Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുപ്പത് വർഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്ന് വർഷത്തിൽ നടക്കും; കൊച്ചി നഗര വികസനത്തിന് 6000 കോടിയുടെ പദ്ധതി; മെട്രോയുടെ പുതിയ ലൈനുകൾക്ക് 3025 കോടി; സർവ്വീസ് റോഡും ടൗൺഷിപ്പുമായി ഗ്രീൻ ഫീൽഡ് റെയിൽവേയും വരും; ജലഗതാഗതത്തിന് കൈതാങ്ങാവാൻ 682 കോടി; സിഎഫ്എൽ ഫിലമന്റ് ബൾബുകൾക്ക് സമ്പൂർണ്ണ നിരോധനവും; വികസനത്തിനൊപ്പം പരിസ്ഥിതിയേയും മുറുകെ പിടിച്ച് ധനമന്ത്രി; തോമസ് ഐസക്കിന്റേത് 'കിഫ്ബി ബജറ്റ്'

മുപ്പത് വർഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്ന് വർഷത്തിൽ നടക്കും; കൊച്ചി നഗര വികസനത്തിന് 6000 കോടിയുടെ പദ്ധതി; മെട്രോയുടെ പുതിയ ലൈനുകൾക്ക് 3025 കോടി; സർവ്വീസ് റോഡും ടൗൺഷിപ്പുമായി ഗ്രീൻ ഫീൽഡ് റെയിൽവേയും വരും; ജലഗതാഗതത്തിന് കൈതാങ്ങാവാൻ 682 കോടി; സിഎഫ്എൽ ഫിലമന്റ് ബൾബുകൾക്ക് സമ്പൂർണ്ണ നിരോധനവും; വികസനത്തിനൊപ്പം പരിസ്ഥിതിയേയും മുറുകെ പിടിച്ച് ധനമന്ത്രി; തോമസ് ഐസക്കിന്റേത് 'കിഫ്ബി ബജറ്റ്'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത് വികസനത്തിന് പ്രാധാന്യം നൽകിയ ബജറ്റ്. കൊച്ചി നഗരത്തിൽ 6000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞുവെന്നും കൊച്ചി- മെട്രോയുടെ പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകൾക്ക് 3025 കോടി അനുവദിച്ചു. കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റിൽ നിറയുന്നത് അടിസ്ഥാന സൗകര്യ വികസനമാണ്. നിക്ഷേപകരെ കേരളത്തിൽ എത്തിക്കാനുള്ള നീക്കം.

എല്ലാ ബസ് ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി ഇ- ടിക്കറ്റിങ് മൊബൈൽ ആപ്പ്, സിസിടിവി, പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, ക്ഷേത്രങ്ങൾ പഴമയിൽ പുനരുദ്ധരിക്കുന്നതിന് ദേവസ്വം ബോർഡുമായി ചേർന്ന് പദ്ധതിയും പ്രഖ്യാപിച്ചു. ഇതിന് 5 കോടി രൂപ നീക്കിവെക്കും. 2020-21 കാലത്ത് മുസരിസ് പൈതൃക പദ്ധതി കമ്മീഷൻ ചെയ്യും. 16 റൂട്ടുകളിലായി 76 കിലോമീറ്റർ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ടിന് 682 കോടിയും അനുവദിച്ചു. എല്ലാ ബസ് ഓപ്പറേറ്റർമാരെയും ക്ലസ്റ്റർ ആക്കി, ഇ ടിക്കറ്റിങ് അടക്കമുള്ള സ്മാർട്ട് സേവനങ്ങൾ നടപ്പാക്കുമെന്നും അറിയിച്ചു. ലൈഫ് മിഷനിൽ ഒരു ലക്ഷം വീടുകളും ഫ്‌ളാറ്റുകളും നിർമ്മിക്കും. നെൽ കർഷകർക്ക് റോയൽറ്റി നൽകാനായി 40 കോടി വകയിരുത്തി

ഗ്രീൻഫീൽഡ് റെയിൽവേ യാഥാർഥ്യമാക്കും. പുതിയ സർവീസ് റോഡ്, ടൗൺഷിപ്പുകൾ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കും. വരുന്ന സാമ്പത്തിക വർഷം 5000 കിലോമീറ്റർ റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വികസനത്തിന് ഒപ്പം പരിസ്ഥിതിക്ക് വേണ്ടിയുള്ള കരുതലുമുണ്ട്. ഇതിന്റെ ഭാഗമായി 2020 നവംബർ മുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപന നിരോധിക്കും. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാൻസ്മിഷൻ ലൈനുകൾ പണിയുമെന്നും പ്രഖ്യാപിച്ചു. 2020-21 കാലം മുതൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികളുടെ പിഎഫ് വിഹിതം/ ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്സിഡിയായി നൽകും. ഇതും തൊഴിലാളികൾക്കും ഉടമകൾക്കും ഗുണകരമായി മാറും.

കൊച്ചി-ഇടമൺ ലൈനിലൂടെ കൊണ്ടു വരാൻ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്. 2040- വരെയുള്ള വൈദ്യുതി ആവശ്യം പുറത്തു നിന്നുള്ള വൈദ്യുതി കൂടി വാങ്ങി പരിഹരിക്കും. വൈദ്യുതി വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിക്കും രണ്ടരക്കോടി എൽഇഡി ബൾബുകൾ ഇതോടെ കേരളത്തിൽ വിതരണം ചെയ്തു. ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി കാരണം വിവിധ കമ്പനികളുടെ ആസ്ഥാനങ്ങൾ കേരളം വിടുന്ന സാഹചര്യം പരിശോധിക്കും. 1675 കോടി രൂപ ഊർജമേഖലയ്ക്ക് വകയിരുത്തി. 2020-21ൽ സൗരോർജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോർജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും

സർക്കാർ വകുപ്പുകളുടെ വർക്ക് ഓർഡർ ലഭിച്ചവർക്ക് 10 കോടി വരെ ലോൺ ലഭിക്കും. പർച്ചേസ് ഓർഡർ ലഭിച്ചവർക്ക് ഡിസ്‌കൗണ്ട് നൽകും. ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു 73.5 കോടി രൂപ സ്റ്റാർട്ടപ്പ് മിഷനായി വകയിരുത്തി മാർച്ചിന് മുൻപ് 237 കെട്ടിട്ടങ്ങളുടേയും പ്രൊജക്ടുകളുടേയും ഉദ്ഘാടനം നടക്കും. ആയിരം കിമീ ദൈർഘ്യം വരുന്ന റോഡുകളുടേയും പാലങ്ങളുടേയും ഉദ്ഘാടനം നടക്കും . മുപ്പത് വർഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്ന് വർഷത്തിൽ നടക്കും. കിഫ്ബി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു.

കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികൾ

2985 കിമീ റോഡുകൾ
43 കിമീ ദൂരത്തിൽ 10 ബൈപ്പാസുകൾ
22 കിമീ ദൂരത്തിൽ 20 ഫ്‌ളൈ ഓവറുകൾ
51 കിമീ ദൂരത്തിൽ മേൽപ്പാലങ്ങൾ
കോവളം - ബേക്കൽ ജലപാത
കെ ഫോൺ പദ്ധതി
57 ലക്ഷം ചതുരശ്രയടി വലിപ്പത്തിൽ സ്‌കൂൾ കെട്ടിട്ടങ്ങളും സ്മാർട്ട് ക്ലാസ് റൂമുകൾ
നാല് ലക്ഷം ചതുരശ്രയടിയിൽ സാംസ്‌കാരിക കേന്ദ്രങ്ങളും
37 ലക്ഷം ചതുരശ്രയടി വലിപ്പത്തിൽ 44 സ്റ്റേഡിയങ്ങൾ
46 ലക്ഷം ചതുരശ്രയടി ആശുപത്രികളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും
4384 കോടി രൂപയുടെ കുടിവെള്ളപദ്ധതികൾ
2450 കിമീ ജലവിതരണപൈപ്പുകൾ

അതേസമയം, 2009-ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ വളർച്ചാ നിരക്കുണ്ടാകൂ എന്ന് കേന്ദ്രം തന്നെ സമ്മതിക്കുന്നു. ഇപ്പോൾ കേന്ദ്രം സ്വീകരിക്കുന്ന നയം തെറ്റാണ്. വ്യക്തികളെപ്പോലെ സർക്കാരും പ്രവർത്തിക്കരുത്. സാധാരണക്കാർക്കല്ല, കോർപ്പറേറ്റുകൾക്കാണ് നികുതിയിളവ് ലഭിക്കുന്നത്. ഇത് തൊഴിലാളികൾക്കും കർഷകർക്കും മേൽ വൻ പ്രഹരമേൽപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തുറന്നുസമ്മതിച്ചു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് നേട്ടമുണ്ടായില്ലെന്നും പൊതുവിൽ ജിഎസ്ടി കേരളത്തിന് ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജിഎസ്ടി നിരക്കുകൾ വെട്ടിക്കുറച്ചത് കേരളത്തിന് വലിയ തിരിച്ചടിയായെന്നും അദ്ദേഹം വിവരിച്ചു. നികുതിവരുമാനം 10113 കോടി രൂപ കുറയുമെന്നും ഐസക്ക് ചൂണ്ടികാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP