Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുങ്ങല്ലൂരിലെ കൂട്ടമരണത്തിൽ ദുരൂഹതയായി കടയുടമയ്ക്ക് രമ അയച്ച ഓഡിയോ സന്ദേശങ്ങൾ പുറത്ത്; സന്ദേശം അയച്ചത് മരിക്കുന്നതിനു രണ്ട് ദിവസം മുമ്പ്; രമ അബ്ബാസിന്റെ കടയിൽ വീണ്ടും ജോലിക്കു പോകുന്നതു ഭർത്താവ് വിനോദ് വിലക്കിയിരുന്നു; ഇതു സംബന്ധിച്ചു വാക്കേറ്റവും തർക്കവും ഉണ്ടായതാണ് മെസേജിലൂടെ അറിയിച്ചത്; ഭർത്താവ് തന്നെ വെട്ടിക്കൊല്ലുമെന്നു സൂചിപ്പിച്ചെന്നും താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും രമ സന്ദേശത്തിൽ പറയുന്നു; തൂങ്ങിമരണത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു

കൊടുങ്ങല്ലൂരിലെ കൂട്ടമരണത്തിൽ ദുരൂഹതയായി കടയുടമയ്ക്ക് രമ അയച്ച ഓഡിയോ സന്ദേശങ്ങൾ പുറത്ത്; സന്ദേശം അയച്ചത് മരിക്കുന്നതിനു രണ്ട് ദിവസം മുമ്പ്; രമ അബ്ബാസിന്റെ കടയിൽ വീണ്ടും ജോലിക്കു പോകുന്നതു ഭർത്താവ് വിനോദ് വിലക്കിയിരുന്നു; ഇതു സംബന്ധിച്ചു വാക്കേറ്റവും തർക്കവും ഉണ്ടായതാണ് മെസേജിലൂടെ അറിയിച്ചത്; ഭർത്താവ് തന്നെ വെട്ടിക്കൊല്ലുമെന്നു സൂചിപ്പിച്ചെന്നും താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും രമ സന്ദേശത്തിൽ പറയുന്നു; തൂങ്ങിമരണത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട സെന്ററിലെ വീട്ടിൽ നടന്ന കൂട്ടമരണം സംബന്ധിച്ചു നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. മരിച്ച തൈപറമ്പത്ത് വിനോദ് (46), ഭാര്യ രമ (40) എന്നിവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കേസിൽ പ്രധാന ഘടകമായ ഓഡിയോ സന്ദേശം ലഭിച്ചത്. രമയുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച 3 സന്ദേശവും പൊലീസ് പരിശോധിച്ചു. രമ ജോലി ചെയ്തിരുന്ന സ്ഥാപനമായ കൊടുങ്ങല്ലൂർ വടക്കേനടയിലെ റീഗൽ സ്റ്റോഴ്‌സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിനു 2 ദിവസം മുൻപ് തുടർച്ചയായി സന്ദേശം അയച്ചത്. ഈ സന്ദേശത്തിൽ ആത്മഹത്യയിലേക്കും നയിക്കുന്ന കാര്യങ്ങൾ ഇതിൽ വ്യക്തമായിരുന്നു.

വർഷങ്ങൾക്കുശേഷം രമ അബ്ബാസിന്റെ കടയിൽ വീണ്ടും ജോലിക്കു പോകുന്നതു ഭർത്താവ് വിനോദ് വിലക്കിയിരുന്നു. ഇതു സംബന്ധിച്ച് ഇവർക്കിടയിൽ വലിയ തർക്കം നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചന. വാക്കേറ്റമുണ്ടായതിനെ കുറിച്ചാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഭർത്താവ് തന്നെ വെട്ടിക്കൊല്ലുമെന്നു സൂചിപ്പിച്ചെന്നും താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും രമ സന്ദേശത്തിൽ പറയുന്നുണ്ട്. ഇതേത്തുടർന്നു 2 ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നു സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവർക്കുമൊപ്പം മക്കളായ നയന, നീരജ് എന്നിവരെയും വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.നയനയുടെ മൊബൈലിൽനിന്നു സുഹൃത്തിനു സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചു. ഇതു പ്രണയ സന്ദേശങ്ങൾ മാത്രമായിരുന്നെന്നു പൊലീസ് പറയുന്നു.

പുല്ലൂറ്റ് സ്വദേശി തൈപറമ്പിൽ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനകത്തു കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളും ജനലിൽ തൂങ്ങിയ നിലയിലും ഗൃഹനാഥനായ വിനോദ് ഫാനിൽ തൂങ്ങിയ നിലയിലുമായിരുന്നു. മരിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുങ്ങല്ലൂരെ വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യ എന്തിന് വേണ്ടി എന്ന കാര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതിന് ഇടെയാണ് സന്ദേശം ലഭിച്ചത്. ഇതിന് മുമ്പ് 'എല്ലാവരോടും മാപ്പു ചോദിക്കുന്നു. പക്ഷെ തെറ്റു ചെയ്തവർക്ക് മാപ്പില്ല' എന്ന ആത്മഹത്യാ കുറിപ്പാണ് കണ്ടുകിട്ടിയത്.

ഇത് ആര് എപ്പോൾ എഴുതി എന്ന് മനസിലാക്കാൻ കഴിയുമോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്. കയ്യക്ഷരം ആരുടേത് എന്നാണ് പൊലീസ് അന്വേഷിച്ചിരുന്നു്. കത്ത് എഴുതിയത് മകളാണോ, ഭാര്യയാണോ അതോ വിനോദോ എന്നതാണ് പൊലീസിന് മുന്നിലുള്ള ചോദ്യം. മകളുടെയും വിനോദിന്റെയും രമയുടെയും കയ്യക്ഷര പരിശോധന പൊലീസ് നടത്തുന്നുണ്ട്. അയൽക്കാരുമായോ ബന്ധുക്കളുമായോ അടുപ്പം പുലർത്താത്തത് അന്വേഷണത്തിനു വിഘാതവുമാകുന്നുണ്ട്. സഹോദരന്റെ വീട് പാല് കാച്ചൽ നടന്നപ്പോൾ ക്ഷണിച്ചിട്ടും വിനോദും കുടുംബവും എത്തിയിരുന്നില്ലെന്നു പൊലീസ് വ്യക്തമാക്കുന്നു. അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും അവിടെയും പോയിട്ട് മാസങ്ങളുമായെന്നാണ് അമ്മ മൊഴി നൽകിയത്. അമ്മ ഒരു സഹോദരിയുടെ കൂടെയാണ് തങ്ങുന്നത്.

മകളുടെ സഹപാഠികൾക്കും അദ്ധ്യാപകർക്കും നയനയെക്കുറിച്ച് ഒരു മോശവും പറയാനുമില്ല. സാമ്പത്തികമായി കുടുംബം നല്ല നിലയിലുമാണ്. പിന്നെ എല്ലാവർക്കും മാപ്പ്, പക്ഷെ തെറ്റ് ചെയ്തവർക്ക് മാപ്പില്ലെന്ന് എന്തുകൊണ്ട് എഴുതി എന്നതാണ് പൊലീസിന് മുന്നിലുള്ള ചോദ്യം. ഇത് ആര് എഴുതിയെന്നും അന്വേഷിക്കുന്നുണ്ട്. നാല് പേരുടെയും യഥാർത്ഥ തൂങ്ങിമരണം തന്നെ എന്നാണ് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത്. മുറിക്കുള്ളിൽ പിടിവലിയുടെ ലക്ഷണങ്ങളുമില്ല. എല്ലാവരും പ്ലാൻ ചെയ്ത് ഒരുമിച്ച് മരിച്ചു എന്നുള്ള സാധ്യതകളും പൊലീസിന് മുന്നിലുണ്ട്. ആരെങ്കിലും ഇവരെ ചതിയിൽപ്പെടുത്തിയോ, എങ്കിൽ അതാര് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

ആരും വീടിനകത്ത് കടന്നു കയറിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകളുമില്ല. അതുകൊണ്ട് തന്നെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്തുക വെല്ലുവിളിയായി തന്നെ പൊലീസ് കരുതുകയാണ്. കുടുംബവഴക്കാകാം കാരണമെന്ന് മരണ ദിവസങ്ങളിൽ സൂചന വന്നിരുന്നു. മൂന്ന് ദിവസമായി വിനോദിനെ ജോലി സ്ഥലത്ത് കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വന്നപ്പോഴാണ് ദുരന്തം പുറത്തറിയുന്നത്. വീട് അടഞ്ഞ് കിടക്കുന്നത് കണ്ട് എത്തിയവർ മൊബൈലിൽ വിളിച്ചു. വീടിനുള്ളിൽ നിന്ന് മൊബൈൽ ബെല്ലടിച്ചു. വീടിനകത്ത് നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് ഉള്ളിൽ കടക്കുകയായിരുന്നു.

വിനോദിന്റെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മകൻ നീരജിന്റെ മൃതദേഹം ജനലിൽ തൂങ്ങിയ നിലയിലും. സമീപത്തെ രണ്ട് മുറികളിലാണ് രമയുടെയും നയനയുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. അതേസമയം വിനോദിന്റെയും കുടുംബത്തിന്റെയും മരണദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. 4 പേരും തൂങ്ങിനിൽക്കുന്ന ചിത്രങ്ങളാണ് വാട്‌സാപ്പിലൂടെ പ്രചരിക്കുന്നത്. പ്രചരിപ്പിക്കുന്നത് ആരാണെന്നു വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP