Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൻകിട ഇൻഷൂറൻസ് കമ്പനികളുടെ ലാഭക്കൊതിമൂലം കോവിഡ് പരിശോധന വൈകി; ഒബാമ കെയർ നിർത്തലാക്കിയതോടെ പാവപ്പെട്ടവർക്ക് ചികിൽസാ ചെലവുകൾ താങ്ങാനാവാതായി; ജനം മരിച്ചു വീഴുമ്പോൾ ന്യൂയോർക്കിൽ പോലും ആവശ്യത്തിന് വെന്റിലേറ്ററുകളും ബെഡും മാസ്‌ക്കും ഗ്ലൗസുമില്ല; എന്നിട്ടും കുലുങ്ങാതെ വിപണി തുറക്കാൻ ഒരുങ്ങി ട്രംപ്; ദ ഗ്രേറ്റ് അമേരിക്കൻ ഡിസാസ്റ്ററെന്ന് പാശ്ചാത്യമാധ്യമങ്ങൾ; കോവിഡിൽ അമേരിക്ക തകർന്നടിയുന്നത് അന്തംവിട്ട സ്വകാര്യവത്ക്കരണത്തിന്റെ പാർശ്വഫലമോ?

വൻകിട ഇൻഷൂറൻസ് കമ്പനികളുടെ ലാഭക്കൊതിമൂലം കോവിഡ് പരിശോധന വൈകി; ഒബാമ കെയർ നിർത്തലാക്കിയതോടെ പാവപ്പെട്ടവർക്ക് ചികിൽസാ ചെലവുകൾ താങ്ങാനാവാതായി; ജനം മരിച്ചു വീഴുമ്പോൾ ന്യൂയോർക്കിൽ പോലും ആവശ്യത്തിന് വെന്റിലേറ്ററുകളും ബെഡും മാസ്‌ക്കും ഗ്ലൗസുമില്ല; എന്നിട്ടും കുലുങ്ങാതെ വിപണി തുറക്കാൻ ഒരുങ്ങി ട്രംപ്; ദ ഗ്രേറ്റ് അമേരിക്കൻ ഡിസാസ്റ്ററെന്ന് പാശ്ചാത്യമാധ്യമങ്ങൾ; കോവിഡിൽ അമേരിക്ക തകർന്നടിയുന്നത് അന്തംവിട്ട സ്വകാര്യവത്ക്കരണത്തിന്റെ പാർശ്വഫലമോ?

എം മാധവദാസ്

ന്യൂയോർക്ക്: 'അമേരിക്കയെ ഒരു ദുർഭൂതം പിടികൂടിയിരിക്കയാണ്, കൊറോണയെന്ന ദുർഭൂതം...'- കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യവാചകങ്ങൾ അനുകരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെയാണ്.' യുഎസിൽ എത്രപേർ മരിക്കുമെന്നും സാമ്പത്തിക മേഖല എങ്ങനെ തകരുമെന്നും ആർക്കും ഒരുപിടിയുമില്ല. അത്രമേൽ ഈ ഈ രാജ്യത്ത് 
കൊറോണ ആധിപത്യം സ്ഥാപിച്ചുകഴിച്ചൂ. വ്യാഴാഴ്ച ഏറ്റവുമധികം പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ചൈനയേയും ഇറ്റലിയേയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഒന്നാമതാത് ഞെട്ടലോടെയാണ് ലോകം കേട്ടത്. 16,000 ത്തിലധികം പേർക്കാണ് ഒറ്റദിവസം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. നിലവിലെ കണക്കനുസരിച്ച് 85,594 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയാകട്ടെ ഈ മഹാമാരിയെ നേരിടാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കയാണ്. ന്യയോർക്ക് നഗരത്തിൽപോലും ആശുപത്രികളിൽ രോഗികളെ ഉൾക്കൊള്ളിക്കാൻ തക്ക വെന്റിലേറ്ററുകളും ബെഡുമില്ല. മാസ്‌കും ഗ്ലൗസുംപോലും ലഭ്യമല്ല. 'ഇത് അമേരിക്കയാണോ അതോ ഒരു മൂന്നാലോക രാജ്യമാണോ'- ന്യൂയോർക്കിലെ ഒരു ആശുപത്രി സന്ദർശിച്ച ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ ഡാനി റോജേഴ്‌സണിന്റെ പ്രതികരണം ഇങ്ങനെയായിരിന്നു. ഡോകർടമാരും ഇത് സ്ഥിരീകരിക്കുന്നു. 'വെന്റിലേറ്ററുകളില്ല, കിടത്താൻ ബെഡുകളുമില്ല. ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല. മൂന്നാം ലോക രാജ്യത്ത് സംഭവിക്കുന്നതുപോലെയാണിത്' നിരാശയോടെ ഇക്കാര്യങ്ങൾ പറയുന്നത് കോവിഡ്19 ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണ്.

അതിനിടെ നാല് മാസത്തിനുള്ളിൽ 80,000 പേർ മരിക്കാൻ സാധ്യതയുണ്ടെന്ന ഗവേഷണ ഫലത്തെ ആശങ്കയോടെയാണ് അമേരിക്കൻ ജനത കാണുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാങിഷ്ടണിലെ സ്‌കൂൾ ഓഫ് മെഡിസിന് കീഴിലുള്ള ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവലൂഷൻ എന്ന ഗവേഷണ സംഘടനയാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. കാര്യങ്ങൾ കൈവിട്ടു പോയാൽ ഏപ്രിലോടെ ഓരോ ദിവസവും 2300 പേർ വീതം മരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ലാകത്തിലെ ഏറ്റവും സമ്പന്നമായ രാഷട്രത്തിന് ഇതെന്താണ് സംഭവിക്കുന്നത്. 'ദ ഗ്രേറ്റ് അമേരിക്കൻ ഡിസാസ്റ്റർ' എന്നാണ് ഗാർഡിയൻ പത്രം ഇതേക്കുറിച്ച് വിശേഷിപ്പിച്ചത്. എങ്ങനെയാണ് അമേരിക്ക ഈ നിലയിൽ എത്തിയത് എന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾ പരോഗമിക്കയാണ്.

പകർച്ചവ്യാധി പ്രതിരോധത്തിൽ വൻ  വീഴ്‌ച്ച

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഏതാണ്ടൊരു പ്രവചനഭാവത്തിൽ പറയുന്നൊരു വീഡിയോ ഇപ്പോൾ വൈറൽ ആയിട്ടുണ്ട്. വരുംകാല ലോകദുരിതങ്ങൾ അണ്വായുധങ്ങൾ മൂലമായിരിക്കില്ല മറിച്ച് നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത രോഗാണുക്കളെക്കൊണ്ടാവുമെന്ന് അദ്ദേഹം പറയുന്നു. മനുഷ്യശരീരത്തിൽ പ്രവേശിച്ചതിനപ്പുറം പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന രോഗാണുവിന്റെ വളർച്ചാഘട്ടത്തിൽത്തന്നെ (incubation period) മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന് പിടിക്കാൻ ശേഷിയുള്ള ഒരു വൈറസ്സുണ്ടായാൽ അതിന്റെ വ്യാപനം തടയാനുള്ള ആയുധങ്ങൾ ഇന്ന് മനുഷ്യരാശിയുടെ കയ്യിലില്ല എന്നതായിരുന്നു പ്രഭാഷണത്തിന്റെ രത്നച്ചുരുക്കം. 2015-ൽ മേൽപ്പറഞ്ഞ പ്രഭാഷണം നടത്തുന്ന സമയത്ത് ഒരു പക്ഷെ അദ്ദേഹം പോലും വിചാരിച്ചിരിക്കില്ല വെറും അഞ്ചു വർഷങ്ങൾക്കകം തന്റെ വാക്കുകൾ അന്വർഥമായിത്തിരുമെന്ന്. പരീക്ഷണ നിരീക്ഷണങ്ങൾക്കും പകർച്ചവ്യാധികൾ തടയുന്നതിനുമായി ലോകരാജ്യങ്ങൾ നീക്കിവച്ചിരിക്കുന്ന തുക, ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ചെലവാക്കുന്ന പണത്തിന്റെ നൂറിലൊരംശം പോലുമില്ല എന്ന വസ്തുതയും അദ്ദേഹം കണക്കുകൾ നിരത്തിപ്പറയുന്നുണ്ട്.

ഇതുതന്നെയാണ് അമേരിക്കക്കും സംഭവിച്ചത്. മിസൈലുകളും യുദ്ധവിമാനങ്ങളും ബഹിരാകാശദൗത്യക്കളും അത്യാധുനിക ഡ്രോൺവിമാനങ്ങൾക്കുമൊക്കെ ചെലവിടുന്നതിന്റെ നൂറിലൊരു അംശ തുകപോലും അവർ പകർച്ചവ്യാധി പ്രതിരോധത്തിന് നീക്കിവെച്ചില്ല. അതല്ലെങ്കിൽ ഇത്തരം രോഗങ്ങൾ ഒന്നും തങ്ങളെ ബാധിക്കില്ലെന്ന് അവർ കരുതി. മയോ ക്ലിനിക്കും ഹോപ്കിസൻസ് യൂണിവേഴ്സിറ്റിയുമായുമായി മികച്ച ഉന്നത ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയിൽ ധാരാളം ഉണ്ട്. കേരളത്തിൽനിന്ന് കമ്യുണിസ്റ്് നേതാക്കൾക്കുവരെ അസുഖം വന്നാൽ ചൈനയിലോ ക്യൂബയിലോ അല്ല യുഎസിലേക്കാണ് പോകാറുള്ളതെന്ന് നമുക്ക് ഏവർക്കും അറിയാം. പക്ഷേ ഒരു മഹാമാരിയെ നേരിടാൻ തക്ക ഐസിയുകളും വെന്റിലേറ്റർ സംവിധാവുമൊക്കെയുള്ള, കൂടുതൽപേരെ ഉൾക്കൊള്ളാൻ കഴിയുന്ന ആശുപത്രികൾ ഇവിടെ ഉണ്ടായില്ല. അതിന്റെ ആവശ്യവും ഇതുവരെ ഉണ്ടായിരുന്നില്ല.

സാധാരണഗതിയിൽ പകർച്ചവ്യാധികളും മഹാമാരികളുമൊക്കെ മൂന്നാം ലോകരാജ്യങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങൾ മാത്രമാണെന്ന് വെള്ളക്കാരുടെ പൊതുധാരണക്ക് കൂടിയാണ് കോവിഡ് 19 വെല്ലുവിളി ഉയർത്തിയിക്കുന്നത്. തുടക്കത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുൾപ്പെടെയുള്ള സർക്കാരിലെ ഉന്നതർ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന പിന്തിരിപ്പൻ ചിന്താഗതിയിലായിരുന്നു. അമേരിക്കയിലെ ആരോഗ്യരംഗം പൊതുവെ ഉയർന്നനിലവാരം പുലർത്തുന്നതാണ് എന്നൊരു പൊതുചിന്തയുണ്ട് ലോകമെമ്പാടും. ഒരു പരിധിവരെ അത് ശരിയാണ് താനും. നൂതനകളായ ശസ്ത്രക്രിയകൾ നടത്താൻ പ്രാവീണ്യമുള്ള ഡോക്ടർമാർ, അതിന് തക്ക സൗകര്യങ്ങളുള്ള ആശുപത്രികൾ, കൃത്യമായ കാലേകൂട്ടിയുള്ള രോഗനിർണ്ണയങ്ങൾ, കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയിലും അനുബന്ധപഠനങ്ങളിലും ലോകത്തിനുതന്നെ മാതൃകയാവുന്ന നിരവധി സ്ഥാപനങ്ങൾ, ഒക്കെയുണ്ട്. എന്നാൽ മുൻകൂട്ടി ഉറപ്പിച്ച് ക്രമപ്പെടുത്തിവച്ചിരിക്കുന്ന ഒരു നിശ്ചിത എണ്ണത്തിനു മാത്രമേ മേൽപ്പറഞ്ഞ ഈ സേവനങ്ങൾ കൊടുക്കാൻ ഈ സിസ്റ്റത്തിന് ത്രാണിയുള്ളു. അതായത് ആയിരങ്ങൾ രോഗലക്ഷണങ്ങളുമായെത്തുന്ന ഈ കൊറോണക്കാലത്ത് ഇത്രമാത്രം രോഗികളുടെ എണ്ണം കണ്ട് പകച്ചുനില്കുകയാണ് നാളിതുവരെ കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കയിലെ ഫൈവ് സ്റ്റാർ ആശുപത്രികളും ഇതര സ്ഥാപനങ്ങളും. സെന്റർ ഫോർ ഡിസിസ് കൺട്രോൾ (CDC) എന്ന അമേരിക്കൻ ആരോഗ്യരംഗത്തിന്റെ നെടുംതൂണായ സർക്കാർ ഏജൻസിക്ക് ആദ്യ ആഴ്ചയിൽ ഏതാണ്ട് രണ്ടായിരം കോവിഡ്-19 ടെസ്റ്റുകൾ മാത്രമേ നടത്താനായുള്ളു എന്നത് അപഹാസ്യമായ വസ്തുതയാണ്. ഇതേ കാലയളവിൽ തെക്കൻ കൊറിയ 2 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ നിയന്ത്രിത പ്രൈമറി ഹെൽത്ത് സെന്ററുകൾ സംവിധാനം അമേരിക്കയിൽ ഇല്ലാത്തവും ഈ ഘട്ടത്തിൽ വലിയ തിരിച്ചടിയായി. ഇന്ത്യയെയും ക്യൂബയെയും പോലുള്ള രാജ്യങ്ങളുടെ കരുത്തും അവിടെയാണ്. കേരളത്തിലൊക്കെ കുടുംബശ്രീ-ആശാ വർക്കർമാരുടെയാക്കെ ഒരു ശൃഖല അടിസ്ഥാന മേഖലയിൽ പ്രവർത്തിക്കാനുണ്ട്. ഒരു മഹാമാരി വരുമ്പോൾ ഏറ്റവും ഗ്രാസ്റൂട്ടിൽവരെ നിർദ്ദേശങ്ങൾ എത്തിക്കാൻ ഇതൊക്കെ ഗുണം ചെയ്യാറുണ്ട്. മാത്രമല്ല അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒരു ഡോക്ടർ പരമാവധി 15 രോഗികളെ മാത്രമാണ് പരിശോധിക്കുക. ഇന്ത്യയിലെയൊക്കെപോലെ നൂറും നുറ്റമ്പതും രോഗികളെ ഒരുദിവസം നോക്കുന്ന ശീലം അവർക്കില്ല. അതുകൊണ്ടുതന്നെ രോഗികൾ ഇരച്ചുകയറുമ്പോൾ അവർ അമ്പരന്നുപോവുകയായിരുന്നു.

ഇൻഷുറൻസ് ഭീമന്മാർ ഉണ്ടാക്കിയ കെണി

അമേരിക്കയിൽ രണ്ടുതരം രോഗികളുണ്ട്, ഇൻഷുറൻസ് ഉള്ള രോഗികളും, ഇൻഷുറൻസ് ഇല്ലാത്ത രോഗികളും. എല്ലാം ഇൻഷൂറൻസ് അടിസ്ഥാനമാക്കിയ അമേരിക്കൻ ആരോഗ്യമേഖലയുടെ പൂർണ്ണ തകർച്ചയാണ് ഇതെന്നാണ് എഴുത്തുകാരനും ശാസ്ത്രകാരനുമായ യുവാൽ നോഹ ഹരാരി അഭിപ്രായപ്പെടുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള മുപ്പത് ദശലക്ഷം അമേരിക്കക്കാർക്ക് പ്രാഥമിക ചികിത്സപോലും നിഷേധിക്കപ്പെടുന്നു എന്നതാണ് അമേരിക്കൻ മാതൃകയുടെ ദൂഷ്യ വശം. പ്രതീശീർഷ ആരോഗ്യ ചെലവ് അമേരിക്കയിൽ കുതിച്ചുയരുകയുമാണ്. ആരോഗ്യ നിലവാരത്തിൽ അമേരിക്കയേക്കാൾ മുൻ പന്തിയിലുള്ള ബ്രിട്ടനിൽ പ്രതിശീർഷ ആരോഗ്യ ചെലവ് 3200 ഡോളറായിരിക്കെ അമേരിക്കയിലത് 8000 ഡോളറായി വളരെ ഉയർന്ന് നിൽക്കുന്നു. ഒബാമ കെയർ എന്ന് വിളിക്കുന്ന ആരോഗ്യ പദ്ധതി നടപ്പിലാക്കികൊണ്ട് ദരിദ്രരായ അമേരിക്കക്കാർക്ക് ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനും ആരോഗ്യ ചെലവ് കുറക്കുന്നതിനുമായി മൂൻ പ്രസിഡന്റ് ബാരക് ഒബാമ ശ്രമിച്ചത് ഈ സാഹചര്യത്തിലായരിരുന്നു. എന്നാൽ പാഴ്‌ച്ചെലവാണെന്ന് പറഞ്ഞ് ട്രംപ് ആദ്യം റദ്ദാക്കിയത് അമേരിക്കയിലെ ദരിദ്രന് സൗജന്യ ചികിൽസ കിട്ടുന്ന ഈ നടപടിയായിരുന്നു. ഇപ്പോൾ കോവിഡിൽ മരിച്ചവരിൽ നല്ലൊരു ശതമാനവും ഇടത്തരക്കാരും പാവങ്ങളുമാണ്.

2018ലെ സെൻസസ് പ്രകാരം അമേരിക്കയുടെ ജനസംഖ്യയുടെ 8.5 ശതമാനം പേർക്ക് ഇൻഷ്വറൻസ് ഇല്ല. ഏകദേശം 27.5 ലക്ഷം പേർ ഇത്തരത്തിൽ കൊറോണയുണ്ടായിട്ടും ആശുപത്രിയിൽ പരിശോധനയ്ക്ക് പോകാൻ മടിക്കുന്നവരായി ഉണ്ടാകും എന്നർത്ഥം. മാർച്ച് 12 -ന് ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗം കാറ്റി പോർട്ടർ അമേരിക്കയുടെ സെന്റേഴ്‌സ് ഫോർ ഡിസീസസ് കൺട്രോൾ പ്രതിനിധികളുടെ മുന്നിൽ അവതരിപ്പിച്ചതാണ് ഈ കണക്കുകളും അതുമായി ബന്ധപ്പെട്ട ഈ ആശങ്കയും ഉയർന്നത്. ഇത്ര വലിയ ചെലവുണ്ടാകും എന്ന് ഭയന്ന് കൊവിഡ് 19 ബാധയുണ്ടാകും എന്ന് ഭയപ്പെട്ടുകൊണ്ട് പരിശോധിക്കാതിരിക്കുന്ന എത്ര പേരുണ്ടാകും? അവർക്ക് ഈ ചെലവുകൾ സർക്കാർ വഹിക്കും എന്നുറപ്പുകൊടുക്കണം, അവരെക്കൂടി എത്രയും പെട്ടെന്ന് പരിശോധനയുടെ പരിധിയിൽ കൊണ്ടുവരണം എന്ന് അവർ നിർബന്ധപൂർവം പറഞ്ഞപ്പോൾ സെന്റേഴ്‌സ് ഫോർ ഡിസീസസിന്റെ പ്രതിനിധികൾക്ക് അത് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. ആരോഗ്യരംഗത്തെ പ്രതിനിധികളെ കോൺഗ്രെഷണൽ ഹിയറിങ് വേളയിൽ തന്റെ വാക്ചാതുരി കൊണ്ട് മുൾമുനയിൽ നിർത്തി, ഇൻഷുറൻസില്ലാത്ത പാവപ്പെട്ട കൊവിഡ് 19 ബാധിതർക്ക് ഗുണകരമാകുന്ന ഇത്തരമൊരു തീരുമാനത്തിലേക്ക് കൊണ്ടുവന്നതിന്റെ പേരിൽ കേറ്റി പോർട്ടർക്ക് അമേരിക്കയിൽ ഇപ്പോൾ ഒരു ദേശീയ ഹീറോ പരിവേഷമാണുള്ളത്.

ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് ചിന്തിക്കാൻ പോലുമാവാത്തത്ര അധികമാണ് അമേരിക്കയിലെ ആരോഗ്യ രംഗത്ത് ഓരോ പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടി വരുന്ന ചെലവ്. ആ ബില്ലുകൾ താങ്ങാനാവാത്തതു കൊണ്ട്, രോഗത്തിന്റെ ലക്ഷണങ്ങൾ അസഹ്യമാകുന്നതുവരെ ഇൻഷ്വറൻസ് ഇല്ലാത്തവർ അവിടത്തെ ആശുപത്രികളുടെ പരിസരത്തു പോലും പോവില്ല എന്നർത്ഥം. കോവിഡ് സ്ഥിരീകരിക്കാനുള്ള പരിശോധനകൾ CBC, Metabolic , Flu 'A', Flu 'B' എന്നിവയാണ്. ഈ മൂന്നു ടെസ്റ്റുകൾക്കും കൂടി അവിടെ 180ഡോളർ എങ്കിലും ആകും. അതായത് 13,300 ഇന്ത്യൻ രൂപ. കൊവിഡ് 19 ബാധിച്ചിട്ടുണ്ട് എന്ന സംശയവുമായി ഒരു ആശുപത്രിയിലെ എമർജൻസി റെസ്‌പോൺസിന്റെ കൺസൾട്ടേഷൻ എടുക്കണമെങ്കിൽ 1,151 ഡോളർ എങ്കിലുമാകും. അതായത് ഇന്നത്തെ വിനിമയ നിരക്കിൽ ചുരുങ്ങിയത് 85,000 രൂപയെങ്കിലും. രണ്ടും കൂടി ഏകദേശം ഒരു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിൽ മാത്രമാണ് കൊവിഡ് 19 ബാധയുണ്ട് എന്ന് സംശയിക്കുന്ന ഒരാൾക്ക്, ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സതേടുകയോ, പരിശോധിക്കുകയോ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും ആവുക.ഐസൊലേഷനിൽ ആശുപത്രിയിൽ കിടക്കണം എന്നുണ്ടെങ്കിൽ പിന്നെയും ചെലവുകൾ വേറെയുണ്ട്. അവിടെയാണ് അമേരിക്കയിൽ പ്രശ്‌നം വഷളാകുക. കാരണം ഇൻഷൂറൻസ് ഇല്ലാത്തവർ ഇവിടെ പുറത്താവും. ഇപ്പോൾ ട്രംപ് എല്ലാവർക്കും ചികിൽസ നടപ്പാക്കുന്നുണ്ട്. ട്രംപ് കെയർ എന്ന പദ്ധതി വഴി. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു കഴിഞ്ഞിരുന്നു.

പ്രൈവറ്റ് ആശുപത്രി മുതലാളിമാരുടെയും ഇൻഷുറൻസ് ഭീമന്മാരുടെയും പിടിവാശിക്കു മുന്നിൽ സീസണൽ ഇൻഫളുവൻസയുടെ രോഗലക്ഷണങ്ങളാണോ അതോ കോവിഡ് 19 ന്റെ രോഗലക്ഷണങ്ങളാണോ എന്ന് തിരിച്ചറിയാനാവാതെ രോഗികൾ അന്തം വിട്ടുപോയതും പ്രശ്നമായി. തുടക്കത്തിൽ ടെസ്റ്റ് ചെയ്തവരിൽ രണ്ടുശതമാനത്തിനു മാത്രമെ കോവിഡ് രോഗബാധയുണ്ടായിരുന്നുള്ളൂ. ബാക്കി തൊണ്ണൂറ്റിയെട്ടുശതമാനം ടെസ്റ്റുകളും കമ്പനിക്ക് നഷ്ടങ്ങളുണ്ടാക്കി. ലാഭക്കൊതിയന്മാരായ കോർപ്പറേറ്റ് ഭീമന്മാരുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ പതിയെ ഇടംവലം നോക്കാതെ ടെസ്റ്റുകൾക്കുള്ള അഭ്യർത്ഥനകൾ തിരസ്‌കരിക്കപ്പെട്ടു. സർക്കാരിന് വീണ്ടും ഇടപെടേണ്ടിവന്ന ഈ സാഹചര്യത്തിലാണ്, വാൾമാർട്ട് പോലുള്ള ഭീമൻ പ്രൈവറ്റ് കമ്പനികളുമായി സഹകരിച്ച് സ്പെസിമെൻ ശേഖരിക്കുന്നതിനായി സൂപ്പർമാർക്കറ്റുകളുടെ പാർക്കിങ് ഏരിയയിൽ ക്വസ്റ്റ്, ലാബ് കോർപ്പ് എന്നീ പരിശോധനാ സ്ഥാപനങ്ങളുടെ കൂട്ടായ ഇടപെടലിൽ ഡ്രൈവ് ഇൻ ടെസ്റ്റ് സെന്ററുകൾ ഉടനടി ഉണ്ടാവുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നത്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഗൂഗിൾ കമ്പനി രൂപകൽപ്പന ചെയുന്ന പ്രത്യേക വെബ് സൈറ്റുവഴി ടെസ്റ്റിങ് സെന്ററുകളിലേക്കെത്തിക്കാം എന്നതായിരുന്നു രണ്ടാഴ്ചമുമ്പ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഇതും വൈകി.. 1700-ഓളം ഗൂഗിൾ എൻജിനിയർമാർ പണിയെടുത്തിട്ടും ഇതിൽ കാര്യമായ ഫലം ഉണ്ടായില്ല.

അടിമുടി അശാസ്ത്രീയതയിൽ കുളിച്ച ട്രംപ്

പ്രശസ്ത എഴുത്തുകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ യുവാൽ നോഹ ഹരാരിയും കുറ്റപ്പെടുത്തുന്നത് അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തെയാണ്. 2005ൽ സാർസ്് പൊട്ടിപ്പുറപ്പെട്ടപ്പോളും, 2008ൽ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോഴും ലോകത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഉള്ള ശക്്തമായ രാഷ്ട്രീയ വ്യവസ്ഥയാണ് ലോകത്തെ രക്ഷിച്ചത്. എന്നാൽ ഇന്ന് ലോകത്ത് അത്തരം ഒരു നേതൃത്വം ഇല്ലെന്നും, വിവിധ രാജ്യങ്ങൾ തമ്മിൽ അനൈക്യമാണെന്നും അദ്ദേഹം പറയുന്നു. കോവിഡിനെ ലോക രാഷ്ട്രങ്ങൾ ഐക്യത്തോടെ നേരിടണമെന്നും ഹരാരി ചൂണ്ടിക്കാട്ടി.

്അമേരിക്കയിൽ ഈ രീതിയിൽ കോവിഡ് പടർന്നതിൽ പ്രസിഡന്റ് ട്രപിനും ഉത്തരവാദിത്വം ഉണ്ടെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം. പ്രമുഖ മാധ്യമങ്ങളായ വാഷിങ്ങ്ടൺ പോസ്റ്റും, ന്യൂയോർക്ക് ടൈസും ഇത വിമർശനം ഉന്നയിക്കുന്നുണ്ട്. റിക് ലെവിറ്റ്‌സ് അടക്കമുള്ള അമേരിക്കയിലെ സുപ്രസിദ്ധ മാധ്യമപ്രവർത്തകരിൽ പലരും രൂക്ഷവിമർശനമാണ് ട്രംപിനുനേരെ ഉയർത്തുന്നത്. ട്രംപിന്റെ ജനപ്രീതീതിയാവട്ടെ ഇതോടെ കുത്തനെ ഇടിയുകയുമാണ്. പ്രസിഡന്റ് തെരഞ്ഞെുടപ്പ് കാമ്പയിനിടെ ഇത് അദ്ദേഹത്തിന് കിട്ടുന്ന അപ്രതീക്ഷിത അടിയായി മാറി. ഇതോടെ ഇനി ഒരു ഊഴം കൂടി ട്രംപിന് കിട്ടുമോ എന്നതും സംശയാസ്പദമാണ്.

തുടക്കത്തിൽ തന്നെ കോവിഡിനെ പകർച്ചപ്പനിയുമായി താരമത്യം ചെയ്ത് നിസ്സാരവത്ക്കരിക്കുകയും, കാണുന്നവർക്കെല്ലാം ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും നടക്കുകയാണ് ട്രംപ് ചെയ്തത്. 'കഴിഞ്ഞ വർഷം സാധാരണ പകർച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്. അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല. ജീവിതവും സാമ്പത്തികരംഗവും മുന്നോട്ട് പോയി. ഇപ്പോൾ 546 പേർക്കാണ് ( അമേരിക്കയിൽ) കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 22 മരണവും. അതിനെ പറ്റി ചിന്തിക്കൂ,' ട്രംപ് ട്വീറ്റ് ചെയ്തതാണ്. ഈ നിസ്സാരവത്ക്കരണവും അശാസ്ത്രീയതക്കും അനാസ്ഥക്കും കൊടുക്കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തേ ആരോഗ്യ അടിയന്തരാവസ്ഥ എന്നാണ് പൊതുവെയുള്ള വിമർശനം. തുടക്കത്തിൽ എല്ലാവർക്കും കൈ കൊടുത്തും കെട്ടിപ്പിടിച്ചുമാണ് ട്രംപ് നീങ്ങിയത്. അവസാനം നിരന്തര സമ്മർദം പൊതുസമൂഹത്തിൽനിന്ന് ഉയർന്നതിനെ തുടർന്നാണ് അയാൾ കോവിഡ് പരിശോധനക്ക് വിധേയനായത്. ബിസിനസുകാരനെപ്പോലെയാണ് ട്രംപ് കൊറോണക്കാലത്തും പെരുമാറുന്നതെന്നാണ് ബിബിസി രൂക്ഷമായ വിമർശിച്ചു കഴിഞ്ഞു. ഇങ്ങനെ ലോകം തകർന്നിട്ടും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത് ഓർക്കുക. ഏപ്രിൽ 12 ഈസ്റ്റർ ദിനത്തിൽ ആളുകൾ പള്ളികളിൽ തടിച്ചുകൂടണമെന്നും ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ അപ്പോഴേക്കും നിർത്തലാക്കുവാനാണ് ആഗ്രഹിക്കുന്നത് എന്ന് ട്രംപ് പറഞ്ഞുത് ഏവരെയും ഞെട്ടിപ്പിച്ചു. 'ഈസ്റ്റർ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. രാഷ്ട്രം ആ ദിനത്തിൽ വീണ്ടും തുറക്കപ്പെടുമെന്ന് താൻ പ്രത്യാശിക്കുന്നു എന്നും പറഞ്ഞു.'- ട്രംപ് പറയുന്നു.

കൂടുതൽ ശക്തമായ നടപടികൾ രോഗത്തെ തടയുവാൻ ആവശ്യമാണെന്ന് മെഡിക്കൽ രംഗത്തെ പല വിദഗ്ധരും ആവശ്യപ്പെടുന്ന സമയത്താണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്. തുടർന്ന് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണർത്തുന്നത്. 'ആയിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും ഫ്ളൂ വന്ന് മരിക്കുന്നത്. എന്നിട്ട് നമ്മൾ രാഷ്ട്രം അടച്ചിടാറുണ്ടോ?' ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞതാണ്. ഇവിടെ ചികിത്സയാണ് രോഗത്തേക്കാൾ കൂടുതലായി രാജ്യത്തെ ബാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞുവച്ചു. ഈ ലോക്ക്ഡൗൺ വ്യവസ്ഥകളിൽ അയവുകൾ വരുത്തുമ്പോഴും ജനങ്ങൾ സാമൂഹിക അകലം പാലിക്കുമെന്നും ഹസ്തദാനം പോലുള്ളവ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പാലിച്ചുകൊണ്ട് തന്നെയായിരിക്കും അമേരിക്കക്കാർ തങ്ങളുടെതായ മേഖലകളിൽ പ്രവർത്തനത്തിനിറങ്ങുക. കാരണം രാജ്യം അവരുടെ അദ്ധ്വാനം ആവശ്യപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ആരോഗ്യത്തേക്കാളേറെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയാണ് തനിക്ക് മുഖ്യമെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. ഒരു ജനനേതാവ് എന്ന നിലയിൽ നിന്നും അദ്ദേഹം ഒരു ബിസിനസ്സുകാരനിലേക്ക് തിരിച്ചെത്തി എന്നതുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 2 ട്രില്ല്യൺ ഡോളറിന്റെ ഉത്തേജനപാക്ക് കോൺഗ്രസ്സ് പാസ്സാക്കിയ ഉടനെയണ് പ്രസിഡണ്ടിന്റെ ഈ പ്രഖ്യാപനം വന്നത്. അതിനാൽ തന്നെ ഭേദഗതികളോടെ ഇപ്പോഴുള്ള ലോക്ക്ഡൗൺ തുടരുകയോ അല്ലെങ്കിൽ ചില നിർദ്ദേശങ്ങൾ മാത്രം ബാക്കിയാക്കി ലോക്ക്ഡൗൺ എടുത്തുകളയുകയോ ചെയ്തേക്കാം എന്നൊരു പ്രതീക്ഷ വാണിജ്യ-വ്യവസായ മേഖലകളിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായി ഇന്നലെ സ്റ്റോക്ക് മാർക്കറ്റിലും നേരിയൊരു ചലനം കാണപ്പെട്ടു.

എന്നാൽ ഇരുഭാഗത്തുമുള്ള രാഷ്ട്രീയ നേതാക്കൾ ട്രംപിനെതിരെ മുന്നറിയിപ്പുകളുമായി എത്തിയിട്ടുണ്ട്. ആശുപത്രികളെല്ലാം ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ പലപ്രായത്തിലുള്ളവരെ കൊണ്ട് നിറഞ്ഞാൽ സാമ്പത്തികഘടനയിൽ വികസനം ഉണ്ടാകില്ല എന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് അംഗം ലിസ് ചെനെയ് ട്വീറ്റ് ചെയ്തു. ആയിരക്കണക്കിന് മനുഷ്യരെ മരണത്തിന് വിട്ടുകൊടുത്തുകൊണ്ടല്ല സമ്പദ്ഘടനയെ വളർത്തേണ്ടതെന്ന് ഹിലാരി ക്ലിന്റണും ട്വീറ്റ് ചെയ്തു. ഇതിനിടയിൽ, രോഗബാധ അതിവേഗത്തിൽ പടരുന്നതിനാൽ, യു എസ് കോവിഡ്19 ന്റെ മറ്റൊരു പ്രധാന ഇരയായി മാറിയേക്കാം എന്നൊരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 85% യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നായിരുന്നു എന്ന് ഡബ്ല്യു എച്ച് ഒ വക്താവ് ചൂണ്ടിക്കാട്ടി. ഇതിൽ തന്നെ 40% അമേരിക്കയിൽ നിന്നും.എന്നാൽ ഇത്തരത്തിൽ വിപണി തുറക്കുന്നത് കാര്യമായ നിക്ഷേപങ്ങളെയൊന്നും ആകർഷിക്കുകയില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. ഈ സമീപനം തന്നെ ശരിയല്ല എന്ന നല്ല ധാരണയുള്ളതുകൊണ്ട് ഓഹരിവിപണി ഇതിന് അനുകൂലമായി പ്രതികരിക്കില്ല എന്നാണ് ചീഫ് ഇൻവെസ്റ്റിങ് ഓഫീസറായ അലക്സ് മെർക്ക് പറയുന്നത്. എ്ന്തായാലും ട്രംപിനെതിരെ വൻ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.

അതിനിടെ കൊവിഡ് 19 രോഗബാധക്ക് മരുന്നായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിർദ്ദേശിച്ച ക്ലോറോക്വിൻ കഴിച്ച അരിസോണ സ്വദേശി മരിച്ചതും വൻ പ്രതിഷേധത്തിന് ഇടയാക്കി. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഇയാൾ സ്വയം ചികിത്സ നടത്തുകയായിരുന്നു. കൊവിഡ് 19ന് ക്ലോറോക്വിൻ ശക്തമായ മരുന്നാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലോറോക്വിൻ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. ഇയാൾക്ക് രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മീൻടാങ്ക് വൃത്തിയാക്കാൻ കൊണ്ടുവന്ന ക്ലോറോക്വിൻ ഫോസ്ഫേറ്റ് ഇവർ കഴിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്ന് കഴിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതും ട്രംപിനെതിരായ ജനരോഷം ഉയരാൻ ഇടയാക്കി. ശാസ്ത്രീയമായ വഴികളോട് എന്നും പുറം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ്, ട്രംപ് സ്വീകരിക്കുന്നതെന്ന് ന്യയോർക്ക് ടൈംസിൽ ജാക്ക് ഹാൻഷ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു.

കലാപ ഭീതിയിൽ ജനം തോക്ക് വാങ്ങിക്കൂട്ടുമ്പോൾ

കോവിഡ് പടരുന്നതിനിടെ അമേരിക്കയിൽ കടുത്ത സാമ്പത്തിക മാന്ദ്യവും ഭക്ഷ്യക്ഷാമവും ഉണ്ടാവുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞാഴച് അമേരിക്കക്കാർ തോക്ക് വാങ്ങുന്ന തിരക്കിലാണെന്നാണ് റോയിട്ടേഴസ് അടക്കമുള്ള ലോക മാധ്യമങ്ങൾ എഴുതിയത്. കാലിഫോർണിയയിലായിരുന്നു ഈ കാഴ്ച കൂടുതൽ. സത്യത്തിൽ ഇത് രാഷ്ട്രീയ നിരീക്ഷകരെയും വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്. കടുത്ത ഭക്ഷ്യക്ഷാമവും അരാജക്വവുമാണ് ഇനിയുള്ള ദിവസങ്ങളിൽ അമേരിക്കക്കാർ പ്രതീക്ഷിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയായാണ് പലരും ഈ തോക്ക് വാങ്ങിക്കൂട്ടലിനെ കാണുന്നത്. ഇന്ത്യയിൽനിന്നൊക്കെ വിഭിന്നമായി പരസ്യമായി തോക്ക് കടയിൽനിന്നൊക്കെ വാങ്ങാൻ കിട്ടുന്ന അവസ്ഥയാണ് അമേരിക്കയിൽ ഉള്ളത്. പ്രശസ്ത യുഎസ് മാധ്യമപ്രവർത്തകൻ മീൽ ഗ്രേമാൻ ഇങ്ങനെ പറയുന്നു.' തങ്ങളുടെ ഭരണാധികാരികളിൽ അവർക്ക് വേണ്ടത്ര വിശ്വാസമില്ല. ട്രംപിനെക്കൊണ്ടോ അദ്ദേഹത്തിന്റെ ഭരണകൂടത്തെക്കൊണ്ടോ ഒന്നും ഈ മഹാമാരിയെ പിടിച്ചു നിർത്താനാവില്ല എന്നവർ കരുതുന്നു.അവശ്യസാധനങ്ങൾ ആളുകൾ വൻതോതിൽ തങ്ങളുടെ വീടുകളിൽ സ്റ്റോക്ക് ചെയ്തു കഴിഞ്ഞാൽ അത് താമസിയാതെ വിപണിയിൽ അവയുടെ ലഭ്യത കുറയ്ക്കും. ഒടുവിൽ ആകെ ക്രമസമാധാന നില തകരുകയും, കഴിക്കാനുള്ള ഭക്ഷണം പോലും കിട്ടാതെ ഒടുവിൽ നഗരത്തിൽ കലാപങ്ങൾ വരെ ഉണ്ടാകുമെന്നും അവർ കരുതുന്നു. അങ്ങനെ വരുമ്പോൾ പിന്നെ ആളുകൾ വിശപ്പടക്കാൻ വേണ്ടി പരസ്പരം വീടുകേറി കൊള്ളയടിക്കാൻ വരെ തയ്യാറാകും. ആ സാഹചര്യത്തിൽ സ്വയരക്ഷയ്ക്കുവേണ്ടിയാണ് ആളുകൾ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്. ' -അദ്ദേഹം ചൂണ്ടിക്കാട്ടി .

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ അമേരിക്കയിൽ തോക്കുകളുടെയും വെടിമരുന്നിന്റെയും വിൽപ്പന കുതിച്ചുയരുകയാണ്. വൈറസ് മൂലം സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് ചില അമേരിക്കക്കാരെ സ്വയം സംരക്ഷണത്തിനുള്ള ഒരു മാർഗ്ഗമായി തോക്കുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ മാർട്ടിൻ ബി റിറ്റിങ് തോക്ക് ഷോപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി ക്യൂ ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല.'നമുക്ക് തോക്കുകൾ ആവശ്യമില്ലെന്ന് രാഷ്ട്രീയക്കാരും തോക്ക് വിരുദ്ധരും വളരെക്കാലമായി നമ്മോട് പറയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ, അവരടക്കം ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കാം' എന്നാണ് ഒരു ഉപഭോക്താവ് 'ലോസ് ആഞ്ചലസ് ടൈംസിനോട്' പറഞ്ഞത്. തന്റെ സ്റ്റോറിൽനിന്നും ഇത്തരത്തിൽ വൻതോതിൽ ആയുധ വിൽപ്പന നടക്കുന്നത് ആദ്യമാണ് എന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ഹയാട്ട് ഗൺസ് എന്ന രാജ്യത്തെ ഏറ്റവും വലിയ തോക്ക് ഷോപ്പുകളുടെ ഉടമ ലാറി ഹയാട്ട് പറയുന്നു. 'തങ്ങളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകൾക്ക് തോന്നി തുടങ്ങിയതാണ് തോക്കുകളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള വലിയ തിരക്കിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെൻസിൽവാനിയ, ടെക്സസ്, ഫ്ലോറിഡ, ഇല്ലിനോയിസ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും തോക്കുകളുടെയും വെടിക്കോപ്പുകളുടെയും വിൽപ്പന കുതിച്ചുയരുകയാണ്.

കഴിഞ്ഞ 61 വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ രണ്ടാമത്തെ ചാകരയാണ് ഇപ്പോൾ തോക്കുകച്ചവടത്തിൽ കാണാൻ സാധിക്കുന്നത് എന്ന് നോർത്ത് കരോലിനയിലെ ഷെർലോട്ടിൽ തോക്കുകച്ചവടം നടത്തുന്ന 'ഹ്യാട്ട് ഗൺസ്' ഉടമ ലാറി ഹ്യാട്ട് പറയുന്നു. ആദ്യത്തേത് കണക്ടിക്കട്ടിലെ സ്‌കൂളിൽ നടന്ന വെടിവെപ്പിനെത്തുടർന്നുണ്ടായ തോക്കുവാങ്ങിക്കൂട്ടൽ ആയിരുന്നു എന്നദ്ദേഹം പറഞ്ഞു. പണ്ടൊക്കെ, വേട്ടയ്ക്ക് ഉപയോഗിക്കുന്ന
 റൈഫിളുകൾക്കും കിടക്കയ്ക്കരികിലെ കപ്പ് ബോർഡിൽ സൂക്ഷിക്കാൻ പറ്റിയ തരത്തിലുള്ള കൈത്തോക്കുകൾക്കുമായിരുന്നു ഡിമാന്റെങ്കിൽ, ഇന്ന് ഒന്നിച്ച് നിരവധി പേർക്കെതിരെ വെടിവെക്കാൻ പോന്ന അഞ 15 സെമി ഓട്ടോമാറ്റിക് അസാൾട്ട് റൈഫിളുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കൊവിഡ് 19 ഭീഷണി ഉയർന്ന ശേഷമാണ് തോക്കുവില്പന ഇത്രയധികം ഏറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു തത്വദീക്ഷയും കൂടാതെ മാരകമായ തോക്കുകൾ വീടുകളിൽ സൂക്ഷിക്കുന്നത് അവ കുട്ടികളുടെ കയ്യിൽ എത്തിപ്പെടാനും അതുവഴി അവരുടെയും മറ്റുള്ളവരുടെയും മരണത്തിനു കാരണമാകാനും ഇടയുണ്ട് എന്ന് ആന്റി ഗൺ ആക്ടിവിസ്റ്റുകൾ ഭയക്കുന്നു. അമേരിക്കയിൽ കാറപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കുന്നത് തോക്കുകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങളും, കൊലപാതകങ്ങളുമാണ്.

കോവിഡിൽ അമേരിക്കയുടെ സാമ്പത്തികമേഖലയും തകർന്നടിയുകയാണ്. മരണവും കലാപവുമായിരിക്കുമോ, ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രത്തെ
കാത്തിരിക്കുന്നത്. എന്തായാലും ഇനിയുള്ള ദിവസങ്ങൾ അമേരിക്കയെ സംബന്ധിച്ച് നിർണ്ണായകമാണെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP