Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രാമപ്രദേശങ്ങളിലും മറ്റും ജനങ്ങൾ കൂട്ടം കൂടുന്നു; കോവിഡ്-19 സമൂഹവ്യാപനം ഉണ്ടായാൽ ഗുരുതരഭവിഷ്യത്ത്; എറണാകുളം ജില്ലയിൽ നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി; ജില്ലയിൽ രോഗബാധിതരായ എല്ലാവരുടെയും നില തൃപ്തികരമെന്നും മന്ത്രി വി എസ്.സുനിൽ കുമാർ

ഗ്രാമപ്രദേശങ്ങളിലും മറ്റും ജനങ്ങൾ കൂട്ടം കൂടുന്നു; കോവിഡ്-19 സമൂഹവ്യാപനം ഉണ്ടായാൽ ഗുരുതരഭവിഷ്യത്ത്; എറണാകുളം ജില്ലയിൽ നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി; ജില്ലയിൽ രോഗബാധിതരായ എല്ലാവരുടെയും നില തൃപ്തികരമെന്നും മന്ത്രി വി എസ്.സുനിൽ കുമാർ

ആർ പീയൂഷ്

കൊച്ചി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാൽ വൻ ഭവിഷ്യത്ത് സംഭവിക്കുമെന്നും ഇത് തടയുന്നതിനായി വീടിനകത്തും പുറത്തും ജനങ്ങൾ ഒരുപോലെ ജാഗ്രത പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗ്രാമപ്രദേശങ്ങളിലും മറ്റും ജനങ്ങൾ കൂട്ടംകൂടുന്നതായ വാർത്തകൾ ശ്രദ്ധയിൽപെട്ടതായി പറഞ്ഞ മന്ത്രി ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ ജനങ്ങൾ പൂർണ്ണമായും അനുസരിക്കണം. ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം 16 ആണ്. ഇതിൽ ഏഴ് പേർ വിദേശികളും അഞ്ച് പേർ കണ്ണൂർ സ്വദേശികളും എറണാകുളം സ്വദേശികൾ മൂന്ന് പേരും ഒരാൾ മലപ്പുറം സ്വദേശിയുമാണ്. രോഗബാധിതരായ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എറണാകുളം മെഡിക്കൽ കോളേജ് കോവിഡ് 19 രോഗ പ്രതിരോധത്തിനായി പൂർണ്ണമായും ഏറ്റെടുത്തു.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നുണ്ട്. ഇവയുടെ ലഭ്യതയിൽ ഒരുതരത്തിലും കുറവ് സംഭവിക്കുകയില്ല. ആളുകൾ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങികൂട്ടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമായാണ് പുരോഗമിക്കുന്നതെന്ന് പറഞ്ഞ മന്ത്രി ഹോട്ടികോർപ്പിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ജനങ്ങൾക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പറഞ്ഞു. ഓൺലൈൻ വിതരണ കമ്പനികളുമായി ഇതിനായുള്ള ശ്രമങ്ങൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതൽ എല്ലാ ദിവസവും വൈകിട്ട് ജില്ല കളക്ടറുടെ ഫെയ്‌സ് ബുക്ക് പേജിൽ കോവിഡ് 19 രോഗബാധയെ സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകുന്ന സംവിധാനം ഒരുക്കും. ഇന്ന് വൈകീട്ട് 4.30ന് ഡോക്ടർമാർ വിവിധ സംശയങ്ങൾക്ക് മറുപടി നൽകും. അതാത് ദിവസത്തെ സമയം മുൻകൂട്ടി അറിയിക്കും. ജില്ലയിൽ പൂർണ്ണമായും ഭാഗികമായും പ്രവർത്തനം അവസാനിപ്പിച്ച ആശുപത്രികളിലെ സംവിധാനങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തും. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ ടോൾ പ്ലാസകളുടെയും പ്രവർത്തനം നിർത്തിവെക്കാൻ ജി്ല്ലാകളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

ജില്ലയിൽ 4201 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 29 പേർ ആശുപത്രികൾ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യവിവരങ്ങൾ ആരോഗ്യവകുപ്പ് റിയൽ ടൈം ട്രാക്കിങ് സംവിധാനത്തിലൂടെ വിലയിരുത്തുന്നുണ്ട്. ഇവർക്കാവശ്യമായ മരുന്നുകളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ആദ്യമായി നടപ്പിലാക്കിയ ഈ സംവിധാനം മറ്റ് ജില്ലകൾക്കും മാതൃകയാക്കാവുന്ന ഒന്നാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ആശുപത്രികളിലും സ്വാകാര്യ ആശുപത്രികളിലുമായി അടിയന്തര സാഹചര്യം നേരിടുന്നതിനായി 4482 മുറികളിലും 270 വാർഡുകളിലുമായി 8734 കിടക്കകൾ ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. 1337 ഐ.സി.യു കിടക്കകളും 390 വെന്റിലേറ്ററുകളും 400 ആബുലൻസുകളും ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 67 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത് ഇവയെല്ലാം തന്നെ നെഗറ്റീവാണ്.

പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്ക് കൂടുതൽ വിലയീടാക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. നിയമം ലംഘിച്ച് കൂട്ടംകൂടുന്നതിനെതിരെയും വിലവർദ്ധനവിനെതിരെയും ജില്ലയിൽ നിലവിൽ കേസുകൾ ഒന്നും എടുത്തിട്ടില്ല. ക്വാറന്റൈൻ നിർദ്ദേശം കണക്കാക്കാതെ പുറത്തിറങ്ങിയ എട്ട് പേർക്കെതിരെ ജില്ലയിൽ കേസുകൾ എടുത്തിട്ടുണ്ട്. പൊതുവിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ് പോലുള്ള വിവിധ വകുപ്പുകൾ പൂർണ്ണതോതിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ അവശ്യവസ്തുക്കളുടെ വിതരണം അനുവദിക്കുന്നുണ്ട്. തിരക്കില്ലാതെ ജനങ്ങൾക്ക് തങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കായി ജനങ്ങൾക്ക് ഓട്ടോ ടാക്‌സി സേവനങ്ങൾ ഉപയോഗപ്പെടുത്താം. കളക്റ്റ്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിങ്, അസി. കളക്ടർ എം. എസ് മാധവിക്കുട്ടി എന്നിവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP