Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ പേര് സക്കീർ ഹുസൈൻ..സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ' എന്ന് വിരട്ടിയപ്പോൾ പൊലീസുകാരൻ പേടിക്കാത്തത് ചമ്മലായി; ലോക് ഡൗണിനിടെയുള്ള വിരട്ടൽ വീഡിയോ വൈറലായപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പിൽ വിശദീകരണ ഓഡിയോ സന്ദേശവുമായി സക്കീർ ഭായ്; ഭാര്യയെ ഓഫീസിൽ നിന്ന് വിളിക്കാനാണ് പുറത്തിറങ്ങിയതെന്നും തന്നെ അപമാനിച്ചെന്നും ന്യായം; നല്ല പിള്ള ചമയാനുള്ള ഓഡിയോ എന്ന് നാട്ടുകാർ

'എന്റെ പേര് സക്കീർ ഹുസൈൻ..സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ' എന്ന് വിരട്ടിയപ്പോൾ പൊലീസുകാരൻ പേടിക്കാത്തത് ചമ്മലായി; ലോക് ഡൗണിനിടെയുള്ള വിരട്ടൽ വീഡിയോ വൈറലായപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പിൽ വിശദീകരണ ഓഡിയോ സന്ദേശവുമായി സക്കീർ ഭായ്; ഭാര്യയെ ഓഫീസിൽ നിന്ന് വിളിക്കാനാണ് പുറത്തിറങ്ങിയതെന്നും തന്നെ അപമാനിച്ചെന്നും ന്യായം; നല്ല പിള്ള ചമയാനുള്ള ഓഡിയോ എന്ന് നാട്ടുകാർ

ആർ പീയൂഷ്

കൊച്ചി: ലോക്ക് ഡൗൺ ദിനത്തിൽ നിരത്തിൽ വാഹനവുമായിറങ്ങിയ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസ്സൈൻ പൊലീസുകാരോട് അപ മര്യാദയായി പെരുമാറുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ അതിന് വിശദീകരണവുമായി വന്നിരിക്കുകയാണ് സക്കീർ. കളമശ്ശേരിയിലെ സിപിഎം വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശത്തിലൂടെയാണ് വിശദീകരണം നൽകിയിരിക്കുന്നത്. പ്രിയമുള്ള സുഹൃത്തുക്കളെ ഞാൻ സക്കീർ ഹുസൈൻ എന്ന് പരിചയപ്പെടുത്തിയാണ് സന്ദേശം തുടങ്ങുന്നത്.

'എന്റെ പേരിൽ പൊലീസുമായി സംസാരിക്കുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്റെ ഭാര്യ ആലുവാ കെ.എസ്.എഫ്.ഇ യിലെ അസി.മാനേജരാണ്. അതിനാൽ താക്കോൽ കൈവശം വച്ചിരിക്കുന്നത് ഭാര്യയാണ്. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കെ.എസ്.എഫ്.ഇയെ അതിൽ നിന്നും ഒഴിവാക്കിയിരുന്നു. അതിനാൽ ഭാര്യക്ക് ഓഫീസിൽ പോകേണ്ടതായുണ്ടായിരുന്നു. വാഹനം ഇല്ലാത്തതിനാൽ രാവിലെ ആലുവയിൽ ഞാൻ കൊണ്ടു ചെന്നാക്കി. പിന്നീട് രണ്ട് മണിയോടെ ഭാര്യയെ വിളിക്കാനായി വീണ്ടും പോകുമ്പോഴാണ് മുട്ടത്തിന് സമീപം വച്ച് പൊലീസ് തടഞ്ഞത്. ഞാൻ ആദ്യം കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു. ഭാര്യയെ വിളിച്ചു കൊണ്ടു വരാൻ പോകുകയാണ് എന്നും വേറൊന്നിനുമല്ല പോയതെന്നും. അപ്പോൾ പൊലീസുകാരൻ ഭാര്യയോട് ഇവിടേക്ക് വരാൻ പറയാൻ ആവിശ്യപ്പെട്ടു.

ഭാര്യക്ക് വരാൻ വേറെ വാഹനമില്ലാത്തതിനാലാണ് ഞാൻ വിളിക്കാൻ പോകുന്നത് എന്ന് ഞാൻ മറുപടി നൽകി. എന്നാൽ പൊലീസുകാരൻ വീണ്ടും വീണ്ടും എന്നോട് ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ രാവിലെ ഡി.വൈ.എസ്‌പി വേണുഗോപാലൻ സാറിനോട് അനുവാദം ചോദിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പുറത്തിറങ്ങിയത് എന്ന് വീണ്ടും പൊലീസുകാരനോട് പറഞ്ഞു. ഭാര്യയെ വിളിച്ചു കൊണ്ട് വരാൻ പോയില്ലെങ്കിൽ അവർക്ക് വരാൻ കഴിയില്ല എന്നും പറഞ്ഞിട്ടും പൊലീസുകാരൻ കടത്തിവിടാൻ അനുവദിച്ചില്ല. ഇതോടെയാണ് സിപിഎം ഏരിയാ സെക്രട്ടറിയാണ് എന്ന് പറയേണ്ടി വന്നത് എന്നാണ് സക്കീർ ഹുസൈൻ പറയുന്നത്.' ഒരു പൊലീസുകാരൻ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ ജന്മഭൂമിയുടെ ഒരു ലേഖകന് നൽകുകയും അയാൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു എന്നും സക്കീർ പറയുന്നു. ധിക്കാരപരമായി പെരുമാറുകയും അനാവശ്യമായി ഇറങ്ങിനടക്കുകയും ചെയ്യുന്ന ഒരാളായി എന്നെ ചിത്രീകരിച്ച് അപമാനിക്കുകയായിരുന്നു. അതിനാൽ ഭാര്യയെ വിളിച്ചു കൊണ്ട് വരാൻ പോയപ്പോൾ ഉണ്ടായ സംഭവമാണെന്നും ഇത് എല്ലാവരും മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു എന്നും പറഞ്ഞാണ് സംഭാഷണം അവസാനിക്കുന്നത്.

എന്നാൽ പൊലീസ് ഈ വിശദീകരണം നിഷേധിച്ചിട്ടുണ്ട്. തടഞ്ഞപ്പോൾ സക്കീർ ധിക്കാരപരമായി സംസാരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ലോക്ക് ഡൗണിന്റെ ഭാഗമായി കൊച്ചിയിൽ വാഹനം നിർത്തി ബോധവത്കരണം നടത്തി വരവേ കൊച്ചി പൊലീസ് കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ കണ്ടുമുട്ടി. കൊച്ചിയിലെ ഭരണകക്ഷി നേതാവായ തന്നെ പൊലീസുകാർ വാഹനം നിർത്തി ചോദ്യം ചെയ്തത് സക്കീർ ഭായിക്ക് പിടിച്ചില്ല. ആ ഈർഷ്യ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തികഞ്ഞ ധാർഷ്ട്യത്തോടെ. എന്നാൽ, കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച പൊലീസുകാരനും വിട്ടുകൊടുത്തില്ല.

സംഭാഷണം ഇങ്ങനെ:

പൊലീസുകാരൻ: എന്റെ പേര് പ്രകാശ് ന്നാണ്.

എന്റെ പേര് സക്കീർ ഹുസൈൻ, സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി. മനസ്സിലായോ. കാര്യം പറയുന്നതും മനസ്സിലാക്കാതെ വർത്തമാനം പറയരുത്.

മനസ്സിലാക്കാതെയല്ല..സാറ് പറഞ്ഞ കാര്യം മനസ്സിലാക്കി. അതുകൊണ്ട് സാറിന് ബോധവത്കരണം.

ഞാൻ രാവിലെ മുതൽ വീട്ടിലിരിക്കുകയാ..

സാറിന്റെ ബോധവത്കരണം നടത്തി അത്രേയുള്ളു.

നിങ്ങൾ ഇങ്ങനെയല്ല ബോധവത്കരണം നടത്തേണ്ടത്.

പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ?

ഇതോടെ സക്കീർ ഹുസൈൻ വാഹനം ഓടിച്ച് പോകുന്നു.

ഈ സംഭാഷണങ്ങളൊന്നും സക്കീർ ഹുസ്സൈൻ വിശദീകരണത്തിൽ പറയുന്ന ഒന്നും തന്നെ ഇല്ല. അതിനാൽ ഇത് നല്ല പിള്ള ചമയാൻ വേണ്ടി പ്രചരിപ്പിച്ച ഓഡിയോ സന്ദേശമാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഇതിന് മുൻപ് വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയായിരുന്നു സക്കീർ ഹുസൈൻ. കേസ് രജിസ്റ്റർ ചെയ്തിട്ടും 20 ദിവസത്തോളം പാർട്ടിതണലിൽ ഒളിവിലായിരുന്നു ഇയാൾ. മാത്രമല്ല, സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് എത്തിയതും വിവാദമുണ്ടാക്കി.

ഇതിനിടെ, കീഴടങ്ങിയ പ്രതി ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണു സക്കീർ പ്രതിയായത്. ഈ സമയം ഇയാളെ സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിട്ടും സർക്കാർ പദവിയായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നില്ല. ഇതും വിവാദമായിരുന്നു. പാർട്ടി അന്വേഷണത്തിനായി നിയോഗിച്ച എളമരം കരീം, സക്കീർ തെറ്റു ചെയ്തില്ലെന്ന് റിപ്പോർട്ട് നൽകിയതോടെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കു സക്കീർ മടങ്ങിയെത്തിയത്.

കൂടാതെ കളമശേരി എസ്‌ഐയെ സക്കീർ ഹുസൈൻ ഫോാണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനോട് എസ്‌ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഭീഷണി. എസ്‌ഐ.അമൃത് രംഗനെയാണ് സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എസ്‌ഐ.മറുപടി നൽകി. കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്‌ഐ മറുപടി പറഞ്ഞു.എസ്എഫ്ഐ നേതാവിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്‌ഐ പറഞ്ഞിട്ടും സക്കീർ ഹുസൈൻ വഴങ്ങാൻ തയ്യാറായിരുന്നില്ല. ഇതും വലിയ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP