Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്യൂണിസമാണോ ജനാധിപത്യമാണോ കോവിഡിനെ നേരിടുന്നതിൽ മികച്ചത്? കമ്യൂണിസ്റ്റ് ചൈനയുടെ അടിച്ചമർത്തൽ മാതൃകയാണോ അതോ ദക്ഷിണകൊറിയയും തായ്‌വാനും കാണിച്ച ജനാധിപത്യ മാതൃകകളോ ലോകം സ്വകീരിക്കേണ്ടത്? യുഎസിന്റെ നേതൃപാടവവില്ലായ്മയും ലോക രാഷ്ട്രങ്ങളുടെ അനൈക്യവും മഹാമാരിയെ നേരിടുന്നതിൽ ബാധിക്കുന്നില്ലേ? ചൈനീസ് തള്ളുകളിൽ യാഥാർഥ്യം എത്ര? കോവിഡിനെ നേരിടാനാവാതെ വിറങ്ങലിച്ചിരിക്കുമ്പോഴും ലോകത്ത് രാഷ്ട്രീയ യുദ്ധം

കമ്യൂണിസമാണോ ജനാധിപത്യമാണോ കോവിഡിനെ നേരിടുന്നതിൽ മികച്ചത്? കമ്യൂണിസ്റ്റ് ചൈനയുടെ അടിച്ചമർത്തൽ മാതൃകയാണോ അതോ ദക്ഷിണകൊറിയയും തായ്‌വാനും കാണിച്ച ജനാധിപത്യ മാതൃകകളോ ലോകം സ്വകീരിക്കേണ്ടത്? യുഎസിന്റെ നേതൃപാടവവില്ലായ്മയും ലോക രാഷ്ട്രങ്ങളുടെ അനൈക്യവും മഹാമാരിയെ നേരിടുന്നതിൽ ബാധിക്കുന്നില്ലേ? ചൈനീസ് തള്ളുകളിൽ യാഥാർഥ്യം എത്ര? കോവിഡിനെ നേരിടാനാവാതെ വിറങ്ങലിച്ചിരിക്കുമ്പോഴും ലോകത്ത് രാഷ്ട്രീയ യുദ്ധം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് മഹാമാരിയുടെ ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ അതിനെ തടയിടുന്നത് മാതൃകയായി ഗാർഡിയൻപോലുള്ള ഇടതുപക്ഷ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് കമ്യൂണിസ്റ്റ് ചൈനയുടെ ഇടപെടലാണ്. ഇറ്റലിയും ജർമ്മനിയും ബ്രിട്ടനും അടക്കമുള്ള ലിബറൽ ജനാധിപത്യ സമൂഹങ്ങളിൽ കൊറോണ പടരുന്നത് ആ നാട്ടിലെ വ്യവസ്ഥതിയുടെ കുഴപ്പമാണെന്നും അതുകൊണ്ടുതന്നെ എല്ലാം കർശനമായ കമ്യുണിസ്റ്റ് രീതിയാണ് മഹാമാരികളെ നേരിടാൻ ഫലപ്രദമെന്ന് കേരളത്തിൽവരെ ചർച്ച വന്നു കഴിഞ്ഞു. പല ഇടതുപക്ഷ പത്രങ്ങളും 'ദ ഗ്രേറ്റ് ചൈന' എന്നപേരിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. കേരളത്തിലും സൈബർ സഖാക്കളും ചങ്കിലെ ചൈനയെക്കുറിച്ച് തള്ളി മറയ്ക്കുകയാണ്.

. ഇന്ത്യയോ അമേരിക്കയോ ഒക്കെ പോലുള്ള ജനാധിപത്യങ്ങൾ ഒട്ടും അച്ചടക്കമില്ലാത്ത ഒരു സമൂഹത്തിനെയാണ് സൃഷ്ടിക്കുന്നത് എന്നും അങ്ങനെ ഒരു സമൂഹം സർക്കാർ നൽകുന്ന നിർദ്ദേശങ്ങളെ അട്ടിമറിക്കുന്നത്കൊണ്ട് പ്രതിരോധങ്ങളുടെ ഫലസിദ്ധി തുലോം തുച്ചമാകും എന്നുമൊക്കെയാണ് പ്രചാരണങ്ങൾ. പക്ഷേ ഇതിന്റെ വാസ്തവവും ലോകത്തിലെ ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രമുഖ എപ്പിഡമോളജിസ്റ്റും ഡച്ച് എഴുത്തുകാരിയുമായ ഡോ. ജിയോവന്നി റെസ പറയുന്നത്, ഈ ദുരന്തം ഉണ്ടാക്കിവെച്ചതുതന്നെ ചൈനയുടെ അനാസ്ഥമൂലമാണെന്നാണ്. 'ലോകാരോഗ്യസംഘടനപോലും മുന്നറിയിപ്പ് നൽകിയിട്ടും ചൈന തങ്ങളുടെ നാട്ടിൽ ഉണ്ടായതുകൊറോണയെന്ന പകർച്ചവ്യാധിയാണെന്ന് അംഗീകരിച്ചില്ല. ഇതാണ് പ്രശ്നം രൂക്ഷമാക്കിയതും മഹാമാരി ലോകം മുഴവൻ എത്താൻ ഇടയാക്കിയതും. അതുപോലെതന്നെ ദക്ഷിണകൊറിയയും തായ്വാനും പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങൾ ചൈന നടത്തിയതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടത്താതെതന്നെ, തീർത്തും ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെയാണ് കോവിഡിനെ നിയന്ത്രിച്ചത്. ചൈനയല്ല, ദക്ഷിണ കൊറിയയും തായ്വാനും കോവിഡിനെ നേരിട്ടതാണ് നാം മാതൃകയാക്കേണ്ടത്'- ഡോ. ജിയോവന്നി ചൂണ്ടിക്കാട്ടി.

കോവിഡ് ചൈന നിയന്ത്രിച്ചതിന്റെ പശ്ചാത്തലത്തിൽ മാത്രം ജനാധിപത്യമല്ല കമ്യുണിസമാണ് മെച്ചപ്പെട്ടത് എന്ന് പറയാനാവില്ലെന്ന് വടക്കൻ കൊറിയയുടെ അനുഭവം ചൂണ്ടിക്കാട്ടി, വാഷിങ്ങ്ടൺ പോസ്റ്റ് ഏഷ്യാ പെസഫിക്ക് ലേഖകൻ ജാക്ക് റേ ചൂണ്ടിക്കാട്ടുന്നു. വടക്കൻ കൊറിയിൽ നിന്ന് ഒരു വാർത്തകളും പുറത്തുവരുന്നില്ല. തൊട്ടുടത്ത രാജ്യങ്ങൾ ഒക്കെ അഫക്റ്റഡ് ആയിട്ടും വടക്കൻ കൊറിയ പറയുന്നത് തങ്ങൾ സുരക്ഷിതമാണെന്നാണ്. നേരത്തെ വൈറസ് ബാധിച്ച ചൈനയിൽനിന്നുള്ള ഒരാളെ വെടിവെച്ച് കൊന്ന വാർത്തകളും വടക്കൻ കൊറിയയിൽ നിന്ന് പുറത്തുവരുന്നത്.

പ്രശനമായത് യുഎസിന്റെ നേതൃപരമായ പങ്കിന്റെ അഭാവം

ലോക പ്രശസ്ത എഴുത്തുകാരനും ശാസ്ത്രകാരനുമായ യുവാൽ നോഹ ഹരാരി പറയുന്നത് ലോകത്തിന് ഈ മഹാമാരിയെ നേരിടുന്നതിൽ എറ്റവും വലിയ പിഴവ് പറ്റിയത് അമേരിക്കയുടെ ശക്തമായ നേതൃത്വം ഇല്ലാത്തതാണ്. മുമ്പ് 2014ൽ എബോളവന്നതും, 2008ൽ ആഗോള സാമ്പത്തികമാന്ദ്യം വന്നപ്പോഴും അമേരിക്കയുടെ നേതൃത്വമായിരുന്നു പ്രധാനം
എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'എനിക്കുതോന്നുന്നത് ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ലോകത്ത് നിലനിൽക്കുന്ന അനൈക്യമാണ്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള കൃത്യമായ സഹകരണവും ആസൂത്രണവും ഇല്ലാതെ, പരസ്പര വിശ്വാസം ഇല്ലാതെ ഈ സാഹചര്യത്തെ മറികടക്കാൻ സാധിക്കില്ല. ഉദാഹരണത്തിന് 2008ലെ സാമ്പത്തിക മാന്ദ്യവുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യം ചെയ്താൽ ചില കാര്യങ്ങൾ വ്യക്തമാകും. ഇവ രണ്ടും തികച്ചും വ്യത്യസ്തമായ പ്രതിസന്ധികളാണെങ്കിലും ഇവയ്ക്ക് ചില സമാനതകളുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പ്രതിസന്ധികളെ മറികടക്കുന്നതിന് ശേഷിയുള്ള നേതൃത്വവും അതിനെ വിശ്വാസത്തിലെടുക്കുന്ന ജനതയുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ അന്താരാഷ്ട്ര രംഗത്ത് പരസ്പര വിശ്വാസത്തിന്റെ വലിയ അഭാവം ഉണ്ടായിട്ടുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തായാലും 2014ലെ എബോള ബാധയുടെ കാലത്തായാലും അമേരിക്കയിൽ ഒരു നേതൃത്വത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര രംഗത്ത് ഇപ്പോൾ അമേരിക്കയ്ക്ക് അത്തരമൊരു നേതൃസ്ഥാനമില്ല. നേതൃത്വത്തിന്റെയും സഹകരണത്തിന്റെയും ഈ അഭാവമാണ് ഇതുപോലുള്ള മഹാമാരിയുടെ കാലത്ത് ഏറ്റവും വലിയ പ്രശ്‌നം.'- ഹരാരി ചൂണ്ടിക്കാട്ടി. മുമ്പൊക്കെ ഇത്തരം പ്രതിസന്ധികൾ വരുമ്പോൾ അമേരിക്കയുടെ ശക്തമായ നേതൃത്വം ലോകത്തിന് ഉണ്ടാവുമായിരുന്നു. എന്നാൽ ഇത്തവണ ട്രംപ് പകർച്ചപ്പനിയോട് ഉപമിച്ചൊക്കെ കോവിഡിനെ നിസ്സാരവത്ക്കരിക്കയാണ്. പിന്നീട് അമേരിക്ക ശക്തമായി രംഗത്ത് ഇറങ്ങിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു.

കോവിഡിനെചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ കടുത്ത വാക്പോരും നിലനിൽക്കയാണ്. വൈറസ് ബാധയ്ക്ക് പിന്നിൽ അമേരിക്കയാണെന്ന ആദ്യം ആരോപിച്ചത് ചൈനയാണ്. അമേരിക്കൻ സൈന്യമാണ് ചൈനയിൽ വൈറസിനെ പരത്തിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ആരോപിച്ചു. എന്നാൽ ആരോപണത്തിന് ലിജിയാങ് തെളിവുകളൊന്നും ഹാജരാക്കിയില്ല. എന്നാൽ ട്രപ് ഇതിന് മറുപടിയെന്നോണം ചൈനയെ വിമർശിച്ചത് കാര്യങ്ങൾ വഷളാക്കി. 'വൈറസ് ചൈനയിൽ നിന്നാണ് വന്നത്. ഇതിൽ നിന്നു തന്നെ കാര്യം കൃത്യമാണ്.'' കഴിഞ്ഞ ദിവസം ഒരു യുഎസ് മാധ്യമത്തോട് ട്രംപ് പ്രതികരിച്ചു. ഇതിനെതിരെ നിരവധി വിമർശനങ്ങളുയർന്നിരുന്നു.
ട്രംപിന്റെ പ്രസ്താവന വംശീയമാണെന്നാണ് ചൈന വിലയിരുത്തുന്നത്. ഇതോടെ പ്രമുഖ അമേരിക്കൻ മാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ളവയെ ചൈന വിലക്കി. പ്രമുഖ യുഎസ് മാധ്യമങ്ങളായ ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, വാൾ പോസ്റ്റ് എന്നിവയെയാണ് ചൈന വിലക്കിയത്. അതായതുകൊറോണ കഴിഞ്ഞാലും ലോക രാഷ്ട്രീയം ഇനി പഴയതുപോലെ ആവില്ല എന്ന് വ്യക്തമാണ്. അടുത്തകാലത്തുണ്ടായ അമേരിക്കയും ചൈനയും തമ്മിലുള്ള സഹകരണം ഇനിയുണ്ടാവില്ല എന്ന് വ്യക്തമാണ്.

എല്ലാം കുളമാക്കിയത് ചൈന തന്നെ

ചൈനീസ് തള്ളുകാർ പറയുന്നതുപോലെയല്ല, എല്ലാം കുളമാക്കി ലോകത്തുമൊത്തം കൊറോണയെത്തിച്ചതും ചൈനതന്നെയാണ്. തുടക്കത്തിൽ ചില വിമതസ്വരങ്ങൾ ഉയർന്നതിനെ ഷി ജിൻപിങ് ഗവൺമെന്റ് നിർദയം അടിച്ചമർത്തുകയായിരുന്നു. ആദ്യമായി കൊവിഡ് 19 നെപ്പറ്റി പരസ്യമായി മിണ്ടിയ ഡോക്ടറെ പൊലീസ് ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി ഭീഷണിപ്പെടുത്തി. രണ്ടു ദിവസം തടവിൽ പാർപ്പിച്ച ഡോക്ടർ പിന്നീട് കൊവിഡ് 19 ബാധിച്ചു തന്നെ മരിച്ചു. ചൈനയിലെ ആശുപത്രികൾ നേരിട്ട് സന്ദർശിച്ചപ്പോൾ താൻ കണ്ട ദുരിതം നിറഞ്ഞ കാഴ്ചകളെപ്പറ്റി തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ജനങ്ങളെ അറിയിച്ച, സ്വതന്ത്ര മാധ്യമപ്രവർത്തകനും അറിയപ്പെടുന്ന മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമൊക്കെയായ, ചെൻ ക്വിഷി അപ്രത്യക്ഷമായിട്ട് ഇന്നുവരെ എവിടെ എന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തന്റെ മകനെ ഗവൺമെന്റ് ഉന്മൂലനം ചെയ്യാൻ സാധ്യതയുണ്ട് എന്നു പരാതിപ്പെട്ടുകൊണ്ട് ചെന്നിന്റെ അമ്മ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അവരുടെ പരാതികളും എവിടെയും കേൾക്കാനില്ല. അതിനു ശേഷം, ഈയടുത്ത ദിവസം, കൊറോണാ വൈറസിനെതിരെ പടവാളുമായിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ 'നഗ്നനായ കോമാളി' എന്നുവിളിച്ചതിന്റെ പേരിൽ പ്രസിദ്ധനായ റിയൽ എസ്റ്റേറ്റ് കമ്പനി മേധാവി റെൻ സിക്വിയാങ്ങിനെയും കാണാതായി. മുൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗം കൂടിയായ അദ്ദേഹത്തെ ഗവൺമെന്റ് പർജ് ചെയ്തതാണ് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം അമേരിക്കൻ അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേർണൽ എന്നിവയുടെ അന്താരാഷ്ട്ര റിപ്പോർട്ടർമാരോടും രാജ്യം വിടാൻ ചൈനീസ് ഗവൺമെന്റ് ആവശ്യപ്പെട്ടുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുമതിയോടെ മാത്രം വാർത്തകൾ അച്ചടിക്കുന്ന ഷിൻഹുവ പോലുള്ള മാധ്യമങ്ങൾ മാത്രമാണ് ചൈനയിൽ നിന്ന് ഇപ്പോൾ വാർത്തകൾ പുറത്തു വിടുന്നത്.

അപ്പോൾ ഉയരുന്ന ചോദ്യമിതാണ്. സ്തുതിപാഠകർ വാഴ്‌ത്തിപ്പാടും പോലെ അത്ര ഉദാത്തമാണ് ചൈനയിലെ ആരോഗ്യസംവിധാനവും, കൊവിഡ് 19 പോരാട്ട തന്ത്രങ്ങളും ഒക്കെ എങ്കിൽ സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങളെ ഇത്രകണ്ട് ഭയക്കുന്നതെന്തിനാണ് ചൈനീസ് ഗവൺമെന്റ്? വിമർശന സ്വരങ്ങളോട് എന്തിനാണ് സർക്കാരിന് ഇത്ര അസഹിഷ്ണുത. മടിയിൽ കനമില്ല ഷീ ജിൻപിങിനെങ്കിൽ, തന്നെ 'നഗ്നനായ കോമാളി' എന്ന് വിളിച്ച സ്വന്തം പാർട്ടി അംഗത്തെ ഈ ഭൂമുഖത്തുനിന്നുതന്ന അപ്രത്യക്ഷനാക്കുന്ന നടപടിക്ക് അദ്ദേഹത്തെപ്പോലൊരാൾ ചൂട്ടുപിടിക്കുന്നതെന്തിനാണ്?

ചൈനയിൽ നിന്ന് വന്നിട്ടുള്ള രോഗബാധയുടെയും, മരണത്തിന്റെയും, രോഗം ഭേദപ്പെട്ടതിന്റെയും ഒക്കെ കണക്കുകൾ ശരിയാണെങ്കിൽ, അതിനു പിന്നിലെ കഠിനാദ്ധ്വാനം അഭിനന്ദനാർഹമാണ്. എങ്കിൽപ്പോലും, അത് ചൈനയിൽ ഇന്ന് നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതയ്ക്കും, ജനാധിപത്യ വിരുദ്ധതയ്ക്കും, അഭിപ്രായസ്വാതന്ത്ര്യമില്ലായ്കയ്ക്കും ഒന്നുമുള്ള അംഗീകാരമോ ന്യായീകരണമോ ആവുന്നില്ല. കഴിഞ്ഞ തവണ സാർസ് വന്നപ്പോൾ കാണിച്ച അതേ അലംഭാവവും, അതൊരു പകർച്ചവ്യാധി ആണെന്ന് അംഗീകരിക്കാനുള്ള വിമുഖതയും ഒക്കെ ലോകരാഷ്ട്രങ്ങളുടെ തന്നെ വിമർശനത്തിന് പാത്രമായതാണ്. ഒരു മാസം കഴിഞ്ഞു മാത്രമാണ് ചൈന കൊവിഡ് 19 മറ്റുരാജ്യങ്ങൾക്കു മുന്നിൽ സ്ഥിരീകരിക്കുന്നതും തങ്ങളുടെ വിമാനത്താവളങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. അതിനുള്ളിൽ, വുഹാനിലേക്ക് നിരന്തരം വന്നുപോയ്ക്കൊണ്ടിരുന്ന യാത്രക്കാർ വഴി ആ പകർച്ച വ്യാധി എത്തേണ്ടിടത്തൊക്കെ എത്തിക്കഴിഞ്ഞിരുന്നു.

വൈകി തുടങ്ങിയ നീക്കമെന്നതാണു ചൈനയുടെ നടപടികളുടെ പോരായ്മയായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ വൈറസ് ബാധയുടെ ആദ്യ ദിനങ്ങളിൽ വുഹാൻ അധികൃതർ മന്ദഗതിയിലാണ് ഇതിനോടു പ്രതികരിച്ചിരുന്നത്. അജ്ഞാതമായ രോഗത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതു വൈകിയതോടെ നടപടിയും നീണ്ടതായി മിഷിഗൻ യൂണിവേഴ്സിറ്റിയിലെ പൊതുജനാരോഗ്യ ഗവേഷകൻ ഹോവാർഡ് മാർക്കൽ വ്യക്തമാക്കി. ഇതു ലോകത്താകെ കൊറോണ വ്യാപിക്കുന്നതിനു കാരണമായതായും അദ്ദേഹം പറഞ്ഞു.

ഒരാഴ്ച നേരത്തേയെങ്കിലും ചൈന നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ ചൈനയിലെ കേസുകൾ 67 ശതമാനമാക്കി തടഞ്ഞുനിർത്താൻ സാധിക്കുമായിരുന്നു. മൂന്ന് ആഴ്ച മുൻപ് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിൽ ഇത് ഇപ്പോഴുള്ളതിന്റെ അഞ്ച് ശതമാനം മാത്രമാകുമായിരുന്നു. ചൈനയിലെ 296 നഗരങ്ങളിലെ കണക്കെടുത്താൽ പൊതുഗതാഗതം, വിനോദം, ജനങ്ങൾ സംഘടിക്കുന്ന മറ്റിടങ്ങൾ എന്നിങ്ങനെയെല്ലാത്തിനും നിരോധനമേർപ്പെടുത്തിയ നഗരങ്ങളിൽ മറ്റുള്ളവയെ അപേക്ഷിച്ച് 37 ശതമാനം കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജനാധിപത്യത്തിന്റെ മാതൃകയായി ദക്ഷിണ കൊറിയയും തായ് വാനും

ഇവിടെയാണ്, ചൈനയിൽ നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന, എന്നാൽ ജനാധിപത്യത്തിന്റെ കാര്യത്തിൽ ചൈനയ്ക്ക് എന്നും ഒരു നൂറ്റാണ്ടെങ്കിലും മുന്നിൽ നിൽക്കുന്ന തായ്വാൻ എന്ന രാജ്യം, തങ്ങളുടെ കൊവിഡ് 19 വിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ ലോകത്തിന് മാതൃകയാകുന്നത്. ചൈനയിൽ നിന്ന് വെറും 130 കിലോമീറ്റർ മാത്രം അകലമാണ് തായ്വാനിലേക്കുള്ളത്. എന്നിട്ടും ഇന്നുവരെ വെറും 77 കേസുകളും ഒരു മരണവും മാത്രമാണ് തായ്വാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയിൽ ഇതുവരെ 80,894 കേസുകളും 3,237 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നോർക്കുക. വളരെ വിവേചനബുദ്ധിയോടെ നടത്തിയ നിരീക്ഷണങ്ങൾ, നേരത്തെ തന്നെ രോഗികളിൽ നടത്തിയ പരിശോധനകൾ, വിമാനത്താവളങ്ങളിൽ നടത്തിയ സ്‌ക്രീനിങ്ങുകൾ, ഡാറ്റ അധിഷ്ഠിത നിയന്ത്രണങ്ങൾ എന്നിവയുടെ ഫലപ്രദമായ ഏകോപനം വഴിയാണ് ഈ പകർച്ചവ്യാധിയെ പിടിച്ചു നിർത്താൻ തായ്വാന് സാധിച്ചത്. വുഹാനുമായി വളരെ അടുത്ത ബന്ധങ്ങളുള്ള ഒരു നഗരമാണ് തായ്‌പേയ്. എന്നിട്ടുപോലും തായ്‌പേയിലേക്ക് വുഹാനിൽ നിന്ന് രോഗം പകരുന്നത് പരമാവധി നിയന്ത്രിച്ചു നിർത്താൻ അവർക്കായി. ക്വാറന്റൈനിൽ ഉള്ളവരുടെ മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്തുകൊണ്ട് അവർ കൃത്യമായി നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് തായ്വാനിലെ അധികാരികൾ ഉറപ്പുവരുത്തി. സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം, കേന്ദ്രീകൃതമായ ഒരു കമാൻഡ് സെന്റർ വഴിയുള്ള ഫലപ്രദമായ നിരീക്ഷണ നിയന്ത്രണ ഏകോപനങ്ങൾ, ആരോഗ്യരംഗത്തെ ഒരേയൊരു സർവീസ് പ്രൊവൈഡറുടെ സാന്നിധ്യം, വളരെ വേഗത്തിൽ തീരുമാനമെടുക്കുന്ന ഭരണയന്ത്രം എന്നിവയാണ് തായ്വാന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ചൈനയുടെ അയൽരാജ്യമായ ദക്ഷിണകൊറിയയാകട്ടെ, വ്യാപകമായ പരിശോധനയുറപ്പാക്കിയാണ് കൊറോണ വൈറസിനെ പിടിച്ചുകെട്ടിയത്. അഞ്ചാറുപേരിൽനിന്ന് അയ്യായിരത്തിലേറെപ്പേരിലേക്ക് വൈറസ് പടർന്നത് ഫെബ്രുവരി അവസാനമാണ്. എണ്ണായിരത്തിലേറെപ്പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടും 75 പേരേ അവിടെ മരിച്ചിട്ടുള്ളൂ. അതിനുകാരണം, പരിശോധനയിലൂടെ വൈറസ്ബാധ കണ്ടെത്തുന്നതിന് അവർ നൽകിയ പ്രാധാന്യമാണ്. ദിവസം 20,000 പേരിൽ കൊറോണ പരിശോധന നടത്താനുള്ള ശേഷി ഇന്ന് ദക്ഷിണകൊറിയയ്ക്കുണ്ട്. രാജ്യവ്യാപകമായി 633 കേന്ദ്രങ്ങളാണ് ഇതിനുള്ളത്. 118 ലബോറട്ടറികളുമുണ്ട്. 1200 വിദഗ്ധരാണ് ലബോറട്ടറികളിൽ പണിയെടുക്കുന്നത്. പരിശോധനയത്രയും സൗജന്യമാണ്. യുഎസിനുപോലും ഇത് കഴിഞ്ഞില്ല.

എന്നാൽ കമ്യൂണിസ്റ്റ് ഉത്തരകൊറിയയുടെ അവസ്ഥ നോക്കുക. ഒരു വിവരവും പുറുത്തുവരുന്നില്ല. ഇവിടുത്തെ ആരോഗ്യസംവിധാനം ഇപ്പോളും 80കളിലെ അതേ അവസ്ഥയിലാണ്. അമേരിക്കയുടെ ദീർഘകാല ഉപരോധംമൂലം ഇവിടെ വൈദ്യമേഖലയിൽ ആധുനിക എത്തിയിട്ടില്ല. അതുപോലെതന്നെ ബിയർകുപ്പികളിലും മറ്റുമാണ് ഡ്രിപ്പിടാൻപോലും നോർത്തുകൊറിയയിൽ ഉപയോഗിക്കുന്നത്. പലയിടത്തും ആശുപത്രികളിൽ മതിയായ ശുദ്ധജലംപോലുമില്ല. എന്നിട്ടും ഉത്തരകൊറിയിൽ എല്ലാം ഭദ്രം. ഇതാണ് ജനാധിപത്യരാജ്യങ്ങളും കമ്യൂണിസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാണ വ്യത്യാസം. നിയമങ്ങളെ കൃത്യമായി പിന്തുടരുന്ന സംസ്‌കാരം ജപ്പാനും, നിയമത്തോടുള്ള വിധേയത്വം സിംഗപ്പൂരിനും ബലമായി. അതായത് ചൈനയെപ്പോലെ ജനങ്ങളെ പിടിച്ചുകെട്ടിക്കൊണ്ടുള്ള ഒരു അടിച്ചേൽപ്പിക്കലിന്റെ പിൻബലമില്ലാതെയും കൊവിഡ് 19 -നെ ഫലപ്രദമായി നേരിടാം എന്നർത്ഥം. അപ്പോൾ പിന്നെ എന്തുകൊണ്ടാവും, ചൈന അത്തരത്തിലുള്ള പൊതുജനസൗഹൃദമായ മാർഗ്ഗങ്ങൾക്ക് പകരം ഏകാധിപത്യ പ്രവണതയുള്ള അടിച്ചേൽപ്പിക്കലുകൾക്ക് മുതിർന്നത്?

ആശുപത്രികൾ ദേശസാത്ക്കരിച്ച് മാതൃകയായി സ്‌പെയിൻ

കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ സാധാരണക്കാരന് ആശുപത്രി ചെലവ് താങ്ങാനാകുന്നില്ലെന്ന തിരിച്ചറിവ് സ്പാനിഷ് സർക്കാരിനെ നയിച്ചത് വിപ്ലവകരമായ തീരുമാനം എടുക്കാൻ. രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ദേശാസാൽക്കരിച്ചാണ് സ്പാനിഷ് സർക്കാർ കൊവിഡ് 19നെ നേരിടാൻ ജനങ്ങൾക്കൊപ്പം നിൽക്കുന്നത്. ചൈനയും ഇറ്റലിയും ഇറാനും കഴിഞ്ഞാൽ കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ചത് സ്പെയിനിലാണ്. വളരെയധികം ജനങ്ങൾക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാകുന്നില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സർക്കാർ മുഴുവൻ സ്വകാര്യ ആശുപത്രികളെയും സർക്കാർ നിയന്ത്രണത്തിലാക്കിയത്. വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ടെസ്റ്റുകളുടെ ചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാതാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് സ്പാനിഷ് സർക്കാർ ആശുപത്രികളെ ഏറ്റെടുത്തത്.പെഡ്രോ സാഞ്ചേസ് ഭരണകൂടം തിങ്കളാഴ്ചയാണ് ചികിത്സാ രംഗത്തുള്ള സ്വകാര്യ സ്ഥാപനങ്ങളെയെല്ലാം സർക്കാരിന്റെ കുടക്കീഴിലാക്കി നിർണായക പ്രഖ്യാപനം നടത്തിയത്. ആരോഗ്യമന്ത്രി സാൽവഡോർ ഇല്ല യാണ് സുപ്രധാന നടപടി പ്രഖ്യാപിച്ചതെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് 19 നെ നേരിടാൻ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനവും അദ്ദേഹം അഭ്യർത്ഥിച്ചു.

മെഡിക്കൽ ഉപകരണ വിൽപ്പന കമ്പനികൾ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ രാജ്യത്ത് തുടരുന്നു. സ്പെയിനിൽ ഒൻപതിനായിരത്തിലേറെ പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മുന്നൂറിലേറെ പേർ മരണത്തിന് കീഴടങ്ങി. അനുദിനം നിരവധി പേരിൽ രോഗബാധ സ്ഥിരീകരിക്കുകയാണ്.

ബ്രിട്ടനിലും ഇറ്റലിയും പിടിവിട്ടത് ജനാധിപത്യത്തിന്റെ കുഴപ്പമാണോ?

അതേസമയം ബ്രിട്ടിനിലും ഇറ്റലിയിലും കാര്യങ്ങൾ പിടിവിട്ടത് അതാത് ഭരണകൂടത്തിന്റെ കുഴപ്പാമാണ് അല്ലാതെ ജനാധിപത്യത്തിന്റെതല്ലെന്നാണ് യുവാൽ ഹരാരിയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ജനവും ഭരണകൂടവും ഒരുപോലെ അനാസ്ഥ കാട്ടിയതുമാണ് പ്രശനം ഈ രീതിയിൽ സങ്കീർണ്ണമാവാൻ കാരണം. കോവിഡിന്റെ രണ്ടാംഘട്ടത്തിൽപോലും ഈ നാട്ടിലൊക്കെ ജനം കറങ്ങിനടക്കുകയായിരുന്നു. അമേരിക്കയിലാവട്ടെ ട്രംപ് ഭരണകൂടത്തിന്റെ അനാസ്ഥാണ് പ്ര്ശ്നങ്ങൾ ഈ രീതയിൽ എത്തിച്ചത്. ഈ ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ട്രപിനും ഉത്തരവാദിത്വം ഉണ്ടെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം. പ്രമുഖ മാധ്യമങ്ങളായ വാഷിങ്ങ്ടൺ പോസ്റ്റും, ന്യൂയോർക്ക് ടൈസും ഇത വിമർശനം ഉന്നയിക്കുന്നുണ്ട്. റിക് ലെവിറ്റ്സ് അടക്കമുള്ള അമേരിക്കയിലെ സുപ്രസിദ്ധ മാധ്യമപ്രവർത്തകരിൽ പലരും രൂക്ഷവിമർശനമാണ് ട്രംപിനുനേരെ ഉയർത്തുന്നത്. ട്രംപിന്റെ ജനപ്രീതിയാവട്ടെ ഇതോടെ കുത്തനെ ഇടിയുകയുമാണ്. പ്രസിഡന്റ് തെരഞ്ഞെുടപ്പ് കാമ്പയിനിടെ ഇത് അദ്ദേഹത്തിന് കിട്ടുന്ന അപ്രതീക്ഷിത അടിയായി മാറി. ഇതോടെ ഇനി ഒരു ഊഴം കൂടി ട്രംപിന് കിട്ടുമോ എന്നതും സംശയാസ്പദമാണ്.

ആദ്യഘട്ടത്തിൽ കോവിഡിനെ തീർത്തും നിസ്സാരവത്ക്കരിച്ചാണ് പ്രസിഡന്റ് ട്രംപ് കണ്ടതെന്നും അതിനുകൊടുത്ത വിലയാണ് ഇപ്പോൾ അമേരിക്ക അനുഭവിക്കുന്നതെന്നും വ്യാപക വിമർശനം ഉണ്ട്്. 'കഴിഞ്ഞ വർഷം സാധാരണ പകർച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്. അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല. ജീവിതവും സാമ്പത്തികരംഗവും മുന്നോട്ട് പോയി. ഇപ്പോൾ 546 പേർക്കാണ് ( അമേരിക്കയിൽ) കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 22 മരണവും. അതിനെ പറ്റി ചിന്തിക്കൂ,' ട്രംപ് ട്വീറ്റ് ചെയ്തതാണ്. ഈ നിസ്സാരവത്ക്കരണവും അശാസ്ത്രീയതക്കും അനാസ്ഥക്കും കൊടുക്കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തേ ആരോഗ്യ അടിയന്തരാവസ്ഥ എന്നാണ് പൊതുവെയുള്ള വിമർശനം.

കൊറോണ ഭീതിക്കിടെ അമേരിക്കക്കാർ വൻ തോതിൽ തോക്ക് വാങ്ങുന്ന തിരക്കിലാണെന്നാണ് റോയിട്ടേഴസ് അടക്കമുള്ള ലോക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.കാലിഫോർണിയയിലായിരുന്നു ഈ കാഴ്ച കൂടുതൽ. സത്യത്തിൽ ഇത് രാഷ്ട്രീയ നിരീക്ഷകരെയും വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്. കടുത്ത ഭക്ഷ്യക്ഷാമവും അരാജകത്വവുമാണ് ഇനിയുള്ള ദിവസങ്ങളിൽ അമേരിക്കക്കാർ പ്രതീക്ഷിക്കുന്നത് എന്നതിന്റെ വ്യക്താമായ സൂചനയായാണ് പലരും ഈ തോക്ക് വാങ്ങിക്കൂട്ടലിനെ കാണുന്നത്. ഇന്ത്യയിൽ നിന്നൊക്കെ വിഭിന്നമായി പരസ്യമായി തോക്ക് കടയിൽ നിന്നൊക്കെ വാങ്ങാൻ കിട്ടുന്ന അവസ്ഥയാണ് അമേരിക്കയിൽ ഉള്ളത്. പ്രശസ്ത യുഎസ് മാധ്യമപ്രവർത്തകൻ മീൽ ഗ്രേമാൻ ഇങ്ങനെ പറയുന്നു. 'തങ്ങളുടെ ഭരണാധികാരികളിൽ അവർക്ക് വേണ്ടത്ര വിശ്വാസമില്ല. ട്രംപിനെക്കൊണ്ടോ അദ്ദേഹത്തിന്റെ ഭരണകൂടത്തെക്കൊണ്ടോ ഒന്നും ഈ മഹാമാരിയെ പിടിച്ചു നിർത്താനാവില്ല എന്നവർ കരുതുന്നു.അവശ്യസാധനങ്ങൾ ആളുകൾ വൻതോതിൽ തങ്ങളുടെ വീടുകളിൽ സ്റ്റോക്ക് ചെയ്തു കഴിഞ്ഞാൽ അത് താമസിയാതെ വിപണിയിൽ അവയുടെ ലഭ്യത കുറയ്ക്കും. ഒടുവിൽ ആകെ ക്രമസമാധാന നില തകരുകയും, കഴിക്കാനുള്ള ഭക്ഷണം പോലും കിട്ടാതെ ഒടുവിൽ നഗരത്തിൽ കലാപങ്ങൾ വരെ ഉണ്ടാകുമെന്നും അവർ കരുതുന്നു. അങ്ങനെ വരുമ്പോൾ പിന്നെ ആളുകൾ വിശപ്പടക്കാൻ വേണ്ടി പരസ്പരം വീടുകേറി കൊള്ളയടിക്കാൻ വരെ തയ്യാറാകും. ആ സാഹചര്യത്തിൽ സ്വയരക്ഷയ്ക്കുവേണ്ടിയാണ് ആളുകൾ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്.' -അദ്ദേഹം ചൂണ്ടിക്കാട്ടി .

അതായത് ലോകത്ത് മുമ്പ് ഇത്തരം കെടുതികൾ ഉണ്ടായപ്പോഴെന്നപോലെ മുന്നിൽനിന്ന് നയിക്കാൻ ഒരു രാഷ്ട്രീയ നേതൃത്വം ഇല്ല. ട്രംപിന് അമേരിക്കയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻപോലും കഴിയുന്നില്ല. രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഇല്ലെങ്കിൽ കോവിഡിനെ തുരത്തുക അസാധ്യമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP