ; ജയാബച്ചനും ജയലളിതയ്ക്കുമൊപ്പം വെള്ളിത്തിരയിൽ നിറഞ്ഞാടിയ പ്രതിഭയെ അവസാന നാളിൽ കാത്തിരുന്നത് ദുരിതവും ദാരിദ്രവും; 'അമ്മ'യൊരുക്കിയ പാലോട്ടെ വീട്ടിൽ നിന്ന് ഊറൂസ് കാണാനെത്തിയപ്പോൾ ഹൃദയാഘാതം; ജമീലാ മാലിക്കിന് അശ്രൂപൂജയുമായി സിനിമാ ലോകം

ഇസ്ലാമിലേക്ക് തങ്കമ്മ മതം മാറിയത് പത്രാധിപർ മുഹമ്മദ് മാലിക്കിന്റെ ആത്മസഖിയാകാൻ; മുസ്ലീങ്ങളായ പെൺകുട്ടികളെ അഭിനയിക്കാൻ വിടുന്നത് ചിന്തിക്കാനാവാത്ത കാലത്ത് 15-കാരിയെ നടനകല പഠിക്കാൻ വിട്ടത് പൂണെ ഫിംലി ഇൻസ്റ്റിറ്റ്യൂട്ടിൽ; ജയാബച്ചനും ജയലളിതയ്ക്കുമൊപ്പം വെള്ളിത്തിരയിൽ നിറഞ്ഞാടിയ പ്രതിഭയെ അവസാന നാളിൽ കാത്തിരുന്നത് ദുരിതവും ദാരിദ്രവും; 'അമ്മ'യൊരുക്കിയ പാലോട്ടെ വീട്ടിൽ നിന്ന് ഊറൂസ് കാണാനെത്തിയപ്പോൾ ഹൃദയാഘാതം; ജമീലാ മാലിക്കിന് അശ്രൂപൂജയുമായി സിനിമാ ലോകം

എം മനോജ് കുമാർ

തിരുവനന്തപുരം: ആദ്യകാല നടി ജമീലയ്ക്ക് മലയാള സിനിമാ ലോകം അശ്രുപൂജ അർപ്പിക്കുന്നത് കണ്ണീരു കൊണ്ട്. ജമീലയുടെ മകന് ഉള്ള പരിമിതികൾ തിരിച്ചറിയുന്നതിനാൽ സിനിമാ സംഘടനകൾ ഒരുമിച്ചാണ് മരണാനന്തര ചടങ്ങുകൾക്കും മുന്നിൽ നിൽക്കുന്നത്. താര സംഘടന അമ്മയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയും ആദ്യ കാല നടിയുടെ ഓർമ്മകളുയർത്തി സജീവമായുണ്ട്.

ജമീലയുടെ ബന്ധുക്കളെ നടൻ മധുപാൽ ബന്ധപ്പെട്ടിട്ടുണ്ട്. ജമീലയുടെ സഹോദരൻ സ്ഥലത്തെത്തിയിട്ടുണ്ട്. ബന്ധുക്കൾ വേണം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തേണ്ട ആവശ്യമുള്ളതുകൊണ്ടാണ് അടിയന്തിരമായി ബന്ധുക്കളെ മധുപാൽ അടക്കമുള്ളവർ ബന്ധപ്പെട്ടത്. തിരുവനന്തപുരത്ത് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഒരുക്കുന്നുണ്ട്. അതിനു ശേഷം സ്വന്തം സ്ഥലമായ കൊല്ലത്തേക്ക് മൃതദേഹം കൊണ്ടുപോകും.

സംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് ബന്ധുക്കളാകും തീരുമാനിക്കുകയെന്നു മധുപാൽ മറുനാടനോട് പറഞ്ഞു. ഇനിയും ബന്ധുക്കൾ എത്താനുണ്ട്. അവർ വന്ന ശേഷമാകും തീരുമാനമെടുക്കുകയെന്നും മധുപാൽ പറഞ്ഞു. ഇന്നലെ നടന്ന ബീമാപള്ളി ഉറൂസിൽ പങ്കെടുക്കാനാണ് നടി ഭീമാപള്ളിയിൽ എത്തിയത്. ജമീല വിശ്രമിച്ച ഭീമാപള്ളിയിലെ ഒരു വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ജമീലയുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ക്രോഡീകരിക്കാൻ അമ്മ നടൻ മധുപാലിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നു നടൻ ജഗദീഷ് പറഞ്ഞു. എന്തെങ്കിലും ആവശ്യമാണെങ്കിൽ വിളിക്കാം എന്നാണ് മധുപാൽ പറഞ്ഞതെന്നും ഷൂട്ട് കഴിഞ്ഞയുടൻ താൻ അവിടെയെത്തുമെന്നും നടൻ ജഗദീഷ് പറഞ്ഞു. അവസാന കാലത്ത് ജമീല പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ തുണയായത് 'അമ്മ'യായിരുന്നു. ജമീലയ്ക്ക് വീടില്ലാത്തതിനാൽ അമ്മ ഇടപെട്ടു പാലോട് ഇവർക്ക് വീട് വെച്ച് നൽകിയിരുന്നു.

കേരളത്തിൽ നിന്ന് ആദ്യമായി പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി അഭിനയം പഠിച്ച ജമീല ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മകന് മാനസിക പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം അമ്മയും ഫെഫ്കയും ചേർന്ന് ഏറ്റുവാങ്ങും. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം ഉള്ളത്. അമ്മയ്ക്ക് വേണ്ടി ജഗദീഷും മധുപാലും മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു. ഫെഫ്കയുടെ ഭാഗത്ത് നിന്ന് ഭാഗ്യലക്ഷ്മിയും.

മലയാളചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശ്രദ്ധേയായ അഭിനേത്രിയും റേഡിയോ നാടക രചയിതാവുമായിരുന്നു ജമീല മാലിക്. പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽനിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ആകാശവാണിക്കായി ഇപ്പോൾ നാടകങ്ങൾ എഴുതുന്നു. സ്‌കൂൾ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി. എസ്.എസ്.എൽ.സി പഠനത്തിനുശേഷം പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിച്ചു. കേരളത്തിൽ നിന്ന് പൂണെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിക്കുന്ന ആദ്യ വനിതയാണ്. ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്ത് കെ.ജി. ജോർജിന്റെ ഉൾപ്പെടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്സ് സിനിമകളിലും അഭിനയിച്ചു.

'ജയ് ജവാൻ ജയ് മഖാൻ', 'വിലാപ്' തുടങ്ങിയ ചിത്രങ്ങളിലെല്ലാം നല്ല വേഷമായിരുന്നു. 'റാഗിങ്' ആയിരുന്നു ആദ്യപടം. ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളിൽ നായികയായി. വിൻസെന്റ്, അടൂർ ഭാസി, പ്രേംനസീർ, രാഘവൻ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. 'നദിയെ തേടിവന്ന കടൽ' എന്ന പടത്തിൽ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ദൂരദർശന്റെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങൾക്ക് ഡബ്ബുചെയ്തിട്ടുണ്ട്.ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങൾ എഴുതി. ദാസ്താനി റൂഫ്, കരിനിഴൽ, തൗബ തുടങ്ങിയ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

1969ൽ 15 വയസുള്ളപ്പോഴാണ് ജമീല മാലിക് പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയത്. 70 - 71ൽ പഠനം പൂർത്തിയാക്കി. പെൺകുട്ടികളെ സിനിമയിലേക്ക് അയക്കാൻ സമൂഹം മടിച്ചിരുന്ന കാലത്ത്, മുസ്ലിം സമുദായത്തിൽ നിന്ന് ഒരു കാരണവശാലും പെൺകുട്ടികൾ അഭിനയ രംഗത്തേക്ക് പോകാതിരുന്ന കാലത്ത് ജമീല മാലിക്കിന്റെ പൂണെ പഠനം വലിയൊരു സംഭവം തന്നെയായിരുന്നു. ഇസ്ലാം മതത്തിലേക്ക് മാറുകയും കൊല്ലത്തെ മിത്രം പത്രാധിപർ മുഹമ്മദ് മാലിക്കിന് വിവാഹം ചെയ്യുകയും ചെയ്ത തങ്കമ്മ എന്ന സാമൂഹിക പ്രവർത്തകയുടെ ഏകമകളായിരുന്നു ജമീല മാലിക്ക്.

മുഹമ്മദ് മാലിക്കും തങ്കമ്മ മാലിക്കും കൊല്ലത്തെ ഏറെ അംഗീകരിക്കപ്പെട്ട മാധ്യമ ദമ്പതികളായിരുന്നു. പിന്നീട് ഇരുവരും കൗൺസിലർമാരുമായി. വൈക്കം മുഹമ്മദ് ബഷീർ, കാമ്പിശേറി കരുണാകരൻ തുടങ്ങിയവരുമായി ആ കുടുംബത്തിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ബഷീറിന്റെകൂടി അഭിപ്രായം പരിഗണിച്ചാണ് ജമീലയെ അഭിനയം പഠിക്കാൻ അയച്ചത്. പഠന ശേഷം കുറേ സിനിമകളിൽ അഭിനയിച്ചെങ്കിലും ജീവിതത്തിലെ പ്രതികൂല അനുഭവങ്ങൾ അതിന് തടസമായി. ഇതിനിടെ ആദ്യം ബാപ്പയും പിന്നീട് ഉമ്മയും മരിച്ചു.

വിവാഹ ബന്ധം ഒരുവർഷമേ നീണ്ടുനിന്നുള്ളൂ. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചൻ, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവർക്കൊപ്പമൊക്കെ തുല്യ പ്രാധാന്യമുള്ള റോളുകളിൽ ജമീലാ മാലിക്ക് അഭിനയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ആദ്യമായി സിനിമാ അഭിനയം പഠിക്കാൻ പോയ ആൺകുട്ടി രവി മേനോനായിരുന്നു. അദ്ദേഹം പിന്നീട് വലിയ നടനായി. രവി മേനോൻ പൂണെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജമീലാ മാലിക്കിന്റെ സീനിയറായിരുന്നു. ഇരുവരും ഒന്നിച്ച് ക്യാമ്പസ് ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. ദൂരദർശന്റെ ആദ്യകാല സീരിയലുകളിൽ നല്ല റോളുകൾ കിട്ടിയിരുന്നുവെങ്കിലും പിന്നീട് അതുകുറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP