Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതു വർധിച്ചു: കേസ് രജിസ്റ്റർ ചെയ്യുന്നതും വാർത്തയാകുന്നതും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്നു; കുട്ടികളെ തെളിവെടുപ്പിനായി എല്ലാ സമിതികൾക്കു മുന്നിലും പ്രദർശിപ്പിക്കരുത്; ലൈംഗികാതിക്രമ പരാതികളിൽ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്നു സർക്കാർ നിർദ്ദേശം

പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതു വർധിച്ചു: കേസ് രജിസ്റ്റർ ചെയ്യുന്നതും വാർത്തയാകുന്നതും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്നു; കുട്ടികളെ തെളിവെടുപ്പിനായി എല്ലാ സമിതികൾക്കു മുന്നിലും പ്രദർശിപ്പിക്കരുത്; ലൈംഗികാതിക്രമ പരാതികളിൽ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്നു സർക്കാർ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് 2012-ൽ പോക്‌സോ നിയമം പ്രാബല്യത്തിൽ വന്നത്. നിയമം കൊണ്ടുമാത്രം കുട്ടികളെ ലൈംഗികപീഡനങ്ങളിൽനിന്ന് സുരക്ഷിതരാക്കാം എന്നത് വ്യാമോഹമാണ്. ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ ഇതിനു മതിയായ തെളിവാണ്. ലിംഗനീതിയെക്കുറിച്ചും ബാലാവകാശത്തെക്കുറിച്ചുമൊക്കെ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പാക്കുന്നതിലെ പിഴവുകൾ അവ ദുരുപയോഗിക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

ലൈംഗികചൂഷണമാരോപിക്കുന്ന കള്ളപ്പരാതികൾ കൂടുന്നു എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. അന്വേഷണവേളയിൽത്തന്നെ കള്ളപ്പരാതികൾക്കു തടയിടാൻ ആവശ്യമായ ജാഗ്രത നിയമപാലകരും കുടുംബകോടതികളും കാണിക്കുകയെന്നത് പ്രധാനമാണെന്ന വ്യക്തമായ സൂചനയാണ് കോടതി നൽകിയിരിക്കുന്നതും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ പരാതികളിൽ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്നു സർക്കാർ നിർദ്ദേശം വന്നിരുന്നു. പരാതികൾ ആദ്യം ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾക്കും (ഡിസിപിയു) പിന്നീട് ജില്ലാ ശിശുസംരക്ഷണ സമിതിക്കും (സിഡബ്ല്യുസി) കൈമാറി അവരുടെ പരിശോധനകൾക്കു ശേഷമേ നിയമനടപടികളിലേക്കു നീങ്ങാവൂ. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതു വർധിച്ച സാഹചര്യത്തിലാണ് തീരുമാനം വന്നതിലും ഏറെ ശ്രദ്ധേയം.

ചൈൽഡ്ലൈൻ കോ ഓർഡിനേറ്റർമാർ, സ്‌കൂൾ കൗൺസിലർമാർ എന്നിവർക്കാണ് സാമൂഹികനീതി വകുപ്പ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. പരാതികൾ ലഭിച്ചയുടൻ പൊലീസിനു റിപ്പോർട്ട് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുന്നതും വാർത്തയാകുന്നതും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്നുവെന്നും തുടർനടപടികൾക്കായി പലപ്പോഴും കുട്ടികൾ കുടുംബത്തിൽ നിന്നു വേർപിരിഞ്ഞുകഴിയേണ്ടിവരുന്നുവെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. പരാതിക്കാരായ കുട്ടികളെ തെളിവെടുപ്പിനായി എല്ലാ സമിതികൾക്കു മുന്നിലും പ്രദർശിപ്പിക്കരുത്. ഇതിനു പകരം ഡിസിപിയുവിന്റെ നേതൃത്വത്തിൽ മൊഴിയെടുത്ത് ഇതിന്റെ വിഡിയോ മറ്റിടങ്ങളിൽ ഉപയോഗിച്ചാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 6970 പോക്‌സോ കേസുകൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരുവർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണു വ്യവസ്ഥയെങ്കിലും 9 വർഷം പഴക്കമുള്ള കേസുകളുമുണ്ട്. 28 അതിവേഗ പോക്‌സോ കോടതികൾ 31നകം സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം നിലവിലുണ്ട്. എന്നാൽ വരുന്ന കേസുകളിൽ ഇരുപത് ശതമാനം കള്ളപരാതികളുമാണ്.

കഴിഞ്ഞ ദിവസമാണ് സ്‌കൂൾ കൗൺസിലർക്കെതിരെ വ്യാജ പോക്സോ പരാതി നൽകുകയും അതിനായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി വ്യാജ പരാതി എഴുതിവാങ്ങിയ കേസിൽ ചൈൽഡ് ലൈൻ പ്രവർത്തകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാറിലായിരുന്നു സംഭവം. യുവതി ഒൻപതാം ക്ലാസുകാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതി ചൈൽഡ് ലൈൻ മുഖേന പൊലിസിന് നൽകിയ പരാതിയിൽ വിശദാന്വേഷണം നടത്തിയപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP