Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറ്റാരോപിതർ ആരും തന്നെ ജീവനോടെ ഇല്ലാത്തതിനാൽ കുറ്റപത്രം നൽകാതെ പരുങ്ങി എൻ.ഐ.എ; 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ഡൽഹി പാട്യാല കോടതി; സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകുന്നതിൽ അന്വേഷണ ഏജൻസിക്ക് വീഴ്ചപറ്റിയതായി കോടതിയുടെ വിമർശനം; 180 ദിവസമായി കസ്റ്റഡിയിലുള്ള യൂസഫ് പുറത്തേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതിക്ക് ജാമ്യം. കേസിൽ എൻഐഎ കുറ്റപത്രം നൽകാൻ വൈകിയതുമൂലമാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത്. യൂസഫ് ചോപ്പനെന്ന പ്രതിക്കാണ് ഡൽഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്.

40 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ഒന്നാം വാർഷികം തികഞ്ഞത് നാല് ദിവസം മുമ്പായിരുന്നു. കേസിൽ യൂസഫ് 180 ദിവസമായി കസ്റ്റഡിയിലാണ്. ഇതുവരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടില്ല. അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു യൂസഫിന്റെ അഭിഭാഷകൻ വാദിച്ചത്. ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകുന്നതിൽ അന്വേഷണ ഏജൻസി പരാജയപ്പെട്ടെന്നും അതിനാൽ സ്വഭാവിക ജാമ്യത്തിന് പ്രതിക്ക് അർഹതയുണ്ടെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

അതേസമയം തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ ബുധനാഴ്ചയും കശ്മീരിൽ റെയ്ഡ് നടത്തി. പുൽവാമ ജില്ലയിലെ കരീമാബാദിലാണ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത രണ്ട് തീവ്രവാദികളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ്.കുറ്റാരോപിതർ ആരും തന്നെ ജീവനോടെ ഇല്ലാത്തതിനാൽ എൻ.ഐ.എക്ക് കുറ്റപത്രം സമർപ്പിക്കാനും സാധിച്ചിരുന്നില്ല. അന്വേഷണത്തിനും തടസ്സം നേരിട്ടിരുന്നു,പ്രധാന പ്രതികളായ മുദാസിർ അഹ്മദ് ഖാനും സജ്ജാദ് ഭട്ടും കഴിഞ്ഞ വർഷം മാർച്ചിലും ജൂണിലുമായി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു

.2019- ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ മൂന്നേകാലോടെ അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടന വസ്തുക്കൾ നിറച്ച വാഹനം ജവാന്മമാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്.ആക്രമണത്തിൽ ജീവൻ നഷ്ടമായ 40 ജവാന്മാരിൽ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത കുമാറും ഉണ്ടായിരുന്നു.40 സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

റിപ്പോർട്ടുകൾ പ്രകാരം സാധാരണയായി സൈനിക സ്റ്റോറുകളിൽ കാണപ്പെടുന്ന വെടിമരുന്നുകളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചിരുന്നത്. അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിൻ, ആർഡിഎക്‌സ് എന്നിവ നിറച്ച കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. 25 കിലോ പ്ലാസ്റ്റിക്ക് സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP