Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ നെഞ്ചുറപ്പില്ലാത്ത ഒരു ഭീരുവാണോ? അതോ അവകാശപ്പെടുന്ന പോലെ മാധ്യമ പ്രവർത്തകൻ തന്നെയാണോ? പ്രേക്ഷകർക്ക് ഇന്ന് അത് അറിയണം; ഇൻഡിഗോ വിമാനത്തിൽ വച്ച് കണ്ടു മുട്ടിയ അർണാബ് ഗോസ്വാമിയെ ലൈവ് നടത്തി വെള്ളം കുടുപ്പിച്ച് കൊമേഡിയൻ കുനാൽ കംറ; കേട്ടില്ലെന്ന് നടിച്ച് ലാപ് ടോപ്പിലേക്ക് നോക്കി റിപ്പബ്ലിക് ടിവി തലവൻ; കുനാലിനെ ആറു മാസത്തേക്ക് വിലക്കേർപ്പെടുത്തി ഇൻഡിഗോയും എയർ ഇന്ത്യയും

നിങ്ങൾ നെഞ്ചുറപ്പില്ലാത്ത ഒരു ഭീരുവാണോ? അതോ അവകാശപ്പെടുന്ന പോലെ മാധ്യമ പ്രവർത്തകൻ തന്നെയാണോ? പ്രേക്ഷകർക്ക് ഇന്ന് അത് അറിയണം; ഇൻഡിഗോ വിമാനത്തിൽ വച്ച് കണ്ടു മുട്ടിയ അർണാബ് ഗോസ്വാമിയെ ലൈവ് നടത്തി വെള്ളം കുടുപ്പിച്ച് കൊമേഡിയൻ കുനാൽ കംറ; കേട്ടില്ലെന്ന് നടിച്ച് ലാപ് ടോപ്പിലേക്ക് നോക്കി റിപ്പബ്ലിക് ടിവി തലവൻ; കുനാലിനെ ആറു മാസത്തേക്ക് വിലക്കേർപ്പെടുത്തി ഇൻഡിഗോയും എയർ ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നേഷൻ വാൻഡ്‌സ് നോ.... റിപ്പബ്ലിക് ടിവിയുടെ പ്രധാന ചർച്ചാ വാചകമാണ്. എന്തും ഏതും ആരേയും ചോദ്യം ചെയ്ത് രാജ്യത്തെ അറിയിക്കുന്ന രാജ്യസ്‌നേഹികളാണ് റിപ്പബ്ലിക് ടിവിക്ക് പിന്നിലുള്ളതെന്നാണ് അതിന്റെ തലവൻ അർണാബ് ഗോസ്വാമിയുടെ നിലപാട്. ആരോടും എന്തും എപ്പോഴും ചോദിക്കും. ഈ വാർത്താ അവതാരകന് ഒടുവിൽ പണികിട്ടുകയാണ്. മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിൽവെച്ച് ചോദ്യംചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിന് ഹാസ്യകലാകാരൻ കുനാൽ കംറയ്ക്ക് ഇൻഡിഗോ എയർലൈൻസിൽ ആറുമാസം യാത്രാവിലക്ക് വരുമ്പോൾ ചർച്ചയാകുന്നത് റിപ്പബ്ലിക് ടിവിയുടെ തലവന്റെ മൗനമാണ്.

ഇൻഡിഗോയുടെ വിലക്കിനെ പിന്തുണച്ച വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി മറ്റു വിമാനക്കമ്പനികളും സമാനരീതിയിൽ കംറയ്ക്ക് യാത്രാവിലക്കേർപ്പെടുത്താൻ ആവശ്യപ്പെട്ടു. വിമാനത്തിനുള്ളിൽ പ്രകോപനപരമായ പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് അതു ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, കംറയ്ക്ക് വിലക്കേർപ്പെടുത്തുമെന്ന് എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥനും അറിയിച്ചു. എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച മുംബൈ-ലഖ്‌നൗ യാത്രയ്ക്കിടെയാണ് അർണാബിനെ കംറ ചോദ്യംചെയ്തത്. നിങ്ങൾ ഒരു ഭീരുവാണോ മാധ്യമപ്രവർത്തകനാണോ അല്ലെങ്കിൽ ദേശീയവാദിയാണോ എന്ന് പ്രേക്ഷകർക്ക് അറിയണമെന്നായിരുന്നു കംറയുടെ ചോദ്യം.

ദൃശ്യങ്ങൾ കംറ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. ഈ ചോദ്യങ്ങളോടൊന്നും അർണാബ് പ്രതികരിച്ചില്ല. തന്റെ ലാപ്‌ടോപ്പിൽ നോക്കി ഇരിക്കുകയായിരുന്നു അർണാബ് ചെയ്തത്. ഇത് വിമാനത്തിലെ സുരക്ഷയ്ക്ക് യോജിച്ചതല്ലെന്നാണ് വിമാന കമ്പനികളുടെ നിലപാട്. യാത്രയ്ക്കിടെ സഹയാത്രക്കാരെ ആരും ശല്യപ്പെടുത്താൻ പാടില്ല. ഇതാണ് കുനാൽ കംറ ലംഘിച്ചത്. വിമാനത്തിലെ അന്തരീക്ഷം ആകെ മോശപ്പെടുത്തിയെന്നും അവർ വിലയിരുത്തുന്നു. അതുകൊണ്ടാണ് കുനാലിനെതിരെ നടപടി എടുത്തത്. സാധാരണ പ്രശ്‌നം ഉണ്ടാക്കുന്ന വിമാന കമ്പനി മാത്രമേ വിലക്ക് ഏർപ്പെടുത്താറുള്ളൂ. ഇവിടെ കേന്ദ്ര സർക്കാരിന്റെ നിലപാട് അർണാബിന് അനുകൂലമാണ്. അതിനാൽ എയർ ഇന്ത്യയും ഗൗരവത്തോടെ ഇതിനെ കണ്ടു. വിലക്കും ഏർപ്പെടുത്തി.

മോശമായ പെരുമാറ്റവും മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചെയ്തികളും അംഗീകരിക്കാൻ കഴിയില്ലെന്ന് മാത്രമല്ല സുരക്ഷയെ ബാധിക്കുന്നതുമാണ്. ഈ വ്യക്തിക്ക് എതിരെ നടപടി സ്വീകരിക്കാൻ മറ്റു വിമാനക്കമ്പനികളോട് നിർദ്ദേശിക്കുകയല്ലാതെ മറ്റുവഴികളില്ല - ഇതായിരുന്നു കേന്ദ്രമന്ത്രി ഹർദീപ്‌സിങ് പുരിയുടെ ട്വീറ്റ്. ഇൻഡിഗോയുടെ ട്വീറ്റിന് കുനാൽ കംറ മറുപടി നൽകിയിട്ടുണ്ട്. ആറ് മാസം തന്നെ സസ്‌പെൻഡ് ചെയ്തു എന്നതിന് വളരെ നന്ദിയുണ്ട്. പക്ഷേ, മോദിജി എയർ ഇന്ത്യയെ എന്നെന്നേക്കുമായി സസ്‌പെൻഡ് ചെയ്‌തേക്കും എന്നായിരുന്നു കംറയുടെ മറുപടി. അങ്ങനെ കേന്ദ്ര സർക്കാരിനേയും വെല്ലുവിളിക്കുകയാണ് നടൻ. സ്റ്റാൻഡ് അപ് കോമഡിഷോകളിലൂടെ ശ്രദ്ധേയനായ കുനാൽ കംറ കടുത്ത ബിജെപി വിമർശകനാണ്. ഇതിന് മുൻപ് പലതവണ നരേന്ദ്ര മോദിയെയും ബിജെപിയുടെ നയങ്ങളെയും കംറ വിമർശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നിരന്തരം ബിജെപിക്ക് എതിരെ ആഞ്ഞടിക്കുന്ന കംറയുടെ പല വീഡിയോയും വൈറലായിട്ടുണ്ട്.

അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെയും സ്ഥിരമായി വിമർശിക്കാറുണ്ട്. കേന്ദ്ര സർക്കാർ അനുകൂല നിലപാടിന്റെ പേരിലാണ് ഇത്. അർണബിന്റെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാൻ താൻ ശ്രമിച്ചു എന്നും എന്നാൽ മാനസികനില തകർന്നയാൾ എന്നാണ് അർണബ് തന്നെ വിശേഷിപ്പിച്ചതെന്നും കംറ, ഇൻഡിഗോയിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കംറ വീഡിയോ പോസ്റ്റ് ചെയ്തത്. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നു എന്ന് കംറ പിന്നീട് പ്രസ്താവയിൽ എഴുതി. അർണബിനോട് സംസാരിച്ച ശേഷം 20 സെക്കൻഡിൽ താൻ സ്വന്തം സീറ്റിൽ മടങ്ങിയെത്തി. ചെയ്തതിൽ തെറ്റോ മോശമായോ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

രോഹിത് വെമുലയ്ക്ക് വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്ത കംറ ട്വീറ്റ് ചെയ്തത്. അർണബിനോട് സംസാരിക്കുന്നതിനിടയ്ക്ക് രോഹിത് വെമുലയുടെ അമ്മ രാധയെ നിങ്ങൾ ടെലിവിഷൻ ഷോയിലേക്ക് വിളിച്ച് അവരുടെ ജാതിയെക്കുറിച്ച് സംസാരിച്ചു. ഒരു അസഭ്യവാക്കിന് ശേഷം കംറ തുടർന്നു, ഈ പറഞ്ഞ വാക്ക് തെറ്റാണെന്ന് എനിക്ക് അറിയാം, അതിന്റെ പേരിൽ ഞാൻ ജയിലിൽ പോയാലും കുഴപ്പമില്ല. നിങ്ങൾ രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പ് വായിക്കണം, മനസ്സാക്ഷിയുണ്ടാകട്ടെ. കുനാൽ കംറ വീഡിയോയിൽ പറഞ്ഞു. ഹൈദരാബാദ് സർവകലാശാലയിൽ ജാതി അധിക്ഷേപം കാരണം 2016ൽ ജീവനൊടുക്കിയ ഗവേഷക വിദ്യാർത്ഥിയാണ് രോഹിത് വെമുല.

ഇത് ചെയ്തത് എന്റെ ഹീറോയ്ക്ക് വേണ്ടി.... രോഹിത്തിന് വേണ്ടി എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം നിരവധി പേർ കണ്ട വീഡിയോയിൽ വിമാനത്തിൽ വെച്ചു കണ്ടുമുട്ടിയ അർണബ് തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും കുനാൽ പറയുന്നുണ്ട്. തുടർച്ചയായി അർണാബിനെ ഭീരുവെന്ന് വിളിക്കുന്ന കുനാൽ ഈ ചോദ്യങ്ങൾ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നു. 'നിങ്ങൾ പറയുന്ന തുക്ഡെ തുക്ഡെ കഥയുടെ ഭാഗമാണ് ഞാനും, നിങ്ങൾക്കെന്നെയും താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കാമെന്നും കമ്ര പറയുന്നുണ്ട്. നിങ്ങൾ ഒരു ഭീരുവാണോ അതോ മാധ്യമ പ്രവർത്തകനാണോ അതോ ദേശീയ വാദിയാണോ എന്ന് ഈ രാജ്യത്തിലെ ആളുകളുൾക്ക് അറിയാൻ താത്പര്യമുണ്ട്. നിങ്ങൾ ഭീരുവാണോ, അതോ ഒരു മാധ്യമ പ്രവർത്തകനോ, നിങ്ങളാരാണെന്ന് പറയൂ അർണബ് ' കുനാൽ ചോദിച്ചിരുന്നു.

'ഇത് നിങ്ങൾക്ക് വേണ്ടിയല്ല, നിങ്ങൾ നിങ്ങളുടെ പരിപാടിയിൽ ജാതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോൾ നിങ്ങൾക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കിൽ മനുഷ്യനാവുമായിരിക്കും' കുനാൽ വീഡിയോയിൽ പറയുന്നുണ്ട്. ചോദ്യങ്ങൾക്ക് അർണബ് ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP